Wednesday, December 26, 2007

ഭൂപരിഷ്കാരം അട്ടിമറിക്കുന്നു . സഖാക്കളേ ഉറങ്ങിയോ ?വി.എസ്. (അതോ അച്ചടക്കത്തിന്റെ വാളും സ്ഥാനമാനങളും നോട്ടുകെട്ടും കാണിച്ച് പിണറായി നിങളെ മയക്കി കെടു

ഭൂപരിഷ്കാരം അട്ടിമറിക്കുന്നു . സഖാക്കളേ ഉറങ്ങിയോ ?വി.എസ്. (അതോ അച്ചടക്കത്തിന്റെ വാളും സ്ഥാനമാനങളും നോട്ടുകെട്ടും കാണിച്ച് പിണറായി നിങളെ മയക്കി കെടുത്തിയതോ ?. ലേഖകന്‍)






തിരുവനന്തപുരം: "സംസ്ഥാനത്തു ഭൂസ്വാമിമാര്‍ വളരുന്നു. ഭൂപരിഷ്കരണ നിയമത്തെ പരാജയപ്പെടുത്തുന്ന വിധം ഇവര്‍ ഭൂമി കൈവശംവച്ചിരിക്കുന്നു.
വാട്ടര്‍ സപ്ളൈയുടെ പൈപ്പിനു മുകളില്‍പ്പോലും കെട്ടിടങ്ങള്‍ ഉയരുന്നു. ഒരു നിലയല്ല, ബഹുനില കെട്ടിടങ്ങള്‍. സുഖമായി നിര്‍മാണം പൂര്‍ത്തിയാക്കി ഇവര്‍ വാടകയും പിരിക്കുന്നു. സമീപമുള്ള പാര്‍ട്ടിക്കാര്‍ ഇതൊന്നും അറിയുന്നില്ലേ? പാര്‍ട്ടിക്കാര്‍ ഉറങ്ങിപ്പോയോ?" ഏറെനാളായി മനസില്‍ നീറിപ്പുകഞ്ഞ വികാരം മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ നാവിന്‍തുമ്പില്‍ തികട്ടിത്തികട്ടി വന്നപ്പോള്‍ ഞെട്ടിയത് അണികളല്ല, മൂന്നാര്‍ ദൌത്യം പൊളിക്കാന്‍ കൂട്ടുനിന്ന നേതൃത്വമാണ്. "ഭൂസ്വാമിമാരുടെ വരവോടെ കൃഷിയിടങ്ങള്‍ നികരുന്നു. ഭൂപരിഷ്കരണ നിയമം നടപ്പാക്കിയ നാടാണിത്. ഇതനുസരിച്ച് ഒരാള്‍ക്ക് 15 ഏക്കര്‍ വരെ മാത്രമേ കൈവശം വയ്ക്കാന്‍ അവകാശമുള്ളൂ. എന്നാല്‍ ഈ നിയമം അട്ടിമറിക്കുന്ന തരത്തില്‍ ഭൂ സ്വാമിമാര്‍ അമിതഭൂമി കൈവശം വയ്ക്കുകയാണ്. ഇവരെ സര്‍ക്കാര്‍ നിലയ്ക്കു നിര്‍ത്തും"- സി.പി.എം. തിരുവനന്തപുരം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് അച്യുതാനന്ദന്‍ നല്‍കിയ ഈ മുന്നറിയിപ്പ് ഭൂസ്വാമിമാരേക്കാള്‍ പാര്‍ട്ടിയില്‍ ഭൂസ്വാമിമാര്‍ക്കു കൂട്ടുനില്‍ക്കുന്ന ലോബിക്കെതിരേയുള്ള ശക്തമായ താക്കീതായിരുന്നു. പാര്‍ട്ടി വിഭാഗീയതയില്‍ എന്നും തന്റെ നിയന്ത്രണത്തില്‍ നില്‍ക്കുന്ന തലസ്ഥാന ജില്ലയിലെ സമ്മേളനവേദിതന്നെ എതിരാളികള്‍ക്കുനേരെ ആശയപരമായ അസ്ത്രം തൊടുക്കാന്‍ വി.എസ്. തെരഞ്ഞെടുത്തതും ശ്രദ്ധേയം. സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍, മന്ത്രിമാരായ കോടിയേരി ബാലകൃഷ്ണന്‍, ഡോ.തോമസ് ഐസക്, പാലോളി മുഹമ്മദ്കുട്ടി, പി.കെ.ശ്രീമതി, എ.കെ.ബാലന്‍. എം.എ.ബേബി, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളായ ദക്ഷിണാമൂര്‍ത്തി, ഇ.പി.ജയരാജന്‍ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു അച്യുതാനന്ദന്റെ ആക്രമണം.
പാര്‍ട്ടി സമ്മേളനങ്ങളില്‍ വ്യക്ത്യധിഷ്ഠിത വിമര്‍ശനങ്ങള്‍ ഒഴിവാക്കണമെന്നു നിര്‍ദേശിച്ചു കൊണ്ടായിരുന്നു അച്യുതാനന്ദന്റെ തുടക്കം. പാര്‍ട്ടിനയങ്ങള്‍ നടപ്പാക്കുമ്പോഴുണ്ടാകുന്ന പാളിച്ചകളെ അതിരൂക്ഷമായി, നിര്‍ദാക്ഷിണ്യം വിമര്‍ശിക്കണമെന്നു പറയാനും അദ്ദേഹം മറന്നില്ല. രണ്ടു വാചകവും കൂട്ടി വായിച്ചാല്‍ ഒന്നു വ്യക്തമാകും-പിണറായിയേയോ ഔദ്യോഗിക ഗ്രൂപ്പില്‍പെട്ട മറ്റാരെയെങ്കിലുമോ വ്യക്തിപരമായി വിമര്‍ശിച്ചുവെന്ന ആക്ഷേപം ഒഴിവാക്കാനും, പാര്‍ട്ടി നയങ്ങള്‍ നടപ്പാക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുമ്പോള്‍ അവ പൊളിക്കാനാണു പാര്‍ട്ടി നേതൃത്വം ശ്രമിക്കുന്നതെന്ന് അണികളെ ബോധ്യപ്പെടുത്താനും മുഖ്യമന്ത്രി ആഗ്രഹിക്കുന്നു.
കാച്ചിക്കുറുക്കി കണക്കുകൂട്ടി വി.എസ്. പറഞ്ഞ വാചകങ്ങളുടെ അലകള്‍ കോട്ടയത്തു ഫെബ്രുവരിയില്‍ നടക്കുന്ന പാര്‍ട്ടി സംസ്ഥാന സമ്മേളനത്തില്‍ മുഴങ്ങിയാല്‍ അദ്ഭുതപ്പെടാനില്ല. പിണറായിയുടെ ആള്‍ബലത്തെ ആശയംകൊണ്ടു കീഴ്പ്പെടുത്താനാണു വി.എസിന്റെ നീക്കം.
"ഇപ്പോള്‍ നടന്നുവരുന്ന സര്‍വേ പൂര്‍ത്തിയായാലുടന്‍ ടാറ്റ കൈയേറിയ ഭൂമി സര്‍ക്കാര്‍ തിരികെപ്പിടിക്കും." ടാറ്റയുടെ ബോര്‍ഡ് എടുത്തുമാറ്റി സര്‍ക്കാരിന്റെ ബോര്‍ഡ് സ്ഥാപിച്ച നടപടിയെ മുഖ്യമന്ത്രി ന്യായീകരിച്ചുകൊണ്ട് വി.എസ്. ഇങ്ങനെ പറഞ്ഞതും മൂന്നാര്‍ വരെ പോയി കൈയേറ്റ ലോബിക്കു പ്രോത്സാഹനം നല്‍കിയ പാര്‍ട്ടി നേതാക്കള്‍ക്കെതിരായ ഒളിയമ്പായിരുന്നു. "ടാറ്റയുടെ ഭൂമിക്കും വനഭൂമിക്കും ഇടയിലുള്ള സ്ഥലത്താണ് ടാറ്റ ബോര്‍ഡ് സ്ഥാപിച്ചത്. തെറ്റിദ്ധരിപ്പിക്കാന്‍ വേണ്ടിയായിരുന്നു ഇത്.
ഇതുള്‍പ്പെടെ മുപ്പത്തഞ്ചോളം ബോര്‍ഡുകള്‍ എടുത്തുമാറ്റി. ദ്രുതഗതിയില്‍ സര്‍വേ നടക്കുകയാണ്. കൈയേറ്റക്കാരില്‍ നിന്നും തിരികെപ്പിടിക്കുന്ന ഭൂമി ഭൂരഹിതരായ കര്‍ഷകര്‍ക്ക് നല്‍കും. കോവളത്ത് സര്‍ക്കാരിന്റെ കണ്ണായ സ്ഥലങ്ങള്‍ കൈയേറി. ഭൂമി തിരികെപ്പിടിക്കുമ്പോള്‍ കേസുവന്നാല്‍ അതിനെ നേരിടും.
ജനങ്ങളുടെ ഭൂമി ജനങ്ങളുടെ കൈയില്‍തന്നെ ഏല്‍പ്പിച്ചേ മതിയാകൂ. കലക്ടര്‍മാരുടെ യോഗം വിളിച്ച് ഓരോ സ്ഥലത്തും തിരിച്ചുപിടിച്ച ഭൂമിയുടെ കണക്കും പ്രവര്‍ത്തനവും അവലോകനം ചെയ്യും"- റവന്യൂ വകുപ്പു ഭരിക്കുന്ന സി.പി.ഐയേക്കാള്‍ ഭൂരഹിത ജനവിഭാഗത്തിനുവേണ്ടി ശബ്ദിക്കുന്നതു താനാണെന്ന സന്ദേശവും വി.എസിന്റെ ഈ വാചകങ്ങളിലുണ്ട്. സംഘടനാകാര്യങ്ങള്‍ക്കൊപ്പം സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളും സമ്മേളനത്തില്‍ പരിശോധിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടതും ശ്രദ്ധേയമാണ്.
സംഘടനാകാര്യങ്ങള്‍ പരിശോധിച്ചിരിക്കണമെന്നു തന്നെയാണ് ഇതിന്റെ വ്യംഗ്യം. ആത്മഹത്യ ചെയ്ത കര്‍ഷകരുടെ കടങ്ങള്‍ എഴുതിത്തള്ളുകയും കുടുംബങ്ങള്‍ക്കു സാമ്പത്തിക സഹായം നല്‍കുകയും ചെയ്തതുവഴി കര്‍ഷകര്‍ക്കിടയിലെ ആത്മഹത്യാ പ്രവണത കുറച്ചുകൊണ്ടുവരാന്‍ കഴിഞ്ഞു. ആരോഗ്യ, വിദ്യാഭ്യാസ, ടൂറിസം മേഖലകളിലെ വളര്‍ച്ചയ്ക്ക് പ്രാമുഖ്യം നല്‍കി സര്‍ക്കാര്‍ നിരവധി പദ്ധതികള്‍ നടപ്പാക്കിയിട്ടുണ്ട്.
കേരളത്തിന്റെ അഭിമാനം തന്നെ വില്‍ക്കുന്ന തരത്തില്‍ യു.ഡി.എഫ് സര്‍ക്കാര്‍ ഒപ്പിടാന്‍ ശ്രമിച്ച സ്മാര്‍ട്ട്സിറ്റി പദ്ധതി സംസ്ഥാനത്തിന് അനുകൂലമാക്കി മാറ്റാന്‍ കഴിഞ്ഞതായും മുഖ്യമന്ത്രി പറഞ്ഞു.
സര്‍ക്കാര്‍ നിഷ്ക്രിയമാണെന്ന ഔദ്യോഗിക ഗ്രൂപ്പിന്റെ പ്രചരണത്തിനുള്ള മറുപടിയായിരുന്നു ഇത്.


വി.എസ്. ഉറച്ചുതന്നെ: ഔദ്യോഗികപക്ഷത്തിനെതിരേ നേരിട്ടു പരാതി

വി.എസ്. ഉറച്ചുതന്നെ: ഔദ്യോഗികപക്ഷത്തിനെതിരേ നേരിട്ടു പരാതി .

കോട്ടയം: പി.ബിയുടെ മാര്‍ഗനിര്‍ദേശങ്ങള്‍ ഔദ്യോഗിക വിഭാഗം തുടര്‍ച്ചയായി ലംഘിക്കുന്നുവെന്നാരോപിച്ച് വി.എസ്. പക്ഷം സി.പി.എം. കേന്ദ്ര കമ്മിറ്റിക്ക് വീണ്ടും പരാതി നല്‍കി. കഴിഞ്ഞദിവസം ഡല്‍ഹിയില്‍ നടന്ന പാര്‍ട്ടി കേന്ദ്ര കമ്മിറ്റിയോഗത്തില്‍ വി.എസ്. അച്യുതാനന്ദന്‍ നേരിട്ടാണു പരാതിപ്പെട്ടത്.
കീഴ്ഘടകങ്ങളിലെ തെരഞ്ഞെടുപ്പ് പൂര്‍ത്തിയാക്കിയ ശേഷം മാത്രമേ ജില്ലാ സമ്മേളനങ്ങള്‍ നടത്താവൂ എന്ന നിര്‍ദേശം ഔദ്യോഗികപക്ഷം അവഗണിക്കുകയാണെന്നും പി.ബി. ഇടപെടണമെന്നുമാണു വി.എസ്. ആവശ്യപ്പെട്ടത്. ഔദ്യോഗികപക്ഷത്തിന്റെ പിടിവാശിയില്‍ നടക്കുന്ന സമ്മേളനങ്ങളുടെ പട്ടികയും നല്‍കിയതായാണ് അറിവ്. പരാതിയുടെ അടിസ്ഥാനത്തില്‍ പി.ബിയുടെ നിര്‍ദ്ദേശപ്രകാരം ഒറ്റപ്പാലം ഏരിയാ കമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കിയ എസ്. അജയകുമാര്‍ എം.പി.യെ ഏരിയാ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്താന്‍ ഔദ്യോഗികപക്ഷം തീരുമാനമെടുത്തിരുന്നു. പാലക്കാട് ജില്ലയില്‍ പതിനൊന്നും കോട്ടയം ജില്ലയില്‍ നാലും അടക്കം വിവിധ ജില്ലകളിലായി അമ്പതോളം കീഴ്ഘടകങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പാണ് ഔദ്യോഗികപക്ഷം നിര്‍ത്തിവച്ചിരിക്കുന്നത്.
കീഴ്ഘടകങ്ങളില്‍ മത്സരം ഒഴിവാക്കണമെന്ന കേന്ദ്രനിര്‍ദേശം ലംഘിച്ചുവെന്നു ചൂണ്ടിക്കാട്ടിയാണ് സമ്മേളനങ്ങള്‍ റദ്ദാക്കിയത്. ഔദ്യോഗികപക്ഷത്തിനെതിരേ മത്സരം നടന്ന സമ്മേളനങ്ങള്‍ മാത്രമാണു നിര്‍ത്തിവച്ചത്. പിണറായിപക്ഷം മത്സരിച്ച സമ്മേളനങ്ങള്‍ എല്ലാം സാധുവാക്കുകയും ചെയ്തു.
പാലക്കാട്, ആലപ്പുഴ എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതല്‍ സമ്മേളനങ്ങള്‍ നിര്‍ത്തിവച്ചിരിക്കുന്നത്. ജില്ലാകമ്മിറ്റി പിടിക്കാനായി ശക്തമായ പോരാട്ടം നടക്കുന്നതും ഈ ജില്ലകളിലാണ്. സമ്മേളനങ്ങള്‍ ആരംഭിച്ചതുമുതല്‍ ഔദ്യോഗികപക്ഷത്തിനെതിരേ ആയിരത്തിലേറെ പരാതികളാണ് കേന്ദ്ര കമ്മിറ്റിക്കു ലഭിച്ചത്. എന്നാല്‍ കഴിഞ്ഞ കേന്ദ്ര കമ്മിറ്റിയിലാണ് വി.എസ്. നേരിട്ട് ഔദ്യോഗിക വിഭാഗത്തിനെതിരേ പരാതി ഉന്നയിച്ചത്. സി.പി.എം. ജില്ലാ സമ്മേളനം ഏഴു ജില്ലകളില്‍ പൂര്‍ത്തിയായപ്പോള്‍ ഔദ്യോഗികപക്ഷം വ്യക്തമായ മുന്‍തൂക്കം നേടിയിട്ടുണ്ട്.
പത്തനംതിട്ടയും വയനാടും മാത്രമാണ് വി.എസ്. പക്ഷത്തിനു നേടാനായത്. സമവായത്തിന്റെ പേരില്‍ കോട്ടയവും കോഴിക്കോടും മലപ്പുറവും ഇടുക്കിയും കാസര്‍ഗോഡും ഔദ്യോഗികപക്ഷം നിലനിര്‍ത്തി. സംസ്ഥാന സമ്മേളന പ്രതിനിധികളും ഭൂരിപക്ഷം ഔദ്യോഗികപക്ഷത്തോടൊപ്പമാണ്.
കീഴ്ഘടകങ്ങളില്‍ നിന്നുള്ള തങ്ങളുടെ പ്രതിനിധികള്‍ക്കു ജില്ലാ സമ്മേളനങ്ങളില്‍ പങ്കെടുക്കാന്‍ കഴിയാത്തതാണ് പിണറായി പക്ഷത്തിന് ജില്ലാ കമ്മിറ്റികളില്‍ മേല്‍ക്കൈ നേടിക്കൊടുക്കുന്നതെന്നതാണ് വി.എസ്. പക്ഷത്തിന്റെ വിലയിരുത്തല്‍. ഇതേത്തുടര്‍ന്നാണ് കീഴ്ഘടകങ്ങിലെ സമ്മേളനങ്ങള്‍ പൂര്‍ത്തിയാക്കണമെന്നാവശ്യപ്പെട്ട് പി.ബിയെ സമീപിച്ചത്.

Wednesday, December 19, 2007

മകന്റെ വിദേശ പഠനം: ആദായനികുതി വകുപ്പ് പിണറായിയോടു വിശദീകരണമാവശ്യപ്പെട്ടു

മകന്റെ വിദേശ പഠനം: ആദായനികുതി വകുപ്പ് പിണറായിയോടു വിശദീകരണമാവശ്യപ്പെട്ടു


കൊച്ചി: സി.പി.എം. സംസ്ഥാന സെക്രട്ടറി പിണറായി വിജയനോടു മക്കളുടെ പഠന ചെലവുകള്‍ സംബന്ധിച്ച വിശദ വിവരങ്ങള്‍ ഹാജരാക്കാന്‍ ആവശ്യപ്പെട്ടതായി ആദായനികുതി അന്വേഷണവിഭാഗം അഡീഷണല്‍ ഡയറക്ടര്‍ ഹൈക്കോടതിയെ അറിയിച്ചു.
പിണറായി വിജയന്റെ മകന്റെ വിദേശ പഠനച്ചെലവുകളുടെയും മറ്റും വരുമാന സ്രോതസ് സംബന്ധിച്ച് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ ആദായനികുതി ഡയറക്ടറേറ്റ് ജനറല്‍ സമര്‍പ്പിച്ച നടപടി റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ബക്കിംഗ്ഹാം സര്‍വകലാശാലയില്‍ വിവേക് കിരണ്‍ പഠിക്കുന്നതു സംബന്ധിച്ച വ്യക്തമായ വിവരങ്ങള്‍ പരാതിയില്‍ ഇല്ലാത്തതിനാല്‍ തെളിവു ശേഖരിക്കുക വിഷമമാണ്. ഒരു പത്രം പ്രസിദ്ധീകരിച്ച വിവരങ്ങള്‍ മാത്രമേ തങ്ങളുടെ കൈവശമുള്ളൂ. ഇന്‍കംടാക്സ് പാന്‍ കാര്‍ഡ് വിജയനുണ്ട്. അതുകൊണ്ടാണു വിശദവിവരങ്ങള്‍ രേഖാമൂലം സമര്‍പ്പിക്കാന്‍ നിയമാനുസൃത നോട്ടീസ് നല്‍കിയത്. കണ്ണൂരില്‍ പിണറായിയുടെ വീട് നിര്‍മാണത്തിന്റെ ചെലവും വരുമാന മാര്‍ഗവുംകൂടി വിശദീകരിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.ചെന്നൈയിലെ ടെക്നിക്കാലിയ പിണറായിയുടെ ബിനാമി സ്ഥാപനമാണോ എന്നു പരിശോധിക്കുന്നതിനു ചെന്നൈയിലെ ആദായനികുതി ഡയറക്ടര്‍ ജനറലിനു നിര്‍ദേശം നല്‍കിയതനുസരിച്ച് അന്വേഷണങ്ങള്‍ നടന്നുവരികയാണ്.
സിംഗപ്പൂരില്‍ പ്രവര്‍ത്തിക്കുന്നതായി പറയുന്ന കമല എക്സ്പോര്‍ട്ടേഴ്സ് സംബന്ധിച്ച അന്വേഷണം തങ്ങളുടെ പരിധിയില്‍ വരാത്തതിനാല്‍ വിദേശ നികുതി വകുപ്പിന്റെ സെന്‍ട്രല്‍ ബോര്‍ഡിന് കൈമാറിയതായും നടപടി റിപ്പോര്‍ട്ടില്‍ പറയുന്നു.
മന്ത്രിമാരായ ഡോ. തോമസ് ഐസക്കിനും എം.എ. ബേബിക്കും എതിരായി ഒട്ടേറെ പരാതികളുണ്ടെങ്കിലും സ്വത്തു സമ്പാദനവും നികുതി വെട്ടിപ്പും മാത്രമേ തങ്ങളുടെ അന്വേഷണ പരിധിയില്‍ വരൂ.
ആരോപണം പൊതുസ്വഭാവത്തിലുള്ളതല്ലാത്തതിനാല്‍ കൃത്യമായ വിവരങ്ങള്‍ നല്‍കാന്‍ പരാതിക്കാരനോട് ആവശ്യപ്പെട്ടിട്ടുണ്ട്. സ്വരലയയുടെ പേരില്‍ ബേബി 27.98 ലക്ഷം ബാങ്കില്‍ നിക്ഷേപിച്ചത് 1997-98 ലാണ്. ഇത് ആറുവര്‍ഷം മുമ്പുള്ളതാകയാല്‍ നിയമപരമായി അന്വേഷിച്ചു നടപടിയെടുക്കാനാവില്ലെന്ന നിലപാടും നടപടി റിപ്പോര്‍ട്ടിലുണ്ട്.
അന്വേഷണങ്ങളുമായി ബന്ധപ്പെട്ട റവന്യൂ ഇന്റലിജന്‍സ് ഡയറക്ടറേറ്റിന്റെ (ഡി.ആര്‍.ഐ) റിപ്പോര്‍ട്ട് താമസിയാതെ സമര്‍പ്പിക്കുമെന്നു കേന്ദ്ര സര്‍ക്കാരിന്റെ അസിസ്റ്റന്റ് സോളിസിറ്റര്‍ ജനറല്‍ പി. പരമേശ്വരന്‍നായര്‍ കോടതിയെ അറിയിച്ചു.
റിപ്പോര്‍ട്ടിന്മേലുള്ള എതിര്‍സത്യവാങ്മൂലം സമര്‍പ്പിക്കാനായി ജസ്റ്റിസ് ആന്റണി ഡൊമിനിക് രണ്ടാഴ്ചത്തേക്കു മാറ്റി. ഹര്‍ജിക്കാരനായ ടി.പി. നന്ദകുമാറിനുവേണ്ടി അഡ്വ. കെ. രാംകുമാര്‍ ഹാജരായി.

Monday, December 17, 2007

മാധ്യമ പ്രവര്‍ത്തകര്‍ക്ക് സാമാന്യമര്യാദപോലും അറിയില്ല _ മന്ത്രി തോമസ് ഐസക്

മാധ്യമ പ്രവര്‍ത്തകര്‍ക്ക് സാമാന്യമര്യാദപോലും അറിയില്ല _ മന്ത്രി തോമസ് ഐസക് .

മഞ്ചേശ്വരം: പത്രപ്രവര്‍ത്തനത്തിന്റെ സാമാന്യമര്യാദപോലും അറിയാത്തവരാണ് ഇന്നത്തെ മാധ്യമപ്രവര്‍ത്തകരെന്ന് ധനമന്ത്രി ഡോ. തോമസ് ഐസക് പറഞ്ഞു. മഞ്ചേശ്വരം വാണിജ്യ നികുതി ചെക്പോസ്റ്റ് കെട്ടിടസമുച്ചയത്തിന്റെ ശിലാസ്ഥാപനം നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം. നികുതിവകുപ്പ് വെറുതെയിരിക്കുകയല്ല. വിമര്‍ശിക്കുന്നവര്‍ക്ക് ഇതൊന്നുമറിയില്ല. പഠിപ്പിക്കാന്‍ വരുന്നവര്‍ നിര്‍ദ്ദേശങ്ങള്‍ മുന്നോട്ട്വെക്കുകയാണ് വേണ്ടത്. അല്ലാതെ ഒരുധാരണയുമില്ലാതെ എന്തെങ്കിലും വിളിച്ചുപറയുകയല്ല ചെയ്യേണ്ടത്.
കഴിഞ്ഞ നാലുദിവസമായി 'മാതൃഭൂമി' എത്രസ്ഥലമാണ് ഇല്ലാത്തത് എഴുതാന്‍ നീക്കിവെച്ചത്. ആക്ഷേപം പറഞ്ഞോട്ടെ, എന്നാല്‍ ഇതിന്റെ പത്തിലൊരു ഭാഗമെങ്കിലും ഞങ്ങള്‍നല്‍കുന്ന മറുപടി കൊടുക്കാന്‍ തയ്യാറാവണം. ഇവര്‍ക്ക് പത്രനീതിയുണ്ടൊ? ആരേയും എന്തും തെറിവിളിക്കാനുള്ള ലൈസന്‍സാണ് പത്രമെന്ന് കരുതരുത്. മദ്യപിച്ച് മാന്യന്‍മാരെ തെറിവിളിക്കുന്ന കവലച്ചട്ടമ്പിമാരെ പോലെയാണ് 'മാതൃഭൂമി' പെരുമാറുന്നത്.
നികുതിപിരിവില്‍ അനുഭവജ്ഞാനമുള്ളതുപോലെയാണ് മാധ്യമങ്ങള്‍ പെരുമാറുന്നത്. നികുതിപിരിവിലെ വര്‍ദ്ധനയെ അംഗീകരിക്കുകയാണ് വിമര്‍ശകര്‍ ആദ്യം ചെയ്യേണ്ടത്. നടന്നതിനെക്കുറിച്ചല്ല നടക്കാന്‍ പോകുന്നതിനെക്കുറിച്ചാണ് മാധ്യമങ്ങള്‍ എഴുതുന്നത്. ഉറക്കം നടിക്കുന്നവരെ ഉണര്‍ത്താന്‍ ബുദ്ധിമുട്ടാണെന്നും അദ്ദേഹം പറഞ്ഞു.

Sunday, December 16, 2007

ചന്ദ്രചൂഡന്‍ നാക്ക് വാടകയ്ക്ക് കൊടുക്കരുത്: പിണറായി



ചന്ദ്രചൂഡന്‍ നാക്ക് വാടകയ്ക്ക് കൊടുക്കരുത്: പിണറായി


കോഴിക്കോട്: ചന്ദ്രചൂഡന്‍ തന്റെ നാക്ക് വാടകയ്ക്കു കൊടുക്കരുതെന്നും സി.പി.എം വഴിയില്‍ വച്ച ചെണ്ടയാണെന്ന് ആരും കരുതിപ്പോവരുതെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. സി.പി.എം കോഴിക്കോട് ജില്ലാ സമ്മേളനത്തിന്റെ ഉദ്ഘാടന പ്രസംഗത്തിലാണ് ആര്‍.എസ്.പി സംസ്ഥാന സെക്രട്ടറി ടി.ജെ ചന്ദ്രചൂഡനെതിരെ പിണറായി ആഞ്ഞടിച്ചത്. കഴിഞ്ഞ ദിവസം സി.പി.എം നേതാക്കളെക്കുറിച്ചു ചന്ദ്രചൂഡന്‍ നടത്തിയ പ്രസ്താവനകളോടു പ്രതികരിക്കുകയായിരുന്നു പിണറായി.
'ആര്‍.എസ്.പി നേതാവിന്റെ ചില പരാമര്‍ശങ്ങള്‍ കേട്ടു. ഇത്തരം പരാമര്‍ശങ്ങള്‍ക്കു ഞങ്ങള്‍ പ്രതികരിക്കാറില്ല. പ്രതികരിക്കാത്തതു ദൌര്‍ബല്യം കൊണ്ടാണെന്നു കരുതരുത്. ഇത്തരം കാര്യങ്ങള്‍ ചര്‍ച്ച ചെയ്യേണ്ട വേദിയുണ്ട്. അവിടെ ചര്‍ച്ച ചെയ്യണം. പരസ്യമായി ആരു കൂടുതല്‍ ശക്തമായി സംസാരിക്കുന്നു എന്നു സ്ഥാപിക്കാന്‍ നോക്കേണ്ട. കമ്യൂണിസ്റുകാര്‍ സമ്പത്തിനു പിന്നാലെ പോകുന്നവരാണ് എന്നാണ് നേതാവിന്റെ ആരോപണങ്ങളിലൊന്ന്. ഇത് എവിടെ നിന്നു കിട്ടി, എന്താണു നിങ്ങളുടെ അനുഭവം. കുറച്ചു കാലമായി നിങ്ങളും ഞങ്ങളുടെ കൂടെയില്ലേ? എന്തടിസ്ഥാനത്തിലാണു നിങ്ങള്‍ പറയുന്നത്. ഒരു ദയയും ദാക്ഷിണ്യവും വേണ്ട, പറഞ്ഞോ. ഞങ്ങളുടെ പുസ്തകം തുറന്നതാണ്. ഒന്നും മറച്ചു വയ്ക്കാനില്ല.
'ഇടതുപക്ഷത്തിനു പഴയ ശുഷ്കാന്തി നഷ്ടപ്പെട്ടു, കമ്യൂണിസ്റ് പാര്‍ട്ടി തിരിച്ചു വരുന്ന രാജ്യങ്ങളിലെല്ലാം തങ്കത്തില്‍ കാച്ചിയ നേതാക്കന്‍മാരാണ് നയിക്കുന്നത്, എന്നാല്‍ ഇവിടെയങ്ങനെയല്ല' എന്നാണ് ആരോപണം. ഈ നേതാവിന് എന്താണ് പറ്റിയത്? ഇടതുപക്ഷത്തിന്റെ പ്രസക്തി രാജ്യത്ത് എല്ലാവരും സമ്മതിക്കുന്നു. അതിലുള്ള പങ്ക് ഇതു പറയുന്ന നേതാവിന്റെ പാര്‍ട്ടിക്കും കിട്ടിയിട്ടുണ്ടല്ലോ. സമ്പന്നതയുടെ കരിനിഴല്‍ ഇടതു മുന്നണിയുടെ മേല്‍ വീണു എന്ന് എന്തടിസ്ഥാനത്തിലാണു പറയുന്നത്. ഏത് ഇടതു പ ക്ഷ കക്ഷിയെ ക്കുറിച്ചാണ് ഇതു പറഞ്ഞത്. എന്ത് അനുഭവമാണ് ഉള്ളത്. നാക്ക് വാടകയ്ക്കു കൊടുക്കരുത്. ഇത് നല്ല ഏര്‍പ്പാടല്ല. എന്താണു നിങ്ങളുടെ ഉദ്ദേശം. എന്താണു നേതാവ് സി.പി.എമ്മിനെക്കുറിച്ച് മനസിലാക്കിയിട്ടുള്ളത്. ഞങ്ങള്‍ ഒരു സൌജന്യവും ആവശ്യ പ്പെടുന്നില്ല.വാക്കുകള്‍ സൂക്ഷിച്ചു പറയണം.
പറയാന്‍ ഒരാള്‍ക്കു മാത്രമേ കഴിയൂ എന്നു കരുതരുത്. ഇടത് കക്ഷികളില്‍ ഏതിനെയാണ് ഉദ്ദേശിക്കുന്നത്. പറഞ്ഞോ, പക്ഷെ നേരെ പറയണം എന്തിനാണു മടിക്കുന്നത്.
ജി. സുധാകരന്‍ എന്ന ആന നാടു നീളെ നടന്നു പിണ്ടമിടുന്നു എന്നാണ് നേതാവിന്റെ മറ്റൊരു പരാതി. ഇതു വാരലാണ് ഇദ്ദേഹത്തിന്റെ പണി. ഞങ്ങള്‍ വാരാറില്ല. അദ്ദേഹം വാരിക്കൊണ്ടിരിക്കുന്നു. ആര്‍ക്കും കൊട്ടാന്‍ സി.പി.എം വഴിയില്‍ വച്ച ചെണ്ടയാണെന്ന് ആരും കരുതിപ്പോവരുത്.
എല്‍.ഡി.എഫില്‍ മന്ത്രിമാര്‍ തമ്മില്‍ തര്‍ക്കമാണെന്ന പ്രചാരണം അടിസ്ഥാന രഹിതമാണ്. മന്ത്രിമാര്‍ അയയ്ക്കുന്ന ഫയലില്‍ ധനകാര്യ വകുപ്പ് അഭിപ്രായം രേഖപ്പെടുത്തും. എന്നിട്ട് അത് മാധ്യമ പ്രവര്‍ത്തകര്‍ക്കല്ല നല്‍കുന്നത് ബന്ധപ്പെട്ട വകുപ്പുകള്‍ക്കാണ്. അത് ഏതോവഴിക്ക് പുറത്തു വന്നു.
ധനന്ത്രിയും അതിനു പിന്നാലെ കൃഷി മന്ത്രിയും വാര്‍ത്തയെക്കുറിച്ചു മറുപടി പറഞ്ഞു. ഇത്തരം പ്രശ്നങ്ങള്‍ ഞങ്ങള്‍ ചര്‍ച്ചചെയ്തു പരിഹരിക്കും. ഇടതുപക്ഷവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഇടതു പക്ഷത്തിന്റെ യോഗത്തിലാണ് അവതരിപ്പിക്കേണ്ടത്. അതു പുറത്ത് അലക്കേണ്ടതല്ല.
സി.പി.എമ്മിന്റെ പൂര്‍ത്തിയായ ജില്ലാ സമ്മേളനങ്ങളെല്ലാം പാര്‍ട്ടിയുടെ കഴിവ് വിളിച്ചോതുന്നതാണ്. മലപ്പുറത്തു രണ്ടാളുകള്‍ മത്സരിച്ചതു വിഭാഗീയതയുടെ ഭാഗമായി അവരും കണ്ടിട്ടില്ല, ഞങ്ങളും കണുന്നില്ല.
മത്സരിക്കുന്നത് അഹങ്കാരമായോ വിഭാഗീയതയുടെ ഭാഗമായോ കാണാനാവില്ല. എന്നാല്‍ തെറ്റായ വാര്‍ത്തകളാണ് ഇക്കാര്യത്തില്‍ പ്രചരിച്ചത്
വിദ്യഭ്യാസ നയത്തിന്റെ പേരില്‍ ഇല്ലാത്ത കാര്യങ്ങള്‍ പ്രചരിപ്പിച്ച് ആളുകളെ ഇളക്കി വിടുകയാണ് യു.ഡി.എഫ്. ഒരു ഭാഗത്ത് ചില ക്രൈസ്തവ പുരോഹിതന്‍മാരും മറുഭാഗത്ത് ചില മുസ്ലിം സംഘടനകളുമാണ്. നമ്മുടെ മതത്തിന് പറ്റാത്ത നീക്കങ്ങളാണ് ഇടതുപക്ഷ സര്‍ക്കാരിന്റേത് എന്നു പ്രചരിപ്പിക്കാനാണ് ഇവര്‍ ശ്രമിക്കുന്നത്. മതം മതപരമായ കാര്യങ്ങള്‍ ശ്രദ്ധിച്ച് മതത്തിന്റെ വഴിക്കു പോകണമെന്നു പിണറായി പറഞ്ഞു.



Friday, December 14, 2007

പ്രവാസി സംഗമം ജനവരി രണ്ട് മുതല്‍ കൊച്ചിയില്‍

പ്രവാസി സംഗമം ജനവരി രണ്ട് മുതല്‍ കൊച്ചിയില്‍ .


അബുദാബി: സംസ്ഥാന സര്‍ക്കാറിന്റെ നോര്‍ക്ക വകുപ്പും, നോര്‍ക്ക റൂട്ട്സും ചേര്‍ന്ന് സംഘടിപ്പിക്കുന്ന പ്രവാസി സംഗമം ജനവരി 2,3 തീയതികളില്‍ കൊച്ചിയില്‍ നടക്കും. ജനവരി രണ്ടിന് വൈകിട്ട് അഞ്ചിന് സംഗമം കേരള മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍ ഉദ്ഘാടനം ചെയ്യും. കേന്ദ്ര പ്രവാസികാര്യ വകുപ്പ് മന്ത്രി വയലാര്‍ രവി അധ്യക്ഷത വഹിക്കും.
രാവിലെ നടക്കുന്ന ചര്‍ച്ചയില്‍ പ്രവാസി മലയാളികള്‍ക്കായി 'നോര്‍ക്ക' നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന ക്ഷേമ പദ്ധതികള്‍ അവതരിപ്പിക്കും. തിരിച്ചറിയല്‍ കാര്‍ഡ്, വിദേശ തൊഴിലാളികള്‍ക്ക് സാങ്കേതിക വൈദഗ്ധ്യം ഉറപ്പുവരുത്തുന്ന പരിശീലന പരിപാടികള്‍, പ്രവാസി പങ്കാളിത്ത കമ്പനി, ആഗോള മലയാളി സംഗമം, പ്രവാസി യുവജനോത്സവം എന്നിവ സംബന്ധിച്ച ചര്‍ച്ചകള്‍ നടക്കും.
ഉച്ചയ്ക്കുശേഷം നടക്കുന്ന സമ്മേളനത്തിലാണ് പ്രവാസി മലയാളികള്‍ അഭിമുഖീകരിക്കുന്ന പൊതുവായ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുക. പരിപാടിയില്‍ പങ്കെടുക്കാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് ള്‍ള്‍ള്‍.ഷസഴലദഴസസര്‍റ.ഷഫര്‍ മുഖേന രജിസ്റ്റര്‍ ചെയ്യാം. വിദേശ സംഘടനാ പ്രതിനിധികള്‍ക്ക് 500 രൂപയും മറ്റുള്ളവര്‍ക്ക് 100 രൂപയുമാണ് പ്രവേശന ഫീസ്.

മാക് പ്രതിനിധിസംഘത്തെ അയയ്ക്കും

കേരള സര്‍ക്കാരും നോര്‍ക്ക വകുപ്പും ചേര്‍ന്ന് നടത്തുന്ന പ്രവാസിസംഗമത്തില്‍ പങ്കെടുക്കുന്നതിനായി 'മാക്' ഏഴംഗ പ്രതിനിധി സംഘത്തെ അയയ്ക്കും. സമ്മേളനത്തിന്റെ പ്രചാരണത്തിനായി 'മാക്' ദുബായില്‍ വെച്ച് വിവിധ സംഘടനാ നപ്രതിനിധികളെ പങ്കെടുപ്പിച്ചുകൊണ്ട് സമ്മേളനം സംഘടിപ്പിക്കും
.

Sunday, December 9, 2007

വിമര്‍ശനം: പിണറായി കുപിതനായി ജില്ലാ സമ്മേളനവേദി വിട്ടു

വിമര്‍ശനം: പിണറായി കുപിതനായി ജില്ലാ സമ്മേളനവേദി വിട്ടു .

പത്തനംതിട്ട: തനിക്കെതിരായ രൂക്ഷവിമര്‍ശനത്തില്‍ രോഷാകുലനായി സി.പി.എം പത്തനംതിട്ട ജില്ലാ സമ്മേളനവേദിയില്‍നിന്ന് സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ഇറങ്ങിപ്പോയി.
അടൂര്‍ ഏരിയയില്‍നിന്നുള്ള ഗ്രൂപ്പ് ചര്‍ച്ചയ്ക്കിടെ പ്രതിനിധി കെ.ബി. രാജശേഖരക്കുറുപ്പാണ് പിണറായിക്കെതിരേ ആഞ്ഞടിച്ചത്. പിണറായി വിജയന്‍ വലതുപക്ഷ വ്യതിയാനത്തിലേക്കു പാര്‍ട്ടിയെ നയിക്കുന്നെന്ന് ആരോപിച്ചായിരുന്നു തുടക്കം. ഫാരിസ് ബന്ധം, ദേശാഭിമാനി കോഴക്കേസ്, മകന്റെ വിദേശവിദ്യാഭ്യാസം എന്നിവയില്‍ തുടങ്ങി വി.എസ്. അച്യുതാനന്ദനെ ഭരിക്കാന്‍ അനുവദിക്കുന്നില്ലെന്നുവരെ വിമര്‍ശനം കത്തിക്കയറിയപ്പോള്‍ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ടി. ശിവദാസമേനോന്‍ ഇടപെട്ടു. പ്രസംഗം നിര്‍ത്താന്‍ ആവശ്യപ്പെട്ടെങ്കിലും രാജശേഖരക്കുറുപ്പ് തുടര്‍ന്നു. 15 മിനിട്ട് നീണ്ട വിമര്‍ശനത്തില്‍ പ്രകോപിതനായി പിണറായി വേദി വിട്ടു. അനുനയിപ്പിക്കാന്‍ പിന്നാലെയെത്തിയ വി.എസ്. അനുകൂലിയായ ജില്ലാ സെക്രട്ടേറിയറ്റ് അംഗത്തോട് "ആരാണിതു ചെയ്യിച്ചതെന്ന് അറിയാമെന്നും മുലപ്പാലിന്റെ ഉപ്പു നോക്കാന്‍ പത്തനംതിട്ടയിലെ സഖാക്കള്‍ വളര്‍ന്നിട്ടില്ലെന്നും" പറഞ്ഞശേഷം സംസ്ഥാന കമ്മിറ്റിയംഗവും സ്വന്തം പക്ഷക്കാരനുമായ ആര്‍. ഉണ്ണിക്കൃഷ്ണപിള്ളയ്ക്കൊപ്പം കാറില്‍ കയറി പിണറായി സ്ഥലംവിട്ടു.
വ്യക്തിപരമായ അധിക്ഷേപം പാടില്ലെന്ന് ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്ത മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍ പറഞ്ഞിരുന്നു. എന്നാല്‍ വി.എസിന്റെ അനുയായികളായ ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങള്‍ കെ.സി. രാജഗോപാല്‍ എം.എല്‍.എ, കെ.പി. ഉദയഭാനു എന്നിവര്‍ ചേര്‍ന്ന് രാജശേഖരക്കുറുപ്പിനെക്കൊണ്ട് വിമര്‍ശനം ഉന്നയിപ്പിക്കുകയായിരുന്നെന്ന്് പിണറായി പക്ഷം ആരോപിക്കുന്നു.

ലാവ്ലിന്‍ അഴിമതി: ചരടുവലിച്ചത് ദിലിപ് രാഹുലും നാസറും

ലാവ്ലിന്‍ അഴിമതി: ചരടുവലിച്ചത് ദിലിപ് രാഹുലും നാസറും




കൊച്ചി: വൈദ്യുതി മന്ത്രിയായിരിക്കെ പിണറായി വിജയന്‍ ലാവ്ലിന്‍ ഇടപാടില്‍ കൈക്കൊണ്ടതായി ആരോപിക്കപ്പെടുന്ന നടപടികള്‍ക്കുപിന്നില്‍ പ്രവര്‍ത്തിച്ചതു കമ്പനി വക്താക്കളായ ദിലിപ്രാഹുലും എം.എ. നാസറുമെന്നതിനു സി.ബി.ഐ മുമ്പാകെ പുതിയ തെളിവുകള്‍.
പന്നിയാര്‍, ചെങ്കുളം, പള്ളിവാസല്‍ പദ്ധതികളുടെ നവീകരണത്തിനാവശ്യമായ സാങ്കേതിക സഹായത്തിനുള്ള ധാരണാപത്രമാണ് 1996 ഫെബ്രുവരിയില്‍ കാനഡയിലെ എസ്.എന്‍.സി ലാവ്ലിനുമായി ഒപ്പുവച്ചിരുന്നത്. നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷം വിജയിച്ചതോടെ മേയ് 10 ന് നായനാര്‍ മന്ത്രിസഭ അധികാരമേറ്റു. വൈദ്യുത പദ്ധതി നവീകരണങ്ങളെക്കുറിച്ച് പഠിക്കാന്‍ ബാലാനന്ദന്‍ കമ്മിറ്റിയെ സര്‍ക്കാര്‍ നിയോഗിച്ചതോടെ കരാര്‍ തുടരാനാകില്ലെന്ന് കമ്പനി ഭയപ്പെട്ടു. ഈ ഘട്ടത്തിലാണ് ഇടനിലക്കാരുടെ റോളില്‍ കമ്പനി ഉദ്യോഗസ്ഥരായ ദിലിപ്രാഹുലും നാസറും മന്ത്രി പിണറായിയെ നേരില്‍കണ്ടു ചര്‍ച്ച നടത്തിയത്.
ഇവര്‍ മുന്നോട്ടുവച്ച കോടികളുടെ വാഗ്ദാനമാണു ലാവ്ലിനുമായി ഉപകരണ വിതരണക്കരാറുണ്ടാക്കാന്‍ മന്ത്രിയെ പ്രേരിപ്പിച്ചതെന്നു സി.ബി.ഐക്കു ലഭിച്ച രേഖകളില്‍ സൂചിപ്പിക്കുന്നു.
ഒമ്പതാം പദ്ധതിയുമായി ബന്ധപ്പെട്ട് ആസൂത്രണബോര്‍ഡ് അംഗം സാംബമൂര്‍ത്തിയുടെ നേതൃത്വത്തില്‍ രൂപീകരിച്ച സ്റ്റിയറിംഗ് കമ്മിറ്റിയുടെ ഊര്‍ജപഠനറിപ്പോര്‍ട്ടില്‍ മൂന്നു പദ്ധതികളുടെ നവീകരണത്തിനും ഇന്ത്യന്‍ സാങ്കേതികവിദ്യ പര്യാപ്തമാണെന്നും നൂറുകോടിയില്‍ താഴെവരുന്ന തുകയ്ക്ക് ബി.എച്ച്.ഇ.എല്‍ന് ഏറ്റെടുത്ത് നടപ്പാക്കാവുന്നതേയുള്ളൂവെന്നും നിര്‍ദേശിച്ചിരുന്നു. ഇക്കാര്യം അറിയിച്ചപ്പോള്‍ തനിക്കു കനേഡിയന്‍ കരാറിലാണ് താല്‍പര്യമെന്ന് മന്ത്രി പിണറായി തുറന്നുപറഞ്ഞു. ഇതിനുള്ള രേഖകളും അന്വേഷണ സംഘത്തിനു ലഭിച്ചു. 1997 ഫെബ്രുവരി രണ്ടിന് സമര്‍പ്പിച്ച ബാലാനന്ദന്‍ കമ്മിറ്റി റിപ്പോര്‍ട്ടും പ്ളാനിംഗ് ബോര്‍ഡ് പഠനം ശരിവയ്ക്കുന്നതായിരുന്നു.
മലബാര്‍ കാന്‍സര്‍ സെന്ററിന് 98.3 കോടി രൂപ കമ്പനി സഹായധനം നല്‍കുമെന്നാണ് വൈദ്യുതി ബോര്‍ഡ് സെക്രട്ടറിയുടെ കത്തും മന്ത്രിയുടെ കാബിനറ്റ് കുറിപ്പും വ്യക്തമാക്കുന്നത്.
അതനുസരിച്ചു നീങ്ങിയ ഉന്നതതല സമിതിയെ നിയന്ത്രിച്ചിരുന്നതു കമ്പനിയുടെ ബിസിനസ് ഡവലപ്മെന്റ് ഡയറക്ടര്‍ ദിലിപ്രാഹുലും കമ്പനി എക്സിക്യൂട്ടീവ് നാസറുമായിരുന്നു. ധാരണാപത്രത്തിലോ കരാറിലോ സൂചിപ്പിച്ചിട്ടില്ലാത്ത ചെന്നൈയിലെ ടെക്നിക്കാലിയ എന്ന ബിനാമി സ്ഥാപനത്തിന് നിര്‍മാണച്ചുമതല നല്‍കിയതും അതിന്റെ ഡയറക്ടര്‍മാര്‍ ഉന്നതതല യോഗങ്ങളില്‍ സംബന്ധിച്ചതും ഇവരുടെ ആസൂത്രണ ഫലമാണ്.

അനുബന്ധം .

പിണറായി വിജയന്‍ ദുബായ് സന്ദര്‍ശിച്ചപ്പോള്‍ ദിലിപ് രാഹുലന്റെ റോള്‍സ് റോയ്‌സിലായിരുന്നു ദുബായിലെ യാത്ര.ഇദ്ദേഹത്തിന്റെ കേയറോഫില്‍ ഹയാത്ത് റിജന്‍സിയിലും ബര്‍ജ് ദുബായിലുമായിരുന്നു താമസം . ഇത് ലോകത്തിലെത്തന്നെ ഏറ്റവും വിലകൂടിയ ഹോട്ടലാണു.കൂടുതല്‍ വിവരങള്‍ക്ക് കാത്തിരിക്കുക.




Tuesday, December 4, 2007

വിഭാഗിയ നിര്‍മാജനമെന്നാല്‍ വി എസ് പക്ഷത്തെ തുടച്ചുനീക്കല്‍ .

വിഭാഗിയ നിര്‍മാജനമെന്നാല്‍ വി എസ് പക്ഷത്തെ തുടച്ചുനീക്കല്‍ .

സി.പി.എമ്മിലെ ഉള്‍പ്പാര്‍ട്ടി പ്രശ്നങ്ങള്‍ നേരത്തേ പൊതുജനമധ്യത്തിലേക്ക് വലിച്ചിട്ട് തീ കൊളുത്തിയിരുന്ന വിമര്‍ശക വീരന്മാരാണിപ്പോള്‍ സി.പി.എമ്മില്‍ വിഭാഗീയത തുടച്ചുനീക്കപ്പെടുകയാണ് എന്ന് സമാധാനിപ്പിക്കുന്നത്. അതിനിട യിലും വി.എസ്. പക്ഷത്തിന്റെ തുടച്ചുനീക്കലാണ് വിഭാഗീയ നിര്‍മാര്‍ജനം കൊണ്ട് ഉദ്ദേശിക്കുന്നതെന്ന് ചിലരെങ്കിലും സത്യസന്ധമായി കുറിച്ചിടുന്നുണ്ട്. സോവിയറ്റ് പാര്‍ട്ടിയെ കുളിപ്പിച്ച് കൊന്ന ഗോര്‍ബച്ചേവിന്റെ ഗ്ലാസ്നസ്തിനെയും പെരിസ്ത്രോയ്ക്കയെയും സ്വാഗതം ചെയ്തവരാണ് കാലഹരണപ്പെട്ട ചട്ടക്കൂടുകള്‍ വലിച്ചെറിഞ്ഞ് സി.പി.എം. ജനാധിപത്യവത്കരിക്കുന്നതില്‍ സന്തോഷിക്കുന്നത്
സി.പി.എം. സമ്മേളനങ്ങളെ സംബന്ധിച്ച് നടക്കുന്ന സംവാദങ്ങളില്‍ ഉയര്‍ന്നുനില്‍ക്കുന്ന വാദമുഖങ്ങള്‍ വിലയിരു ത്തേണ്ടതുണ്ട്. ഒന്ന്: ചിലയിടങ്ങളില്‍ കുഴപ്പങ്ങള്‍ നടന്നാലും കേരളത്തിലെ മറ്റൊരു രാഷ്ട്രീയപാര്‍ട്ടിക്കും സാധിക്കാത്ത ജനാധിപത്യപ്രക്രിയ സി.പി.എമ്മില്‍ നടക്കുന്നു. രണ്ട്: തുരുമ്പിച്ച ചട്ടക്കൂടുകള്‍ വലിച്ചെറിഞ്ഞ് ലോകത്താകെ ആഞ്ഞ ടിക്കുന്ന ജനാധിപത്യവുമായി താദാത്മ്യം പ്രാപിക്കുന്നതിന്റെ തുടക്കമാണ്. സി.പി.എമ്മില്‍ നടക്കുന്നത്. മൂന്ന്: പുറത്തു നിന്നുളള അജന്‍ഡകളൊന്നും സമ്മേളന പ്രക്രിയകളെ ബാധിക്കില്ല. സി.പി.എമ്മിന് തനതായ സംവിധാനങ്ങള്‍ വഴി പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സാധിക്കും. ഈ അടുത്തകാലം വരെ സി.പി.എമ്മിന്റെ 'ജനാധിപത്യ വിരുദ്ധത'യെ നിരന്തരം വിമര്‍ശിച്ചുപോന്നവരാണ് ഇപ്പോള്‍ ആ പാര്‍ട്ടിയിലെ ജനാധിപത്യപ്രക്രിയയുടെ വക്താക്കളായി വന്നിട്ടുള്ളത്. ഇത് അവര്‍ക്കു വന്ന മാറ്റമാണോ പാര്‍ട്ടിക്ക് വന്നുകൊണ്ടിരിക്കുന്ന മാറ്റമാണോ എന്നാണ് അറിയേണ്ടത്. ആദ്യ അഭിപ്രായം പരിശോധിക്കാം. 25000_ലേറെ ബ്രാഞ്ചു കളില്‍ ആരംഭിച്ച്, 15000_ലേറെ ലോക്കല്‍ കമ്മിറ്റികളിലും 180_ഓളം ഏരിയാ കമ്മിറ്റികളിലും പിന്നെ 14 ജില്ലകളിലും ഒടുവില്‍ കോട്ടയത്തെ സംസ്ഥാന സമ്മേളനത്തിലുമായി മൂന്ന്നാല് മാസങ്ങളെടുത്ത് പൂര്‍ത്തിയാകുന്നതാണ് സി.പി.എമ്മിന്റെ കേരളത്തിലെ സമ്മേളനപ്രക്രിയ.ഈ അര്‍ഥത്തില്‍ ഇതൊരു സുപ്രധാന ജനാധിപത്യപ്രക്രിയ തന്നെ. എന്നാല്‍ ഇതിനെ കോണ്‍ഗ്രസ് അടക്കമുളള ബൂര്‍ഷ്വാ_ജനാധിപത്യ പാര്‍ട്ടികളിലെ സംഘടനാ തിരഞ്ഞെടുപ്പുകള്‍ക്ക് സമാനമായി കാണുന്നത് ഒരു തൊഴിലാളിവര്‍ഗ പാര്‍ട്ടിക്ക് അപമാനമാണ്. ജനാധിപത്യപാര്‍ട്ടികളെന്ന് അവര്‍ സ്വയം വിളിക്കുകയും ബൂര്‍ഷ്വാ പാര്‍ട്ടികളെന്ന് കമ്യൂണിസ്റ്റുകാര്‍ വിശേഷിപ്പിക്കുകയും ചെയ്യുന്ന പാര്‍ട്ടികളും തൊഴിലാളിവര്‍ഗപാര്‍ട്ടിയും ഘടനയിലും പ്രവര്‍ത്തനശൈലിയിലും ലക്ഷ്യത്തിലും മഞ്ഞളും അഞ്ജനവും എന്ന പോലെ രണ്ടാകേണ്ടതുകൊണ്ട്. എംഗല്‍സ് രൂപം നല്‍കുകയും ലെനിന്‍ പ്രയോഗത്തില്‍ വരുത്തുകയും അതിന്റെ ചുവടുപിടിച്ച് ലോകത്തിന്റെ ഇതരഭാഗങ്ങളിലെന്ന പോലെ കേരളത്തിലും ഇന്ത്യയിലും കെട്ടിപ്പടുക്കുകയും ചെയ്ത കമ്യൂണിസ്റ്റ് പാര്‍ട്ടികളുടെ പ്രത്യേകത സി.പി.എം. എങ്കിലും തിരിച്ചറിയേണ്ടതുണ്ട്.കോണ്‍ഗ്രസ്സോ ജനസംഘമോ ബി.ജെ.പി.യോ ഒരു ചരിത്രഘട്ടത്തില്‍ രൂപപ്പെട്ടതിന് ശേഷം ആ നിര്‍മിതിയുടെ ചട്ടക്കൂടി നകത്ത് പുതിയ നേതാക്കള്‍ ഉയര്‍ന്നുവരികയും അവരുടെ ഇച്ഛയ്ക്കും ശൈലിക്കുമൊത്തുള്ള പ്രവര്‍ത്തനത്തിന് ആ പാര്‍ട്ടികള്‍ വിധേയമാകുകയുമാണ് ചെയ്യുന്നത്. തിലകന്റേയും ഗാന്ധിജിയുടേയും നെല്ക്കുവിന്റേയും സുഭാഷ്ചന്ദ്രബോസിന്റേയും കോണ്‍ഗ്രസ് എങ്ങനെ ഇന്ദിരയുടേയും രാജീവ് ഗാന്ധിയുടേയും പിന്നെ നരസിംഹറാവുവിന്റേയും സീതാറാം കേസരിയുടേയും ഒടുവിലിപ്പോള്‍ സോണിയയുടേയും മന്‍മോഹന്‍സിങ്ങിന്റേയും കോണ്‍ഗ്രസ്സായി മാറിയതുപോലെ. എന്നാല്‍ തൊഴിലാളിവര്‍ഗത്തിന്റെ പാര്‍ട്ടിയാകട്ടെ സമൂഹം ഉടച്ചുവാര്‍ക്കുന്ന വിപ്ലവപ്രക്രിയയ്ക്ക് നേതൃത്വം നല്‍കേണ്ട പാര്‍ട്ടിയാണ്. അനുദിന പോരാട്ടത്തിലൂടെ ആ ലക്ഷ്യത്തിലേക്ക് അത് വളരേണ്ടതുണ്ട്. സാമ്പത്തികം_രാഷ്ട്രീയം_ താത്ത്വികം എന്നീ മൂന്ന് മേഖലകളിലും ബൂര്‍ഷ്വാസിയുടേതിനെതിരായ തൊഴിലാളിവര്‍ഗനിലപാട് ഉറപ്പിക്കാന്‍ കഴിഞ്ഞാല്‍ മാത്രമേ ഈ വിപ്ലവപ്രക്രിയ യാഥാര്‍ഥ്യമാകൂ. അതുകൊണ്ട് ഈ മൂന്ന് സമരമുഖങ്ങളും പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും നേതാക്കള്‍ക്കും പാര്‍ട്ടിക്കുതന്നെയും നിര്‍ണായകമാണ്. മറ്റ് വര്‍ഗങ്ങളില്‍ ജനിച്ച് തൊഴിലാളിവര്‍ഗത്തിന്റെ ദത്തുപുത്രന്മാരായി മാറി പാര്‍ട്ടിയില്‍ വന്നവരിലായാലും തൊഴിലാളിവര്‍ഗത്തില്‍ നിന്നുയര്‍ന്നുവന്ന കമ്യൂണിസ്റ്റുകാരിലായാലും അന്യവര്‍ഗവീക്ഷണവും സംസ്കാരവും പ്രതിഫലിക്കും. അതിനെതിരെ നിരന്തരപോരാട്ടം നടത്താതെ പാര്‍ട്ടിക്ക് അതിന്റെ വിപ്ലവ സ്വഭാവം നിലനിര്‍ത്താന്‍ കഴിയുകയില്ല. ''ഈ നിരന്തര സമരത്തിനുള്ള ഉപകരണങ്ങളാണ് ഓരോ കമ്യൂണിസ്റ്റും അംഗമായിട്ടുള്ള സ്വന്തം ഘടകത്തില്‍ നടക്കുന്ന വിമര്‍ശന_സ്വയം വിമര്‍ശനങ്ങളും മേല്‍ഘടകങ്ങളുടേതായ അച്ചടക്കവും'' എന്ന് ഇ.എം.എസ്. പറഞ്ഞിട്ടുണ്ട്. ആ പ്രക്രിയയുടെ ഉയര്‍ന്ന രൂപമാണ് സമ്മേളനകാലഘട്ടങ്ങളില്‍ ബ്രാഞ്ച് മുതല്‍ പാര്‍ട്ടി കോണ്‍ഗ്രസ് വരെ യഥാര്‍ഥത്തില്‍ പ്രതിഫലിക്കേണ്ടത്. സി.പി.എം. മലപ്പുറത്തുനിന്ന് കോട്ടയത്ത് എത്തുമ്പോഴേക്കും സാമ്പത്തികവും രാഷ്ട്രീയവും താത്ത്വികവുമായ തലങ്ങളില്‍ പാര്‍ട്ടി ഉയര്‍ത്തിപ്പിടിച്ചുപോന്ന നയങ്ങളിലും നിലപാടുകളിലും പ്രവര്‍ത്തനശൈലിയിലും അമ്പരപ്പിക്കുന്ന മാറ്റങ്ങള്‍ അനുഭവപ്പെട്ടിട്ടുണ്ട്. ഗ്രാമങ്ങള്‍ കേന്ദ്രീകരിച്ചുള്ള മണല്‍ മാഫിയ തൊട്ട് സര്‍വവ്യാപിയായ ഭൂമി മാഫിയകള്‍ വരെയുള്ള പാര്‍ട്ടി പ്രവര്‍ത്തകരുടേയും നേതാക്കളുടേയും പാര്‍ട്ടി പ്രസിദ്ധീകരണ മേലാളന്മാരുടേയും ബന്ധം. വിദേശമൂലധന ശക്തികളോടുള്ള വിധേയത്വം. തൊഴിലാളിവര്‍ഗ വിപ്ലവ സംസ്കാരത്തിന് പകരം ബിസിനസ് വര്‍ഗ വിപ്ലവ സംസ്കാരമെന്ന കാഴ്ചപ്പാട്. ഇത്തരം സാമ്പത്തിക_ബിസിനസ്_ക്രിമിനല്‍ ശക്തികള്‍ക്ക് പാര്‍ട്ടി നേതൃത്വത്തില്‍ കൈവന്നിട്ടുള്ള അമ്പരപ്പിക്കുന്ന സ്വാധീനം. ഇതിന്റെയെല്ലാം നിരവധി തെളിവുകള്‍ പുറത്തുവന്നുകഴിഞ്ഞിട്ടുണ്ട്. യഥാര്‍ഥത്തില്‍ കഴിഞ്ഞ ഒരു പതിറ്റാണ്ടിലേറെയായി സി.പി.എമ്മില്‍ തുടരുന്ന വിഭാഗീയതയും വ്യക്തികേന്ദ്രീകൃത രാഷ്ട്രീയവുമാണ് ഈ വര്‍ഗവിരുദ്ധ ശക്തികള്‍ക്ക് പാര്‍ട്ടിയില്‍ നുഴഞ്ഞുകയറാന്‍ അവസരമുണ്ടാക്കിയത്. കോടികളുടെ സംഭാവനയുമായി ബന്ധപ്പെട്ട് മറനീക്കിയ വിഷയങ്ങളെല്ലാം എങ്ങനെ എന്തുകൊണ്ട് സംഭവിച്ചു എന്ന ചര്‍ച്ച ഈ സമ്മേളനങ്ങളില്‍ നടക്കേണ്ടതുണ്ട്. ഇല്ലെങ്കില്‍ സി.പി.എം. പേരില്‍ മാത്രം കമ്യൂണിസ്റ്റായി അവശേഷിക്കും. സി.പി.എമ്മിലെ ഉള്‍പ്പാര്‍ട്ടി പ്രശ്നങ്ങള്‍ നേരത്തേ പൊതുജനമധ്യത്തിലേക്ക് വലിച്ചിട്ട് തീ കൊളുത്തിയിരുന്ന വിമര്‍ശക വീരന്മാരാണിപ്പോള്‍ സി.പി.എമ്മില്‍ വിഭാഗീയത തുടച്ചുനീക്കപ്പെടുകയാണ് എന്ന് സമാധാനിപ്പിക്കുന്നത്. അതിനിടയിലും വി.എസ്. പക്ഷത്തിന്റെ തുടച്ചുനീക്കലാണ് വിഭാഗീയ നിര്‍മാര്‍ജനം കൊണ്ട് ഉദ്ദേശിക്കുന്നതെന്ന് ചിലരെങ്കിലും സത്യസന്ധമായി കുറിച്ചിടുന്നുണ്ട്. സോവിയറ്റ് പാര്‍ട്ടിയെ കുളിപ്പിച്ച് കൊന്ന ഗോര്‍ബച്ചേവിന്റെ ഗ്ലാസ്നസ്തിനെയും പെരിസ്ത്രോയ്ക്കയെയും സ്വാഗതം ചെയ്തവരാണ് കാലഹരണപ്പെട്ട ചട്ടക്കൂടുകള്‍ വലിച്ചെറിഞ്ഞ് സി.പി.എം. ജനാധിപത്യവത്കരിക്കുന്നതില്‍ സന്തോഷിക്കുന്നത്.
പുറത്തുനിന്നുളള അജന്‍ഡകളൊന്നും സി.പി.എമ്മില്‍ ഏശില്ലെന്ന വാദവും പരിശോധിക്കപ്പെടേണ്ടതാണ്. പൂരത്തിന് എഴുന്നളളിക്കുന്ന ഗജവീരന് പാപ്പാന്മാര്‍ക്കും തോട്ടികള്‍ക്കും അപ്പുറം അനങ്ങാന്‍ വയ്യാത്തവിധം ഇടച്ചങ്ങല ഇട്ട് നിയന്ത്രണം വെക്കാറുണ്ട്. അതിനെ അനുസ്മരിപ്പിക്കും വിധമാണ് സി.പി.എമ്മിന്റെ കേരള ഘടകത്തിന് മാത്രമായി സമ്മേളന നടത്തിപ്പിന് പ്രത്യേക മാര്‍ഗനിര്‍ദേശരേഖ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടിന്റെ കൈയൊപ്പോടെ ഏര്‍പ്പെടുത്തിയിട്ടുള്ളത്. പ്രത്യയശാസ്ത്ര പ്രശ്നങ്ങളുമായി കേരളത്തിന്റെ തെക്കു വടക്ക് നടന്ന് പരസ്യമായി ആഹ്വാനങ്ങള്‍ ഇറക്കാനോ കോട്ടയത്ത് പാര്‍ട്ടി സംഘടനയ്ക്ക് മൂര്‍ച്ചകൂട്ടാന്‍ അരവും കത്തിയുമായി ചെല്ലാനോ ഇത്തവണ ആരും രംഗത്തില്ല. മാധ്യമസിന്‍ഡിക്കേറ്റിന്റെ ഭീഷണിയുമില്ല. അവരെല്ലാം പാര്‍ട്ടി നേതൃത്വത്തിന് പുഷ്പവൃഷ്ടി നടത്തുന്ന തിരക്കിലാണ്. എന്നിട്ടും എന്തുകൊണ്ടാണ് എംഗല്‍സും ലെനിനും ഇ.എം.എസ്സും വരെ പറഞ്ഞുപോന്ന വിമര്‍ശനവും സ്വയം വിമര്‍ശനവും മാറ്റിവെച്ച് സമവായം എന്നു പറയുന്ന വിപ്ലവ പ്രസ്ഥാനത്തിന് അന്യവും വിരുദ്ധവുമായ ഒരു പ്രക്രിയ ഉള്‍പ്പാര്‍ട്ടി ജനാധിപത്യത്തിനു മേല്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്നത്?
പുറത്തുനിന്ന് അജന്‍ഡ സ്വീകരിക്കില്ല എന്നു പറയുമ്പോള്‍ തന്നെ ഉയര്‍ത്തിയ ചെങ്കൊടിയേയും രക്തസാക്ഷികളെ അനുസ്മരിക്കുന്ന മണ്ഡപങ്ങളേയും അപമാനിച്ച് കൊടിയും കുറുവടിയും മുദ്രാവാക്യവുമായി പുറത്തുനിന്നു വന്ന് സമ്മേളനങ്ങള്‍ മാറ്റിവെപ്പിക്കുന്നത് ആരാണ്. വാഗ്ദാനങ്ങളും പണവും നല്‍കി പ്രതിനിധികളെ പുറത്തുനിന്ന് വിലയ്ക്കെടുത്ത് ഭൂരിപക്ഷമോ സമവായമോ സൃഷ്ടിക്കുന്നതാരാണ്. ഈ ബാഹ്യ അജന്‍ഡകളും ആസൂത്രണവും കൊണ്ട് രൂപപ്പെടുന്ന കോട്ടയം സമ്മേളനത്തിലെ സംസ്ഥാന നേതൃത്വം ഒരു തൊഴിലാളിവര്‍ഗ പാര്‍ട്ടിയുടെ വിപ്ലവ പാതയാണോ വെട്ടിത്തുറക്കുക. അതോ വര്‍ഗസമൂഹത്തില്‍ ആഞ്ഞടിക്കുന്ന മുതലാളിത്തത്തിന്റെ കെട്ടുനാറുന്ന സംസ്കാരവും വിചാരധാരകളുമാണോ പേറുക. ഇടതുപക്ഷ_ജനാധിപത്യ മുന്നണി ഗവണ്മെന്റിനെ അധികാരത്തിലേറ്റിയിട്ടുള്ള ജനങ്ങള്‍ പാര്‍ട്ടിയിലെ വിഭാഗീയതയും അതിന്റെ രാഷ്ട്രീയ_സാമ്പത്തിക_താത്ത്വിക നയനിലപാടുകളില്‍ വന്നിട്ടുള്ള ജനവിരുദ്ധ നിലപാടുകളും ഗവണ്മെന്റിന്റെ പ്രവര്‍ത്തനത്തെ ബാധിച്ചതായി തിരിച്ചറിയുന്നു. വയനാട് പോലുള്ള ജില്ലകളിലെ സമ്മേളനങ്ങളില്‍ ഉണ്ടാകുന്ന ചര്‍ച്ചകളും തീരുമാനങ്ങളും ഇതിന്റെ പ്രതിഫലനമായിരിക്കും_ കാര്‍ഷിക പ്രതിസന്ധിയും മറ്റ് ദുരന്തങ്ങളും ഏറെ ഏറ്റിട്ടുള്ള മേഖലകളില്‍. ഇതാകട്ടെ പാര്‍ട്ടിയുടെ നയവും ജനങ്ങളും തമ്മിലുള്ള മൂര്‍ച്ചിച്ചുവരുന്ന വൈരുധ്യ ത്തിന്റെ ദൃഷ്ടാന്തമായിരിക്കും. ചരിത്രത്തിലേക്ക് തിരിഞ്ഞുനോക്കിയാല്‍ ഇത് ആദ്യത്തെ അനുഭവമല്ലെന്ന് കാണും. ഒന്നാം പാര്‍ട്ടി കോണ്‍ഗ്രസ് കഴിഞ്ഞ ഉടനെയാണല്ലോ കേരള പാര്‍ട്ടിയില്‍ പ്രതിസന്ധി പൊട്ടിപ്പുറപ്പെട്ടതും പി. കൃഷ്ണപിള്ള സമ്മേളനം തിരഞ്ഞെടുത്ത കമ്മിറ്റി പിരിച്ചുവിട്ടതും. ആറാം കോണ്‍ഗ്രസ് വിജയവാഡയില്‍ കൊടിയിറങ്ങിയതിന് പിറകെയാണ് മുപ്പത്തിരണ്ടു പേര്‍ നാഷണല്‍ കൌണ്‍സിലില്‍ നിന്ന് ഇറങ്ങിപ്പോയതും തെനാലി കണ്‍വെന്‍ഷന്‍ നടന്നതും. ഒന്നായിരുന്ന പാര്‍ട്ടി കൊല്‍ക്കത്തയിലും മുംബൈയിലും വെവ്വേറെ കോണ്‍ഗ്രസ്സുകള്‍ വിളിച്ച് രണ്ടായത്. അത്തരമൊരു പ്രതിസന്ധിയിലേക്കാണോ ഈ പോക്ക്?

അപ്പുക്കുട്ടന്‍ വള്ളിക്കുന്ന്

Saturday, December 1, 2007

സഖാവ് സുധാകരന്റെ ദുശാസന വേഷം

സഖാവ് സുധാകരന്റെ ദുശാസന വേഷം

p.surendran

മൂലധന ശക്തികളുമായി സന്ധി ചെയ്യാന്‍ സി.പി.എം. തയാറായതോടെ ഈ പ്രസ്ഥാനം അതിന്റെ ചരിത്രത്തിലാദ്യമായി കനത്ത നൈതിക പ്രതിസന്ധി അഭിമുഖീകരിക്കുകയാണ്. എന്തിനെയും ന്യായീകരിക്കാന്‍ തയാറായി കുറേ നേതാക്കളും അവരുടെ ദല്ലാളന്മാരായ എഴുത്തുകാരും സാംസ്കാരിക പ്രവര്‍ത്തകരും രംഗത്തുവരുന്നുണ്ടെങ്കിലും ഇടതുപക്ഷ സഹയാത്രികരുടെ സന്ദേഹം കൂടിക്കൂടി വരുന്നു.
ന്യായീകരണങ്ങളൊന്നും ന്യായമല്ലെന്ന് എം.എന്‍. വിജയന്‍ തന്റെ പ്രസംഗങ്ങളില്‍ പറയുന്നതു ഞാന്‍ കേട്ടിട്ടുണ്ട്. ആഗോള മൂലധന ശക്തികള്‍ മണ്ണും വെള്ളവും കവര്‍ന്നെടുക്കുമ്പോള്‍ പാവപ്പെട്ടവരുടെ ജീവിക്കാനുള്ള അവകാശമാണു നിഷേധിക്കപ്പെടുന്നത്. ഇതാണ് അധിനിവേശത്തിന്റെ പുതിയമുഖം. മൂലധന ശക്തികളുമായി സന്ധി ചെയ്ത് ജനവിരുദ്ധമായ നിലപാടെടുക്കുന്ന രാഷ്ട്രീയപാര്‍ട്ടികളെ സ്വാഭാവികമായും ജനങ്ങള്‍ ഒറ്റുകാരായി പരിഗണിക്കും. അവരെ തള്ളിമാറ്റി ജനങ്ങള്‍ സമരമുഖത്തേക്കു വരും. നന്ദിഗ്രാം ഇതിന്റെ സൂചന മാത്രമാണ്. സാമ്രാജ്യത്വം ശക്തിപ്പെടുന്തോറും അധിനിവേശം ശക്തിപ്പെടും. സമരങ്ങളും ശക്തിപ്പെടും. മനുഷ്യമുഖമുള്ള ആക്റ്റിവിസത്തിനും എഴുത്തിനും പത്രപ്രവര്‍ത്തനത്തിനുമൊക്കെ ഇന്നും സമരങ്ങളെ പിന്തുണയ്ക്കാതെ പറ്റില്ല. നോവുന്ന ആത്മാവിനെ സ്നേഹിക്കാത്ത ഒരു തത്വശാസ്ത്രത്തെയും സ്നേഹിക്കാനാവില്ലെന്ന വയലാറിന്റെ കവിപക്ഷം എഴുത്തുകാരന്റെ എക്കാലത്തെയും നിലപാടായി മാറുന്നതു സ്വാഭാവികം. ഭരണം നിലനില്‍ക്കാനായി രാഷ്ട്രീയപാര്‍ട്ടികള്‍ കൈക്കൊള്ളുന്ന നിലപാടുകളെ എതിര്‍ത്ത് എഴുത്തുകാരും സാംസ്കാരിക പ്രവര്‍ത്തകരും രംഗത്തുവരുന്നതോടെ അവര്‍ രാഷ്ട്രീയപാര്‍ട്ടികളുടെ വെറുപ്പു ക്ഷണിച്ചുവരുത്തും.
ഇടതുപക്ഷം അധികാരത്തില്‍ വരുമ്പോള്‍ ബുദ്ധിജീവികള്‍ നിശബ്ദരാവുന്നുവെന്നതു വലതു പക്ഷത്തിന്റെ എക്കാലത്തെയും പരാതിയാണ്. എന്നാല്‍, കഴിഞ്ഞ കുറേ മാസങ്ങളായി ബംഗാളിലും കേരളത്തിലും വലിയ മാറ്റങ്ങള്‍ വന്നിരിക്കുന്നു. നന്ദിഗ്രാം സംഭവത്തില്‍ ഇടതുപക്ഷ സഹയാത്രികരായ കലാകാരന്മാര്‍ (എഴുത്തുകാരും) പശ്ചിമബംഗാള്‍ സര്‍ക്കാരിനെ കുറ്റവിചാരണ ചെയ്യാന്‍ രംഗത്തുവരുന്നു. കേരളത്തിലും ഇടതുപക്ഷ സഹയാത്രികരായ എഴുത്തുകാരുടെ വലിയയൊരുനിര സര്‍ക്കാരിനെ പ്രതിസ്ഥാനത്തു നിര്‍ത്തുന്നു. പ്രതിപക്ഷം പോലും മൌനമാവുന്നിടത്തു ജനങ്ങള്‍ക്കു വേണ്ടി ശബ്ദിക്കുന്നത് എഴുത്തുകാരും ആക്റ്റിവിസ്റ്റുകളുമാണ്.
നന്ദിഗ്രാം സംഭവത്തില്‍ സി.പി.എം. പറയുന്ന ചില കാര്യങ്ങളില്‍ കഴമ്പുണ്ട്. സമ്മതിക്കുന്നു. പക്ഷേ, മാവോയിസ്റ്റുകളെയും തൃണമൂലിനെയും മുസ്ളിം തീവ്രവാദികളെയും പഴിചാരി സി.പി.എമ്മിനു രക്ഷപ്പെടാനാവില്ല. ശരീരത്തില്‍ മുറിവുണ്ടായാല്‍ അവിടേക്കു രോഗാണുക്കള്‍ വരിക സ്വാഭാവികം. പക്ഷേ, മുറിവിന്റെ കാരണം അന്വേഷിച്ചേ പറ്റൂ. മുറിവ് ഉണക്കിയേ പറ്റൂ. ബുദ്ധിജീവികള്‍ എന്ന് അറിയപ്പെടുന്ന വിഭാഗം ചെയ്യുന്നത് അതാണ്. എന്നാല്‍, സി.പി.എം. വല്ലാത്ത അസഹിഷ്ണുതയോടെ പ്രതികരിക്കുന്നു. മേധയ്ക്കുനേരേ നടത്തിയ കൈയേറ്റവും സഖാവ് പിണറായി വിജയന്‍ അരുന്ധതിറോയിക്കും മേധാപട്കര്‍ക്കും നേരേ ശകാരം ചൊരിയുന്നതും ഇതേ കാരണത്താലാണ്. കുട്ടിസഖാക്കളുടെ മുമ്പില്‍ മേധയ്ക്കും അരുന്ധതി റോയിക്കുംനേരേ ശകാരം ചൊരിഞ്ഞു സഖാവിന് ആളാവാമെന്നേയുള്ളൂ. അതിനപ്പുറത്തു ധൈഷണിക ലോകം അദ്ദേഹത്തിന്റെ വിമര്‍ശനങ്ങള്‍ക്ക് ഒരു വിലയും കല്‍പിക്കില്ല. മേല്‍പറഞ്ഞ രണ്ടുപേരും എഴുത്തുകൊണ്ടും ആക്റ്റിവിസം കൊണ്ടും ആഗോളതലത്തില്‍ അറിയപ്പെടുന്നവരാണ്. അതിനാല്‍ ഇത്തരം വ്യക്തിത്വങ്ങളെ ഒരു കമ്മ്യൂണിസ്റ്റ് നേതാവു വിമര്‍ശന വിധേയമാക്കുമ്പോള്‍ (തീര്‍ച്ചായും വിമര്‍ശിക്കണം. തര്‍ക്കമില്ല. ആരും വിമര്‍ശനത്തിന് അതീതരല്ല) അതു കുറച്ചു കൂടി ധിഷണാപരമാവണം. ഇല്ലെങ്കില്‍ അറിവുള്ളവര്‍ പരിഹസിച്ചു ചിരിക്കും.
എഴുത്തുകാരെ തെറിവിളിക്കാന്‍ സി.പി.എം. രംഗത്തിറക്കിയിരിക്കുന്നതു സഖാവ് സുധാകരനെയാണ്. കേരളത്തില്‍ ഇത്രയ്ക്കു അമാന്യമായി വാക്കുകള്‍ ഉരുവിടുന്ന മറ്റൊരു മന്ത്രിയില്ല. ഇ.എം.എസിന്റെ കസേരയില്‍ പിണറായി വിജയന്‍ ഇരിക്കുമ്പോള്‍ സി.പി.എമ്മിനു സുധാകരനെ പോലൊരു മന്ത്രിയുണ്ടാവുന്നതു സ്വാഭാവികം. മിക്കവാറും ഒരു ദുശാസന വേഷമാണിപ്പോള്‍ സുധാകരന്. അദ്ദേഹത്തിന്റെ നാവു നീണ്ടുചെല്ലുന്നതു സാറാജോസഫിന്റെ ശരീരത്തിലേക്കാണ്. ഒരു പുരുഷന്‍ സ്ത്രീക്കു നേരേ അക്രമാസക്തനാവുന്നതു ശരീരം കൊണ്ടു മാത്രമാവണമെന്നില്ല. ഭാഷാ പ്രയോഗങ്ങളും ബലാല്‍കാരത്തിന്റെ ഒരു രീതിയാണ്. പുരുഷന്‍ ഒരു സംസ്ഥാനത്തിന്റെ മന്ത്രിയാവുമ്പോള്‍ പ്രശ്നം കുറേക്കൂടി രൂക്ഷമാണ്. മന്ത്രിയെന്നതു സമൂഹത്തിനു മുമ്പില്‍ മോഡലാവേണ്ടവനാണ്. സാറാ ജോസഫിനു നേരേ സുധാകരന്‍ ശകാരം ചൊരിയുമ്പോള്‍ അദ്ദേഹത്തിന്റെ ശരീരഭാഷ ഞാന്‍ ശ്രദ്ധിക്കാറുണ്ട്. അത് ഒരു മാന്യന്റേതല്ല. സാറാ ജോസഫിനുനേരേ ഈ വിധം പ്രതികരിക്കുമ്പോള്‍ പുരുഷനായ അദ്ദേഹം സുഖം അനുഭവിക്കുന്നുണ്ടാവണം. സ്ത്രീകളെ അപമാനിക്കുന്നവരെ കൈയാമം വച്ചു നടത്തും എന്നു പ്രഖ്യാപിച്ച വി.എസ്. അച്യുതാനന്ദന്റെ മന്ത്രിസഭയിലെ അംഗമാണു സുധാകരന്‍. സാംസ്കാരിക കേരളത്തിന്റെ അപമാനമായി മാറാന്‍ പോകുന്ന സുധാകരനെ നിയന്ത്രിക്കാനായില്ലെങ്കില്‍ എഴുത്തുകാര്‍ക്കും അവരുടെ ഭാഷ മാറ്റേണ്ടിവരും. വി.എസില്‍ നിന്നു ശക്തമായ ഇടപെടല്‍ ഞങ്ങള്‍ പ്രതീക്ഷിക്കുന്നു.
സാറാജോസഫ് ചെറിയ എഴുത്തുകാരിയല്ല. കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവാണ്. മിക്കവാറും ഇന്ത്യന്‍ ഭാഷകളിലേക്ക് അവരുടെ കൃതികള്‍ വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. വൈദേശിക ഭാഷകളിലേക്കും വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. ചുരുങ്ങിയത് എഴുത്തുകാരുടെ മണ്ഡലത്തിലെങ്കിലും ഇന്ത്യയൊട്ടാകെ അവരെ അറിയാം.
പക്ഷേ, കേരളത്തിന്റെ അതിര്‍ത്തിക്കപ്പുറത്തു സുധാകരന്റെ സ്ഥാനമെന്താണ് ? മാര്‍ക്സിസ്റ്റാണെന്നു മേനി നടിക്കുന്ന ആളാണല്ലോ സുധാകരന്‍. സമകാലീന മാര്‍ക്സിയന്‍ വായനകളെ മുന്‍നിര്‍ത്തി ലോകത്തുണ്ടാവുന്ന ഗ്രന്ഥങ്ങളെ അടിസ്ഥാനമാക്കി കേരളത്തിലെ ധൈഷണിക മണ്ഡലത്തോട് ആഴമേറിയ ഒരു പ്രഭാഷണം നടത്താന്‍ കെല്‍പുണ്ടാവുമോ സുധാകരന്? മഹാഗ്രന്ഥങ്ങളെ അഭിമുഖീകരിക്കുന്നത് അമ്പലം ഭരിക്കും പോലെ അത്ര അനായാസമായി ചെയ്യാവുന്ന കാര്യമല്ല. ലോകം അംഗീകരിക്കുന്ന ഒരു പുസ്തകം എഴുതുക എന്നത് അരവണപ്പായസമുണ്ടാക്കും പോലെ എളുപ്പമല്ല സഖാവേ.
നാലു പുസ്തകമെഴുതിയാല്‍ വല്യ ആളാവുമോ എന്നാണു പരിഹാസത്തോടെ സുധാകരന്‍ ചോദിച്ചത്. നാലു പുസ്തകം വേണ്ട സഖാവേ ഒറ്റപ്പുസ്തകം മതി. ഹുവാന്‍ റൂള്‍ഫൊ എന്ന മെക്സിക്കന്‍ എഴുത്തുകാരനെക്കുറിച്ചു സുധാകരന്‍ സഖാവ് കേട്ടിട്ടുണ്ടോ ? പെഡ്രൊ പരാമൊ എന്ന ഒറ്റ കൃതിയിലൂടെയാണ് അദ്ദേഹത്തെ ലോകമറിയുന്നത്. ഈ പുസ്തകത്തിന്റെ മുമ്പിലാണു ഗബ്രിയേല്‍ ഗാര്‍ഷ്യ മാര്‍കേസ് നമസ്കരിച്ചത്. മാടമ്പിത്തരവുമായി നടക്കുന്ന സുധാകരന് ഇതൊന്നും മനസിലാവില്ല. പത്താളെക്കൂട്ടി ജാഥ വിളിച്ചാല്‍ നേതാവാകാം. ഇലക്ഷനു മത്സരിക്കുമ്പോള്‍ കുറേ പണച്ചാക്കുകള്‍ പണമൊഴുക്കാനുണ്ടെങ്കില്‍ എം.എല്‍.എ. ആവാം. ഗ്രൂപ്പ് കളിയില്‍ ജയിച്ചാല്‍ മന്ത്രിയുമാവാം. കമ്യൂണിസ്റ്റുകാരന്റെ നിഘണ്ടുവില്‍ മന്ത്രിസ്ഥാനത്തിന് ഒരു വിലയുമില്ല സഖാവേ. ചെഗുവേരയുടെ ജീവിതം പഠിച്ചാല്‍ അതുബോധ്യമാവും. എന്നാല്‍, വായനക്കാര്‍ നെഞ്ചിലേറ്റുന്ന ഒരു നോവലോ കാവ്യമോ രചിക്കണമെങ്കില്‍ ഒരു സാദാ രാഷ്ട്രീയക്കാരന്റെ സന്നാഹങ്ങളൊന്നും മതിയാവില്ല.
സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘത്തിലെ റോയല്‍റ്റി മേളയിലൂടെ മന്ത്രിയുടെ മാടമ്പിത്തരമാണു വെളിവായത്. കേരളത്തിലെ എഴുത്തുകാര്‍ പാവങ്ങളാണ്. ആയിരമോ രണ്ടായിരമോ വച്ചുനീട്ടിയാല്‍ നട്ടെല്ലുവളയ്ക്കുന്നവര്‍. സഹകരണ വകുപ്പു മന്ത്രിയുടെ മുമ്പില്‍ എഴുത്തുകാര്‍ നില്‍ക്കുന്നതു കാണുമ്പോള്‍ കഷ്ടം തോന്നും. ഇതു സര്‍ക്കാരിന്റെ ദാനമല്ല. സ്വന്തം സര്‍ഗാത്മക പ്രവര്‍ത്തനത്തിന്റെ അന്തസുള്ള പ്രതിഫലമാണ്.
ഇതു വാങ്ങാനായി ഒരെഴുത്തുകാരന്‍ മന്ത്രിയുടെ മുമ്പില്‍ നട്ടെല്ലു വളച്ചു നില്‍ക്കുക എന്നാല്‍ കഷ്ടമാണ്. എഴുത്തുകാരന്റെ അന്തസിനു തീരാക്കളങ്കമേല്‍പ്പിക്കുന്ന പ്രവൃത്തി. ഇതിന് അരങ്ങൊരുക്കിയതോ ഒരു കമ്യൂണിസ്റ്റ് സര്‍ക്കാരും. മേളയിലേക്കു ചെല്ലാത്ത എഴുത്തുകാരുടെ റോയല്‍റ്റി തടഞ്ഞുവച്ചിരിക്കുകയാണെന്നു കേട്ടു. എന്നിട്ടും പ്രതികരിക്കാനാവാതെ എഴുത്തുകാര്‍ ഭീരുക്കളായി കഴിയുന്നു.
സഖാവ് സുധാകരനു വേണ്ടി വിഴുപ്പു വസ്ത്രങ്ങള്‍ അലക്കാന്‍ കുറേ ദല്ലാളന്മാരായ എഴുത്തുകാരെ കിട്ടുമായിരിക്കും. അദ്ദേഹം ഉച്ചരിക്കുന്ന കൊഞ്ഞാണന്‍ വാക്കുകളെ വാമൊഴി വഴക്കത്തിന്റെ സൌന്ദര്യമായി വാഖ്യാനിക്കാനും മംഗളപത്ര രചയിതാക്കളെ കിട്ടുമായിരിക്കും. എന്നാല്‍, ശിരസ് കുനിക്കാന്‍ തയാറാവാത്ത കുറേ എഴുത്തുകാരും കേരളത്തിലുണ്ടെന്നു ബഹുമാപ്പെട്ട മന്ത്രി അറിയുന്നതു നന്ന്. ഇങ്ങനെ ഒരു മന്ത്രിയാണല്ലോ പ്രാര്‍ഥനകളുടെ ദേവാലയങ്ങള്‍ ഭരിക്കുന്നത്. കഷ്ടമെന്നേ പറയാനാവൂ.
സുധാകരന്‍ സഖാവ് ദൈവ വിശ്വാസിയാണോ എന്ന് എനിക്കറിയില്ല. കമ്യൂണിസ്റ്റുകാരന്‍ ദൈവ വിശ്വാസിയാവുന്നതില്‍ കുഴപ്പമില്ല എന്നു പിണറായി വിജയന്‍ തന്നെ വ്യക്തമാക്കിയ സ്ഥിതിക്കു വേണമെങ്കില്‍ സുധാകരന്‍ സഖാവിന് അമ്പലനടയ്ക്കല്‍ ചെന്നു വിശ്വാസപൂര്‍വം തൊഴുതുനില്‍ക്കാം. നല്ല വാക്കോതുവാന്‍ ത്രാണിയുണ്ടാവണമെന്നു പ്രാര്‍ഥിക്കാം.

Tuesday, November 27, 2007

പാര്‍ട്ടി നേതാക്കന്മാരെ പുറത്താക്കിയ നടപടി റദ്ദ് ചെയ്തു

പാര്‍ട്ടി നേതാക്കന്മാരെ പുറത്താക്കിയ നടപടി റദ്ദ് ചെയ്തു

തിരുവനന്തപുരം: സി.പി.എം. മുന്‍ സംസ്ഥാന സമിതിയംഗവും ഡി.വൈ.എഫ്.ഐ. മുന്‍ സംസ്ഥാന സെക്രട്ടറിയുമായ ടി.ശശിധരന്‍, മുന്‍ ഹരിപ്പാട് എം.എല്‍.എ. സി.ബി.സി. വാര്യര്‍, സി.പി.എം. ആലപ്പുഴ ജില്ലാ സെക്രട്ടേറിയറ്റംഗമായിരുന്ന എന്‍.സജീവന്‍, മുന്‍ ഹരിപ്പാട് ഏര്യാ സെക്രട്ടറി സത്യപാലന്‍ എന്നിവരുടെ പേരില്‍ തൃശ്ശൂര്‍, ആലപ്പുഴ ജില്ലാ കമ്മിറ്റികള്‍ സ്വീകരിച്ച അച്ചടക്ക നടപടികള്‍ റദ്ദാക്കാനുള്ള സി.പി.എം. പൊളിറ്റ്ബ്യൂറോയുടെ നിര്‍ദ്ദേശം സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗീകരിച്ചു.


ഇതുവരെ നടന്ന പാര്‍ട്ടി സമ്മേളനങ്ങളുടെ അവലോകനം നടത്തിയ സെക്രട്ടേറിയറ്റ് യോഗം വിഭാഗീയതയും തര്‍ക്കങ്ങളും മൂലം നിര്‍ത്തിവെച്ച പാര്‍ട്ടി സമ്മേളനങ്ങള്‍ വൈകാതെ നടത്താന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. നിര്‍ത്തിവെച്ച സമ്മേളനങ്ങളിലെ പ്രശ്നങ്ങള്‍ പരിശോധിച്ച് സമ്മേളനങ്ങള്‍ സുഗമമായി നടത്താന്‍ അതത് ജില്ലാ സെക്രട്ടേറിയറ്റുകളോടാണ് സംസ്ഥാന സെക്രട്ടേറിയറ്റ് നിര്‍ദ്ദേശിച്ചിരിക്കുന്നത്. ഇതിനായി വിവിധ ജില്ലാ സെക്രട്ടേറിയറ്റ് യോഗങ്ങള്‍ ഉടന്‍തന്നെ വിളിച്ചുചേര്‍ക്കും. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങള്‍ ഈ യോഗങ്ങളില്‍ പങ്കെടുക്കും.
ടി. ശശിധരന്‍ തൃശ്ശൂര്‍ ജില്ലാ കമ്മിറ്റിയംഗവും എന്‍.സജീവന്‍, സത്യപാലന്‍ എന്നിവര്‍ ആലപ്പുഴ ജില്ലാ കമ്മിറ്റിയംഗങ്ങളും സി.ബി.സി. വാര്യര്‍ ഹരിപ്പാട് ഏര്യാ കമ്മിറ്റിയംഗവുമായിരുന്ന ഘട്ടത്തിലാണ് ഇവരെ പാര്‍ട്ടിയില്‍ നിന്നും സസ്പെന്‍ഡ് ചെയ്യപ്പെട്ടത്. ഈ തീരുമാനം പി. ബി. ഇടപെട്ട് റദ്ദാക്കിയെങ്കിലും പാര്‍ട്ടി അംഗത്വം തിരിച്ചുനല്‍കാനാണ് സെക്രട്ടേറിയറ്റ് തീരുമാനിച്ചിരിക്കുന്നത്. ഇവരെ പാര്‍ട്ടി ഏതു ടകത്തില്‍ ഉള്‍പ്പെടുത്തണമെന്ന കാര്യത്തിലും ഏത് ഘടകത്തിലെ സമ്മേളനങ്ങളില്‍ പങ്കെടുപ്പിക്കണമെന്ന കാര്യത്തിലും തീരുമാനമായതായി സൂചനകളില്ല.
സി. പി. എം. സംസ്ഥാന ഘടകത്തില്‍ വിഭാഗീയമായി അച്ചടക്ക നടപടികള്‍ സ്വീകരിച്ചുവെന്നതു സംബന്ധിച്ച പരാതികള്‍ പരിശോധിക്കാന്‍ കേന്ദ്ര നേതൃത്വം നിയോഗിച്ച സി. പി. എം. കേന്ദ്രകമ്മിറ്റി അംഗമായ മന്ത്രി പി. കെ. ഗുരുദാസന്‍, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളായ എല്‍. ഡി. എഫ്. കണ്‍വീനര്‍ വൈക്കം വിശ്വന്‍, എം. വി. ഗോവിന്ദന്‍മാസ്റ്റര്‍ എന്നിവരുള്‍പ്പെട്ട സമിതിയുടെ റിപ്പോര്‍ട്ടിന്റെ തുടര്‍ച്ചയായാണ് അച്ചടക്ക നടപടികള്‍ റദ്ദാക്കിക്കൊണ്ടുള്ള തീരുമാനം

Monday, November 26, 2007

കമ്മ്യുണിസ്റ്റ് ആചാര്യന്‍‌മാരെ സുധാകരന്‍ അപമാനിക്കുന്നു

കമ്മ്യുണിസ്റ്റ് ആചാര്യന്‍‌മാരെ സുധാകരന്‍ അപമാനിക്കുന്നു


തലശേരി: എ.കെ.ജി, ഇ.എം.എസ്, കൃഷ്ണപിള്ള എന്നിവര്‍ക്കു സമശീര്‍ഷനായ കമ്മ്യൂണിസ്റ്റ് നേതാവാണു പിണറായി വിജയനെന്നു മന്ത്രി ജി. സുധാകരന്‍. കതിരൂര്‍ സര്‍വീസ് സഹകരണ ബാങ്ക് വനിതകള്‍ക്കായി ഏര്‍പ്പെടുത്തിയ പ്രഭാതശാഖ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സഹകരണമേഖലയിലെ ഏതു പ്രശ്നവും കൈകാര്യം ചെയ്യാനും അതിനു പ്രതിവിധി കണ്ടെത്താനും കേരളത്തില്‍ പിണറായി വിജയനു മാത്രമേ സാധിക്കൂ. സഹകരണ മന്ത്രി എന്ന നിലയില്‍ പിണറായി സ്വീകരിച്ച നടപടികള്‍ അദ്ദേഹത്തിന്റെ കഴിവുകള്‍ക്ക് ഉദാഹരണമാണ്. പിണറായി മന്ത്രിയായിരിക്കെയാണു കൊച്ചിയിലെ സഹകരണ മെഡിക്കല്‍ കോളജ് തുടങ്ങിയത്. കേന്ദ്ര സര്‍ക്കാരിന്റെ നീക്കങ്ങള്‍ സംസ്ഥാനത്തെ സഹകരണ മേഖലയുടെ പ്രവര്‍ത്തനങ്ങളെ തകര്‍ക്കുന്ന രീതിയിലാണ്്. വൈദ്യനാഥന്‍ കമ്മിഷന്റെ നല്ല വശങ്ങള്‍ നടപ്പിലാക്കും. താന്‍ ഉള്‍പ്പെടെയുള്ളവര്‍ അഴിമതിക്കാരാണെന്ന് ഇടതുപക്ഷത്തെ ബൌദ്ധിക ചിന്ത നഷ്ടപ്പെട്ടവര്‍ പ്രചരിപ്പിക്കുന്നുണ്ട്.
ഇത്തരക്കാര്‍ക്കെതിരേ സഹകാരികളും പ്രസ്ഥാനങ്ങളും അണിനിരക്കണമെന്നു സുധാകരന്‍ പറഞ്ഞു. ഇ. നാരായണന്‍ അധ്യക്ഷത വഹിച്ചു.

Thursday, November 22, 2007

ബെര്‍മിങ്‌ഹാമില്‍ പഠിക്കുന്ന പിണറായിയുടെ മകന്‍ ആരുടെ ദത്തുപുത്രന്‍ ?.‍









ബെര്‍മിങ്‌ഹാമില്‍ പഠിക്കുന്ന പിണറായിയുടെ മകന്‍ ആരുടെ ദത്തുപുത്രന്‍ ?.
തനേഷ്‌ തമ്പി







22500 പൗണ്ട്‌ എന്നു പറയുന്നത്‌ ഏകദേശം ഇരുപത്‌ ലക്ഷം ഇന്ത്യന്‍ രൂപയ്‌ക്ക്‌ തുല്യമാണ്‌. സി പി ഐ (എം) സംസ്ഥാന സെക്രട്ടറി സഖാവ്‌ പിണറായി വിജയന്റെ മകന്‍ വിവേക്‌ കിരണ്‍ തായിക്കണ്ടിയില്‍ എം ബി എക്ക്‌ പഠിക്കുന്നതിന്‌ ട്യൂഷന്‍ ഫീസിനത്തില്‍ മാത്രം ലണ്ടനിലെ ബര്‍മിങ്‌ഹാം സ്വാശ്രയ സര്‍വകലാശാലക്ക്‌ നല്‍കുന്ന തുകയാണിത്‌. വിവേക്‌ കിരണിന്‌ പ്രവേശനം നല്‍കിക്കൊണ്ടുള്ള അറിയിപ്പില്‍ പറഞ്ഞിരിക്കുന്നത്‌ ട്യൂഷന്‍ഫീസ്‌ 22500 പൗണ്ട്‌ (ഫോട്ടോസ്റ്റാറ്റ്‌ കാണുക)എന്നാണെങ്കിലും ഫീസില്‍ വര്‍ധന വരുത്താന്‍ സര്‍വകലാശാലയ്‌ക്ക്‌ അധികാരമുണ്ടായിരിക്കും എന്നും അതില്‍ വ്യക്തമാക്കിയിട്ടുണ്ട്‌. മാത്രമല്ല, ഇതിലും കൂടുതല്‍ പണം പരമാവധി കരുതിക്കോളൂ എന്ന മുന്നറിയിപ്പും അതിലുണ്ട്‌.ഈ സ്വയംഭരണ സര്‍വകലാശാലയിലെ ഇതര ഫീസുകളും ചെലവുകളുമായി തട്ടിച്ചു നോക്കുമ്പോള്‍ ട്യൂഷന്‍ ഫീസിനത്തില്‍ ചെലവഴിക്കുന്ന ഭീമമായ തുകയെക്കുറിച്ചോര്‍ത്ത്‌ ഞെട്ടേണ്ടി വരില്ല. താമസം, ഭക്ഷണം, ലൈബ്രറി, വിനോദം, കായികം എന്നിങ്ങനെ കാര്‍പാര്‍ക്കിംഗിനു വരെ കഴുത്തറപ്പന്‍ ഫീസാണ്‌ ഈ സര്‍വകലാശാല ഈടാക്കുന്നത്‌. ഇതൊന്നും പ്രോസ്‌പെക്‌ടസില്‍ പൂര്‍ണമായി വ്യക്തമാക്കില്ല. ഇതെല്ലാം കണക്കുകൂട്ടുമ്പോള്‍ വിക്കി എന്ന്‌ സ്‌നേഹപൂര്‍വം വിളിക്കപ്പെടുന്ന വിവേക്‌ കിരണിന്‌ രണ്ടു വര്‍ഷത്തെ എം ബി എ കോഴ്‌സ്‌ പൂര്‍ത്തിയാക്കാന്‍ വേണ്ടിവരിക ഏകദേശം അന്‍പത്‌ ലക്ഷത്തിലേറെ രൂപയായിരിക്കും. അതായത്‌ അരക്കോടിയിലേറെ രൂപ! സര്‍വകലാശാല സ്ഥിതി ചെയ്യുന്ന പ്രദേശം ഉയര്‍ന്ന ജീവിത ചെലവുള്ള ഒന്നാണ്‌. അങ്ങിനെ വരുമ്പോള്‍ വിക്കിയുടെ ബര്‍മിങ്‌ഹാം വാസത്തിന്റെ ചെലവ്‌ ഇതിനും ഏറെ അപ്പുറത്താവും.യൂറോപ്പിലെ ഇത്തരം സ്വയംഭരണ സര്‍വകലാശാലകള്‍ (സംസ്ഥാനത്തെ കോളേജുകള്‍ക്ക്‌ സ്വയംഭരണ പദവി നല്‍കുന്നതിനെതിരെ എസ്‌ എഫ്‌ ഐ നടത്തുന്ന പ്രക്ഷോഭം വിജയിക്കട്ടെ) ചുരുങ്ങിയ ഫീസ്‌ മാത്രമാണ്‌ ഈടാക്കുന്നതെന്ന പ്രതീതി പരസ്യത്തിലൂടെ സൃഷ്‌ടിച്ച്‌ വിദേശത്തു നിന്നും വിദ്യാര്‍ഥികളെ ആകര്‍ഷിക്കുക പതിവാണ്‌. വിദേശ വിദ്യാര്‍ഥികളുടെ ഫീസ്‌ ഉയര്‍ത്തണമെന്ന്‌ ആവശ്യപ്പെട്ട്‌ ബര്‍മിങ്‌ഹാം സര്‍വകലാശാലയില്‍ ശക്തമായ പ്രക്ഷോഭം നടന്നത്‌ മൂന്നു വര്‍ഷം മുമ്പാണ്‌. അങ്ങിനെ ലഭിക്കുന്ന അധികവരുമാനം ഉപയോഗിച്ച്‌ തദ്ദേശീയരായ വിദ്യാര്‍ഥികള്‍ക്ക്‌ കുറഞ്ഞ ഫീസില്‍ പഠനത്തിന്‌ അവസരം നല്‍കണമെന്നതായിരുന്നു വിദ്യാര്‍ഥികളുടെ ആവശ്യം. ആ സമരത്തിന്‌ ഫലവും കണ്ടിരുന്നു. അത്തരമൊരു സ്വാശ്രയ സ്വയംഭരണ സര്‍വകലാശാലയിലാണ്‌ സഖാവ്‌ പിണറായി വിജയന്റെ മകനും പഠനത്തിനായി എത്തിപ്പെട്ടത്‌.വിവേകിന്‌ ഈ സര്‍വകലാശാലയില്‍ 24മാസത്തെ പഠനം പൂര്‍ത്തിയാക്കാന്‍ അരക്കോടിയിലേറെ രൂപ ചെലവുവരുമ്പോള്‍ ഈ പണം എങ്ങിനെ ലഭിക്കുന്നു എന്നതാണ്‌ മുഖ്യപ്രശ്‌നം.1. പിണറായി വിജയന്‌ ഇതിനുള്ള സാമ്പത്തികശേഷി ഉണ്ടാവുക.2. ബാങ്കില്‍ നിന്നും വിദ്യാഭ്യാസവായ്‌പ സ്വീകരിക്കുക.3. സ്‌കോളര്‍ഷിപ്പ്‌ ലഭിക്കുക.4. മറ്റാരെങ്കിലും പണം നല്‍കി സഹായിക്കുക.മകന്റെ 24 മാസത്തെ പഠനത്തിന്‌ അരക്കോടിയോളം രൂപ ചെലവിടാനുള്ള ധനസ്ഥിതി പിണറായി വിജയനോ അദ്ദേഹത്തിന്റെ കുടുംബത്തിനോ ഇല്ലെന്നത്‌ തര്‍ക്കമറ്റ കാര്യമാണ്‌. ബാങ്ക്‌ വായ്‌പയാണ്‌ രണ്ടാമത്തെ മാര്‍ഗം. ആ വഴിക്കും ബര്‍മിങ്‌ഹാമിലെ പഠനത്തിന്‌ ഒരു നയാപൈസ പോലും എടുത്തിട്ടില്ല. എറണാകുളത്തെ സ്വാശ്രയ കോളേജില്‍ വിവേക്‌ കിരണ്‍ 2001-2003 വര്‍ഷത്തില്‍ ബിസിനസ്‌ മാനേജ്‌മെന്റില്‍ ബിരുദാനന്തര ഡിപ്ലോമ കോഴ്‌സിന്‌ പഠിച്ചത്‌ എസ്‌ ബി ടി കലൂര്‍ ബ്രാഞ്ചില്‍ നിന്നെടുത്ത വായ്‌പകൊണ്ടാണ്‌ (അക്കൗണ്ട്‌ നമ്പര്‍ എം ടി എല്‍ 57002541912). മൊത്തം വായ്‌പാതുക 3,23,600 രൂപ. പ്രതിമാസം 11,200 രൂപയാണ്‌ തിരിച്ചടക്കേണ്ടത്‌. ഈ വായ്‌പാ തുകയുടെ ഗഡുക്കള്‍ തിരിച്ചടവ്‌ തുടങ്ങിയത്‌ അടുത്തിടെയാണ്‌. ഇനി ഈ വായ്‌പയില്‍ തിരിച്ചടക്കാനുള്ളത്‌ 2,58,371 രൂപയാണ്‌. നിലവിലെ രീതി അനുസരിച്ച്‌ വിദ്യാഭ്യാസ വായ്‌പ ഏതെങ്കിലും ബാങ്കില്‍ നിന്ന്‌ എടുത്തിട്ടുണ്ടെങ്കില്‍ അത്‌ അടച്ചുതീര്‍ത്താലേ ആ ബാങ്കില്‍ നിന്നോ മറ്റേതെങ്കിലും ബാങ്കില്‍ നിന്നോ വായ്‌പ എടുക്കാനാകൂ. എന്നാല്‍ എസ്‌ ബി ടിയുടെ കലൂര്‍ ബ്രാഞ്ചില്‍ നിന്നുതന്നെ വിവേകിന്റെ ബര്‍മിങ്‌ഹാം പഠനത്തിന്‌ വീണ്ടും വായ്‌പയ്‌ക്ക്‌ ശ്രമിച്ചിരുന്നു എന്നത്‌ സത്യമാണ്‌. ട്യൂഷന്‍ ഫീസായ 20 ലക്ഷം രൂപയാണ്‌ വായ്‌പ ആവശ്യപ്പെട്ടത്‌. ആദ്യവായ്‌പയിലെ കുടിശിക തീര്‍ത്തടയ്‌ക്കുകയും ബര്‍മിങ്‌ഹാമില്‍ പ്രവേശനം ലഭിച്ചുകഴിഞ്ഞതിന്റെ രേഖകള്‍ സമര്‍പ്പിക്കുകയും ചെയ്‌താല്‍ പുതിയ വായ്‌പക്ക്‌ നടപടികള്‍ നീക്കാമെന്ന്‌ ബാങ്കിന്റെ ചീഫ്‌ മാനേജരും വായ്‌പാവിഭാഗത്തിന്റെ ചുമതലയുള്ള ഉദ്യോഗസ്ഥയും ഉറപ്പുനല്‍കി. ബര്‍മിങ്‌ഹാമില്‍ വിവേക്‌ കിരണിന്‌ ക്ലാസ്‌ ആരംഭിക്കുന്നത്‌ 2005 സെപ്‌തംബര്‍ 22നായിരുന്നു. (ഇതോടൊപ്പമുള്ള ഫോട്ടോസ്റ്റാറ്റ്‌ കാണുക) അവിടെ എത്താനുള്ള തിരക്കിനിടയില്‍ വായ്‌പയുടെ കാര്യത്തില്‍ അന്തിമതീരുമാനമെത്തും മുമ്പെ വിവേകിന്‌ കൊച്ചി വിടേണ്ടി വന്നു.മകന്റെ ബര്‍മിങ്‌ഹാം പഠനം 2006 ഫെബ്രുവരി 21ന്‌ നിയമസഭയില്‍ വിവാദമായപ്പോള്‍ അന്നുതന്നെ എഷ്യാനെറ്റ്‌ ടെലിവിഷന്‌ അനുവദിച്ച അഭിമുഖത്തില്‍ ഇതുസംബന്ധിച്ച ചോദ്യത്തിന്‌ മറുപടിയായി പിണറായി വിജയന്‍ പറഞ്ഞത്‌ ഇപ്രകാരമാണ്‌:`` മകന്‌ അബുദാബിയില്‍ ജോലികിട്ടി. അവിടെനിന്ന്‌ ബ്രിട്ടീഷ്‌ കൗണ്‍സിലിന്റെ ടെസ്റ്റ്‌ എഴുതുകയും ബര്‍മിങ്‌ഹാം സര്‍വകലാശാലയില്‍ പഠനത്തിന്‌ ചേരുകയും ചെയ്‌തു. കുട്ടികള്‍ക്ക്‌ പഠിക്കാന്‍ താല്‍പര്യമുണ്ടെങ്കില്‍ അതിനുള്ള പണം വായ്‌പയായി കിട്ടുമല്ലോ?''അഭിമുഖത്തിലെ ഈ ഭാഗം 2006 ഫെബ്രുവരി 22ലെ ദേശാഭിമാനിയില്‍ പതിനാലാം പേജില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. (പഠനത്തിന്‌ ബാങ്ക്‌വായ്‌പ ലഭിക്കാത്തതിനാല്‍ 2004 ജൂലൈ 22ന്‌ പരീക്ഷാ കമ്മീഷണര്‍ ഓഫീസിന്‌ മുകളില്‍ നിന്ന്‌ ചാടി മരിച്ച രജനി എസ്‌ ആനന്ദിന്റെ ആത്മാവ്‌ പൊറുക്കട്ടെ)എന്തായാലും 2005 സെപ്‌തംബറില്‍ ബെര്‍മിങ്‌ഹാം സര്‍വകലാശാലയില്‍ പഠനം ആരംഭിച്ച വിവേകിന്‌ ബാങ്കുവായ്‌പ ലഭിച്ചതായി പിണറായി വിജയന്‍ ഈ അഭിമുഖത്തില്‍ പറയുന്നില്ല. ``താല്‍പര്യമുണ്ടെങ്കില്‍ കിട്ടു''മെന്നു മാത്രമെ പറയുന്നുള്ളൂ. വളരെ സുരക്ഷിതമായ അഭിപ്രായപ്രകടനം! വായ്‌പ വേണ്ടെന്ന്‌ 2005 സെപ്‌തംബറില്‍ തന്നെ പിണറായി വിജയന്‍ ബാങ്കിനെ അറിയിച്ചത്‌ മറ്റേതോ സ്രോതസ്‌ കണ്ടെത്തിയത്‌ കൊണ്ടായിരിക്കണം.പിണറായി വിജയന്റെ പാര്‍ശ്വവര്‍ത്തികള്‍ അവകാശപ്പെട്ടത്‌ പഠനത്തിലെ മിടുക്കുകൊണ്ട്‌ ലഭിച്ച സ്‌കോളര്‍ഷിപ്പ്‌ വഴിയാണ്‌ വിദേശപഠനം സാധ്യമായതെന്നാണ്‌. പഠനത്തില്‍ കേമനായതുകൊണ്ട്‌ സ്‌കോളര്‍ഷിപ്പോടെയാണ്‌ വിവേക്‌ വിദേശത്തെത്തിയതെന്ന വാദം പച്ചക്കള്ളം മാത്രമാണ്‌. ബര്‍മിങ്‌ഹാം പോലുള്ള വിദ്യാഭ്യാസ കച്ചവടസ്ഥാപനത്തില്‍ സ്‌കോളര്‍ഷിപ്പ്‌ കിട്ടാന്‍ മാത്രം മിടുക്കനായ വിദ്യാര്‍ഥിയായിരുന്നില്ല വിവേക്‌. എസ്‌ എസ്‌ എല്‍ സിക്ക്‌ ഫസ്റ്റ്‌ ക്ലാസ്‌ നേടിയെങ്കിലും തുടര്‍ന്നുള്ള കോഴ്‌സുകളില്‍ ശരാശരിയില്‍ താഴെ മാര്‍ക്ക്‌ മാത്രമാണ്‌ നേടിയിരുന്നത്‌. ഡിഗ്രി കഷ്‌ടിച്ചു കടന്നുകൂടിയ ശേഷം സ്വാശ്രയ എഞ്ചിനീയറിംഗ്‌ കോളേജ്‌ അസോസിയേഷന്‍ സെക്രട്ടറി ജി പി സി നായരുടെ എറണാകുളത്ത്‌ കളമശേരിയിലുള്ള എസ്‌ സി എം എസ്‌ (സ്‌കൂള്‍ ഓഫ്‌ കമ്യൂണിക്കേഷന്‍ ആന്റ്‌ മാനേജ്‌മെന്റ്‌ സ്റ്റഡീസ്‌) കോളേജില്‍ ബിസിനസ്‌ അഡ്‌മിനിസ്‌ട്രേഷന്‍ ബിരുദാനന്തര ഡിപ്ലോമാ കോഴ്‌സിനു ചേര്‍ന്നു. പ്രവേശനത്തിന്‌ ഏറ്റവും കുറഞ്ഞത്‌ അമ്പത്‌ ശതമാനം മാര്‍ക്ക്‌ വേണമെന്ന ഈ കോളേജിന്റെ നിബന്ധന കാറ്റില്‍ പറത്തിയാണ്‌ 40 ശതമാനം മാര്‍ക്ക്‌ മാത്രമുണ്ടായിരുന്ന വിവേകിന്‌ പ്രവേശനം ലഭിച്ചത്‌. രാഷ്‌ട്രീയ സ്വാധീനം ഉപയോഗിച്ച്‌ മാത്രം ലഭിച്ച പ്രവേശനമാണിതെന്ന്‌ മാര്‍ക്ക്‌ ലിസ്റ്റ്‌ പരിശോധിക്കുകയും സാഹചര്യങ്ങള്‍ കൂട്ടിവായ്‌ക്കുകയും ചെയ്‌താല്‍ ആര്‍ക്കും ബോധ്യമാകും. ഇവിടുത്തെ പഠനത്തിനും വിവേകിന്‌ `സി' ഗ്രേഡ്‌ മാത്രമാണ്‌ ലഭിച്ചത്‌. പ്രവേശനം ലഭിക്കുന്ന വിദ്യാര്‍ഥിക്ക്‌ സ്‌പോണ്‍സര്‍മാരുണ്ടോ, ഉണ്ടെങ്കില്‍ അതിനെ സംബന്ധിച്ച വിവരം എന്നിവ ചോദിക്കുന്ന കോളം ബര്‍മിങ്‌ഹാം സര്‍വകലാശാലയുടെ പ്രവേശന ഫോമില്‍ പൂരിപ്പിക്കുന്നതിനായുണ്ട്‌. ഈ കോളം ഇന്ത്യയില്‍ നിന്ന്‌ പോകുന്നതുവരെ വിവേകിന്റെ അപേക്ഷയില്‍ പൂരിപ്പിച്ചിരുന്നില്ല. സര്‍വകലാശാല ആവശ്യപ്പെടുന്ന മറ്റൊരു നിബന്ധന ബിരുദത്തിനുശേഷം രണ്ടുവര്‍ഷത്തെ തൊഴില്‍ പരിചയം ഉണ്ടായിരിക്കണം എന്നാണ്‌. സ്വാശ്രയ കോഴ്‌സ്‌ കഴിഞ്ഞ ശേഷം വിവേക്‌ എവിടെയെങ്കിലും തൊഴിലെടുത്തിട്ടുണ്ടെങ്കില്‍ അതെവിടെ എന്നോ, ബര്‍മിങ്‌ഹാമില്‍ പ്രവേശനത്തിന്‌ തൊഴില്‍ പരിചയ സര്‍ട്ടിഫിക്കറ്റ്‌ നല്‍കിയത്‌ ആരാണെന്നോ കൂടി തുറന്നുപറയാന്‍ പാര്‍ട്ടി സെക്രട്ടറി തയാറാകുമോ? ഏതുരക്ഷകര്‍ത്താവും ഇത്തരം സന്ദര്‍ഭങ്ങളില്‍ വ്യാജസര്‍ട്ടിഫിക്കറ്റുകള്‍ തരപ്പെടുത്തി നല്‍കാറുണ്ട്‌. അത്രയേയുള്ളൂവെങ്കില്‍ അതില്‍ അസ്വാഭാവികതയില്ല. ധാര്‍മികതയുടെ പ്രശ്‌നം മാത്രം. പക്ഷെ വിവേകിന്റെ കാര്യത്തില്‍ മറ്റൊരു സംശയമുണ്ട്‌. എറണാകുളത്തെ സ്വാശ്രയ കോളേജ്‌ പഠനത്തിലും വിവേക്‌ ശരാശരിയിലും താഴെയായിരുന്നുവല്ലോ. ഇതിനുശേഷം സിംഗപ്പൂരിലായിരുന്നു മാസങ്ങളോളം. വിവേക്‌ അവിടെ ജോലി ചെയ്‌തിരുന്നുവെന്നാണോ? പിണറായി വിജയന്‌ സിംഗപ്പൂരുള്ള സൗഹൃദങ്ങളും അടിക്കടിയുള്ള സിംഗപ്പൂര്‍ യാത്രയും പാര്‍ട്ടിയില്‍ വിവാദമായതാണ്‌. അക്കാലത്ത്‌ വിവാദ വ്യവസായി ഫാരിസ്‌ അബൂബക്കറും സിംഗപ്പൂരില്‍ കിഡ്‌നി ഫൗണ്ടേഷന്‍ തട്ടിപ്പുമായി അവിടെ സജീവമായിരുന്നു. ഇത്തരം സംശയകരമായ സാഹചര്യങ്ങളില്‍ ആര്‍ക്കും എന്തും വ്യാഖ്യാനിക്കാനാവും. എന്നാല്‍ അത്തരം സംശയങ്ങളുടെ നിഴലില്‍ നില്‍ക്കേണ്ട ഒരാളല്ല സി പി ഐ (എം) സംസ്ഥാന സെക്രട്ടറി.ഇത്രയും വിവരിച്ചതില്‍ നിന്നും രണ്ടു കാര്യങ്ങള്‍ വ്യക്തമാണ്‌. സ്വാശ്രയ കോളേജിലെ പഠനത്തിന്‌ 2001ല്‍ സ്വന്തം കൈയ്യില്‍ പണമില്ലാത്തതുകൊണ്ടായിരിക്കുമല്ലോ മറ്റു രക്ഷിതാക്കളെപ്പോലെ പിണറായി വിജയനും ഭാര്യ കമലയും ജാമ്യംനിന്ന്‌ 3,23,600 ബാങ്ക്‌ വായ്‌പ എടുത്തത്‌. എന്തായാലും ആ പഠനം കഴിഞ്ഞ്‌ ഒരു വര്‍ഷം കഴിയുമ്പോള്‍ 20 ലക്ഷം രൂപ ട്യൂഷന്‍ ഫീസും ലക്ഷക്കണക്കിന്‌ രൂപ മറ്റു ചെലവുകളും വഹിച്ച്‌ മകനെ ബര്‍മിങ്‌ഹാമിലേക്ക്‌ അയക്കാന്‍ പിണറായി വിജയന്റെ താമസസ്ഥലത്ത്‌ പണം കായ്‌ക്കുന്ന മരമൊന്നും ഉണ്ടാകാനിടയില്ല. ബാങ്ക്‌ വായ്‌പയേയും ആശ്രയിച്ചിട്ടില്ല എന്ന്‌ സുവ്യക്തം. പിന്നെ ഏതു സ്‌പോണ്‍സറില്‍ നിന്നുള്ള പണമാണ്‌ വിവേകിന്റെ പഠനത്തിനായി ലഭിക്കുന്നത്‌?എന്തായാലും പിണറായി വിജയനല്ല ഫീസ്‌ അടയ്‌ക്കുന്നതെന്നതില്‍ രണ്ടുപക്ഷമില്ല. സ്‌കോളര്‍ഷിപ്പ്‌ നേടിയാണ്‌ പഠിക്കുന്നതെന്ന്‌ ന്യായീകരിക്കാന്‍ വിവേകിന്റെ മാര്‍ക്കു നിലവാരം അനുവദിക്കുന്നുമില്ല. ബാങ്കു വായ്‌പയും സ്‌കോളര്‍ഷിപ്പും ഇല്ലെങ്കില്‍ വിവേകിനെ ആരോ ദത്തെടുത്തു എന്നതല്ലേ ശരി? അതാരാണ്‌? ആര്‍ ഇത്ര വലിയ തുക നല്‍കിയാലും അത്‌ അച്ഛന്‍ പാര്‍ട്ടി സെക്രട്ടറിയായയതു കൊണ്ടു മാത്രമാണെന്ന്‌ വ്യക്തം. ആര്‍, എന്തിന്റെ പേരിലാണ്‌ പിണറായിയോട്‌ ഈ ഔദാര്യം കാട്ടിയിരിക്കുന്നത്‌? ഇതറിയാനുള്ള അവകാശം കേരളത്തിനുണ്ട്‌. ഏതിനിലയ്‌ക്കായാലും വിവേക്‌ കിരണ്‍ ഇതില്‍ ഒരു അപരാധവും ചെയ്‌തിട്ടില്ല. പഠനത്തില്‍ താല്‍പര്യമുള്ള വിഷയങ്ങള്‍ പോലും തെരഞ്ഞെടുക്കാന്‍ അനുവദിക്കാതെ വിവേകിന്റെ ഭാവിയെ സ്വന്തം താല്‍പര്യമനുസരിച്ച്‌ വിവേകിന്റെ രക്ഷിതാക്കള്‍ ഹൈജാക്ക്‌ ചെയ്യുകയായിരുന്നുവെന്ന്‌ വിവേകിന്റെ മാര്‍ക്കുകള്‍ തന്നെ (വിദ്യാര്‍ഥികളുടെ മിടുക്കോ രക്ഷിതാക്കളുടെ അതിബുദ്ധിയോ? കാണുക)വെളിപ്പെടുത്തുന്നു.പിണറായി വിജയന്റെ ബന്ധങ്ങള്‍ അത്രയേറെ സംശയങ്ങള്‍ ചൂഴ്‌ന്നു നില്‍ക്കുന്നതാണ്‌. വെടിയുണ്ട വിവാദഘട്ടത്തില്‍ ചെന്നൈയിലെ ഏതുവ്യവസായിയുടെ വീട്ടിലാണ്‌ പിണറായി വിജയന്‍ അഭയം തേടിയതെന്ന ചോദ്യത്തിന്‌ ഇതുവരെ മറുപടി ലഭിച്ചിട്ടില്ല. സംശയത്തിന്റെ കാര്‍മേഘങ്ങള്‍ ഇനിയും നീങ്ങിയിട്ടില്ല. ഒരു തൊഴിലാളി വര്‍ഗപാര്‍ട്ടിയുടെ അനിഷേധ്യനായ നേതാവാണെന്ന ഉത്തരവാദിത്തം വിസ്‌മരിച്ചാല്‍ അത്‌ നൂറുകണക്കിന്‌ അറിയപ്പെടുന്നതും അറിയപ്പെടാത്തവരുമായ ധീരരക്തസാക്ഷികളോട്‌ അവരുടെ നിരാലംബമായ കുടുംബങ്ങളോട്‌ കാട്ടുന്ന കൊടിയ അനീതിയായിരിക്കും. ആരുടെ പണമാണ്‌ മകന്റെ പഠനത്തിന്‌ ലഭിച്ചതെന്ന്‌ പിണറായി വിജയന്‍ ഒറ്റവാക്കിലെങ്കിലും തുറന്നുപറഞ്ഞാല്‍, അത്‌ ലക്ഷോപലക്ഷം ജനങ്ങള്‍ പ്രകാശഗോപുരമായി കാണുന്ന മഹാപ്രസ്ഥാനത്തിന്റെ യശസ്‌ ഉയര്‍ത്തും.










വിദ്യാര്‍ഥിയുടെ മിടുക്കോ രക്ഷിതാക്കളുടെ അതിബുദ്ധിയോ ?






``ദളിതരുടെയും ദരിദ്രരുടെയും മക്കള്‍ക്ക്‌ ഇവിടെ വിദ്യാഭ്യാസം നിഷേധിക്കപ്പെടുമ്പോള്‍ പാര്‍ട്ടി സെക്രട്ടറിയുടെ മകനെ കോടികള്‍ ചെലവിട്ട്‌ വിദേശത്ത്‌ പഠിപ്പിക്കുന്ന സംഭവം ഉണ്ടായത്‌ കമ്മ്യൂണിസ്റ്റ്‌ അണികളിലെ ക്രൂരമായ നിസ്സംഗതമൂലമാണ്‌.












''സാറാജോസഫ്‌``പിണറായിയുടെ മകന്‍ ഇംഗ്ലണ്ടിലും മകള്‍ അമൃതയിലും പഠിക്കുന്നത്‌ അവര്‍ക്ക്‌ മിടുക്കുള്ളതുകൊണ്ടാണ്‌.''ടി പത്മനാഭന്‍``രാഷ്‌ട്രീയ നേതാക്കന്മാരുടെ പഠിക്കാന്‍ മിടുക്കരായ മക്കള്‍ മെരിറ്റിന്റെ അടിസ്ഥാനത്തില്‍ ഉയര്‍ന്നുവരുന്നതിനെ മാതാപിതാക്കള്‍ക്കെതിരെ ചെളിവാരിയെറിയാനുള്ള ഒരു അവസരമായി കേരളമല്ലാതെ മറ്റൊരു നാടും ഉപയോഗിക്കുമെന്നു തോന്നുന്നില്ല.''കലാകൗമുദി``ഒരു രാഷ്‌ട്രീയ നേതാവിന്റെ മകന്‍....നല്ലപോലെ പഠിച്ച്‌ ആ പഠനത്തിന്റെ അടിസ്ഥാനത്തില്‍ തുടര്‍പഠനത്തിനായി വിദേശത്തുപോകുമ്പോള്‍ അതില്‍ ഇത്രമാത്രം രോഷാകുലരാകേണ്ട കാര്യമെന്താണ്‌? ''കെ ഇ എന്‍ കുഞ്ഞഹമ്മദ്‌സി പി എം സംസ്ഥാനസെക്രട്ടറി പിണറായി വിജയന്റെ മകന്‍ വിദേശത്തുപഠിക്കുന്നതിനെപ്പറ്റിയുള്ള സാറാജോസഫിന്റെ പരാമര്‍ശവും, അതിനു മറുപടിയായി പുറത്തുവന്ന നാല്‌ പ്രതികരണങ്ങളുമാണ്‌ മുകളില്‍ കൊടുത്തിട്ടുള്ളത്‌. സാറാ ജോസഫിന്റെ ഊന്നല്‍ ദളിതരുടെയും ദരിദ്രരുടെയും കുട്ടികള്‍ക്കു വിദ്യാഭ്യാസം നിഷേധിക്കപ്പെടുന്നതിലാണ്‌, പാര്‍ട്ടിസെക്രട്ടറിയുടെ മകന്റെ കോടികളുടെ വിദേശവിദ്യാഭ്യാസചെലവിലും ഈ അവസ്ഥയ്‌ക്ക്‌ കാരണമായ പാര്‍ട്ടിഅണികളുടെ നിസ്സംഗതയിലുമാണ്‌. പിണറായിക്കോ മകനോ പകരം അവരുടെ അഭിഭാഷകരെന്നോണം സാറാ ജോസഫിനു മറുപടി പറയുന്നവരെല്ലാം പിണറായിയുടെ മകനും ഇംഗ്ലണ്ടിലെ ബെര്‍മിങ്‌ഹാം സര്‍വ്വകലാശാലാ വിദ്യാര്‍ത്ഥിയുമായ വിവേക്‌ കിരണ്‍ ടി യുടെ പഠനത്തിലുള്ള മിടുക്കിനെ പ്രശംസിക്കുകയും ആ പഠനത്തെ വിമര്‍ശിക്കുന്നതിലെ അന്യായത്തെപ്പറ്റി രോഷം കൊള്ളുകയും ചെയ്യുന്നു.സാറാജോസഫ്‌ ഗുരുതരമായ ഒരു കുറ്റകൃത്യം നടത്തിയിരിക്കുന്നു എന്ന ആരോപണമാണ്‌ കലാകൗമുദി മുഖപ്രസംഗത്തിലൂടെയും മൂന്നു പ്രമുഖരുടെ ലേഖനങ്ങളിലുടെയും അഭിമുഖങ്ങളിലൂടെയും ആ കവര്‍ സ്റ്റോറി തയ്യാറാക്കിയ സ്വന്തം ലേഖകന്റെ സ്വാഭിപ്രായങ്ങളിലൂടെയും ഉന്നയിച്ചിരിക്കുന്നത്‌. ആ കുറ്റകൃത്യത്തിന്റെ ഗൗരവം എത്രയുണ്ടെന്നറിയാന്‍ കലാകൗമുദി മുഖപ്രസംഗത്തിലെ ഈ പരാമര്‍ശങ്ങള്‍ കൂടി ശ്രദ്ധിക്കാം:``കമ്മ്യൂണിസത്തിന്റെ സത്തയായ സാധാരണക്കാരന്റെ ഉയിര്‍ത്തെഴുന്നേല്‌പിന്‌ നിരക്കുന്നതാണ്‌ വിദ്യാഭ്യാസത്തിനായുള്ള പിണറായിയുടെ മകന്റെ വിദേശവാസം. കാലം വരുത്തിയ ഈ മാറ്റം കാണാതെ വിദേശവിദ്യാഭ്യാസം പ്രഭുകുടുംബാംഗങ്ങള്‍ക്കുമാത്രം അവകാശപ്പെട്ടതാണെന്ന സാമ്പ്രദായിക അടിമത്തം പുലര്‍ത്തുന്ന മനസ്സുകള്‍ക്കുമാത്രമേ പിണറായിയുടെ മകന്‍ വിദേശത്തുപഠിക്കാന്‍ പോയതിനെ വിമര്‍ശിക്കാന്‍ തോന്നൂ.''മാത്രമല്ല ``ഈ സാഹചര്യത്തില്‍ ഒരു രാഷ്‌ട്രീയ നേതാവിന്റെ മകന്‍ വിദേശത്തുപഠിക്കുന്നു എന്ന ഒറ്റക്കാരണത്തിന്റെ പേരില്‍ നേതാവിനെ ക്രൂശിക്കാന്‍ ശ്രമിക്കുന്നത്‌ ക്രിസ്‌തുവിനെ ക്രൂശിച്ചതിനു സമാനമായ പാതകമാണ്‌'' എന്നും ``സവര്‍ണ്ണഫാസിസത്തിന്റെ അജണ്ടയാണ്‌ ഇതിലൂടെ വെളിപ്പെടുന്നത്‌'' എന്നും മുഖപ്രസംഗം തുടര്‍ന്ന്‌ ആക്ഷേപിക്കുന്നു. ``വസ്‌തുനിഷ്‌ഠമായ അന്വേഷണം നടത്താതെയുള്ള ഇത്തരം അടുക്കള വിമര്‍ശനങ്ങളാണ്‌ യഥാര്‍ത്ഥത്തില്‍ കേരളത്തെ പിറകോട്ടു നയിക്കുന്നത്‌'' എന്ന വിലയിരുത്തലും അതിലുണ്ട്‌. ഒരു സ്‌ത്രീ അവര്‍ എത്ര പ്രതിഭാശാലിയായ എഴുത്തുകാരിയും പ്രതിബദ്ധതയുള്ള സാമൂഹിക പ്രവര്‍ത്തകയും ആയാലും അവര്‍ നടത്തുന്ന വിമര്‍ശനം വെറും ``അടുക്കള'', ആണുങ്ങളാരെങ്കിലുമാണെങ്കില്‍ അത്‌ കൊട്ടാരവിമര്‍ശനം എന്ന ഈ മനോഭാവം ഏതു ``വികലമനസ്സിന്റെ ജല്‌പന''മാണെന്ന്‌ തല്‌ക്കാലം അന്വേഷിക്കാതിരിക്കാം. പിണറായിയുടെ മകന്റെ മിടുക്കിനെപ്പറ്റി വസ്‌തുനിഷ്‌ഠമായ അന്വേഷണം നടത്തി എത്തിച്ചേര്‍ന്നിട്ടുള്ള നിഗമനം എത്ര വസ്‌തുനിഷ്‌ഠമാണെന്ന്‌ വായനക്കാര്‍ക്ക്‌ മനസ്സിലാക്കാന്‍ ഇതോടൊപ്പം ചേര്‍ത്തിട്ടുള്ള മാര്‍ക്കുലിസ്റ്റുകളുടെ ഫോട്ടോസ്റ്റാറ്റുകള്‍ സഹായിക്കാതിരിക്കില്ല. അതിനുവേണ്ടി മാത്രമാണ്‌, ഏറെക്കാലമായി പ്രസിദ്ധീകരിക്കേണ്ട ആവശ്യമില്ലെന്നു തീരുമാനിച്ച്‌ മാറ്റിവച്ചിരുന്നതില്‍ കുറേ രേഖകള്‍ ഇവിടെ പ്രസിദ്ധീകരിക്കുന്നത്‌. ഒരു വിദ്യാര്‍ത്ഥിയുടെ ഉപരിപഠനഘട്ടത്തിലെ യോഗ്യതയ്‌ക്ക്‌ പൂര്‍വ്വഘട്ടങ്ങളിലെ മാര്‍ക്ക്‌ പൂര്‍ണ്ണമായും നിയാമകമാകണമെന്നുമില്ല. പക്ഷെ, ഡിസ്റ്റിങ്‌ഷന്‍ എന്ന സ്‌കൂള്‍ ഫൈനല്‍ മിടുക്കിന്റെ നിലവാരത്തിലെത്താത്തതെങ്കിലും മികച്ച എസ്‌ എസ്‌ എല്‍ സി മാര്‍ക്കും അതില്‍ നിന്ന്‌ ഒറ്റച്ചാട്ടത്തിന്‌ എം ബി എയും എന്ന്‌ `വസ്‌തുനിഷ്‌ഠമായി' യോഗ്യത എണ്ണി പറഞ്ഞ്‌ ``സാമാന്യം നല്ല ബുദ്ധിയുള്ളവനെന്നും മിടുക്കനെന്നും മേല്‍വിവരിച്ച വ്‌സുതുതകളില്‍ നിന്ന്‌ വ്യക്തമാകുന്ന വിവേക്‌ കിരണ്‍ ഉന്നതവിദ്യാഭ്യാസത്തിന്‌ വിദേശത്തു പോയത്‌ തെറ്റാണോ'' എന്ന്‌ ഉത്തരവാദിത്തപ്പെട്ട ഒരു മാധ്യമം ചോദ്യം ഉന്നയിക്കുമ്പോള്‍ വിദ്യാഭ്യാസത്തിന്റെ വളരെ പ്രധാനപ്പെട്ട ഒരു ഘട്ടമായ പ്രിഡിഗ്രിയിലും എം ബി എ പ്രവേശനത്തിന്റെ ക്വാളിഫൈയിങ്‌ യോഗ്യതയായ ബി കോമിലും വിദ്യാര്‍ത്ഥിയുടെ മിടുക്ക്‌ എത്രയായിരുന്നു എന്ന്‌ സാക്ഷരകേരളം അറിഞ്ഞിരിക്കുന്നത്‌ നല്ലതാണല്ലോ. ഈ മാര്‍ക്കുലിസ്റ്റുകളിലൂടെ കണ്ണോടിക്കുന്ന ആര്‍ക്കും ബോധ്യപ്പെടുന്ന കേരളീയ വിദ്യാഭ്യാസത്തെ ബാധിച്ചിട്ടുള്ള മാരകമായ ഒരു രോഗത്തെപ്പറ്റിക്കൂടി ഇവിടെ പറയേണ്ടതുണ്ട്‌. എസ്‌ എസ്‌ എല്‍ സി മുതല്‍ ബിരുദതലംവരെ, എല്ലാ പരീക്ഷകളിലും ഭാഷാവിഷയങ്ങളില്‍ നല്ല നിലവാരം പുലര്‍ത്തിയ ഒരു വിദ്യാര്‍ത്ഥിയാണ്‌ വിവേക്‌. പക്ഷെ ആ കുട്ടി അവന്റെ അഭിരുചിയും മിടുക്കും പരിഗണിച്ച്‌ ആ വിഷയങ്ങളില്‍ തുടര്‍പഠനം നടത്താന്‍ അവന്റെ രക്ഷിതാക്കള്‍ അനുവദിച്ചില്ല. ശാസ്‌ത്രവിഷയങ്ങളില്‍ പലതിലും ശരാശരിയില്‍ താഴെമാത്രം മാര്‍ക്കുണ്ടായിട്ടും നിര്‍ബ്ബന്ധിച്ച്‌ അതു പഠിപ്പിക്കാന്‍ ശ്രമിച്ചു. അതില്‍ പ്രതീക്ഷിച്ച ഫലം ലഭിക്കാതെ വന്നപ്പോള്‍ അത്രപോലും അഭിരുചിക്കിണങ്ങാത്ത വാണിജ്യവിഷയത്തിലേക്ക്‌ നയിച്ച്‌ അയാളെ ഒരു മൂന്നാം ക്ലാസ്സുകാരനാക്കി. സ്വാധീനമോ പണമോ രണ്ടും കൂടിയോ മുടക്കി വന്‍തുക കോഴയും ഫീസും ഈടാക്കുന്ന സ്വാശ്രയസ്ഥാപനത്തില്‍ ഉപരിപഠനത്തിനയച്ചു. അവിടെയും `സി' ഗ്രേഡ്‌ കൊണ്ട്‌ തൃപ്‌തിപ്പെടേണ്ടിവന്നു. ആര്‍ത്തിപ്പണ്ടാരങ്ങളായ കാക്കത്തൊള്ളായിരം കേരളീയ രക്ഷിതാക്കള്‍ ഇപ്പോള്‍ ചെയ്‌തുവരുന്ന കാര്യം തന്നെ സമുന്നതനായ ഒരു ജനനേതാവും അഭ്യസ്‌തവിദ്യയായ അദ്ദേഹത്തിന്റെ പത്‌നിയും കൂടി ചെയ്‌തിരിക്കുന്നു. ഇത്‌ നല്‍കുന്ന സന്ദേശം, വിദ്യാഭ്യാസരംഗത്തുപ്രവര്‍ത്തിക്കുന്ന സംഘടനകളെങ്കിലും ഒന്ന്‌ വിലയിരുത്തേണ്ടതാണ്‌.


25 Comments .

പിപ്പിള്‍സ്‌ ഫോറം. said...
ബെര്‍മിങ്‌ഹാമില്‍ പഠിക്കുന്ന പിണറായിയുടെ മകന്‍ ആരുടെ ദത്തുപുത്രന്‍ ?.തനേഷ്‌ തമ്പി22500 പൗണ്ട്‌ എന്നു പറയുന്നത്‌ ഏകദേശം ഇരുപത്‌ ലക്ഷം ഇന്ത്യന്‍ രൂപയ്‌ക്ക്‌ തുല്യമാണ്‌. സി പി ഐ (എം) സംസ്ഥാന സെക്രട്ടറി സഖാവ്‌ പിണറായി വിജയന്റെ മകന്‍ വിവേക്‌ കിരണ്‍ തായിക്കണ്ടിയില്‍ എം ബി എക്ക്‌ പഠിക്കുന്നതിന്‌ ട്യൂഷന്‍ ഫീസിനത്തില്‍ മാത്രം ലണ്ടനിലെ ബര്‍മിങ്‌ഹാം സ്വാശ്രയ സര്‍വകലാശാലക്ക്‌ നല്‍കുന്ന തുകയാണിത്‌. വിവേക്‌ കിരണിന്‌ പ്രവേശനം നല്‍കിക്കൊണ്ടുള്ള അറിയിപ്പില്‍ പറഞ്ഞിരിക്കുന്നത്‌ ട്യൂഷന്‍ഫീസ്‌ 22500 പൗണ്ട്‌ (ഫോട്ടോസ്റ്റാറ്റ്‌ കാണുക)എന്നാണെങ്കിലും ഫീസില്‍ വര്‍ധന വരുത്താന്‍ സര്‍വകലാശാലയ്‌ക്ക്‌ അധികാരമുണ്ടായിരിക്കും എന്നും അതില്‍ വ്യക്തമാക്കിയിട്ടുണ്ട്‌. മാത്രമല്ല, ഇതിലും കൂടുതല്‍ പണം പരമാവധി കരുതിക്കോളൂ എന്ന മുന്നറിയിപ്പും അതിലുണ്ട്‌.ഈ സ്വയംഭരണ സര്‍വകലാശാലയിലെ ഇതര ഫീസുകളും ചെലവുകളുമായി തട്ടിച്ചു നോക്കുമ്പോള്‍ ട്യൂഷന്‍ ഫീസിനത്തില്‍ ചെലവഴിക്കുന്ന ഭീമമായ തുകയെക്കുറിച്ചോര്‍ത്ത്‌ ഞെട്ടേണ്ടി വരില്ല. താമസം, ഭക്ഷണം, ലൈബ്രറി, വിനോദം, കായികം എന്നിങ്ങനെ കാര്‍പാര്‍ക്കിംഗിനു വരെ കഴുത്തറപ്പന്‍ ഫീസാണ്‌ ഈ സര്‍വകലാശാല ഈടാക്കുന്നത്‌. ഇതൊന്നും പ്രോസ്‌പെക്‌ടസില്‍ പൂര്‍ണമായി വ്യക്തമാക്കില്ല. ഇതെല്ലാം കണക്കുകൂട്ടുമ്പോള്‍ വിക്കി എന്ന്‌ സ്‌നേഹപൂര്‍വം വിളിക്കപ്പെടുന്ന വിവേക്‌ കിരണിന്‌ രണ്ടു വര്‍ഷത്തെ എം ബി എ കോഴ്‌സ്‌ പൂര്‍ത്തിയാക്കാന്‍ വേണ്ടിവരിക ഏകദേശം അന്‍പത്‌ ലക്ഷത്തിലേറെ രൂപയായിരിക്കും. അതായത്‌ അരക്കോടിയിലേറെ രൂപ! സര്‍വകലാശാല സ്ഥിതി ചെയ്യുന്ന പ്രദേശം ഉയര്‍ന്ന ജീവിത ചെലവുള്ള ഒന്നാണ്‌. അങ്ങിനെ വരുമ്പോള്‍ വിക്കിയുടെ ബര്‍മിങ്‌ഹാം വാസത്തിന്റെ ചെലവ്‌ ഇതിനും ഏറെ അപ്പുറത്താവും.യൂറോപ്പിലെ ഇത്തരം സ്വയംഭരണ സര്‍വകലാശാലകള്‍ (സംസ്ഥാനത്തെ കോളേജുകള്‍ക്ക്‌ സ്വയംഭരണ പദവി നല്‍കുന്നതിനെതിരെ എസ്‌ എഫ്‌ ഐ നടത്തുന്ന പ്രക്ഷോഭം വിജയിക്കട്ടെ) ചുരുങ്ങിയ ഫീസ്‌ മാത്രമാണ്‌ ഈടാക്കുന്നതെന്ന പ്രതീതി പരസ്യത്തിലൂടെ സൃഷ്‌ടിച്ച്‌ വിദേശത്തു നിന്നും വിദ്യാര്‍ഥികളെ ആകര്‍ഷിക്കുക പതിവാണ്‌. വിദേശ വിദ്യാര്‍ഥികളുടെ ഫീസ്‌ ഉയര്‍ത്തണമെന്ന്‌ ആവശ്യപ്പെട്ട്‌ ബര്‍മിങ്‌ഹാം സര്‍വകലാശാലയില്‍ ശക്തമായ പ്രക്ഷോഭം നടന്നത്‌ മൂന്നു വര്‍ഷം മുമ്പാണ്‌. അങ്ങിനെ ലഭിക്കുന്ന അധികവരുമാനം ഉപയോഗിച്ച്‌ തദ്ദേശീയരായ വിദ്യാര്‍ഥികള്‍ക്ക്‌ കുറഞ്ഞ ഫീസില്‍ പഠനത്തിന്‌ അവസരം നല്‍കണമെന്നതായിരുന്നു വിദ്യാര്‍ഥികളുടെ ആവശ്യം. ആ സമരത്തിന്‌ ഫലവും കണ്ടിരുന്നു. അത്തരമൊരു സ്വാശ്രയ സ്വയംഭരണ സര്‍വകലാശാലയിലാണ്‌ സഖാവ്‌ പിണറായി വിജയന്റെ മകനും പഠനത്തിനായി എത്തിപ്പെട്ടത്‌.വിവേകിന്‌ ഈ സര്‍വകലാശാലയില്‍ 24മാസത്തെ പഠനം പൂര്‍ത്തിയാക്കാന്‍ അരക്കോടിയിലേറെ രൂപ ചെലവുവരുമ്പോള്‍ ഈ പണം എങ്ങിനെ ലഭിക്കുന്നു എന്നതാണ്‌ മുഖ്യപ്രശ്‌നം.1. പിണറായി വിജയന്‌ ഇതിനുള്ള സാമ്പത്തികശേഷി ഉണ്ടാവുക.2. ബാങ്കില്‍ നിന്നും വിദ്യാഭ്യാസവായ്‌പ സ്വീകരിക്കുക.3. സ്‌കോളര്‍ഷിപ്പ്‌ ലഭിക്കുക.4. മറ്റാരെങ്കിലും പണം നല്‍കി സഹായിക്കുക.മകന്റെ 24 മാസത്തെ പഠനത്തിന്‌ അരക്കോടിയോളം രൂപ ചെലവിടാനുള്ള ധനസ്ഥിതി പിണറായി വിജയനോ അദ്ദേഹത്തിന്റെ കുടുംബത്തിനോ ഇല്ലെന്നത്‌ തര്‍ക്കമറ്റ കാര്യമാണ്‌. ബാങ്ക്‌ വായ്‌പയാണ്‌ രണ്ടാമത്തെ മാര്‍ഗം. ആ വഴിക്കും ബര്‍മിങ്‌ഹാമിലെ പഠനത്തിന്‌ ഒരു നയാപൈസ പോലും എടുത്തിട്ടില്ല. എറണാകുളത്തെ സ്വാശ്രയ കോളേജില്‍ വിവേക്‌ കിരണ്‍ 2001-2003 വര്‍ഷത്തില്‍ ബിസിനസ്‌ മാനേജ്‌മെന്റില്‍ ബിരുദാനന്തര ഡിപ്ലോമ കോഴ്‌സിന്‌ പഠിച്ചത്‌ എസ്‌ ബി ടി കലൂര്‍ ബ്രാഞ്ചില്‍ നിന്നെടുത്ത വായ്‌പകൊണ്ടാണ്‌ (അക്കൗണ്ട്‌ നമ്പര്‍ എം ടി എല്‍ 57002541912). മൊത്തം വായ്‌പാതുക 3,23,600 രൂപ. പ്രതിമാസം 11,200 രൂപയാണ്‌ തിരിച്ചടക്കേണ്ടത്‌. ഈ വായ്‌പാ തുകയുടെ ഗഡുക്കള്‍ തിരിച്ചടവ്‌ തുടങ്ങിയത്‌ അടുത്തിടെയാണ്‌. ഇനി ഈ വായ്‌പയില്‍ തിരിച്ചടക്കാനുള്ളത്‌ 2,58,371 രൂപയാണ്‌. നിലവിലെ രീതി അനുസരിച്ച്‌ വിദ്യാഭ്യാസ വായ്‌പ ഏതെങ്കിലും ബാങ്കില്‍ നിന്ന്‌ എടുത്തിട്ടുണ്ടെങ്കില്‍ അത്‌ അടച്ചുതീര്‍ത്താലേ ആ ബാങ്കില്‍ നിന്നോ മറ്റേതെങ്കിലും ബാങ്കില്‍ നിന്നോ വായ്‌പ എടുക്കാനാകൂ. എന്നാല്‍ എസ്‌ ബി ടിയുടെ കലൂര്‍ ബ്രാഞ്ചില്‍ നിന്നുതന്നെ വിവേകിന്റെ ബര്‍മിങ്‌ഹാം പഠനത്തിന്‌ വീണ്ടും വായ്‌പയ്‌ക്ക്‌ ശ്രമിച്ചിരുന്നു എന്നത്‌ സത്യമാണ്‌. ട്യൂഷന്‍ ഫീസായ 20 ലക്ഷം രൂപയാണ്‌ വായ്‌പ ആവശ്യപ്പെട്ടത്‌. ആദ്യവായ്‌പയിലെ കുടിശിക തീര്‍ത്തടയ്‌ക്കുകയും ബര്‍മിങ്‌ഹാമില്‍ പ്രവേശനം ലഭിച്ചുകഴിഞ്ഞതിന്റെ രേഖകള്‍ സമര്‍പ്പിക്കുകയും ചെയ്‌താല്‍ പുതിയ വായ്‌പക്ക്‌ നടപടികള്‍ നീക്കാമെന്ന്‌ ബാങ്കിന്റെ ചീഫ്‌ മാനേജരും വായ്‌പാവിഭാഗത്തിന്റെ ചുമതലയുള്ള ഉദ്യോഗസ്ഥയും ഉറപ്പുനല്‍കി. ബര്‍മിങ്‌ഹാമില്‍ വിവേക്‌ കിരണിന്‌ ക്ലാസ്‌ ആരംഭിക്കുന്നത്‌ 2005 സെപ്‌തംബര്‍ 22നായിരുന്നു. (ഇതോടൊപ്പമുള്ള ഫോട്ടോസ്റ്റാറ്റ്‌ കാണുക) അവിടെ എത്താനുള്ള തിരക്കിനിടയില്‍ വായ്‌പയുടെ കാര്യത്തില്‍ അന്തിമതീരുമാനമെത്തും മുമ്പെ വിവേകിന്‌ കൊച്ചി വിടേണ്ടി വന്നു.മകന്റെ ബര്‍മിങ്‌ഹാം പഠനം 2006 ഫെബ്രുവരി 21ന്‌ നിയമസഭയില്‍ വിവാദമായപ്പോള്‍ അന്നുതന്നെ എഷ്യാനെറ്റ്‌ ടെലിവിഷന്‌ അനുവദിച്ച അഭിമുഖത്തില്‍ ഇതുസംബന്ധിച്ച ചോദ്യത്തിന്‌ മറുപടിയായി പിണറായി വിജയന്‍ പറഞ്ഞത്‌ ഇപ്രകാരമാണ്‌:`` മകന്‌ അബുദാബിയില്‍ ജോലികിട്ടി. അവിടെനിന്ന്‌ ബ്രിട്ടീഷ്‌ കൗണ്‍സിലിന്റെ ടെസ്റ്റ്‌ എഴുതുകയും ബര്‍മിങ്‌ഹാം സര്‍വകലാശാലയില്‍ പഠനത്തിന്‌ ചേരുകയും ചെയ്‌തു. കുട്ടികള്‍ക്ക്‌ പഠിക്കാന്‍ താല്‍പര്യമുണ്ടെങ്കില്‍ അതിനുള്ള പണം വായ്‌പയായി കിട്ടുമല്ലോ?''അഭിമുഖത്തിലെ ഈ ഭാഗം 2006 ഫെബ്രുവരി 22ലെ ദേശാഭിമാനിയില്‍ പതിനാലാം പേജില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. (പഠനത്തിന്‌ ബാങ്ക്‌വായ്‌പ ലഭിക്കാത്തതിനാല്‍ 2004 ജൂലൈ 22ന്‌ പരീക്ഷാ കമ്മീഷണര്‍ ഓഫീസിന്‌ മുകളില്‍ നിന്ന്‌ ചാടി മരിച്ച രജനി എസ്‌ ആനന്ദിന്റെ ആത്മാവ്‌ പൊറുക്കട്ടെ)എന്തായാലും 2005 സെപ്‌തംബറില്‍ ബെര്‍മിങ്‌ഹാം സര്‍വകലാശാലയില്‍ പഠനം ആരംഭിച്ച വിവേകിന്‌ ബാങ്കുവായ്‌പ ലഭിച്ചതായി പിണറായി വിജയന്‍ ഈ അഭിമുഖത്തില്‍ പറയുന്നില്ല. ``താല്‍പര്യമുണ്ടെങ്കില്‍ കിട്ടു''മെന്നു മാത്രമെ പറയുന്നുള്ളൂ. വളരെ സുരക്ഷിതമായ അഭിപ്രായപ്രകടനം! വായ്‌പ വേണ്ടെന്ന്‌ 2005 സെപ്‌തംബറില്‍ തന്നെ പിണറായി വിജയന്‍ ബാങ്കിനെ അറിയിച്ചത്‌ മറ്റേതോ സ്രോതസ്‌ കണ്ടെത്തിയത്‌ കൊണ്ടായിരിക്കണം.പിണറായി വിജയന്റെ പാര്‍ശ്വവര്‍ത്തികള്‍ അവകാശപ്പെട്ടത്‌ പഠനത്തിലെ മിടുക്കുകൊണ്ട്‌ ലഭിച്ച സ്‌കോളര്‍ഷിപ്പ്‌ വഴിയാണ്‌ വിദേശപഠനം സാധ്യമായതെന്നാണ്‌. പഠനത്തില്‍ കേമനായതുകൊണ്ട്‌ സ്‌കോളര്‍ഷിപ്പോടെയാണ്‌ വിവേക്‌ വിദേശത്തെത്തിയതെന്ന വാദം പച്ചക്കള്ളം മാത്രമാണ്‌. ബര്‍മിങ്‌ഹാം പോലുള്ള വിദ്യാഭ്യാസ കച്ചവടസ്ഥാപനത്തില്‍ സ്‌കോളര്‍ഷിപ്പ്‌ കിട്ടാന്‍ മാത്രം മിടുക്കനായ വിദ്യാര്‍ഥിയായിരുന്നില്ല വിവേക്‌. എസ്‌ എസ്‌ എല്‍ സിക്ക്‌ ഫസ്റ്റ്‌ ക്ലാസ്‌ നേടിയെങ്കിലും തുടര്‍ന്നുള്ള കോഴ്‌സുകളില്‍ ശരാശരിയില്‍ താഴെ മാര്‍ക്ക്‌ മാത്രമാണ്‌ നേടിയിരുന്നത്‌. ഡിഗ്രി കഷ്‌ടിച്ചു കടന്നുകൂടിയ ശേഷം സ്വാശ്രയ എഞ്ചിനീയറിംഗ്‌ കോളേജ്‌ അസോസിയേഷന്‍ സെക്രട്ടറി ജി പി സി നായരുടെ എറണാകുളത്ത്‌ കളമശേരിയിലുള്ള എസ്‌ സി എം എസ്‌ (സ്‌കൂള്‍ ഓഫ്‌ കമ്യൂണിക്കേഷന്‍ ആന്റ്‌ മാനേജ്‌മെന്റ്‌ സ്റ്റഡീസ്‌) കോളേജില്‍ ബിസിനസ്‌ അഡ്‌മിനിസ്‌ട്രേഷന്‍ ബിരുദാനന്തര ഡിപ്ലോമാ കോഴ്‌സിനു ചേര്‍ന്നു. പ്രവേശനത്തിന്‌ ഏറ്റവും കുറഞ്ഞത്‌ അമ്പത്‌ ശതമാനം മാര്‍ക്ക്‌ വേണമെന്ന ഈ കോളേജിന്റെ നിബന്ധന കാറ്റില്‍ പറത്തിയാണ്‌ 40 ശതമാനം മാര്‍ക്ക്‌ മാത്രമുണ്ടായിരുന്ന വിവേകിന്‌ പ്രവേശനം ലഭിച്ചത്‌. രാഷ്‌ട്രീയ സ്വാധീനം ഉപയോഗിച്ച്‌ മാത്രം ലഭിച്ച പ്രവേശനമാണിതെന്ന്‌ മാര്‍ക്ക്‌ ലിസ്റ്റ്‌ പരിശോധിക്കുകയും സാഹചര്യങ്ങള്‍ കൂട്ടിവായ്‌ക്കുകയും ചെയ്‌താല്‍ ആര്‍ക്കും ബോധ്യമാകും. ഇവിടുത്തെ പഠനത്തിനും വിവേകിന്‌ `സി' ഗ്രേഡ്‌ മാത്രമാണ്‌ ലഭിച്ചത്‌. പ്രവേശനം ലഭിക്കുന്ന വിദ്യാര്‍ഥിക്ക്‌ സ്‌പോണ്‍സര്‍മാരുണ്ടോ, ഉണ്ടെങ്കില്‍ അതിനെ സംബന്ധിച്ച വിവരം എന്നിവ ചോദിക്കുന്ന കോളം ബര്‍മിങ്‌ഹാം സര്‍വകലാശാലയുടെ പ്രവേശന ഫോമില്‍ പൂരിപ്പിക്കുന്നതിനായുണ്ട്‌. ഈ കോളം ഇന്ത്യയില്‍ നിന്ന്‌ പോകുന്നതുവരെ വിവേകിന്റെ അപേക്ഷയില്‍ പൂരിപ്പിച്ചിരുന്നില്ല. സര്‍വകലാശാല ആവശ്യപ്പെടുന്ന മറ്റൊരു നിബന്ധന ബിരുദത്തിനുശേഷം രണ്ടുവര്‍ഷത്തെ തൊഴില്‍ പരിചയം ഉണ്ടായിരിക്കണം എന്നാണ്‌. സ്വാശ്രയ കോഴ്‌സ്‌ കഴിഞ്ഞ ശേഷം വിവേക്‌ എവിടെയെങ്കിലും തൊഴിലെടുത്തിട്ടുണ്ടെങ്കില്‍ അതെവിടെ എന്നോ, ബര്‍മിങ്‌ഹാമില്‍ പ്രവേശനത്തിന്‌ തൊഴില്‍ പരിചയ സര്‍ട്ടിഫിക്കറ്റ്‌ നല്‍കിയത്‌ ആരാണെന്നോ കൂടി തുറന്നുപറയാന്‍ പാര്‍ട്ടി സെക്രട്ടറി തയാറാകുമോ? ഏതുരക്ഷകര്‍ത്താവും ഇത്തരം സന്ദര്‍ഭങ്ങളില്‍ വ്യാജസര്‍ട്ടിഫിക്കറ്റുകള്‍ തരപ്പെടുത്തി നല്‍കാറുണ്ട്‌. അത്രയേയുള്ളൂവെങ്കില്‍ അതില്‍ അസ്വാഭാവികതയില്ല. ധാര്‍മികതയുടെ പ്രശ്‌നം മാത്രം. പക്ഷെ വിവേകിന്റെ കാര്യത്തില്‍ മറ്റൊരു സംശയമുണ്ട്‌. എറണാകുളത്തെ സ്വാശ്രയ കോളേജ്‌ പഠനത്തിലും വിവേക്‌ ശരാശരിയിലും താഴെയായിരുന്നുവല്ലോ. ഇതിനുശേഷം സിംഗപ്പൂരിലായിരുന്നു മാസങ്ങളോളം. വിവേക്‌ അവിടെ ജോലി ചെയ്‌തിരുന്നുവെന്നാണോ? പിണറായി വിജയന്‌ സിംഗപ്പൂരുള്ള സൗഹൃദങ്ങളും അടിക്കടിയുള്ള സിംഗപ്പൂര്‍ യാത്രയും പാര്‍ട്ടിയില്‍ വിവാദമായതാണ്‌. അക്കാലത്ത്‌ വിവാദ വ്യവസായി ഫാരിസ്‌ അബൂബക്കറും സിംഗപ്പൂരില്‍ കിഡ്‌നി ഫൗണ്ടേഷന്‍ തട്ടിപ്പുമായി അവിടെ സജീവമായിരുന്നു. ഇത്തരം സംശയകരമായ സാഹചര്യങ്ങളില്‍ ആര്‍ക്കും എന്തും വ്യാഖ്യാനിക്കാനാവും. എന്നാല്‍ അത്തരം സംശയങ്ങളുടെ നിഴലില്‍ നില്‍ക്കേണ്ട ഒരാളല്ല സി പി ഐ (എം) സംസ്ഥാന സെക്രട്ടറി.ഇത്രയും വിവരിച്ചതില്‍ നിന്നും രണ്ടു കാര്യങ്ങള്‍ വ്യക്തമാണ്‌. സ്വാശ്രയ കോളേജിലെ പഠനത്തിന്‌ 2001ല്‍ സ്വന്തം കൈയ്യില്‍ പണമില്ലാത്തതുകൊണ്ടായിരിക്കുമല്ലോ മറ്റു രക്ഷിതാക്കളെപ്പോലെ പിണറായി വിജയനും ഭാര്യ കമലയും ജാമ്യംനിന്ന്‌ 3,23,600 ബാങ്ക്‌ വായ്‌പ എടുത്തത്‌. എന്തായാലും ആ പഠനം കഴിഞ്ഞ്‌ ഒരു വര്‍ഷം കഴിയുമ്പോള്‍ 20 ലക്ഷം രൂപ ട്യൂഷന്‍ ഫീസും ലക്ഷക്കണക്കിന്‌ രൂപ മറ്റു ചെലവുകളും വഹിച്ച്‌ മകനെ ബര്‍മിങ്‌ഹാമിലേക്ക്‌ അയക്കാന്‍ പിണറായി വിജയന്റെ താമസസ്ഥലത്ത്‌ പണം കായ്‌ക്കുന്ന മരമൊന്നും ഉണ്ടാകാനിടയില്ല. ബാങ്ക്‌ വായ്‌പയേയും ആശ്രയിച്ചിട്ടില്ല എന്ന്‌ സുവ്യക്തം. പിന്നെ ഏതു സ്‌പോണ്‍സറില്‍ നിന്നുള്ള പണമാണ്‌ വിവേകിന്റെ പഠനത്തിനായി ലഭിക്കുന്നത്‌?എന്തായാലും പിണറായി വിജയനല്ല ഫീസ്‌ അടയ്‌ക്കുന്നതെന്നതില്‍ രണ്ടുപക്ഷമില്ല. സ്‌കോളര്‍ഷിപ്പ്‌ നേടിയാണ്‌ പഠിക്കുന്നതെന്ന്‌ ന്യായീകരിക്കാന്‍ വിവേകിന്റെ മാര്‍ക്കു നിലവാരം അനുവദിക്കുന്നുമില്ല. ബാങ്കു വായ്‌പയും സ്‌കോളര്‍ഷിപ്പും ഇല്ലെങ്കില്‍ വിവേകിനെ ആരോ ദത്തെടുത്തു എന്നതല്ലേ ശരി? അതാരാണ്‌? ആര്‍ ഇത്ര വലിയ തുക നല്‍കിയാലും അത്‌ അച്ഛന്‍ പാര്‍ട്ടി സെക്രട്ടറിയായയതു കൊണ്ടു മാത്രമാണെന്ന്‌ വ്യക്തം. ആര്‍, എന്തിന്റെ പേരിലാണ്‌ പിണറായിയോട്‌ ഈ ഔദാര്യം കാട്ടിയിരിക്കുന്നത്‌? ഇതറിയാനുള്ള അവകാശം കേരളത്തിനുണ്ട്‌. ഏതിനിലയ്‌ക്കായാലും വിവേക്‌ കിരണ്‍ ഇതില്‍ ഒരു അപരാധവും ചെയ്‌തിട്ടില്ല. പഠനത്തില്‍ താല്‍പര്യമുള്ള വിഷയങ്ങള്‍ പോലും തെരഞ്ഞെടുക്കാന്‍ അനുവദിക്കാതെ വിവേകിന്റെ ഭാവിയെ സ്വന്തം താല്‍പര്യമനുസരിച്ച്‌ വിവേകിന്റെ രക്ഷിതാക്കള്‍ ഹൈജാക്ക്‌ ചെയ്യുകയായിരുന്നുവെന്ന്‌ വിവേകിന്റെ മാര്‍ക്കുകള്‍ തന്നെ (വിദ്യാര്‍ഥികളുടെ മിടുക്കോ രക്ഷിതാക്കളുടെ അതിബുദ്ധിയോ? കാണുക)വെളിപ്പെടുത്തുന്നു.പിണറായി വിജയന്റെ ബന്ധങ്ങള്‍ അത്രയേറെ സംശയങ്ങള്‍ ചൂഴ്‌ന്നു നില്‍ക്കുന്നതാണ്‌. വെടിയുണ്ട വിവാദഘട്ടത്തില്‍ ചെന്നൈയിലെ ഏതുവ്യവസായിയുടെ വീട്ടിലാണ്‌ പിണറായി വിജയന്‍ അഭയം തേടിയതെന്ന ചോദ്യത്തിന്‌ ഇതുവരെ മറുപടി ലഭിച്ചിട്ടില്ല. സംശയത്തിന്റെ കാര്‍മേഘങ്ങള്‍ ഇനിയും നീങ്ങിയിട്ടില്ല. ഒരു തൊഴിലാളി വര്‍ഗപാര്‍ട്ടിയുടെ അനിഷേധ്യനായ നേതാവാണെന്ന ഉത്തരവാദിത്തം വിസ്‌മരിച്ചാല്‍ അത്‌ നൂറുകണക്കിന്‌ അറിയപ്പെടുന്നതും അറിയപ്പെടാത്തവരുമായ ധീരരക്തസാക്ഷികളോട്‌ അവരുടെ നിരാലംബമായ കുടുംബങ്ങളോട്‌ കാട്ടുന്ന കൊടിയ അനീതിയായിരിക്കും. ആരുടെ പണമാണ്‌ മകന്റെ പഠനത്തിന്‌ ലഭിച്ചതെന്ന്‌ പിണറായി വിജയന്‍ ഒറ്റവാക്കിലെങ്കിലും തുറന്നുപറഞ്ഞാല്‍, അത്‌ ലക്ഷോപലക്ഷം ജനങ്ങള്‍ പ്രകാശഗോപുരമായി കാണുന്ന മഹാപ്രസ്ഥാനത്തിന്റെ യശസ്‌ ഉയര്‍ത്തും.
November 22, 2007 12:21 PM
റോബി said...
ഇത്രയധികം ശ്രദ്ധയോടെ തയ്യാറാക്കിയ ലേഖനങ്ങള്‍ ബ്ലോഗില്‍ മുന്‍പ്‌ വായിച്ചിട്ടില്ല. ഇത്‌ കുറെക്കൂടി ആളുകള്‍ വായിക്കുന്ന മുഖ്യധാര മാധ്യമങ്ങളില്‍ പ്രസിദ്ധീകരിക്കേണ്ടതുണ്ട്‌. ഇത്‌ മലയാളം ബ്ലോഗ്‌ ജേര്‍ണലിസത്തിന്റെ ചരിത്രത്തിലെ ഒരു പുതിയ തുടക്കമാണ്‌. പിണറായി വിജയന്റെ മകന്റെ പഠനച്ചെലവുകള്‍ക്ക്‌ അവിഹിതമായ മാര്‍ഗങ്ങള്‍ ഉണ്ടെന്നത്‌ ചിന്തിക്കുന്ന ആര്‍ക്കും മനസ്സിലാക്കാവുന്നതേയുള്ളൂ...പക്ഷേ അതൊക്കെ ഒരുതരം logical Deductions ആയിരുന്നു. അത്‌ വിളിച്ചുപറയുന്നത്‌ ശരിയല്ലല്ലോ..പക്ഷേ താങ്കള്‍ അത്‌ വസ്തുനിഷ്‌ഠമായി പറഞ്ഞിരിക്കുന്നു. ഇപ്പോള്‍ തന്നെ ഈ ബ്ലോഗിന്റെ ലിങ്ക്‌ പത്രപ്രവര്‍ത്തനരംഗത്തുള്ള ചിലര്‍ക്കും പരിചയത്തിലുള്ള മറ്റു പലര്‍ക്കും അയക്കാന്‍ പോകുന്നു. അതില്‍ വിരോധമില്ലെന്നു കരുതട്ടെ...ഇത്‌ ഇനിയും ആളുകള്‍ വായിക്കേണ്ടതുണ്ട്‌.
November 22, 2007 7:53 PM
N.J ജോജൂ said...
പീപ്പിള്‍സ് ഫോറം,പിണറായി വിജയന്‍ പണത്തിന്റെ സോഴ്സ് വെളിപ്പെടുത്തേണ്ടതാണെന്നതില്‍ തര്‍ക്കമില്ല. പണം ലഭിയ്ക്കുന്ന രീതി നേരാം വണ്ണമുള്ളതാണെങ്കില്‍ അത് വെളിപ്പെടൂത്താന്‍ എന്തിന് മടിയ്ക്കണം. അക്കാര്യത്തില്‍ എനിയ്ക്ക താങ്കളോട് യോജിപ്പാണുള്ളത്. പക്ഷേ ഈ ലേഖനത്തില്‍ കടന്നുകൂടിയതെന്നു ഞാന്‍ കരുതുന്ന ചില തെറ്റിദ്ധാരണകള്‍ പറയാം.1.“കഴുത്തറപ്പന്‍ ഫീസാണ്‌ ഈ സര്‍വകലാശാല ഈടാക്കുന്നത്‌.”ഇരുപതു ലക്ഷം രൂപാ ഇന്ത്യക്കാരനു കൂടുതലായിരിയ്ക്കും. പക്ഷേ 22500 പൗണ്ട്‌ എന്നു പറയുന്നത് അത്ര കൂടുതലാവണമെന്നില്ല. എല്ലാം ഇന്ത്യന്‍ കറന്‍സിയിലേയ്ക്ക് കണ്‍‌വേര്‍ട്ട് ചെയ്ത് ചിന്തിയ്ക്കുന്നത് ശരിയായ രീതിയല്ല. അബുദാബിയില്‍ ഒരു സാധാ മുടിവെട്ടിന് പത്ത് ദിര്‍ഹമോ മറ്റോ ആണെന്നു കേട്ടിട്ടുണ്ട്. ഏതാണ് നൂറു രൂപാ. അതിനെ കഴുത്തറപ്പന്‍ എന്നു പറഞ്ഞിട്ടു കാര്യമുണ്ടോ.2. വിദ്യാഭ്യാസത്തിന് അതിന്റേതായ ചിലവുകളുണ്ട്. സ്വാശ്രയവിദ്യാഭ്യാസത്തെ കണ്ണുമടച്ച് എതിര്‍ക്കുന്നവര്‍ക്ക് അത് മനസിലാക്കാന്‍ കുറച്ചു കാലതാമസമെടുക്കും.3.സ്വയംഭരണ സര്‍വകലാശാലകള്‍ അനിവാര്യതയാണ്. അതുമനസിലാകാനും താങ്കള്‍ക്ക് കാലതാമസമെടുത്തേക്കാം. കേരളത്തിലെ സ്വയം ഭരണസര്‍വ്വകലാശാലകാന്‍ യോഗ്യതയുണ്ടായിരുന്ന പല കലാശാലകളും അപ്രകാരമാവാഞ്ഞതിന്റെ ദൂഷ്യഫലങ്ങള്‍ അനുഭവിയ്ക്കുന്നുണ്ട്. പലതിന്റെയും വളര്‍ച്ച മുരടിച്ചിട്ടുമുണ്ട്.4. രജനിയെ ഇതിലേയ്ക്ക് വലിച്ചിഴയ്ക്കുന്നതില്‍ ദുഖമുണ്ട്. രജനി റിസര്‍വേഷന്‍ കൊണ്ടൂ മാത്രം എന്‍‌ജിനീയറിംഗ് കിട്ടിയ കുട്ടിയാണ്. സെക്കന്റ് ക്ലാസു നേടി പാസായ ഒരു കുട്ടി എടൂക്കേണ്ട വിഷയമല്ല എന്‍‌ജിനീയറിംഗ്. (സെക്കന്റ് ക്ലാസ് കിട്ടിയ പലരും എന്‍‌ജിനീയറിംഗിനെ ചേര്‍ന്നിട്ടുമുണ്ടാവും, ജോലിയും കിട്ടിയിട്ടുണ്ടാവും. അതുകൊണ്ട് അത് മാതൃകാപരമാ‍യ സമീപനമാണെന്ന് അഭിപ്രായമില്ല.) രണ്ടാമതായി ദരിദ്രകുടും‌ബത്തിലെ അംഗമാണ് രജനി. മെറിറ്റ് സീറ്റില്‍ സൌജന്യമായി സര്‍ക്കാര്‍ കേളേജില്‍ പഠിച്ചിരിന്നെങ്കില്‍ പോലും ഒരു പക്ഷേ രജനിയ്ക്ക് താങ്ങാനാവാത്ത ചിലവുകള്‍ ഉണ്ടായേനേ. ആ നിലയ്ക്കും രജനി എത്തീപ്പെടരരുതായിരുന്ന മേഖലയായിരുന്നു എന്‍‌ജിനീയറിംഗ്. ഇത് ഞാന്‍ പറയുന്നത് പാവപ്പെട്ട സമര്‍ത്ഥരായ വിദ്യാര്‍ത്ഥികള്‍ക്ക് ഉന്നതവിദ്യാഭ്യാസം നിഷേധിയ്ക്കപ്പെടണം എന്ന അര്‍ത്ഥത്തിലല്ല. കുറച്ചുകൂടി പ്രായോഗികവും യുക്തിസഹവുമായ തീരുമാനങ്ങള്‍ വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ വിദ്യാര്‍ത്ഥികളും അവരുടെ രക്ഷിതാക്കളും കൈക്കൊള്ളണം എന്ന അര്‍ത്ഥത്തിലാണ്.5.ബാങ്കുകള്‍ ലോണ്‍ കൊടുക്കുന്നത് ലാഭമുണ്ടാക്കാന്‍ തന്നെയാണ്. വിദ്യാഭ്യാസവായ്പകള്‍ കൊടൂക്കുന്നതും അങ്ങനെ തന്നെ. നാടിനെ നന്നാക്കി നന്നാക്കി ബാങ്കുതന്നെ അവതാളത്തിലാവരുതല്ലോ. പലിശപോയിട്ട് മുതലെങ്കിലും തിരിച്ചുകിട്ടണമെന്ന ആഗ്രഹം അവര്‍ക്കും കാണും. പ്രത്യേകിച്ച് ഒരു ഗ്യാരണ്ടിയും ഇല്ലാതെയാണ് വിദ്യാഭ്യാസ വായ്പകള്‍ കൊടുക്കുന്നത്. അതുകൊണ്ടു തന്നെ തിരിച്ചടയ്ക്കാതിരിയ്ക്കാന്‍ പഴുതുകള്‍ ഏറെയുള്ള വായ്പയായിരുന്നു വിദ്യാഭ്യാസ വായ്പ. അങ്ങനെയൊരു വായ്പ പഠിയ്ക്കാന്‍ സമര്‍ത്ഥയെന്നു പറയാന്‍ കഴിയാത്തെ ഒരു കുട്ടിയ്ക്ക് കൊടുക്കാന്‍ ബാങ്ക് വിമുഖതകാട്ടിയെങ്കില്‍ അതിനെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല.
November 22, 2007 9:12 PM
അനാഗതശ്മശ്രു said...
ഇത് ജനശക്തി മാസികയില്‍ വന്ന ലേഖനം അതു എഴുതാഞ്ഞതെന്തേ?
November 22, 2007 9:58 PM
കിരണ്‍ തോമസ് തോമ്പില്‍ said...
പിണറായി വിജയന്റെ മകന്‍ വിദേശ സര്‍വ്വകലാശാലയില്‍ പഠിക്കുന്നതില്‍ പ്രത്യക്ഷത്തില്‍ തെറ്റില്ലങ്കിലും അത് പല തരത്തിലും ഉള്‍ക്കൊള്ളാന്‍ വിഷമമുള്ള സംഗതിയാണ്. ഇതില്‍ വിദേശ പഠനം എന്നത് രണ്ടാമത് മാത്രം വരുന്ന സംഗതിയാണ് . പിണറായുടെ മകന്‍ MBA ക്ക് ചേര്‍ന്ന് പഠിച്ചത് സ്വയാശ്രയ സീറ്റില്‍ ആകയാല്‍. അവിടെത്തുടങ്ങുന്നു യഥാര്‍ത്ഥ പ്രശ്നം.കാരാണം സ്വയാശ്രയ കോളെജ് എന്ന ആശയത്തെ തന്നെ സി.പി.എം എതിര്‍ക്കുമ്പോള്‍ പിണറായുടെ മകന്‍ എങ്ങനെ അത്തരം കോളെജില്‍ പഠിക്കുന്നു എന്ന ചോദ്യം പ്രസക്തമാകുന്നു. എന്നാല്‍ ഞെട്ടിക്കുന്ന വസ്തുത ആദര്‍ശ ധീരന്‍ അച്ചുതാനന്ദന്റെ പുത്രനും ഉന്നത് വിദ്യാഭ്യാസം നടത്തിയത് മാനേജ്മെന്റ് കോട്ടയിലാണ് എന്നറിയുമ്പോഴാണ്. പിന്നെ സ്വയാശ്രയ കോളേജ് പ്രശ്നം കത്തി നില്‍ക്കുമ്പോള്‍ കത്തോലിക്ക സഭ പുറപ്പെടുവിച്ച ലിസ്റ്റില്‍ ഒരു പറ്റം ഇടത് നേതാക്കളുടെ മക്കള്‍ സ്വയാശ്രയ കോളെജില്‍ നിന്നും ബിരുദം നേടിയവരാണ്. പുറത്ത് തങ്ങളുടെ വിദ്യാര്‍ത്ഥി സംഘടനകളേക്കൊണ്ട് സമരം ചെയ്യിപ്പിക്കുകയും അതേ സമയം തങ്ങളുട മക്കളെ സ്വയ്യാശ്രയ കോളെജില്‍ (മെറിറ്റ് സീറ്റില്‍ പോലുമല്ല മാനേജ് മെന്റ് കോട്ടയില്‍ ത്തന്നെ)പഠിപ്പിക്കുന്ന വിരോധഭാസം നാം കാണുന്നു.ഇനി വിദേശ പഠനത്തെപ്പറ്റി. വിദേശത്ത് ഇന്ന് ഇടത്തരക്കാരുടെ മക്കള്‍ക്ക് വരെ പോയി പഠിക്കാവുന്ന സാഹചര്യം ഉണ്ട് എന്നതാണ് എന്റെ അറിവ്‌. അവര്‍ അവിടെ പഠിക്കുന്നതിനൊപ്പം ജോലിയും ചെയ്ത് ജീവിക്കാനുള്ള വക ഉണ്ടാക്കുന്നു എന്നതാണ് എന്റെ സുഹൃത്തുക്കള്‍ വഴി ഉള്ള അറിവ്‌. തുടക്ക കാലാത്തേക്ക് കുറ്ച്ച് പണം കരുതണമെന്നെ ഉള്ളൂ. പിന്നെ ഈ പരിപാടി ഇന്ന് നടക്കുന്നത് ചില ഏജന്‍സികളുടെ സഹായത്തോടെയാണ് . പഠിക്കാന്‍ പോകുന്ന ആളുടെ അക്കൌണ്ടില്‍ ഒരു വന്തുക കാണിക്കണം എന്ന് ഒരു നിയമം ഉണ്ട് എന്നാണ് എനിക്ക് തോന്നുന്നത്. വെരിഫിക്കേഷന്‍ സമയത്ത് ഈ ഏജന്‍സി ഈ തുക വിദ്യാര്‍ത്ഥിയുടെ അകൌണ്ടില്‍ കാണിക്കും . വെരിഫിക്കേഷന്‍ കഴിഞാല്‍ അത് പിന്‌വലിക്കും. വീണ്ടും പിണറായിലേക്ക് . സി.പി.എം ന്റെ ഒരു സെറ്റപ്പ് വച്ച് സംസ്ഥാന സെക്രട്ടറിക്ക് പാര്‍ട്ടി അറിയാതെ ഇങ്ങനെ ചെയ്യാന്‍ കഴിയില്ല. ഇതിന് ഉത്തരം പറയേണ്ടത് പിണറായി മാത്രമല്ല് മൊത്തം പാര്‍ട്ടിയാണ്. പല കാര്യങ്ങളിലും പാര്‍ട്ടി പുലര്‍ത്തുന്ന ഇരട്ടത്താപിന് ഇനി ഒരു മറയുടെ ആവശ്യമില്ല എന്ന് സഖാക്കള്‍ തിരിച്ചറിയേണ്ട കാലമായി.
November 22, 2007 10:13 PM
b@boos said...
സത്യം അധികനാള്‍ മൂടിവെക്കാന്‍ പറ്റില്ല. കാത്തിരുന്നു കാണാം.
November 22, 2007 11:29 PM
റോബി said...
കിരണ്‍,വിദേശത്ത്‌ സാധാരണക്കാരുടെ മക്കളെന്നല്ല ദരിദ്ര കുടുംബങ്ങളിലെ കുട്ടികള്‍ വരെ പഠിക്കുന്നുണ്ട്‌...പക്ഷേ അത്‌ യു കെ പോലൊരു രാജ്യത്ത്‌ MBA പോലൊരു കോഴ്‌സിന്‌ അല്ലെന്നു മാത്രം. യു കെ-യില്‍ ഒരു സ്വാശ്രയകോഴ്‌സിന്‌ അഡ്‌മിഷന്‍ കിട്ടാന്‍ ബാങ്കില്‍ ബാലന്‍സ്‌ കാണിച്ചാല്‍ മാത്രം പോര, ഫീസിന്റെ ആദ്യ ഗഡുവെങ്കിലും തീര്‍ത്തുകൊടുത്തിരിക്കണം. ലോണെടുത്ത്‌ ആദ്യ ഫീസടച്ച്‌ പിന്നീട്‌ ജോലി ചെയ്തു ചെലവുകള്‍ കണ്ടെത്തുന്നവരാണ്‌ അധികവും..പക്ഷേ, പിണറായിയെപോലൊരു രാജാവിന്റെ മകന്‍ ഏതെങ്കിലും സ്റ്റോറിലോ ബാറിലോ ജോലി ചെയ്യുമെന്ന് കരുതാന്‍ വയ്യ...പിണറായി പുത്രന്‍ MBA കഴിഞ്ഞ്‌ എന്തു ചെയ്യുമെന്ന്‌ ഞാന്‍ കുസൃതിയ്ക്ക്‌ ഒന്ന്‌ ആലോചിച്ചു പോയി...പാവങ്ങള്‍ സംഭാവന കൊടുക്കുന്ന കാശു കൊണ്ട്‌ അമ്യൂസ്‌മന്റ്‌ പാര്‍ക്കുകളും ഹോട്ടലുകളും ഉണ്ടാക്കി ബിസിനസ്‌ ചെയ്യാം...അല്ലെങ്കില്‍ ഏതെങ്കിലും കുത്തക മുതലാളിയ്ക്കു വേണ്ടി പണിയെടുക്കുമായിരിക്കും.
November 23, 2007 12:26 AM
കിരണ്‍ തോമസ് തോമ്പില്‍ said...
റോബി കുത്തക മുതലാളിക്ക്‌ വേണ്ടി പണിയെടുക്കും എന്ന പ്രയോഗം അടിപൊളി. വളരെ ശരിയാണ്‌ താങ്കളുടെ നിരീക്ഷണം. പിന്നെ പിണറായുടെ മകള്‍ ഒറാക്കിളിലാണ്‌ ജോലി ചെയ്യുന്നത്‌. ഒറാക്കിളോ അമേരിക്കന്‍ കുത്തക കമ്പനി. അപ്പോള്‍ മകന്‍ വാള്‍മാര്‍ട്ടിലെങ്കിലും ജോലി ചെയ്യണം.അലെങ്കില്‍ അച്ചുതാനന്ദന്റെ മാതൃക സ്വീകരിക്കാം മാനേജ്‌മന്റ്‌ കോട്ടയിലാണെങ്കിലും MCA കഴിഞ്ഞ മകന്‍ കുത്തക സോഫ്റ്റ്‌വെയര്‍ കമ്പനികളില്‍ ജോലി ചെയ്ത്‌ വര്‍ഗ്ഗ സമരത്തില്‍ നിന്ന് വഴുതിപ്പോകുമോ എന്ന് ഭയന്ന് അങ്ങേര്‍ മകനെ കയര്‍ഫെഡിന്റെ MD ആക്കുകയാണ്‌ ചെയ്തത്‌ ആ ലൈന്‍ പിണറായിക്കും നോക്കാം
November 23, 2007 12:39 AM
Nidheesh said...
hello pinarayiyude makal ethiri padichu poyath oru thettano..pattumenkil keralthil avalkoru joly vangikkodukku nattile kochu muthalalmar.
November 23, 2007 2:03 AM
sasi.cc.Mancheri said...
തൊഴിലാളി വര്‍ഗ്ഗ പാര്‍ട്ടിയുടെ അമരക്കാരന്റെ മകനെ ആരു സ്പോണ്സര്‍ ചെയ്യുന്നു. ജനങള്‍ക്ക് അറിയാനുള്ള അവകാശമുണ്ട്.കിട്ടിയിരിക്കുന്ന മാര്‍ക്ക് നിങള്‍ എല്ലാവരും കണ്ടില്ലേ. പണമുണ്ടെങ്കില്‍ ഏതു മണ്ടണെയും കേരളത്തിലെ സ്വാശ്രയ കോളേജില്‍ ചേര്‍ക്കുമ്പോലെ ബെര്‍മിങ്ഹാം യുണിവേഴ്സിറ്റിയിലും ചേര്‍ക്കാം .പിണറായിക്ക് എതിരെ ശബ്ദിക്കുന്നവരും എഴുതുന്നവരും ദാമ്രാജിത്ത ഏജന്‍റ്റുമാരാണു.
November 23, 2007 3:08 AM
Gopan. Chelakkara said...
പിണറായി വിജയന്റെ വാക്കുകള്‍ വിശ്വസിച്ചാല്‍ അദ്ദേഹത്തിന്റെ മകന്‍ വിവേക്‌ കിരണ്‍ പഠിക്കാന്‍ മിടുമിടുക്കന്‍. എന്നാല്‍ കേരള സര്‍വകലാശാലയിലെ കഴിഞ്ഞ അഞ്ചുവര്‍ഷത്തിനുള്ളില്‍ വിവേക്‌ കിരണിന്‌ വിവിധ പരീക്ഷകളില്‍ നല്‍കിയിരിക്കുന്ന മാര്‍ക്കുകള്‍ പരിശോധിച്ചാല്‍ ഒരു ശരാശരി വിദ്യാര്‍ഥി മാത്രം. എന്തിനെ വിശ്വസിക്കണം, പിണറായിയുടെ വാക്കോ സര്‍വകലാശാലയുടെ മാര്‍ക്കോ?നിയമസഭയില്‍ 2005 ഫെബ്രുവരി 21ന്‌ ഈ വിദ്യാര്‍ഥിയുടെ വിദേശ പഠനം കോണ്‍ഗ്രസ്‌ (ഐ) എം എല്‍ എ പി ടി തോമസ്‌ സഭയില്‍ ഉന്നയിച്ചപ്പോള്‍ കണ്ണൂരിലെ ജയരാജന്‍മാരും ശ്രീമതിടീച്ചറും തോമസിനെ നിര്‍ത്തിപ്പൊരിച്ചു. പിണറായിയുടെ മക്കളാരും വിദേശത്തു പഠിക്കുന്നില്ലെന്നും ബാഗ്ലൂരിലാണ്‌ പഠിക്കുന്നതെന്നും പി ജയരാജന്‍ അര്‍ഥശങ്കക്കിടയില്ലാത്ത വിധം സഭയില്‍ പ്രഖ്യാപിച്ചത്‌ തത്സമയ പ്രേക്ഷണത്തിലൂടെ കേരളം കേട്ടതാണ്‌. ജയരാജന്‍ തക്കസമയത്ത്‌ തന്നെ സത്യം വിളിച്ചുപറഞ്ഞ്‌ പാര്‍ട്ടിയെയും സെക്രട്ടറിയേയും രക്ഷിച്ചതില്‍ അഭിമാനം തോന്നാത്ത കമ്യൂണിസ്റ്റുകാരാരും ഉണ്ടാകില്ല. എന്നാല്‍ തൊട്ടടുത്ത ദിവസത്തെ (ഫെബ്രുവരി 22) ദേശാഭിമാനി ദിനപത്രം കൈയ്യിലെടുത്തപ്പോള്‍ കമ്യൂണിസ്റ്റുകാരുടെ ആത്മാഭിമാനം പോക്കറ്റടിച്ചുപോയി. പത്രത്തില്‍ പിണറായി വിജയന്റെ വിശദീകരണം. `` ....വിദേശത്ത്‌ ബര്‍മിങ്‌ഹാം സര്‍വകലാശാലയിലാണ്‌ പഠിക്കുന്നതെന്നും മറ്റും. പി ജയരാജന്‍ സ്വന്തം ഗ്രൂപ്പിന്‌ വേണ്ടി ഏതു കല്ലുവെച്ച നുണയും വിളമ്പാന്‍ കേമനാണെന്ന്‌ ഇതോടെ തെളിഞ്ഞു.വിവേക്‌ കിരണ്‍ 168913 രജിസ്റ്റര്‍ നമ്പറില്‍ 1996 മാര്‍ച്ചിലാണ്‌ എസ്‌ എസ്‌ എല്‍ സി പരീക്ഷ എഴുതിയത്‌. പഠനമികവിന്‌ പേരുകേട്ട തലശേരി സെന്റ്‌ ജോസഫ്‌ ബോയ്‌സ്‌ ഹൈസ്‌കൂളിലായിരുന്നു പഠനം. അതിന്റെ മെച്ചംകൊണ്ടായിരിക്കണം 600ല്‍ 454 മാര്‍ക്കാണ്‌ എസ്‌ എസ്‌ എല്‍ സിക്ക്‌ വിവേകിന്‌ ലഭിച്ചത്‌. സാമാന്യം നല്ല മാര്‍ക്ക്‌ തന്നെ. ഇതില്‍ 205 മാര്‍ക്ക്‌ മലയാളം, ഇംഗ്ലീഷ്‌, ഹിന്ദി എന്നീ ഭാഷാവിഷയങ്ങള്‍ക്കാണ്‌. മറ്റ്‌ വിഷയങ്ങള്‍ക്കെല്ലാം കൂടി 245 മാര്‍ക്ക്‌ മാത്രം.കേരളാ സര്‍വകലാശാലയില്‍ 1998ല്‍ രജിസ്റ്റര്‍ നമ്പര്‍ 44814 ആയി പ്രീഡിഗ്രി പരീക്ഷയെഴുതി പാസായി. 500ല്‍ 257 മാര്‍ക്കാണ്‌ അന്ന്‌ ലഭിച്ചത്‌. അതായത്‌ സെക്കന്റ്‌ ക്ലാസ്‌. ഒന്നാം വര്‍ഷ പ്രീഡിഗ്രിക്കാവട്ടെ ഫസ്റ്റ്‌ ഗ്രൂപ്പാണ്‌ എടുത്തത്‌. ഇംഗ്ലീഷിനും ഹിന്ദിക്കും കൂടി 200ല്‍ 108 മാര്‍ക്കു ലഭിച്ചപ്പോള്‍ മുഖ്യവിഷയമായ സയന്‍സിനും ഗണിതശാസ്‌ത്രത്തിനും കൂടി 300ല്‍ 105 മാര്‍ക്കു മാത്രം. രണ്ടാം വര്‍ഷമാകട്ടെ ഇംഗ്ലീഷിനും ഹിന്ദിക്കും കൂടി 200ല്‍ 117 ഉം മറ്റുവിഷയങ്ങള്‍ക്കെല്ലാംകൂടി 300ല്‍ 140 മാത്രവും.പിന്നീട്‌ 1999ത്തില്‍ കേരളാ സര്‍വകലാശാലയില്‍ ഒന്നാം വര്‍ഷ ബികോം പരീക്ഷക്ക്‌ മൂന്നാംക്ലാസ്‌ മാത്രം. കാപ്പിറ്റല്‍ മാര്‍ക്കറ്റ്‌ പേപ്പറില്‍ 17 മാര്‍ക്ക്‌ മാത്രമെ ലഭിച്ചുള്ളൂ. (61672 ആയിരുന്നു ഡിഗ്രി പരീക്ഷയിലെ രജിസ്റ്റര്‍ നമ്പര്‍) ജയിക്കാന്‍ വേണ്ടിയിരുന്നത്‌ 35ഉം. യഥാക്രമം 36ഉം 38ഉം മാര്‍ക്ക്‌ നേടിയാണ്‌ അക്കൗണ്ടന്‍സിയും ബിസിനസ്‌ മാനേജ്‌മെന്റും പേപ്പറുകളില്‍ തലനാരിഴക്ക്‌ കടന്നുകൂടിയത്‌. 2000 ഏപ്രിലില്‍ കാപ്പിറ്റല്‍ മാര്‍ക്കറ്റ്‌ പേപ്പറിന്റെ മാര്‍ക്ക്‌ 26ആയി മെച്ചപ്പെടുത്തി. അതേ സമയത്ത്‌ രണ്ടാം വര്‍ഷ ബി കോം പരീക്ഷയില്‍ അഡ്വാന്‍സ്‌ഡ്‌ അക്കൗണ്ടിംഗില്‍ 16 മാര്‍ക്കു മാത്രമായിരുന്നു ലഭിച്ചത്‌. എന്നാല്‍ 2001മാര്‍ച്ചിലെഴുതിയ അവസാന വര്‍ഷ പരീക്ഷയില്‍ ഒന്നും രണ്ടും വര്‍ഷങ്ങളിലെ തോറ്റവിഷയങ്ങള്‍ വിജയിക്കുകയും 1500ല്‍ 683 മാര്‍ക്കുമായി ബി കോം കടന്നുകൂടുകയും ചെയ്‌തു. ആകെ മാര്‍ക്കിന്റെ ഏകദേശം 45 ശതമാനം. ഇതാണോ പഠനത്തിലെ മികവ്‌ ?
November 23, 2007 4:06 AM
Anonymous said...
കിരണ്‍ ആടിനെ പട്ടിയാക്കിയിരിക്കുകയാണല്ലോ. പിണറായിച്ചായ്‌വ് എത്ര മറക്കാന്‍ ശ്രമിച്ചാലും വെളിയില്‍ ചാടും. മാനേജ്മെന്റു ക്വാട്ടയും സ്വാശ്രയവുമായി എന്ത് ബന്ധം ? കോളേജുകളിലെ മാനേജ്മെന്റു ക്വാട്ടകളില്‍ എസ്.എഫ്.ഐ-ക്കു ഒരു പങ്കു എല്ലാ മാനേജ്‌മെന്റുകളും നീക്കി വച്ചിട്ടുണ്ടു. അതൊക്കെ കിരണിനറിയാത്ത കാര്യമാണൊ?ഇവിടുത്തെ ചോദ്യം പിണറായി വിജയന്റെ മകനു വിദേശ സര്‍വകലാശാലയില്‍ ചേര്‍ന്നു പഠിക്കാന്‍ കാശ് എവിടുന്നു കിട്ടി എന്നുള്ളതാണു.കിരണിന്റെ സുഹ്രുത്തുക്കള്‍ പറഞ്ഞുതരാത്ത ഒരു കാര്യം ഞാന്‍ പറഞ്ഞു തരാം. സ്റ്റുഡെന്റ്സ് വിസയില്‍ യു. കെ. യില്‍ പോയാല്‍ ജോലി ചെയ്യാന്‍ പറ്റില്ല. ജോലി ചെയ്യണമെങ്കില്‍ ജൊബ് വിസ വേണം. ജോബ് വിസ കിട്ടാന്‍ സ്പൊണ്‍സര്‍ വേണം. അപ്പോള്‍ വിവേകിന്റെ സ്പോണ്‍സര്‍ ആരാണു? ജോബ് വിസയിലാണെങ്കില്‍ മാസാമാസം ടാക്സ് അടക്കണം. പാര്‍ട്ട് റ്റൈം ജോലി ചെയ്താല്‍ കിട്ടുന്ന കാശ് ടാക്സടക്കാനേ തികയൂ. നിങ്ങളുടെ സുഹ്രുത്തു നിങ്ങളോറട് പറഞ്ഞതൊക്കെ യു. കെ . സിറ്റിസണെക്കുറിച്ചായിരിക്കും. അവര്‍ ബാറിലും നൈറ്റ് പബിലും ഒക്കെ ജോലി ചെയ്യാണ്ട്.
November 23, 2007 8:33 AM
കിരണ്‍ തോമസ് തോമ്പില്‍ said...
എനിക്ക്‌ പിണറായിച്ചായ്‌വ്‌ ഉണ്ടോ ഇല്ലയോ എന്നത്‌ ഇവിടെ വിഷയമല്ലല്ലോ. പിന്നെ ഒരു കാര്യം ഉറപ്പിച്ച്‌ പറയാം എനിക്ക്‌ VS ചായ്‌വ്‌ ഇല്ല. അഷ്ടിക്കുള്ള വക പാര്‍ട്ട്‌ ടൈം ജോലിയില്‍ നിന്ന് കണ്ടെത്താം എന്ന് എന്റ സുഹൃത്തുക്കള്‍ പറഞ്ഞിട്ടുണ്ട്‌ എന്നേ ഞാന്‍ പറഞ്ഞിട്ടുള്ളൂ. അതെന്റ്‌ സുഹൃത്തുക്കള്‍ പറഞ്ഞ അറിവ്‌ മാത്രമാണ്‌ ത്‌ ഒഫീഷ്യലാണോ ചെയ്യുന്നത്‌ എന്നെനിക്ക്‌ അറിയില്ല. ഇടത്തരക്കാരുടെ മക്കള്‍ U.K. യില്‍ പോകുന്നുണ്ട്‌ എന്ന് മാത്രമേ ഞാന്‍ ആ പാരഗ്രാഫില്‍ പറഞ്ഞിട്ടുള്ളൂ. എന്റ കമന്റില്‍ ഒരിടത്തും ഞാന്‍ പിണറായിയേ ന്യായികരിച്ചിട്ടില്ല എന്നതും ശ്രദ്ധിച്ചിരിക്കുമല്ലാ. ആട്‌ എങ്ങനെ പട്ടി ആയി എന്നെനിക്കറിയില്ല.
November 23, 2007 8:43 AM
മണി said...
ഒരഛന്റെ ഉത്തരവാദിത്വമാണല്ലോ മക്കളെ പഠിപ്പിച്ച് നല്ല നിലയിലാക്കണമന്നത്. പഠനത്തില്‍ പിറകൊട്ടാണെങ്കില്‍ കൂടുതല്‍ ശ്രദ്ധിക്കുകയും വേണം; ഏറ്റവും നല്ല വിദ്ധ്യാഭ്യാസം കിട്ടുന്നിടത്ത് പഠിപ്പിക്കുകയും വേണം. യു കെയില്‍ തന്നെ 7750 പൌണ്ട് ( http://www.universitiesuk.ac.uk/statistics/fees/) ഫീസ് ഈടാക്കുന്ന സ്ഥാപനങ്ങാലുണ്ടെങ്കിലും, 22500 പൌണ്ട് ‍ കൊടുത്ത് തന്നെ പഠിപ്പിക്കാന്‍ തീരുമാനിച്ചത് അതുകൊണ്ടു തന്നെ യാണല്ലോ. പിന്നെ മറ്റൊരുകാര്യമുള്ളത് വി എസിനോട് പിണറായിക്കുള്ള താല്പര്യമാണ്‍. വി എസിന്റെ മകന്‍ സ്വാശ്രയത്തില്‍ പഠിച്ചു, കയര്‍ ഫെഡ് എം ഡി ആക്കി, മുതലായ മക്കള്‍ പുരാണത്തിലെ കുപ്രസിദ്ധിയില്‍ നിന്നും അദ്ദേഹത്തെ രക്ഷിച്ചെടുക്കെണ്ടത് പാര്‍ട്ടി സെക്രട്ടറിയുടെ ചുമതല ആണല്ലോ. അപ്പോള്‍ സ്വയം വെടക്കായാലും, വി എസിനെയും മകനേയും രക്ഷിക്കാന്‍ വേണ്ടി കൂടിയാണ്‍ പിണറായി മകനെ വിദേശത്തേക്ക് അയച്ചത് എന്നും അനുമാനിക്കാം.ഇനി പി എച് ഡി വിവാദത്തില്‍ നിന്നും കൂടി വി എസിനെ രക്ഷിക്കാന്‍ എം ബി എ ക്കു ശേഷം കേരളത്തില്‍ വന്ന് ഒരു വ്യാജ സര്‍ട്ടിഫിക്കറ്റ് കൂടി സംഘടിപ്പിക്കും.
November 23, 2007 9:37 AM
കിരണ്‍ തോമസ് തോമ്പില്‍ said...
മണി വ്യാജ സര്‍ട്ടിഫിക്കേറ്റ്‌ കൊടുത്തു എന്നാണ്‌ ജനശക്തിയില്‍ നിന്നറിയുന്നത്‌ ഈ ഭാഗം ശ്രദ്ധിക്കൂ സര്‍വകലാശാല ആവശ്യപ്പെടുന്ന മറ്റൊരു നിബന്ധന ബിരുദത്തിനുശേഷം രണ്ടുവര്‍ഷത്തെ തൊഴില്‍ പരിചയം ഉണ്ടായിരിക്കണം എന്നാണ്‌. സ്വാശ്രയ കോഴ്‌സ്‌ കഴിഞ്ഞ ശേഷം വിവേക്‌ എവിടെയെങ്കിലും തൊഴിലെടുത്തിട്ടുണ്ടെങ്കില്‍ അതെവിടെ എന്നോ, ബര്‍മിങ്‌ഹാമില്‍ പ്രവേശനത്തിന്‌ തൊഴില്‍ പരിചയ സര്‍ട്ടിഫിക്കറ്റ്‌ നല്‍കിയത്‌ ആരാണെന്നോ കൂടി തുറന്നുപറയാന്‍ പാര്‍ട്ടി സെക്രട്ടറി തയാറാകുമോ? ഏതുരക്ഷകര്‍ത്താവും ഇത്തരം സന്ദര്‍ഭങ്ങളില്‍ വ്യാജസര്‍ട്ടിഫിക്കറ്റുകള്‍ തരപ്പെടുത്തി നല്‍കാറുണ്ട്‌. അത്രയേയുള്ളൂവെങ്കില്‍ അതില്‍ അസ്വാഭാവികതയില്ല
November 23, 2007 9:58 AM
സുപാര്‍ശ്വന്‍ .janashakthionline.com said...
പിണറായി പറയട്ടെ, ദുരൂഹത നീങ്ങട്ടെ സുപാര്‍ശ്വന്‍ സി പി ഐ (എം) പോളിറ്റ്‌ ബ്യൂറോ അംഗവും സംസ്ഥാനസെക്രട്ടറിയുമായ പിണറായി വിജയന്റെ രണ്ടു മക്കളുടെയും വിദ്യാഭ്യാസം കുറെ നാളുകളായി പൊതുപ്രാധാന്യമുള്ള ഒരു ചര്‍ച്ചാവിഷയമായി തുടരുകയാണ്‌. സ്വാശ്രയവിദ്യാഭ്യാസം, വിദ്യാര്‍ത്ഥി സംഘടനകള്‍, വിദ്യാര്‍ത്ഥിസമരങ്ങള്‍ തുടങ്ങിയ വിഷയങ്ങളില്‍ പാര്‍ട്ടിയും എസ്‌ എഫ്‌ ഐ യും മറ്റും കൈക്കൊള്ളുന്ന രാഷ്‌ട്രീയ സമീപനങ്ങളും നേതാക്കന്മാരുടെ പ്രവൃത്തികളും തമ്മിലുള്ള വൈരുദ്ധ്യത്തിന്റെയും അതിലടങ്ങയിട്ടുള്ള സ്വാര്‍ത്ഥപരതയുടെയും കാപട്യത്തിന്റെയും ദൃഷ്‌ടാന്തങ്ങളായാണ്‌ ചില മാധ്യമങ്ങളും പ്രതിപക്ഷനേതാക്കന്മാരും ഇത്തരം വിഷയങ്ങള്‍ ഏറ്റെടുക്കാറുള്ളത്‌.ഇവിടെയും അതു തന്നെയാണ്‌ സംഭവിക്കുന്നത്‌. കേരളത്തിലെ പാര്‍ട്ടി നേതാക്കന്മാരിലൊരു വിഭാഗം സ്വയം മുതലാളിത്തവല്‍ക്കരണത്തിനു വിധേയരായിക്കൊണ്ടിരിക്കുന്നതായുള്ള വാര്‍ത്തകളും തെളിവുകളും പുറത്തുവരികകൂടി ചെയ്‌തിരിക്കുന്ന സാഹചര്യം ഇത്തരം ഊഹാപോഹങ്ങള്‍ക്കും ആരോപണങ്ങള്‍ക്കും അപവാദപ്രചരണങ്ങള്‍ക്കുതന്നെയും അനുകൂലകാലാവസ്ഥ സൃഷ്‌ടിച്ചിട്ടുമുണ്ട്‌. പാര്‍ട്ടിയില്‍ നിലനില്‌ക്കുന്ന നിര്‍ഭാഗ്യകരമായ വിഭാഗീയ ചേരിതിരിവുകളാകട്ടെ ഏതൊരു നേതാവിന്റെയും വ്യക്തിപരവും കുടുംബപരവുമായ കാര്യങ്ങളെപ്പറ്റിപ്പോലും വാര്‍ത്തകളും ആരോപണങ്ങളും മറുവിഭാഗത്തിന്റെ ചെലവില്‍ സൃഷ്‌ടിച്ചു പ്രചരിപ്പിക്കാന്‍ മാധ്യമങ്ങള്‍ക്ക്‌ വഴിതുറന്നുകൊടുക്കുകയും ചെയ്‌തിരിക്കുന്നു.പിണറായിയുടെ മകന്‍ എറണാകുളത്തെ ഒരു സ്വാശ്രയമാനേജ്‌മെന്റ്‌ സ്ഥാപനത്തിലും, മകള്‍ കോയമ്പത്തൂരിലെ അമൃത ഇന്‍സ്റ്റിറ്റിയൂട്ടിലും പഠിക്കുന്നു, ഇവിടെ പാര്‍ട്ടി എസ്‌ എഫ്‌ ഐയെ രംഗത്തിറക്കി സ്വാശ്രയവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവ പ്രതിനിധാനം ചെയ്യുന്ന വിദ്യാഭ്യാസത്തിന്റെ വരേണ്യവല്‍ക്കരണ, സ്വകാര്യവല്‍ക്കരണ വാണിജ്യവല്‍ക്കരണങ്ങള്‍ക്കുമെതിരെ സമരം സംഘടിപ്പിക്കുന്നു- ഇതായിരുന്നു ആദ്യം ഉന്നയിക്കപ്പെട്ട പ്രശ്‌നം. തൃപ്‌തികരമായ ഒരു വിശദീകരണമോ മറുപടിയോ ഉണ്ടാകാത്തതും, ഇനിയും ഉണ്ടാകാനിടയില്ലാത്തതുമായ ഒരു കാര്യമാണിത്‌. തത്വവും പ്രയോഗവും തമ്മിലുള്ള വിടവിന്റെ ഏതു ചെറിയ പ്രശ്‌നവും പ്രധാനമാണെങ്കിലും അത്ര എളുപ്പം പരിഹരിക്കാവുന്നതല്ലല്ലോ!.കഴിഞ്ഞ ഒരു വര്‍ഷത്തോളമായി അന്തരീക്ഷത്തില്‍ നിറഞ്ഞുനില്‌ക്കുന്നത്‌ പിണറായി വിജയന്റെ മകന്‍ വിവേക്‌ കിരണ്‍ തൈക്കണ്ടിയില്‍ ഇംഗ്ലണ്ടിലെ ബെര്‍മിങ്‌ഹാം സര്‍വ്വകലാശാലയില്‍ ഉന്നതമാനേജ്‌മെന്റ്‌ പഠനത്തിന്‌ പോയതുമായി ബന്ധപ്പെട്ട ദുരൂഹതകളും ഊഹാപോഹങ്ങളുമാണ്‌. ഈ ദുരൂഹതകള്‍ നീക്കാനും ഊഹാപോഹങ്ങള്‍ക്ക്‌ അറുതിവരുത്താനും ഒരൊറ്റയാള്‍ക്കേ കഴിയൂ. വിവേകിന്റെ പിതാവായ പിണറായിക്ക്‌. അത്‌ അദ്ദേഹത്തിന്‌ എന്നേ കഴിയുമായിരുന്നു, ഇന്നും കഴിയും. എന്തുകൊണ്ട്‌ അതദ്ദേഹം അന്നേ ചെയ്‌തില്ല, ഇന്നും ചെയ്യുന്നില്ല എന്നതാണ്‌ ദുരൂഹമായിരിക്കുന്നത്‌. അദ്ദേഹത്തെപ്പോലെ സമുന്നതപദവികള്‍ വഹിക്കുന്ന ഒരു പൊതുപ്രവര്‍ത്തകന്‍ തന്റെയും താന്‍ നയിക്കുന്ന പ്രസ്ഥാനത്തിന്റെയും പ്രതിച്ഛായ സുതാര്യമായി നിലനിര്‍ത്താന്‍ അതു ചെയ്യേണ്ടത്‌ അത്യാവശ്യമാണ്‌. ഒരാളെ, തുല്യപദവിയിലുള്ള മറ്റൊരാളായാല്‍ പോലും സംശയത്തിന്റെ നിഴലില്‍ നിര്‍ത്താന്‍ പാടില്ല എന്ന ഉറച്ചനിലപാടുള്ള പിണറായി തന്നെയും നിരപരാധിയായ തന്റെ മകനെയുമെങ്കിലും സംശയത്തിന്റെ പുകമറയില്‍ നിന്നും അനാവശ്യവിവാദങ്ങളില്‍ നിന്നും മോചിപ്പിക്കാന്‍ അമാന്തിക്കുന്നതിന്‌ യുക്തിസഹമായ സമാധാനം ഒന്നുമില്ല.ഇക്കഴിഞ്ഞ ഒക്‌ടോബര്‍ 28 മുതല്‍ ഈ പ്രശ്‌നം മറ്റൊരു വഴിത്തിരിവില്‍ എത്തിയിരിക്കുന്നു. അന്ന്‌ കോഴിക്കോട്ടുനടന്ന ഒരു യോഗത്തില്‍ എഴുത്തുകാരിയും സാമൂഹിക സാംസ്‌കാരിക പ്രവര്‍ത്തകയുമായ സാറാ ജോസഫ്‌, ഇടതുപക്ഷവിദ്യാര്‍ത്ഥിയുവജനസംഘടനകളും പാര്‍ട്ടിയും സുതാര്യമായ ജനപക്ഷനിലപാടുകള്‍ സ്വീകരിക്കാതിരിക്കുന്നതിനെപ്പറ്റി നടത്തിയ ഒരു സാന്ദര്‍ഭികപരാമര്‍ശമാണ്‌ അതിന്‌ തുടക്കമായത്‌. അതിനുള്ള പ്രതികരണവും മറുപടിയും ഉണ്ടാകേണ്ടിടത്തുനിന്നല്ല ഉടനേ ഉണ്ടായത്‌. തിരുവനന്തപുരത്ത്‌ ഡി സി ബുക്‌സിന്റെ അന്താരാഷ്‌ട്രപുസ്‌തകമേളയുടെ ഉദ്‌ഘാടനചടങ്ങില്‍ വച്ച്‌ ടി പത്മനാഭന്‍ എന്ന മറ്റൊരു പ്രമുഖഎഴുത്തുകാരനില്‍ നിന്നാണത്‌ ഉണ്ടായത്‌. അദ്ദേഹം പേരു പറഞ്ഞില്ലെങ്കിലും പ്രധാനമായും ചോദ്യം ചെയ്‌തതു ഇതൊക്കെ പറയുന്നതിനുള്ള സാറാ ജോസഫിന്റെ യോഗ്യതയെയാണ്‌. അയോഗ്യതയാകട്ടെ, അവര്‍ വിദേശഡൈ ഉപയോഗിച്ച്‌ മുടികറുപ്പിക്കുന്നു എന്നതും! പിണറായി വിജയനെക്കുറിച്ച്‌ പറയുന്ന ആരോപണങ്ങള്‍ക്കൊക്കെ എന്തടിസ്ഥാനമാണുള്ളതെന്നും അദ്ദേഹം ചോദിച്ചു. ഇതിനേക്കാളൊക്കെ പ്രധാനപ്പെട്ട ഒരു കാര്യം അദ്ദേഹം ഉറപ്പിച്ചു പറയുകയും ചെയ്‌തു: ``പിണറായിയുടെ മകന്‍ ഇംഗ്ലണ്ടിലും മകള്‍ അമൃതയിലും പഠിക്കുന്നത്‌ അവര്‍ക്ക്‌ മിടുക്കുള്ളതുകൊണ്ടാണ്‌.'' (ഉറച്ച കമ്മ്യൂണിസ്റ്റ്‌ വിരുദ്ധനാണെങ്കിലും പിണറായിയെ ന്യായീകരിച്ച്‌ ഇങ്ങനെയൊക്കെ പറയാന്‍ ഈ എഴുത്തുകാരന്‍ മുതിര്‍ന്നത്‌ പിണറായിയോടുള്ള സ്‌നേഹാതിരേകം കൊണ്ടും പല കമ്മ്യൂണിസ്റ്റ്‌ വിരുദ്ധരും പാര്‍ട്ടിവക്താക്കളാകുന്ന ഇക്കാലത്ത്‌ താനും ആ കൂട്ടത്തില്‍ ചേര്‍ന്നതുകൊണ്ടും ആണെന്ന്‌ ആരെങ്കിലും ധരിച്ചെങ്കില്‍ തെറ്റ്‌. സാറാ ജോസഫും മുടി കറുപ്പിക്കുന്ന ഡൈയുമാണ്‌ അദ്ദേഹത്തിന്റ ഉന്നം. കണ്ണൂരിലെ കമ്മ്യൂണിസ്റ്റ്‌ പോരാളി എം വി നാരായണന്‍ നമ്പ്യാര്‍ മരണം വരെ പരിപാലിച്ചുപോന്ന സ്റ്റാലിന്‍ മീശയുടെ കറുപ്പിലും പത്മനാഭന്റെ ഡൈ വിരോധം ചാടിവീണിട്ടുണ്ട്‌. എം എന്‍ വിജയനെ ഒട്ടകമായും പിണറായിയെ അറബിയായും ചിത്രീകരിച്ച്‌ കഥയെഴുതിയതും രണ്ടാം വിജയനോടുള്ള കൂറുകൊണ്ടല്ല, ഒന്നാം വിജയനോടുള്ള തീരാപ്പകകൊണ്ടാണെന്നു പ്രസിദ്ധം. എം ടി വാസുദേവന്‍നായര്‍ ഈ പരിസരത്തുകൂടിയെങ്ങാനും പോയിരുന്നെങ്കില്‍ ഇവരെയെല്ലാം വിട്ട്‌ പപ്പേട്ടന്‍ അയാളെ പിടിക്കുമായിരുന്നു. ഭാഗ്യം, അതുണ്ടായില്ല. )പിണറായിയുടെ ഇംഗ്ലണ്ടില്‍ പഠിക്കുന്ന മകന്റെ മിടുക്കിനെപ്പറ്റിയും സാറാ ജോസഫും മറ്റു ചിലരും വിദേശപഠനത്തെ എതിര്‍ക്കുന്നതിലെ അന്യായത്തെപ്പറ്റിയുമുള്ള ഉപന്യാസങ്ങള്‍ ഇങ്ങനെ ഒരാളിലോ ഒരു വേദിയിലോ ഒതുങ്ങുന്നില്ല. സാറാ ജോസഫിന്റെ പരാമര്‍ശത്തെ മുന്‍നിര്‍ത്തി, അവരുടെയും പിണറായിയുടെ മകന്റെ വിദേശവിദ്യാഭ്യാസത്തെപ്പറ്റി പറഞ്ഞവരടക്കം സകലരുടെയും നേര്‍ക്ക്‌ ഒരിക്കലും പറഞ്ഞിട്ടില്ലാത്തതൊക്കെ പറഞ്ഞതായി ആരോപിച്ചുള്ള ഒരാക്രമണത്തിന്റെയും അതുവഴി മറ്റെന്തിന്റെയോ ഒക്കെയും കേളികൊട്ടുയര്‍ന്നിരിക്കുന്നു. മലപ്പുറം സമ്മേളനാനന്തരം ദേശാഭിമാനി വരാന്തയില്‍ ക്യൂ നിന്ന്‌ എം എന്‍ വിജയവധം ഉപന്യാസമത്സരത്തില്‍ പങ്കെടുത്തവരും മറ്റു ചിലരും ചുട്ടികുത്തിക്കൊണ്ടും ഉടുത്തുകെട്ടിക്കൊണ്ടും ഇരിക്കുന്നു. കോട്ടയം സമ്മേളനത്തിന്റെ മുന്നൊരുക്കമാവാം, തുടങ്ങാന്‍ പോകുന്ന കളിയുടെ തിരനോട്ടം കലാകൗമുദിയാണ്‌ നിര്‍വ്വഹിച്ചത്‌. `പിണറായിയുടെ മകന്‍' എന്നൊരു കവര്‍‌സ്റ്റോറി തന്നെ വന്നുകഴിഞ്ഞു.എല്ലാം സുപരിചിതവേഷങ്ങള്‍. നിലപാടുകളും പൂര്‍വ്വനിശ്ചിതം, സുവ്യക്തം. ആഗോളീകരണത്തിന്റെ നിതാന്തഭക്തനും, ഇടതുപക്ഷരാഷ്‌ട്രീയവും സംഘടനാപ്രവര്‍ത്തനങ്ങളും മൂലം കേരളത്തിനു സംഭവിച്ച തകര്‍ച്ചയില്‍ നിതരാം ഖിന്നനുമായ സക്കറിയ, നിഷ്‌കാമ പാര്‍ട്ടിഭക്തനും പിണറായി യുവരാജാവിന്റെ ``ഭ്രാന്തന്‍ ചാന്നാന്‍''മാരുമായ കുഞ്ഞഹമ്മദ്‌ പോക്കര്‍മാര്‍. എല്ലാവരും ഏറ്റുപാടുന്നത്‌ ഒരേ പല്ലവി, ഉന്നയിക്കുന്നത്‌ ഒരേ ചോദ്യങ്ങള്‍, ചാര്‍ത്തുന്നത്‌ ഓരേ കുറ്റപത്രം. അവരവരുടേതായ പ്രത്യേക താല്‌പര്യങ്ങള്‍ മൂലം ഊന്നലുകളില്‍ അല്‌പാല്‌പം വ്യത്യാസമുണ്ടെന്നു മാത്രം. പ്രധാനവാദമുഖങ്ങള്‍ മാത്രം ഇവിടെ സംക്ഷേപിക്കാം.?``പിണറായി വിജയന്റെ മക്കള്‍ക്ക്‌ ഉന്നതവിദ്യാഭ്യാസം ലഭിച്ചില്ലായിരുന്നെങ്കിലായിരുന്നു ചോദ്യം ചെയ്യേണ്ടിയിരുന്നത്‌. വിദ്യാഭ്യാസം നടത്താന്‍ ഭൂമി ശാസ്‌ത്രപരമായ അതിര്‍ത്തികളുണ്ട്‌ എന്ന വാദം അതിശയകരമാണ്‌?'' - സക്കറിയആ മക്കള്‍ക്ക്‌ ഉന്നത വിദ്യാഭ്യാസം ലഭിക്കരുതെന്ന്‌ ആരു പറഞ്ഞു ആരാഗ്രഹിച്ചു. വിദ്യാഭ്യാസത്തിന്‌ ഭൂമിശാസ്‌ത്രപരമായ അതിര്‍ത്തിയുണ്ടെന്ന്‌ ആര്‌, എവിടെ വാദിച്ചു.? ``പഠിക്കാന്‍ മിടുക്കരാണ്‌ നമ്മുടെ കുട്ടികള്‍, അവര്‍ ഇഷ്‌ടമുള്ളിടത്തു പോയി പഠിക്കട്ടെ. അങ്ങനെ പഠിപ്പിക്കാനുള്ള പണം പിണറായി വിജയനല്ല അര്‍ക്കും ഉണ്ടെങ്കില്‍ അത്‌ എത്ര നല്ല കാര്യം.'' -സക്കറിയമിടുക്കരാണെങ്കില്‍ ആ മിടുക്കര്‍ക്ക്‌ എവിടെയും പോയി പഠിക്കാം. ആരെതിര്‍ക്കുന്നു? അങ്ങനെ പഠിക്കാന്‍ അവസരം ലഭിക്കാതിരിക്കുന്നതിനെയല്ലേ വിജയന്റെ പാര്‍ട്ടി ?അന്ധവും സങ്കുചിതവും വികലവും? എന്ന്‌ സക്കറിയ കരുതുന്ന നിലപാടുകള്‍ കൊണ്ട്‌ എതിര്‍ത്തു പോരുന്നത്‌? ആ എതിര്‍പ്പിനെയല്ലേ സക്കറിയ എന്നും എതിര്‍ത്തു പോന്നിട്ടുള്ളത്‌, ഇപ്പോള്‍ പിണറായി പ്രേമം നടിച്ചും എതിര്‍ക്കുന്നത്‌?സക്കറിയയുടെ മറ്റു വാദങ്ങള്‍ക്കൊന്നും മറുപടി പറയേണ്ടതില്ല, ജല ചൂഷണത്തെപ്പറ്റി പറയുമ്പോള്‍ മണലൂറ്റലിനെപ്പറ്റി പറയാത്തതെന്ത്‌ എന്നു ചോദിച്ചു മേനി നടിക്കുന്ന ആ പഴയ വിതണ്ഡവാദങ്ങള്‍ തന്നെ. അതിലദ്ദേഹത്തെ കുറ്റം പറയണ്ടാ. പറയുന്നതു കൊണ്ടു ഫലവുമില്ല. സക്കറിയ അങ്ങനെയാണ്‌. അങ്ങനെതന്നെ തുടരട്ടെ. അരാന്റമ്മയ്‌ക്ക്‌ ഭ്രാന്തുപിടിച്ചാല്‍ കാണാനെന്തൊരു ചേല്‌, സക്കറിയായ്‌ക്കെന്തു ചേതം?പക്ഷെ കെ ഇ എന്നും, പോക്കറും, അങ്ങനെയല്ലല്ലോ, മാര്‍ക്‌സിസം - ലെനിനിസത്തിലാണല്ലോ ചുവടുറപ്പിച്ചിരിക്കുന്നത്‌. പ്രത്യയശാസ്‌ത്രത്തിലാണല്ലോ പിടിമുറിക്കിയിരിക്കുന്നത്‌.``സാമൂഹ്യപരിഷ്‌കരണത്തോടെ നമ്മുടെ കാഴ്‌ചപ്പാടിലും മാറ്റം വേണം. ഭൂതകാലത്തിന്റെ ലാളിത്യമല്ല, ഇന്നത്തെ ലാളിത്യം. അതുകൊണ്ട്‌ കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടി നേതാവിന്റെ ജീവിതം ലാളിത്യമുള്ളതാവണം എന്നു പറയുമ്പോള്‍, പഴയ കാലത്തെ ലാളിത്യത്തെക്കുറിച്ചു ചിന്തിക്കരുത്‌. '' - കെ ഇ എന്‍പഴയ കാലത്തെ ലാളിത്യത്തെക്കുറിച്ച്‌ ചിന്തിക്കാതിരിക്കാം. പക്ഷെ ഭൂതകാലത്തിന്റെ ലാളിത്യമല്ല ഇന്നത്തെ ലാളിത്യം എന്നു പറയുമ്പോള്‍ ഭൂതകാലത്തിന്റെ ആര്‍ഭാടവും ധൂര്‍ത്തുമല്ല, ഇന്നത്തെ ആര്‍ഭാടവും ധൂര്‍ത്തും എന്നു കൂടി പറയണ്ടേ സഖാവേ. നമ്മളൊക്കെ വൈരുദ്ധ്യവാദികളുമല്ലേ?``മീന്‍കൊട്ട തലയിലേറ്റി വന്ന മത്സ്യത്തൊഴിലാളി ... ബൈക്കിലെത്താന്‍ തുടങ്ങിയപ്പോള്‍ അസഹിഷ്‌ണുതയോടെ അവന്റെ `പത്രാസി'നെ വിമര്‍ശിച്ചതാണ്‌ കേരളീയന്റെ ഫ്യൂഡല്‍മനസ്സ്‌. ഈ ഫ്യൂഡല്‍മനസ്സുമായാണ്‌ നല്ലൊരു ശതമാനം കേരളീയരും കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിയെയും പ്രവര്‍ത്തകരെയും വിലയിരുത്തുന്നത്‌.'' - കെ ഇ എന്‍ആ ഫ്യൂഡല്‍ മനസ്സുമായിത്തന്നെയാണു ചങ്ങാതീ, കേരളീയര്‍ 57 മുതല്‍ പലപ്പോഴും കമ്മ്യൂണിസ്‌റ്റ്‌ പാര്‍ട്ടിയെ അധികാരത്തിലേറ്റിയത്‌. ആ ഫ്യൂഡല്‍ മനസ്സുമായിത്തന്നെയാണ്‌ പി കൃഷ്‌ണപിള്ള മുതല്‍ പിണറായി വരെ ഇ എം എസ്‌ മുതല്‍ അച്യുതാനന്ദന്‍ വരെയുള്ള കമ്മ്യൂണിസ്റ്റ്‌ നേതാക്കളെ നെഞ്ചിലേറ്റി സ്‌നേഹിച്ചതും ആദരിച്ചതും ആരാധിച്ചതും. ഫ്യൂഡല്‍ മനസ്സുമായി സ്‌നേഹിക്കാം, ആരാധിക്കാം , വോട്ടു ചെയ്‌ത്‌ പദവികളിലെത്തിക്കാം. പക്ഷെ, പിന്നെയുള്ള പ്രവൃത്തികളെയൊന്നും വിലയിരുത്തിക്കൂടാ, അല്ലേ? ഭേഷ്‌. അതൊക്കെ പോകട്ടെ പ്രധാന പ്രശ്‌നത്തിലേക്കു വരാം: ``ഒരു രാഷ്‌ട്രീയ നേതാവിന്റെ മകന്‍ ... നല്ല പോലെ പഠിച്ച്‌ ആ പഠനത്തിന്റെ അടിസ്ഥാനത്തില്‍ തുടര്‍പഠനത്തിനായി വിദേശത്തു പോകുമ്പോള്‍ അതില്‍ ഇത്രമാത്രം രോഷാകുലരാകേണ്ട കാര്യമുണ്ടോ?'' - കെ ഇ എന്‍ഒരു കാര്യവുമില്ല. ആരും രോഷാകുലരാകുന്നുമില്ല. പക്ഷെ ആ പോക്കിനുള്ള `വഹ'? എത്ര, എങ്ങനെയുള്ളത്‌, എങ്ങനെയുണ്ടാക്കി, ആരു കൊടുത്തത്‌, ലോണോ, സ്‌കോളര്‍ഷിപ്പോ, സംഭാവനയോ, ദാനമോ എന്ന്‌ ആരാനും ആരാഞ്ഞു പോയാല്‍ അതെങ്ങനെ ഒരു മഹാപരാധമാകും? വിവേക്‌ കിരണ്‍ പിണറായിയുടെ മകനാണ്‌. പിണറായി വിജയന്‍ ഫാരീസ്‌ അബൂബക്കറോ സക്കറിയയോ അല്ലല്ലോ. ഒരു പാര്‍ട്ടിയുടെയും ഒരു പ്രസ്ഥാനത്തിന്റെയും ഒരു നാടിന്റെയും ഒരാശയത്തിന്റെയും ഒരു ആദര്‍ശത്തിന്റെയും സ്വത്തല്ലേ?``അഴിമതി നടത്തിയിട്ടാണ്‌ ഒരു രാഷ്‌ട്രീയ നേതാവ്‌ മകനെ പഠിപ്പിക്കുന്നതെങ്കില്‍ കാര്യം വ്യത്യസ്‌തമാകും. അഴിമതി തീര്‍ച്ചയായും സാമൂഹ്യപ്രവര്‍ത്തനത്തിലോ വ്യക്തിത്വത്തിലോ ന്യായീകരിക്കാവുന്ന കാര്യമല്ല. അഴിമതി നടത്തിയ ആള്‍ അതിനു ലഭിക്കാവുന്ന ഏറ്റവും വലിയ ശിക്ഷ അനുഭവിക്കണം.'' - കെ ഇ എന്‍?``വിദേശത്തു പോയി പഠിക്കുന്നതിനോ പഠിപ്പിക്കുന്നതിനോ ചികിത്സിക്കുന്നതിനോ എതിരായി കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടി ഒരു തീരുമാനവും എടുത്തിട്ടില്ല. പിന്നെ ആകെക്കൂടി പരിശോധിക്കാവുന്നത്‌ ഇങ്ങനെ വിദേശത്തു ചികിത്സയ്‌ക്കോ പഠനത്തിനോ ഒക്കെ പോകുന്നവര്‍ സാമ്പത്തികമായി അഴിമതി നടത്തുന്നുണ്ടോ എന്നതിലാണ്‌. അങ്ങനെ നടത്തുന്നുണ്ടെങ്കില്‍ അതു പരിശോധിക്കുകയും നടപടി എടുക്കുകയും വേണം'' പി കെ പോക്കര്‍ഇവര്‍ രണ്ടുപേരും ഏകകണ്‌ഠമായി പറയുന്ന ഇക്കാര്യം മാത്രമല്ലേ പിണറായിയുടെയും മകന്റെയും കാര്യത്തില്‍, ശത്രുക്കളോ മിത്രങ്ങളോ ആരായാലും, വിമര്‍ശകരും ആവശ്യപ്പെടുന്നുള്ളൂ. അന്വേഷണവും പരിശോധനയും നടപടിയും ഒന്നും വേണ്ട. മകന്‍ വേണ്ട, പാവം കുട്ടി അവന്‍ അവിടെ സ്വസ്ഥമായി പഠിക്കട്ടെ. പാര്‍ട്ടി സെക്രട്ടറിക്ക്‌ ഒരു പതിവു പത്രസമ്മേളനത്തില്‍ അല്‌പസമയം കണ്ടെത്തി മകന്റെ വിദേശത്ത്‌ ഉന്നതപഠനത്തിനു പോകാന്‍ മതിയായ മെറിറ്റ്‌, അതിനുവേണ്ടിവരുന്ന ചിലവ്‌, അതിനു ലഭിക്കുന്ന സ്‌കോളര്‍ഷിപ്പ്‌ അല്ലെങ്കില്‍ ബാങ്ക്‌ ലോണ്‍, അതുമല്ലെങ്കില്‍ ആ വിദേശസര്‍വ്വകലാശാലയുടെ നിബന്ധന പ്രകാരമുള്ള സ്‌പോണ്‍സര്‍ഷിപ്പ്‌ എന്നിവയെപ്പറ്റിയുള്ള വിവരങ്ങള്‍ വെളിപ്പെടുത്തിയാല്‍ മതിയല്ലോ. ഈ വിഷയം അതോടെ അവസാനിച്ചുകൊള്ളുമല്ലോ.``സ്വയം ഉപയോഗിക്കുകയും മറ്റുള്ളവര്‍ ഉപയോഗിക്കണ്ട എന്നു പറയുകയും ചെയ്യുമ്പോള്‍ പറയുന്നവരില്‍ വിശ്വാസ്യതകുറയും'' എന്ന്‌ പോക്കര്‍ പറയുന്നത്‌ എത്ര ശരി -വിദ്യാഭ്യാസവിഷയത്തില്‍ ഇടതുപക്ഷനേതാക്കളുടെ വിശ്വാസ്യത കുറയുന്നതിനെപ്പറ്റിത്തന്നെയാണ്‌ സാറാ ജോസഫ്‌ പറഞ്ഞത്‌. അതിന്‌ അവരെ ക്രൂശിക്കണോ? അവര്‍ ആരെയോ ക്രൂശിക്കുന്നെന്ന്‌ വിലപിക്കണോ ?
November 23, 2007 10:43 AM
shibin.doha said...
നമ്മുടെ നാട്ടില്‍ വിഡ്ഢികളുടെയും മൂടുതാങ്ങികളുടെയും എണ്ണം കൂടുന്നു..നമ്മുടെ നാട്ടില്‍ വിഡ്ഢികളുടെയും മൂടുതാങ്ങികളുടെയും എണ്ണം കൂടുന്നു..
November 23, 2007 11:07 AM
Comment deleted
This post has been removed by the author.
November 23, 2007 11:42 AM
വേണാടന്‍ said...
പിണറായി വിജയന്റെ മകന്‍ ഏതു കൊളമ്പില്‍ പഠിക്കണം എന്നതു അങ്ങേര്‍ തീര്മാനിച്ചു, അതു നടപ്പാക്കി. മക്കളുടെ വിദ്യാഭ്യാസം എങ്ങിനെ വേണമെന്ന മാതാപിതാക്കളുടെ താല്പര്യം എന്നതിനപ്പുറം ഇതിനേ കാണേണ്ട എന്നു പറയുമ്പോള്‍, ഞാന്‍ പിണറായീ പക്ഷം ആണെന്നു കരുതണ്ട.പതിറ്റാണ്ടുകളായി എസഫൈയും ഡിഫിയും സീപീയെമ്മും കൂടി മുടിപ്പിച്ചു കുട്ടിച്ചൊറക്കിയ നമ്മുടെ വിദ്യാഭാസത്തെക്കുരിച്ച് അച്ചുമ്മാനും, വിജയനും ഉണ്ടായിട്ടുള്ള ഒരു വെളിപാടായി കണ്ടാല്‍ മതി. ഇവിടെ ചര്‍ച്ച ചെയ്യുന്നവര്‍ ഇക്കാര്യം വളരെ നേരത്തേതന്നെ മന്‍സ്സിലാക്കിയരവരെന്നും, ഇനിയുള്ള നമ്മുടെ ദൌത്യം, കഴിയുന്നത്ര സീപീയെം ഭകതര്‍ക്കു അച്ചുമ്മാനും, വിജയനും ഉണ്ടായിട്ടുള്ള ഈ വെളിപാട് മനസ്സിലാക്കികൊടുക്കുക എന്നതാണു. കഴിയുമെങ്കില്‍ സാറാച്ചേച്ചിക്കു ഒരു തളവുമാകാം. ഈ ബുദ്ധിജാഡജീവികളെക്കൊണ്ടു തോറ്റൂ‍. അസൂയയാണു ഇവറ്റകളുറ്റെ മുഖമുദ്ര. കെ ഈ എന്നിനെ കണ്ടുപഠിക്കട്ടെ. യജമാനന്റെ മോനു നല്ലകാലം വരുമ്പോള്‍ അടിയാനുണ്ടാകുന്ന സന്തോഷം അടിയാന്‍-കെ ഈ എന്നിന്റെ വാക്കുകളില്‍ കണ്ടില്ലേ. വിജയനെന്ന പാര്‍ട്ടിജമീന്ദാറിന്റെ വിനീതനായ അടിയാന്‍. തുടര്‍ച്ചിന്തയ്ക്കും വായനയ്ക്കും കെ ഈ എന്നിന്റെ ഭാഷാപോഷിണിയില്‍ വന്ന ലേഖനങ്ങളിലേക്കു ശ്രദ്ധ ക്ഷണിക്കുന്നു, മെയ്-ജൂലൈ ലക്കങ്ങള്‍..Anonymous പറഞ്ഞത് തെറ്റാണു. സ്റ്റുഡെന്റ്സ് വിസയില്‍ യു. കെ. യില്‍ പോയാല്‍ ജോലി ചെയ്യാന്‍ പറ്റും. ജോലി എവിടെയാണു എന്നതാണു, പട്ടേലുമരുടെയും മറ്റും മോട്ടലുകള്‍, പഞ്ചാബികളുടെ പെറ്റ്രോള്‍ പമ്പുകള്‍, മലയാളികള്ടെ പലചരക്കു കടകള്‍, ആണ്ടീ-പാണ്ടി കളുടെ ഹോട്ടലുകള്‍, ലിസ്റ്റ് ഒത്തീരി നീണ്ടതാണു..പന്ണിയാന്‍ അവസരംകിട്ടും. ടാക്സ് കൊടുക്കണ്ട, ലാഭം മാത്രം. ലീഗല്‍ അയിട്ടല്ല ജോലി എന്നു മാത്രം. ഒരിന്ത്യന്‍ സംരംഭം. പിന്നെ സീനിയര്‍ ആയി പഠിച്ചു പോയവര്‍ കാശു ലോണായി തരും. ആണ്ടി-പട്ടേലുമാരാണു ഇതിന്റെ ഉസ്താതുമാര്‍. പലിശ ലേശം കൂടും, ജോലി കിട്ടിയിട്ടു തിരികെ കൊടുത്താല്‍ മതി. ഈടിനായി പാസ്പോര്‍ടുമുതല്‍ ജട്ടിവരെ വയ്പതരുന്നവന്റെ സ്റ്റാന്‍ഡേര്‍ഡനുസരിച്ച് വാങ്ങി വയ്ക്കും. ബഹുഭൂരിപകഷം ആണ്ടികളും പാണ്ടികളും മല്ലുവും പട്ടേലും ഒക്കെ( Andhra-Tamilnadu-karala-Gujarath) ഇഗ്ലണ്ട്-അമീരിക്കയില്‍ വന്നു പഠിക്കുന്നതു കിരണ്‍ പറഞ്ഞതുപോലെത്തന്നെയാണു.ഇങ്ങിനെ പെരുവഴിയില്‍ പലവഴികളിള്‍ ഉണ്ട്. അല്ലേ പിന്നേ ഇവിടെ നീട്ടിയും ഗഹനിച്ചും ചര്‍ച്ചിക്കൊണ്ടിരുന്നത് എല്ലാം അച്ചുമ്മാന്‍-വിജയ പ്രഭ്രുതികളുടെ സന്മാര്‍ഗകഥകള്‍ തന്നെ ആയിരുന്നല്ലൊ..ഒന്നു പോയെന്റ്റെ അനോനിമസ്-സുപാര്‍ശ്വ-മണി-കിരണ്‍-ജോജൂ-മറ്റു ബ്ലോഗു സുഹ്രത്തുക്കളെ. ഇതൊരു നല്ലകാര്യമായിട്ടാണു ഞാന്‍ കാണുന്നത്.അച്ചുമ്മാന്‍-വിജയ പ്രഭ്രുതികള്‍ വിജയിക്കട്ടെ, നീണള്‍ വാഴട്ടെ, നാടിനു നന്മവരും ചതിയുടെ കഠോര കഥകള്‍ ഈ സഖാക്കളില്‍ നിന്നും ഇനിയും പിറക്കട്ടെ. അച്ചുമ്മാന്‍-വിജയ വിദേശവിപ്ലവവിദ്യാഭാസ, ചിവപ്പന്‍ പുലരികള്‍ പിറക്കട്ടെ...അല്ലതെ പിന്നേ...
November 23, 2007 12:37 PM
വക്കാരിമഷ്‌ടാ said...
അനോണീ,സ്റ്റുഡന്റ് വിസയില്‍‍ യു.കെ. യില്‍ പോയാല്‍ ഒരാഴ്‌ച ഇരുപത് മണിക്കൂര്‍ വരെ ജോലി ചെയ്യാമെന്നാണ് ഇവിടെ പറഞ്ഞിരിക്കുന്നത്. ഒരു മണിക്കൂറിന് ആറ് പൌണ്ട് വെച്ചുള്ള (ആരോ ആവശ്യപ്പെട്ട/നിര്‍ദ്ദേശിച്ച നാഷണല്‍ മിനിമം വേജ് പ്രകാരം-അങ്ങിനെയൊരു സംഗതി യു.കെ യില്‍ ഉണ്ടോ എന്നറിയില്ല്ല) ഒരു ജോലിയാണെങ്കില്‍ ആറായിരം പൌണ്ടോളം നിയമപരമായിത്തന്നെ ഒരു കൊല്ലം ഉണ്ടാക്കാം.ഈ ലിങ്കും നോക്കാവുന്നതാണ്.
November 23, 2007 2:33 PM
Satheesh :: സതീഷ് said...
പിണറായിയുടെ മകന്‍ ലണ്ടനില്‍ പഠിച്ചുകൊണ്ട് ജോലി ചെയ്യാന്‍ പറ്റുമോ ഇല്ലയോ എന്നതല്ല ഇവിടത്തെ ചര്‍ച്ച എന്ന് കരുതുന്നു. അത് പോലെ തന്നെ പിണറായി ഒരു അച്ഛന്‍ എന്ന നിലയില്‍ തന്റെ മകന്‍ നല്ല വിദ്യാഭ്യാസം കൊടുക്കുന്നത് തെറ്റാണോ എന്നതും വിഷയമല്ല. ഇവിടുത്തെ പ്രശ്നം പ്രധാനമായും രണ്ടാണ്‍. കേരളത്തിലെ ജനങ്ങളെ പലരീതിയിലും തത്വശാസ്ത്രം പഠിപ്പിച്ചുകൊണ്ടിരിക്കുന്ന പാര്‍ട്ടിസിക്രട്ടറി സ്വന്തം കാര്യത്തില്‍ അത് പാലിക്കാതിരിക്കുന്നതിലുള്ള മോറാലിറ്റിയുടെ പ്രശ്നമാണ്‍ ഒന്നാമത്. പിന്നെ, ഇത്രയും ചിലവേറിയ ഒരു വിദേശപഠത്തിന്‍ പോകാന്‍ മാത്രം പാര്‍ട്ടിസിക്രട്ടറിയുടെ മകന്‍ കാശെവിടെ നിന്നു കിട്ടി? ഇത് രണ്ടും മാത്രമേ വിഷയമായിട്ട് എനിക്ക് തോന്നുന്നുള്ളൂ.കൂത്തുപറമ്പില്‍ 5 ചെറുപ്പക്കാര്‍ വെടിയേറ്റ് വീണത് സ്വാശ്രയകോളേജിന്റെ പ്രശ്നത്തിലായിരുന്നു. കേട്ടത് ശരിയാണെങ്കില്‍ മരിച്ചവരുടെ വീട്ടുകാരുടെ കണ്ണീരുണങ്ങുന്നതിനുമുന്‍പ്, പിണറായി സ്വന്തം മകളെ സ്വാശ്രയകോളേജില്‍ ചേര്‍ത്തിട്ടുണ്ടായിരിക്കണം. എന്നിട്ടും ,അതില്‍ നിന്ന് ഒന്നും പഠിക്കാതെ SFI യും DYFI യും ഇന്നും ഇതിനെതിരെ സമരം വിളിച്ച് നടക്കുന്നു. നമ്മള്‍ ഒന്നും പഠിക്കുന്നില്ല എന്നതാണ്‍ കേരള ജനതയുടെ ശാപം എന്ന് തോന്നുന്നു.
November 23, 2007 7:36 PM
vaselinejar said...
കാരണവര്‍ക്ക് അഡുപില്ലും തൂറാം എന്ന് ഒരു ചൊലു ഉണ്‌ഡു
November 23, 2007 8:36 PM
mallukkuttan said...
ആഹാ! ഇരട്ടത്താപ്പുകള്‍!! വിദേശ കലാശാലാകളിലെ ഫീസ് രു‌പയിലാക്കി ചിന്തിക്കാതിരിക്കാം. എന്നാല്‍ രൂപ കണക്കിനെ ഡോളര്‍ ആക്കി മാറുന്നതില്‍ തെറ്റില്ല. അങ്ങനെ ചെയ്താല്‍ കേരള സ്വാശ്രയമാണ് മെച്ചം എന്ന് മനസ്സിലാകും.പിണറായി ചെയ്യുന്നതിന് ഉത്തരവാദി പാര്ട്ടി. എന്നാല്‍ വി എസ് ചെയ്യുന്നതിനുത്തരവാദി വി എസ് മാത്രം. ഒരു മുഴം കയര്‍ പോലും പിരിക്കാനറിയാത്ത മകനെ കയര്‍ ഫെഡ് എം ഡി ആക്കിയത് പാര്‍ട്ടി അറിയാതെ!! രണ്ടാം ക്ലാസ് ബിരുദമുളളവര് എഞ്ചിനീയറിംഗ് പഠിയ്ക്കാന്‍ യോഗ്യരല്ല, എന്നാല്‍ എം ബി എ ക്ക് പഠിയ്ക്കാന്‍ രണ്ടാം ക്ലാസ് ധാരാളം!നമുക്കു ആടിനെ പട്ടിയും പട്ടിയെ കൊഞാന്നെന്നും വിളിച്ചാല്‍ പോരെ?
November 23, 2007 11:28 PM
Anonymous said...
vakkariyude visa students visa aano? Enkil athil not permitted to work enno allenkil employment not permitted enno vendakka aksharathil type cheythu vachittundu. vakkariyudethu job visayanenkil universitiyil students visa ullaa ethenkilum indiann student kaaanum. avarude visa parishodhichu nokku. vakkari ippozhum uk yil thanneyalle. ee link thappal paripaadi nirthiyittu practical aayi vallathum search cheyyan nokku.
November 24, 2007 12:51 AM
വക്കാരിമഷ്‌ടാ said...
അനോണീ,ഞാന്‍ തന്ന ലിങ്ക് കണ്ടിരുന്നോ:ഇതാണ് ടൈറ്റില്‍ - Guidance - Students (INF 5) (13/11/07)അതില്‍ വര്‍ക്ക് ചെയ്യാവുന്ന കാര്യം പറഞ്ഞിരിക്കുന്നത് ഇങ്ങിനെയാണ്:Can I work?You can take part-time or holiday work, but you must not: -work for more than 20 hours a week during term time unless your placement is part of your studies, has been agreed with your educational institution and leads to a degree or qualification awarded by a nationally recognised examining body -do business, be self-employed or provide services as a professional sportsperson or entertainer, or work full-time in a permanent job.If you are coming to the UK as a student for six months or less, you must ask the Entry Clearance Officer (or the Immigration Officer if you do not need an entry clearance) for permission to work. എനിക്കറിയാവുന്നത് വെറുതെ പറയുന്നതിലും നല്ലതല്ലേ ലിങ്ക് തന്ന് പറയുന്നത് എന്നതുകൊണ്ടല്ലേ ലിങ്ക് തന്നത്. അത് യു.കെ. ഗവണ്മെന്റ്റിന്റെ ആധികാരിക സൈറ്റുമല്ലേ. അതിലുള്ളതല്ലേ വിസയിലും കാണൂ. അനോണിക്കും ആ ലിങ്ക് നോക്കാമല്ലോ. ആ ലിങ്കില്‍ സ്റ്റുഡന്റ് വിസയില്‍ വരുന്ന ഒരാ‍ള്‍ക്ക് യു.കെ യില്‍ ജോലി ചെയ്യാം എന്ന് പറഞ്ഞാല്‍ പിന്നെ അതിന് വിപരീതമായി വിസയില്‍ വെണ്ടയ്ക്ക അക്ഷരത്തില്‍ ടൈപ്പ് ചെയ്യുമെന്നാണോ അനോണി പറയുന്നത്?(വിസയില്‍ വെണ്ടയ്ക്ക അക്ഷരത്തില്‍ ടൈപ്പ് ചെയ്ത് കാണിക്കും എന്ന് പറഞ്ഞതിനോട് യോജിക്കുന്നില്ല്ല - വിസയുടെ തലക്കെട്ടിന് പോലും ഒരു നാല് കടുകുമണികളുടെ വലിപ്പമേ ഉള്ളൂ. വിസയില്‍ അക്ഷരങ്ങള്‍ ടൈപ്പ് ചെയ്യുകയാണോ എന്നും സംശയമുണ്ട്) :)practical aayi vallathum search cheyyan nokku.പൂര്‍ണ്ണമായും യോജിക്കുന്നു. അങ്ങിനെ നമ്മള്‍ എല്ലാവരും പ്രാക്ടിക്കലാവുകയായിരുന്നെങ്കില്‍ തികച്ചും ഒരു പാര്‍ട്ടിക്കകത്തെ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് മാത്രം (അതും വേണമെങ്കില്‍) താത്പര്യമുണ്ടാവേണ്ട പാര്‍ട്ടി സെക്രട്ടറിയുടെ മകന്റെ കാര്യങ്ങളും അദ്ദേഹത്തിന്റെ വാക്കുകളും പ്രവര്‍ത്തികളും തമ്മിലുള്ള ബന്ധങ്ങളും അനോണിയും ഇപ്പോള്‍ ഞാനുമുള്‍പ്പടെ ആരും ചര്‍ച്ച പോലും ചെയ്യുകയില്ലായിരുന്നല്ലോ- പ്രത്യേകിച്ചും ഡോക്ടര്‍മാരുടെ സമരം, കുഴികള്‍ നിറഞ്ഞ റോഡുകള്‍, കുത്തഴിഞ്ഞ വിദ്യാഭ്യാസ സമ്പ്രദായം, പരിസ്ഥിതി പ്രശ്‌നം തുടങ്ങി മാര്‍ക്സിസ്റ്റ് പാര്‍ട്ടിയിലും അല്ലാതെയുമുള്ള എല്ലാ വിഭാഗം ജനങ്ങളെയും നേരിട്ടും അല്ലാതെയും ബാധിക്കുന്ന അടിയന്തിര പ്രാധാന്യമുള്ള ധാരാളം വിഷയങ്ങള്‍ നാട്ടില്‍ ധാരാളമുള്ളപ്പോള്‍.ഇനി ഇതൊക്കെ ചര്‍ച്ച ചെയ്യണമെങ്കില്‍ തന്നെ കുറച്ച് ടിപ്പുകള്‍ തരാം.1. ആവേശം കയറരുത്. ആവേശം കയറുമ്പോഴാണ് തെറ്റുകള്‍ വരുത്തുന്നത്.2. തെറ്റുകള്‍ വരുത്തരുത്. ഫൂള്‍ പ്രൂഫായിരിക്കണം. അനോണി സ്റ്റുഡന്റ് വിസക്കാര്‍ക്ക് യു.കെ യില്‍ ജോലി ചെയ്യാന്‍ പറ്റില്ല എന്ന് പറഞ്ഞതുകൊണ്ടല്ലേ ഞാന്‍ ആ ലിങ്ക് തന്നത്? ആ വിവരം അനോണി പറഞ്ഞിരുന്നില്ലെങ്കില്‍ തന്നെയും ആവശ്യത്തിന് ആരോപണങ്ങള്‍ പിണറായി വിജയനെതിരെ ഉന്നയിക്കാമല്ലോ. പക്ഷേ സ്റ്റുഡന്റ് വിസക്കാര്‍ക്ക് ജോലി പറ്റില്ല എന്ന് പറയുമ്പോള്‍ പിണറായി വിജയന്‍ പറയും, “കണ്ടോ ഇല്ലാത്തത് പറയുന്നു, ഇവര്‍ പറയുന്നതെല്ലാം ഇങ്ങിനെയാണ്” എന്നൊക്കെ. അങ്ങിനെ ആരോപണം സ്വല്പനേരത്തേക്കെങ്കിലും (ഇവിടെ പറ്റിയതുപോലെ) വഴി തെറ്റും. യു.കെ യില്‍ സ്റ്റുഡന്റ് വിസക്കാര്‍ക്ക് ജോലി ചെയ്യാമെങ്കില്‍ തന്നെയും ഞാന്‍ മുന്‍പ് പറഞ്ഞ പ്രകാരം നിയമപരമായി അയ്യായിരമോ ആറായിരമോ പൌണ്ട്ടേ ഒരുകൊല്ലം സമ്പാദിക്കാന്‍ പറ്റൂ. അപ്പ്ലോഴും ബാക്കി കിടപ്പുണ്ടല്ലോ, ഈ പോസ്റ്റില്‍ പറഞ്ഞ പ്രകാരമാണെങ്കില്‍ പൌണ്ടുകള്‍ ബാക്കി.അതുകൊണ്ട് ആവേശം കയറി തെറ്റുകള്‍ വരുത്തുകയോ ഇല്ലാത്തത് പറയുകയോ ചെയ്താല്‍ ചിലപ്പോള്‍ അതുമതി. അതുകൊണ്ട് ശ്രദ്ധിക്കണം.
November 24, 2007 1:36 AM
[Photo]ബെര്‍മിങ്‌ഹാമില്‍ പഠിക്കുന്ന പിണറായിയുടെ മകന്‍ ആരുടെ ദത്തുപുത്രന്‍ ?.തനേഷ്‌ തമ്പി22500 പൗണ്ട്‌ എന്നു പറയുന്നത്‌ ഏകദേശം ഇരുപത്‌ ലക്ഷം ഇന്ത്യന്‍ രൂപയ്‌ക്ക്‌ തുല്യമാണ്‌. സി പി ഐ (എം) സംസ്ഥാന സെക്രട്ടറി സഖാവ്‌ പിണറായി വിജയന്റെ മകന്‍ വിവേക്‌ കിരണ്‍ തായിക്കണ്ടിയില്‍ എം ബി എക്ക്‌ പഠിക്കുന്നതിന്‌ ട്യൂഷന്‍ ഫീസിനത്തില്‍ മാത്രം ലണ്ടനിലെ ബര്‍മിങ്‌ഹാം സ്വാശ്രയ സര്‍വകലാശാലക്ക്‌ നല്‍കുന്ന തുകയാണിത്‌. വിവേക്‌ കിരണിന്‌ പ്രവേശനം നല്‍കിക്കൊണ്ടുള്ള അറിയിപ്പില്‍ പറഞ്ഞിരിക്കുന്നത്‌ ട്യൂഷന്‍ഫീസ്‌ 22500 പൗണ്ട്‌ (ഫോട്ടോസ്റ്റാറ്റ്‌ കാണുക)എന്നാണെങ്കിലും ഫീസില്‍ വര്‍ധന വരുത്താന്‍ സര്‍വകലാശാലയ്‌ക്ക്‌ അധികാരമുണ്ടായിരിക്കും എന്നും അതില്‍ വ്യക്തമാക്കിയിട്ടുണ്ട്‌. മാത്രമല്ല, ഇതിലും കൂടുതല്‍ പണം പരമാവധി കരുതിക്കോളൂ എന്ന മുന്നറിയിപ്പും അതിലുണ്ട്‌.ഈ സ്വയംഭരണ സര്‍വകലാശാലയിലെ ഇതര ഫീസുകളും ചെലവുകളുമായി തട്ടിച്ചു നോക്കുമ്പോള്‍ ട്യൂഷന്‍ ഫീസിനത്തില്‍ ചെലവഴിക്കുന്ന ഭീമമായ തുകയെക്കുറിച്ചോര്‍ത്ത്‌ ഞെട്ടേണ്ടി വരില്ല. താമസം, ഭക്ഷണം, ലൈബ്രറി, വിനോദം, കായികം എന്നിങ്ങനെ കാര്‍പാര്‍ക്കിംഗിനു വരെ കഴുത്തറപ്പന്‍ ഫീസാണ്‌ ഈ സര്‍വകലാശാല ഈടാക്കുന്നത്‌. ഇതൊന്നും പ്രോസ്‌പെക്‌ടസില്‍ പൂര്‍ണമായി വ്യക്തമാക്കില്ല. ഇതെല്ലാം കണക്കുകൂട്ടുമ്പോള്‍ വിക്കി എന്ന്‌ സ്‌നേഹപൂര്‍വം വിളിക്കപ്പെടുന്ന വിവേക്‌ കിരണിന്‌ രണ്ടു വര്‍ഷത്തെ എം ബി എ കോഴ്‌സ്‌ പൂര്‍ത്തിയാക്കാന്‍ വേണ്ടിവരിക ഏകദേശം അന്‍പത്‌ ലക്ഷത്തിലേറെ രൂപയായിരിക്കും. അതായത്‌ അരക്കോടിയിലേറെ രൂപ! സര്‍വകലാശാല സ്ഥിതി ചെയ്യുന്ന പ്രദേശം ഉയര്‍ന്ന ജീവിത ചെലവുള്ള ഒന്നാണ്‌. അങ്ങിനെ വരുമ്പോള്‍ വിക്കിയുടെ ബര്‍മിങ്‌ഹാം വാസത്തിന്റെ ചെലവ്‌ ഇതിനും ഏറെ അപ്പുറത്താവും.യൂറോപ്പിലെ ഇത്തരം സ്വയംഭരണ സര്‍വകലാശാലകള്‍ (സംസ്ഥാനത്തെ കോളേജുകള്‍ക്ക്‌ സ്വയംഭരണ പദവി നല്‍കുന്നതിനെതിരെ എസ്‌ എഫ്‌ ഐ നടത്തുന്ന പ്രക്ഷോഭം വിജയിക്കട്ടെ) ചുരുങ്ങിയ ഫീസ്‌ മാത്രമാണ്‌ ഈടാക്കുന്നതെന്ന പ്രതീതി പരസ്യത്തിലൂടെ സൃഷ്‌ടിച്ച്‌ വിദേശത്തു നിന്നും വിദ്യാര്‍ഥികളെ ആകര്‍ഷിക്കുക പതിവാണ്‌. വിദേശ വിദ്യാര്‍ഥികളുടെ ഫീസ്‌ ഉയര്‍ത്തണമെന്ന്‌ ആവശ്യപ്പെട്ട്‌ ബര്‍മിങ്‌ഹാം സര്‍വകലാശാലയില്‍ ശക്തമായ പ്രക്ഷോഭം നടന്നത്‌ മൂന്നു വര്‍ഷം മുമ്പാണ്‌. അങ്ങിനെ ലഭിക്കുന്ന അധികവരുമാനം ഉപയോഗിച്ച്‌ തദ്ദേശീയരായ വിദ്യാര്‍ഥികള്‍ക്ക്‌ കുറഞ്ഞ ഫീസില്‍ പഠനത്തിന്‌ അവസരം നല്‍കണമെന്നതായിരുന്നു വിദ്യാര്‍ഥികളുടെ ആവശ്യം. ആ സമരത്തിന്‌ ഫലവും കണ്ടിരുന്നു. അത്തരമൊരു സ്വാശ്രയ സ്വയംഭരണ സര്‍വകലാശാലയിലാണ്‌ സഖാവ്‌ പിണറായി വിജയന്റെ മകനും പഠനത്തിനായി എത്തിപ്പെട്ടത്‌.വിവേകിന്‌ ഈ സര്‍വകലാശാലയില്‍ 24മാസത്തെ പഠനം പൂര്‍ത്തിയാക്കാന്‍ അരക്കോടിയിലേറെ രൂപ ചെലവുവരുമ്പോള്‍ ഈ പണം എങ്ങിനെ ലഭിക്കുന്നു എന്നതാണ്‌ മുഖ്യപ്രശ്‌നം.1. പിണറായി വിജയന്‌ ഇതിനുള്ള സാമ്പത്തികശേഷി ഉണ്ടാവുക.2. ബാങ്കില്‍ നിന്നും വിദ്യാഭ്യാസവായ്‌പ സ്വീകരിക്കുക.3. സ്‌കോളര്‍ഷിപ്പ്‌ ലഭിക്കുക.4. മറ്റാരെങ്കിലും പണം നല്‍കി സഹായിക്കുക.മകന്റെ 24 മാസത്തെ പഠനത്തിന്‌ അരക്കോടിയോളം രൂപ ചെലവിടാനുള്ള ധനസ്ഥിതി പിണറായി വിജയനോ അദ്ദേഹത്തിന്റെ കുടുംബത്തിനോ ഇല്ലെന്നത്‌ തര്‍ക്കമറ്റ കാര്യമാണ്‌. ബാങ്ക്‌ വായ്‌പയാണ്‌ രണ്ടാമത്തെ മാര്‍ഗം. ആ വഴിക്കും ബര്‍മിങ്‌ഹാമിലെ പഠനത്തിന്‌ ഒരു നയാപൈസ പോലും എടുത്തിട്ടില്ല. എറണാകുളത്തെ സ്വാശ്രയ കോളേജില്‍ വിവേക്‌ കിരണ്‍ 2001-2003 വര്‍ഷത്തില്‍ ബിസിനസ്‌ മാനേജ്‌മെന്റില്‍ ബിരുദാനന്തര ഡിപ്ലോമ കോഴ്‌സിന്‌ പഠിച്ചത്‌ എസ്‌ ബി ടി കലൂര്‍ ബ്രാഞ്ചില്‍ നിന്നെടുത്ത വായ്‌പകൊണ്ടാണ്‌ (അക്കൗണ്ട്‌ നമ്പര്‍ എം ടി എല്‍ 57002541912). മൊത്തം വായ്‌പാതുക 3,23,600 രൂപ. പ്രതിമാസം 11,200 രൂപയാണ്‌ തിരിച്ചടക്കേണ്ടത്‌. ഈ വായ്‌പാ തുകയുടെ ഗഡുക്കള്‍ തിരിച്ചടവ്‌ തുടങ്ങിയത്‌ അടുത്തിടെയാണ്‌. ഇനി ഈ വായ്‌പയില്‍ തിരിച്ചടക്കാനുള്ളത്‌ 2,58,371 രൂപയാണ്‌. നിലവിലെ രീതി അനുസരിച്ച്‌ വിദ്യാഭ്യാസ വായ്‌പ ഏതെങ്കിലും ബാങ്കില്‍ നിന്ന്‌ എടുത്തിട്ടുണ്ടെങ്കില്‍ അത്‌ അടച്ചുതീര്‍ത്താലേ ആ ബാങ്കില്‍ നിന്നോ മറ്റേതെങ്കിലും ബാങ്കില്‍ നിന്നോ വായ്‌പ എടുക്കാനാകൂ. എന്നാല്‍ എസ്‌ ബി ടിയുടെ കലൂര്‍ ബ്രാഞ്ചില്‍ നിന്നുതന്നെ വിവേകിന്റെ ബര്‍മിങ്‌ഹാം പഠനത്തിന്‌ വീണ്ടും വായ്‌പയ്‌ക്ക്‌ ശ്രമിച്ചിരുന്നു എന്നത്‌ സത്യമാണ്‌. ട്യൂഷന്‍ ഫീസായ 20 ലക്ഷം രൂപയാണ്‌ വായ്‌പ ആവശ്യപ്പെട്ടത്‌. ആദ്യവായ്‌പയിലെ കുടിശിക തീര്‍ത്തടയ്‌ക്കുകയും ബര്‍മിങ്‌ഹാമില്‍ പ്രവേശനം ലഭിച്ചുകഴിഞ്ഞതിന്റെ രേഖകള്‍ സമര്‍പ്പിക്കുകയും ചെയ്‌താല്‍ പുതിയ വായ്‌പക്ക്‌ നടപടികള്‍ നീക്കാമെന്ന്‌ ബാങ്കിന്റെ ചീഫ്‌ മാനേജരും വായ്‌പാവിഭാഗത്തിന്റെ ചുമതലയുള്ള ഉദ്യോഗസ്ഥയും ഉറപ്പുനല്‍കി. ബര്‍മിങ്‌ഹാമില്‍ വിവേക്‌ കിരണിന്‌ ക്ലാസ്‌ ആരംഭിക്കുന്നത്‌ 2005 സെപ്‌തംബര്‍ 22നായിരുന്നു. (ഇതോടൊപ്പമുള്ള ഫോട്ടോസ്റ്റാറ്റ്‌ കാണുക) അവിടെ എത്താനുള്ള തിരക്കിനിടയില്‍ വായ്‌പയുടെ കാര്യത്തില്‍ അന്തിമതീരുമാനമെത്തും മുമ്പെ വിവേകിന്‌ കൊച്ചി വിടേണ്ടി വന്നു.മകന്റെ ബര്‍മിങ്‌ഹാം പഠനം 2006 ഫെബ്രുവരി 21ന്‌ നിയമസഭയില്‍ വിവാദമായപ്പോള്‍ അന്നുതന്നെ എഷ്യാനെറ്റ്‌ ടെലിവിഷന്‌ അനുവദിച്ച അഭിമുഖത്തില്‍ ഇതുസംബന്ധിച്ച ചോദ്യത്തിന്‌ മറുപടിയായി പിണറായി വിജയന്‍ പറഞ്ഞത്‌ ഇപ്രകാരമാണ്‌:`` മകന്‌ അബുദാബിയില്‍ ജോലികിട്ടി. അവിടെനിന്ന്‌ ബ്രിട്ടീഷ്‌ കൗണ്‍സിലിന്റെ ടെസ്റ്റ്‌ എഴുതുകയും ബര്‍മിങ്‌ഹാം സര്‍വകലാശാലയില്‍ പഠനത്തിന്‌ ചേരുകയും ചെയ്‌തു. കുട്ടികള്‍ക്ക്‌ പഠിക്കാന്‍ താല്‍പര്യമുണ്ടെങ്കില്‍ അതിനുള്ള പണം വായ്‌പയായി കിട്ടുമല്ലോ?''അഭിമുഖത്തിലെ ഈ ഭാഗം 2006 ഫെബ്രുവരി 22ലെ ദേശാഭിമാനിയില്‍ പതിനാലാം പേജില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. (പഠനത്തിന്‌ ബാങ്ക്‌വായ്‌പ ലഭിക്കാത്തതിനാല്‍ 2004 ജൂലൈ 22ന്‌ പരീക്ഷാ കമ്മീഷണര്‍ ഓഫീസിന്‌ മുകളില്‍ നിന്ന്‌ ചാടി മരിച്ച രജനി എസ്‌ ആനന്ദിന്റെ ആത്മാവ്‌ പൊറുക്കട്ടെ)എന്തായാലും 2005 സെപ്‌തംബറില്‍ ബെര്‍മിങ്‌ഹാം സര്‍വകലാശാലയില്‍ പഠനം ആരംഭിച്ച വിവേകിന്‌ ബാങ്കുവായ്‌പ ലഭിച്ചതായി പിണറായി വിജയന്‍ ഈ അഭിമുഖത്തില്‍ പറയുന്നില്ല. ``താല്‍പര്യമുണ്ടെങ്കില്‍ കിട്ടു''മെന്നു മാത്രമെ പറയുന്നുള്ളൂ. വളരെ സുരക്ഷിതമായ അഭിപ്രായപ്രകടനം! വായ്‌പ വേണ്ടെന്ന്‌ 2005 സെപ്‌തംബറില്‍ തന്നെ പിണറായി വിജയന്‍ ബാങ്കിനെ അറിയിച്ചത്‌ മറ്റേതോ സ്രോതസ്‌ കണ്ടെത്തിയത്‌ കൊണ്ടായിരിക്കണം.പിണറായി വിജയന്റെ പാര്‍ശ്വവര്‍ത്തികള്‍ അവകാശപ്പെട്ടത്‌ പഠനത്തിലെ മിടുക്കുകൊണ്ട്‌ ലഭിച്ച സ്‌കോളര്‍ഷിപ്പ്‌ വഴിയാണ്‌ വിദേശപഠനം സാധ്യമായതെന്നാണ്‌. പഠനത്തില്‍ കേമനായതുകൊണ്ട്‌ സ്‌കോളര്‍ഷിപ്പോടെയാണ്‌ വിവേക്‌ വിദേശത്തെത്തിയതെന്ന വാദം പച്ചക്കള്ളം മാത്രമാണ്‌. ബര്‍മിങ്‌ഹാം പോലുള്ള വിദ്യാഭ്യാസ കച്ചവടസ്ഥാപനത്തില്‍ സ്‌കോളര്‍ഷിപ്പ്‌ കിട്ടാന്‍ മാത്രം മിടുക്കനായ വിദ്യാര്‍ഥിയായിരുന്നില്ല വിവേക്‌. എസ്‌ എസ്‌ എല്‍ സിക്ക്‌ ഫസ്റ്റ്‌ ക്ലാസ്‌ നേടിയെങ്കിലും തുടര്‍ന്നുള്ള കോഴ്‌സുകളില്‍ ശരാശരിയില്‍ താഴെ മാര്‍ക്ക്‌ മാത്രമാണ്‌ നേടിയിരുന്നത്‌. ഡിഗ്രി കഷ്‌ടിച്ചു കടന്നുകൂടിയ ശേഷം സ്വാശ്രയ എഞ്ചിനീയറിംഗ്‌ കോളേജ്‌ അസോസിയേഷന്‍ സെക്രട്ടറി ജി പി സി നായരുടെ എറണാകുളത്ത്‌ കളമശേരിയിലുള്ള എസ്‌ സി എം എസ്‌ (സ്‌കൂള്‍ ഓഫ്‌ കമ്യൂണിക്കേഷന്‍ ആന്റ്‌ മാനേജ്‌മെന്റ്‌ സ്റ്റഡീസ്‌) കോളേജില്‍ ബിസിനസ്‌ അഡ്‌മിനിസ്‌ട്രേഷന്‍ ബിരുദാനന്തര ഡിപ്ലോമാ കോഴ്‌സിനു ചേര്‍ന്നു. പ്രവേശനത്തിന്‌ ഏറ്റവും കുറഞ്ഞത്‌ അമ്പത്‌ ശതമാനം മാര്‍ക്ക്‌ വേണമെന്ന ഈ കോളേജിന്റെ നിബന്ധന കാറ്റില്‍ പറത്തിയാണ്‌ 40 ശതമാനം മാര്‍ക്ക്‌ മാത്രമുണ്ടായിരുന്ന വിവേകിന്‌ പ്രവേശനം ലഭിച്ചത്‌. രാഷ്‌ട്രീയ സ്വാധീനം ഉപയോഗിച്ച്‌ മാത്രം ലഭിച്ച പ്രവേശനമാണിതെന്ന്‌ മാര്‍ക്ക്‌ ലിസ്റ്റ്‌ പരിശോധിക്കുകയും സാഹചര്യങ്ങള്‍ കൂട്ടിവായ്‌ക്കുകയും ചെയ്‌താല്‍ ആര്‍ക്കും ബോധ്യമാകും. ഇവിടുത്തെ പഠനത്തിനും വിവേകിന്‌ `സി' ഗ്രേഡ്‌ മാത്രമാണ്‌ ലഭിച്ചത്‌. പ്രവേശനം ലഭിക്കുന്ന വിദ്യാര്‍ഥിക്ക്‌ സ്‌പോണ്‍സര്‍മാരുണ്ടോ, ഉണ്ടെങ്കില്‍ അതിനെ സംബന്ധിച്ച വിവരം എന്നിവ ചോദിക്കുന്ന കോളം ബര്‍മിങ്‌ഹാം സര്‍വകലാശാലയുടെ പ്രവേശന ഫോമില്‍ പൂരിപ്പിക്കുന്നതിനായുണ്ട്‌. ഈ കോളം ഇന്ത്യയില്‍ നിന്ന്‌ പോകുന്നതുവരെ വിവേകിന്റെ അപേക്ഷയില്‍ പൂരിപ്പിച്ചിരുന്നില്ല. സര്‍വകലാശാല ആവശ്യപ്പെടുന്ന മറ്റൊരു നിബന്ധന ബിരുദത്തിനുശേഷം രണ്ടുവര്‍ഷത്തെ തൊഴില്‍ പരിചയം ഉണ്ടായിരിക്കണം എന്നാണ്‌. സ്വാശ്രയ കോഴ്‌സ്‌ കഴിഞ്ഞ ശേഷം വിവേക്‌ എവിടെയെങ്കിലും തൊഴിലെടുത്തിട്ടുണ്ടെങ്കില്‍ അതെവിടെ എന്നോ, ബര്‍മിങ്‌ഹാമില്‍ പ്രവേശനത്തിന്‌ തൊഴില്‍ പരിചയ സര്‍ട്ടിഫിക്കറ്റ്‌ നല്‍കിയത്‌ ആരാണെന്നോ കൂടി തുറന്നുപറയാന്‍ പാര്‍ട്ടി സെക്രട്ടറി തയാറാകുമോ? ഏതുരക്ഷകര്‍ത്താവും ഇത്തരം സന്ദര്‍ഭങ്ങളില്‍ വ്യാജസര്‍ട്ടിഫിക്കറ്റുകള്‍ തരപ്പെടുത്തി നല്‍കാറുണ്ട്‌. അത്രയേയുള്ളൂവെങ്കില്‍ അതില്‍ അസ്വാഭാവികതയില്ല. ധാര്‍മികതയുടെ പ്രശ്‌നം മാത്രം. പക്ഷെ വിവേകിന്റെ കാര്യത്തില്‍ മറ്റൊരു സംശയമുണ്ട്‌. എറണാകുളത്തെ സ്വാശ്രയ കോളേജ്‌ പഠനത്തിലും വിവേക്‌ ശരാശരിയിലും താഴെയായിരുന്നുവല്ലോ. ഇതിനുശേഷം സിംഗപ്പൂരിലായിരുന്നു മാസങ്ങളോളം. വിവേക്‌ അവിടെ ജോലി ചെയ്‌തിരുന്നുവെന്നാണോ? പിണറായി വിജയന്‌ സിംഗപ്പൂരുള്ള സൗഹൃദങ്ങളും അടിക്കടിയുള്ള സിംഗപ്പൂര്‍ യാത്രയും പാര്‍ട്ടിയില്‍ വിവാദമായതാണ്‌. അക്കാലത്ത്‌ വിവാദ വ്യവസായി ഫാരിസ്‌ അബൂബക്കറും സിംഗപ്പൂരില്‍ കിഡ്‌നി ഫൗണ്ടേഷന്‍ തട്ടിപ്പുമായി അവിടെ സജീവമായിരുന്നു. ഇത്തരം സംശയകരമായ സാഹചര്യങ്ങളില്‍ ആര്‍ക്കും എന്തും വ്യാഖ്യാനിക്കാനാവും. എന്നാല്‍ അത്തരം സംശയങ്ങളുടെ നിഴലില്‍ നില്‍ക്കേണ്ട ഒരാളല്ല സി പി ഐ (എം) സംസ്ഥാന സെക്രട്ടറി.ഇത്രയും വിവരിച്ചതില്‍ നിന്നും രണ്ടു കാര്യങ്ങള്‍ വ്യക്തമാണ്‌. സ്വാശ്രയ കോളേജിലെ പഠനത്തിന്‌ 2001ല്‍ സ്വന്തം കൈയ്യില്‍ പണമില്ലാത്തതുകൊണ്ടായിരിക്കുമല്ലോ മറ്റു രക്ഷിതാക്കളെപ്പോലെ പിണറായി വിജയനും ഭാര്യ കമലയും ജാമ്യംനിന്ന്‌ 3,23,600 ബാങ്ക്‌ വായ്‌പ എടുത്തത്‌. എന്തായാലും ആ പഠനം കഴിഞ്ഞ്‌ ഒരു വര്‍ഷം കഴിയുമ്പോള്‍ 20 ലക്ഷം രൂപ ട്യൂഷന്‍ ഫീസും ലക്ഷക്കണക്കിന്‌ രൂപ മറ്റു ചെലവുകളും വഹിച്ച്‌ മകനെ ബര്‍മിങ്‌ഹാമിലേക്ക്‌ അയക്കാന്‍ പിണറായി വിജയന്റെ താമസസ്ഥലത്ത്‌ പണം കായ്‌ക്കുന്ന മരമൊന്നും ഉണ്ടാകാനിടയില്ല. ബാങ്ക്‌ വായ്‌പയേയും ആശ്രയിച്ചിട്ടില്ല എന്ന്‌ സുവ്യക്തം. പിന്നെ ഏതു സ്‌പോണ്‍സറില്‍ നിന്നുള്ള പണമാണ്‌ വിവേകിന്റെ പഠനത്തിനായി ലഭിക്കുന്നത്‌?എന്തായാലും പിണറായി വിജയനല്ല ഫീസ്‌ അടയ്‌ക്കുന്നതെന്നതില്‍ രണ്ടുപക്ഷമില്ല. സ്‌കോളര്‍ഷിപ്പ്‌ നേടിയാണ്‌ പഠിക്കുന്നതെന്ന്‌ ന്യായീകരിക്കാന്‍ വിവേകിന്റെ മാര്‍ക്കു നിലവാരം അനുവദിക്കുന്നുമില്ല. ബാങ്കു വായ്‌പയും സ്‌കോളര്‍ഷിപ്പും ഇല്ലെങ്കില്‍ വിവേകിനെ ആരോ ദത്തെടുത്തു എന്നതല്ലേ ശരി? അതാരാണ്‌? ആര്‍ ഇത്ര വലിയ തുക നല്‍കിയാലും അത്‌ അച്ഛന്‍ പാര്‍ട്ടി സെക്രട്ടറിയായയതു കൊണ്ടു മാത്രമാണെന്ന്‌ വ്യക്തം. ആര്‍, എന്തിന്റെ പേരിലാണ്‌ പിണറായിയോട്‌ ഈ ഔദാര്യം കാട്ടിയിരിക്കുന്നത്‌? ഇതറിയാനുള്ള അവകാശം കേരളത്തിനുണ്ട്‌. ഏതിനിലയ്‌ക്കായാലും വിവേക്‌ കിരണ്‍ ഇതില്‍ ഒരു അപരാധവും ചെയ്‌തിട്ടില്ല. പഠനത്തില്‍ താല്‍പര്യമുള്ള വിഷയങ്ങള്‍ പോലും തെരഞ്ഞെടുക്കാന്‍ അനുവദിക്കാതെ വിവേകിന്റെ ഭാവിയെ സ്വന്തം താല്‍പര്യമനുസരിച്ച്‌ വിവേകിന്റെ രക്ഷിതാക്കള്‍ ഹൈജാക്ക്‌ ചെയ്യുകയായിരുന്നുവെന്ന്‌ വിവേകിന്റെ മാര്‍ക്കുകള്‍ തന്നെ (വിദ്യാര്‍ഥികളുടെ മിടുക്കോ രക്ഷിതാക്കളുടെ അതിബുദ്ധിയോ? കാണുക)വെളിപ്പെടുത്തുന്നു.പിണറായി വിജയന്റെ ബന്ധങ്ങള്‍ അത്രയേറെ സംശയങ്ങള്‍ ചൂഴ്‌ന്നു നില്‍ക്കുന്നതാണ്‌. വെടിയുണ്ട വിവാദഘട്ടത്തില്‍ ചെന്നൈയിലെ ഏതുവ്യവസായിയുടെ വീട്ടിലാണ്‌ പിണറായി വിജയന്‍ അഭയം തേടിയതെന്ന ചോദ്യത്തിന്‌ ഇതുവരെ മറുപടി ലഭിച്ചിട്ടില്ല. സംശയത്തിന്റെ കാര്‍മേഘങ്ങള്‍ ഇനിയും നീങ്ങിയിട്ടില്ല. ഒരു തൊഴിലാളി വര്‍ഗപാര്‍ട്ടിയുടെ അനിഷേധ്യനായ നേതാവാണെന്ന ഉത്തരവാദിത്തം വിസ്‌മരിച്ചാല്‍ അത്‌ നൂറുകണക്കിന്‌ അറിയപ്പെടുന്നതും അറിയപ്പെടാത്തവരുമായ ധീരരക്തസാക്ഷികളോട്‌ അവരുടെ നിരാലംബമായ കുടുംബങ്ങളോട്‌ കാട്ടുന്ന കൊടിയ അനീതിയായിരിക്കും. ആരുടെ പണമാണ്‌ മകന്റെ പഠനത്തിന്‌ ലഭിച്ചതെന്ന്‌ പിണറായി വിജയന്‍ ഒറ്റവാക്കിലെങ്കിലും തുറന്നുപറഞ്ഞാല്‍, അത്‌ ലക്ഷോപലക്ഷം ജനങ്ങള്‍ പ്രകാശഗോപുരമായി കാണുന്ന മഹാപ്രസ്ഥാനത്തിന്റെ യശസ്‌ ഉയര്‍ത്തും. [Photo]വിദ്യാര്‍ഥിയുടെ മിടുക്കോ രക്ഷിതാക്കളുടെ അതിബുദ്ധിയോ ?``ദളിതരുടെയും ദരിദ്രരുടെയും മക്കള്‍ക്ക്‌ ഇവിടെ വിദ്യാഭ്യാസം നിഷേധിക്കപ്പെടുമ്പോള്‍ പാര്‍ട്ടി സെക്രട്ടറിയുടെ മകനെ കോടികള്‍ ചെലവിട്ട്‌ വിദേശത്ത്‌ പഠിപ്പിക്കുന്ന സംഭവം ഉണ്ടായത്‌ കമ്മ്യൂണിസ്റ്റ്‌ അണികളിലെ ക്രൂരമായ നിസ്സംഗതമൂലമാണ്‌.[Photo][Photo]''സാറാജോസഫ്‌``പിണറായിയുടെ മകന്‍ ഇംഗ്ലണ്ടിലും മകള്‍ അമൃതയിലും പഠിക്കുന്നത്‌ അവര്‍ക്ക്‌ മിടുക്കുള്ളതുകൊണ്ടാണ്‌.''ടി പത്മനാഭന്‍``രാഷ്‌ട്രീയ നേതാക്കന്മാരുടെ പഠിക്കാന്‍ മിടുക്കരായ മക്കള്‍ മെരിറ്റിന്റെ അടിസ്ഥാനത്തില്‍ ഉയര്‍ന്നുവരുന്നതിനെ മാതാപിതാക്കള്‍ക്കെതിരെ ചെളിവാരിയെറിയാനുള്ള ഒരു അവസരമായി കേരളമല്ലാതെ മറ്റൊരു നാടും ഉപയോഗിക്കുമെന്നു തോന്നുന്നില്ല.''കലാകൗമുദി``ഒരു രാഷ്‌ട്രീയ നേതാവിന്റെ മകന്‍....നല്ലപോലെ പഠിച്ച്‌ ആ പഠനത്തിന്റെ അടിസ്ഥാനത്തില്‍ തുടര്‍പഠനത്തിനായി വിദേശത്തുപോകുമ്പോള്‍ അതില്‍ ഇത്രമാത്രം രോഷാകുലരാകേണ്ട കാര്യമെന്താണ്‌? ''കെ ഇ എന്‍ കുഞ്ഞഹമ്മദ്‌സി പി എം സംസ്ഥാനസെക്രട്ടറി പിണറായി വിജയന്റെ മകന്‍ വിദേശത്തുപഠിക്കുന്നതിനെപ്പറ്റിയുള്ള സാറാജോസഫിന്റെ പരാമര്‍ശവും, അതിനു മറുപടിയായി പുറത്തുവന്ന നാല്‌ പ്രതികരണങ്ങളുമാണ്‌ മുകളില്‍ കൊടുത്തിട്ടുള്ളത്‌. സാറാ ജോസഫിന്റെ ഊന്നല്‍ ദളിതരുടെയും ദരിദ്രരുടെയും കുട്ടികള്‍ക്കു വിദ്യാഭ്യാസം നിഷേധിക്കപ്പെടുന്നതിലാണ്‌, പാര്‍ട്ടിസെക്രട്ടറിയുടെ മകന്റെ കോടികളുടെ വിദേശവിദ്യാഭ്യാസചെലവിലും ഈ അവസ്ഥയ്‌ക്ക്‌ കാരണമായ പാര്‍ട്ടിഅണികളുടെ നിസ്സംഗതയിലുമാണ്‌. പിണറായിക്കോ മകനോ പകരം അവരുടെ അഭിഭാഷകരെന്നോണം സാറാ ജോസഫിനു മറുപടി പറയുന്നവരെല്ലാം പിണറായിയുടെ മകനും ഇംഗ്ലണ്ടിലെ ബെര്‍മിങ്‌ഹാം സര്‍വ്വകലാശാലാ വിദ്യാര്‍ത്ഥിയുമായ വിവേക്‌ കിരണ്‍ ടി യുടെ പഠനത്തിലുള്ള മിടുക്കിനെ പ്രശംസിക്കുകയും ആ പഠനത്തെ വിമര്‍ശിക്കുന്നതിലെ അന്യായത്തെപ്പറ്റി രോഷം കൊള്ളുകയും ചെയ്യുന്നു.സാറാജോസഫ്‌ ഗുരുതരമായ ഒരു കുറ്റകൃത്യം നടത്തിയിരിക്കുന്നു എന്ന ആരോപണമാണ്‌ കലാകൗമുദി മുഖപ്രസംഗത്തിലൂടെയും മൂന്നു പ്രമുഖരുടെ ലേഖനങ്ങളിലുടെയും അഭിമുഖങ്ങളിലൂടെയും ആ കവര്‍ സ്റ്റോറി തയ്യാറാക്കിയ സ്വന്തം ലേഖകന്റെ സ്വാഭിപ്രായങ്ങളിലൂടെയും ഉന്നയിച്ചിരിക്കുന്നത്‌. ആ കുറ്റകൃത്യത്തിന്റെ ഗൗരവം എത്രയുണ്ടെന്നറിയാന്‍ കലാകൗമുദി മുഖപ്രസംഗത്തിലെ ഈ പരാമര്‍ശങ്ങള്‍ കൂടി ശ്രദ്ധിക്കാം:``കമ്മ്യൂണിസത്തിന്റെ സത്തയായ സാധാരണക്കാരന്റെ ഉയിര്‍ത്തെഴുന്നേല്‌പിന്‌ നിരക്കുന്നതാണ്‌ വിദ്യാഭ്യാസത്തിനായുള്ള പിണറായിയുടെ മകന്റെ വിദേശവാസം. കാലം വരുത്തിയ ഈ മാറ്റം കാണാതെ വിദേശവിദ്യാഭ്യാസം പ്രഭുകുടുംബാംഗങ്ങള്‍ക്കുമാത്രം അവകാശപ്പെട്ടതാണെന്ന സാമ്പ്രദായിക അടിമത്തം പുലര്‍ത്തുന്ന മനസ്സുകള്‍ക്കുമാത്രമേ പിണറായിയുടെ മകന്‍ വിദേശത്തുപഠിക്കാന്‍ പോയതിനെ വിമര്‍ശിക്കാന്‍ തോന്നൂ.''മാത്രമല്ല ``ഈ സാഹചര്യത്തില്‍ ഒരു രാഷ്‌ട്രീയ നേതാവിന്റെ മകന്‍ വിദേശത്തുപഠിക്കുന്നു എന്ന ഒറ്റക്കാരണത്തിന്റെ പേരില്‍ നേതാവിനെ ക്രൂശിക്കാന്‍ ശ്രമിക്കുന്നത്‌ ക്രിസ്‌തുവിനെ ക്രൂശിച്ചതിനു സമാനമായ പാതകമാണ്‌'' എന്നും ``സവര്‍ണ്ണഫാസിസത്തിന്റെ അജണ്ടയാണ്‌ ഇതിലൂടെ വെളിപ്പെടുന്നത്‌'' എന്നും മുഖപ്രസംഗം തുടര്‍ന്ന്‌ ആക്ഷേപിക്കുന്നു. ``വസ്‌തുനിഷ്‌ഠമായ അന്വേഷണം നടത്താതെയുള്ള ഇത്തരം അടുക്കള വിമര്‍ശനങ്ങളാണ്‌ യഥാര്‍ത്ഥത്തില്‍ കേരളത്തെ പിറകോട്ടു നയിക്കുന്നത്‌'' എന്ന വിലയിരുത്തലും അതിലുണ്ട്‌. ഒരു സ്‌ത്രീ അവര്‍ എത്ര പ്രതിഭാശാലിയായ എഴുത്തുകാരിയും പ്രതിബദ്ധതയുള്ള സാമൂഹിക പ്രവര്‍ത്തകയും ആയാലും അവര്‍ നടത്തുന്ന വിമര്‍ശനം വെറും ``അടുക്കള'', ആണുങ്ങളാരെങ്കിലുമാണെങ്കില്‍ അത്‌ കൊട്ടാരവിമര്‍ശനം എന്ന ഈ മനോഭാവം ഏതു ``വികലമനസ്സിന്റെ ജല്‌പന''മാണെന്ന്‌ തല്‌ക്കാലം അന്വേഷിക്കാതിരിക്കാം. പിണറായിയുടെ മകന്റെ മിടുക്കിനെപ്പറ്റി വസ്‌തുനിഷ്‌ഠമായ അന്വേഷണം നടത്തി എത്തിച്ചേര്‍ന്നിട്ടുള്ള നിഗമനം എത്ര വസ്‌തുനിഷ്‌ഠമാണെന്ന്‌ വായനക്കാര്‍ക്ക്‌ മനസ്സിലാക്കാന്‍ ഇതോടൊപ്പം ചേര്‍ത്തിട്ടുള്ള മാര്‍ക്കുലിസ്റ്റുകളുടെ ഫോട്ടോസ്റ്റാറ്റുകള്‍ സഹായിക്കാതിരിക്കില്ല. അതിനുവേണ്ടി മാത്രമാണ്‌, ഏറെക്കാലമായി പ്രസിദ്ധീകരിക്കേണ്ട ആവശ്യമില്ലെന്നു തീരുമാനിച്ച്‌ മാറ്റിവച്ചിരുന്നതില്‍ കുറേ രേഖകള്‍ ഇവിടെ പ്രസിദ്ധീകരിക്കുന്നത്‌. ഒരു വിദ്യാര്‍ത്ഥിയുടെ ഉപരിപഠനഘട്ടത്തിലെ യോഗ്യതയ്‌ക്ക്‌ പൂര്‍വ്വഘട്ടങ്ങളിലെ മാര്‍ക്ക്‌ പൂര്‍ണ്ണമായും നിയാമകമാകണമെന്നുമില്ല. പക്ഷെ, ഡിസ്റ്റിങ്‌ഷന്‍ എന്ന സ്‌കൂള്‍ ഫൈനല്‍ മിടുക്കിന്റെ നിലവാരത്തിലെത്താത്തതെങ്കിലും മികച്ച എസ്‌ എസ്‌ എല്‍ സി മാര്‍ക്കും അതില്‍ നിന്ന്‌ ഒറ്റച്ചാട്ടത്തിന്‌ എം ബി എയും എന്ന്‌ `വസ്‌തുനിഷ്‌ഠമായി' യോഗ്യത എണ്ണി പറഞ്ഞ്‌ ``സാമാന്യം നല്ല ബുദ്ധിയുള്ളവനെന്നും മിടുക്കനെന്നും മേല്‍വിവരിച്ച വ്‌സുതുതകളില്‍ നിന്ന്‌ വ്യക്തമാകുന്ന വിവേക്‌ കിരണ്‍ ഉന്നതവിദ്യാഭ്യാസത്തിന്‌ വിദേശത്തു പോയത്‌ തെറ്റാണോ'' എന്ന്‌ ഉത്തരവാദിത്തപ്പെട്ട ഒരു മാധ്യമം ചോദ്യം ഉന്നയിക്കുമ്പോള്‍ വിദ്യാഭ്യാസത്തിന്റെ വളരെ പ്രധാനപ്പെട്ട ഒരു ഘട്ടമായ പ്രിഡിഗ്രിയിലും എം ബി എ പ്രവേശനത്തിന്റെ ക്വാളിഫൈയിങ്‌ യോഗ്യതയായ ബി കോമിലും വിദ്യാര്‍ത്ഥിയുടെ മിടുക്ക്‌ എത്രയായിരുന്നു എന്ന്‌ സാക്ഷരകേരളം അറിഞ്ഞിരിക്കുന്നത്‌ നല്ലതാണല്ലോ. ഈ മാര്‍ക്കുലിസ്റ്റുകളിലൂടെ കണ്ണോടിക്കുന്ന ആര്‍ക്കും ബോധ്യപ്പെടുന്ന കേരളീയ വിദ്യാഭ്യാസത്തെ ബാധിച്ചിട്ടുള്ള മാരകമായ ഒരു രോഗത്തെപ്പറ്റിക്കൂടി ഇവിടെ പറയേണ്ടതുണ്ട്‌. എസ്‌ എസ്‌ എല്‍ സി മുതല്‍ ബിരുദതലംവരെ, എല്ലാ പരീക്ഷകളിലും ഭാഷാവിഷയങ്ങളില്‍ നല്ല നിലവാരം പുലര്‍ത്തിയ ഒരു വിദ്യാര്‍ത്ഥിയാണ്‌ വിവേക്‌. പക്ഷെ ആ കുട്ടി അവന്റെ അഭിരുചിയും മിടുക്കും പരിഗണിച്ച്‌ ആ വിഷയങ്ങളില്‍ തുടര്‍പഠനം നടത്താന്‍ അവന്റെ രക്ഷിതാക്കള്‍ അനുവദിച്ചില്ല. ശാസ്‌ത്രവിഷയങ്ങളില്‍ പലതിലും ശരാശരിയില്‍ താഴെമാത്രം മാര്‍ക്കുണ്ടായിട്ടും നിര്‍ബ്ബന്ധിച്ച്‌ അതു പഠിപ്പിക്കാന്‍ ശ്രമിച്ചു. അതില്‍ പ്രതീക്ഷിച്ച ഫലം ലഭിക്കാതെ വന്നപ്പോള്‍ അത്രപോലും അഭിരുചിക്കിണങ്ങാത്ത വാണിജ്യവിഷയത്തിലേക്ക്‌ നയിച്ച്‌ അയാളെ ഒരു മൂന്നാം ക്ലാസ്സുകാരനാക്കി. സ്വാധീനമോ പണമോ രണ്ടും കൂടിയോ മുടക്കി വന്‍തുക കോഴയും ഫീസും ഈടാക്കുന്ന സ്വാശ്രയസ്ഥാപനത്തില്‍ ഉപരിപഠനത്തിനയച്ചു. അവിടെയും `സി' ഗ്രേഡ്‌ കൊണ്ട്‌ തൃപ്‌തിപ്പെടേണ്ടിവന്നു. ആര്‍ത്തിപ്പണ്ടാരങ്ങളായ കാക്കത്തൊള്ളായിരം കേരളീയ രക്ഷിതാക്കള്‍ ഇപ്പോള്‍ ചെയ്‌തുവരുന്ന കാര്യം തന്നെ സമുന്നതനായ ഒരു ജനനേതാവും അഭ്യസ്‌തവിദ്യയായ അദ്ദേഹത്തിന്റെ പത്‌നിയും കൂടി ചെയ്‌തിരിക്കുന്നു. ഇത്‌ നല്‍കുന്ന സന്ദേശം, വിദ്യാഭ്യാസരംഗത്തുപ്രവര്‍ത്തിക്കുന്ന സംഘടനകളെങ്കിലും ഒന്ന്‌ വിലയിരുത്തേണ്ടതാണ്‌.

മാര്‍ക്കും വാക്കും
പിണറായി വിജയന്റെ വാക്കുകള്‍ വിശ്വസിച്ചാല്‍ അദ്ദേഹത്തിന്റെ മകന്‍ വിവേക്‌ കിരണ്‍ പഠിക്കാന്‍ മിടുമിടുക്കന്‍. എന്നാല്‍ കേരള സര്‍വകലാശാലയിലെ കഴിഞ്ഞ അഞ്ചുവര്‍ഷത്തിനുള്ളില്‍ വിവേക്‌ കിരണിന്‌ വിവിധ പരീക്ഷകളില്‍ നല്‍കിയിരിക്കുന്ന മാര്‍ക്കുകള്‍ പരിശോധിച്ചാല്‍ ഒരു ശരാശരി വിദ്യാര്‍ഥി മാത്രം. എന്തിനെ വിശ്വസിക്കണം, പിണറായിയുടെ വാക്കോ സര്‍വകലാശാലയുടെ മാര്‍ക്കോ?നിയമസഭയില്‍ 2005 ഫെബ്രുവരി 21ന്‌ ഈ വിദ്യാര്‍ഥിയുടെ വിദേശ പഠനം കോണ്‍ഗ്രസ്‌ (ഐ) എം എല്‍ എ പി ടി തോമസ്‌ സഭയില്‍ ഉന്നയിച്ചപ്പോള്‍ കണ്ണൂരിലെ ജയരാജന്‍മാരും ശ്രീമതിടീച്ചറും തോമസിനെ നിര്‍ത്തിപ്പൊരിച്ചു. പിണറായിയുടെ മക്കളാരും വിദേശത്തു പഠിക്കുന്നില്ലെന്നും ബാഗ്ലൂരിലാണ്‌ പഠിക്കുന്നതെന്നും പി ജയരാജന്‍ അര്‍ഥശങ്കക്കിടയില്ലാത്ത വിധം സഭയില്‍ പ്രഖ്യാപിച്ചത്‌ തത്സമയ പ്രേക്ഷണത്തിലൂടെ കേരളം കേട്ടതാണ്‌. ജയരാജന്‍ തക്കസമയത്ത്‌ തന്നെ സത്യം വിളിച്ചുപറഞ്ഞ്‌ പാര്‍ട്ടിയെയും സെക്രട്ടറിയേയും രക്ഷിച്ചതില്‍ അഭിമാനം തോന്നാത്ത കമ്യൂണിസ്റ്റുകാരാരും ഉണ്ടാകില്ല. എന്നാല്‍ തൊട്ടടുത്ത ദിവസത്തെ (ഫെബ്രുവരി 22) ദേശാഭിമാനി ദിനപത്രം കൈയ്യിലെടുത്തപ്പോള്‍ കമ്യൂണിസ്റ്റുകാരുടെ ആത്മാഭിമാനം പോക്കറ്റടിച്ചുപോയി. പത്രത്തില്‍ പിണറായി വിജയന്റെ വിശദീകരണം. `` ....വിദേശത്ത്‌ ബര്‍മിങ്‌ഹാം സര്‍വകലാശാലയിലാണ്‌ പഠിക്കുന്നതെന്നും മറ്റും. പി ജയരാജന്‍ സ്വന്തം ഗ്രൂപ്പിന്‌ വേണ്ടി ഏതു കല്ലുവെച്ച നുണയും വിളമ്പാന്‍ കേമനാണെന്ന്‌ ഇതോടെ തെളിഞ്ഞു.വിവേക്‌ കിരണ്‍ 168913 രജിസ്റ്റര്‍ നമ്പറില്‍ 1996 മാര്‍ച്ചിലാണ്‌ എസ്‌ എസ്‌ എല്‍ സി പരീക്ഷ എഴുതിയത്‌. പഠനമികവിന്‌ പേരുകേട്ട തലശേരി സെന്റ്‌ ജോസഫ്‌ ബോയ്‌സ്‌ ഹൈസ്‌കൂളിലായിരുന്നു പഠനം. അതിന്റെ മെച്ചംകൊണ്ടായിരിക്കണം 600ല്‍ 454 മാര്‍ക്കാണ്‌ എസ്‌ എസ്‌ എല്‍ സിക്ക്‌ വിവേകിന്‌ ലഭിച്ചത്‌. സാമാന്യം നല്ല മാര്‍ക്ക്‌ തന്നെ. ഇതില്‍ 205 മാര്‍ക്ക്‌ മലയാളം, ഇംഗ്ലീഷ്‌, ഹിന്ദി എന്നീ ഭാഷാവിഷയങ്ങള്‍ക്കാണ്‌. മറ്റ്‌ വിഷയങ്ങള്‍ക്കെല്ലാം കൂടി 245 മാര്‍ക്ക്‌ മാത്രം.കേരളാ സര്‍വകലാശാലയില്‍ 1998ല്‍ രജിസ്റ്റര്‍ നമ്പര്‍ 44814 ആയി പ്രീഡിഗ്രി പരീക്ഷയെഴുതി പാസായി. 500ല്‍ 257 മാര്‍ക്കാണ്‌ അന്ന്‌ ലഭിച്ചത്‌. അതായത്‌ സെക്കന്റ്‌ ക്ലാസ്‌. ഒന്നാം വര്‍ഷ പ്രീഡിഗ്രിക്കാവട്ടെ ഫസ്റ്റ്‌ ഗ്രൂപ്പാണ്‌ എടുത്തത്‌. ഇംഗ്ലീഷിനും ഹിന്ദിക്കും കൂടി 200ല്‍ 108 മാര്‍ക്കു ലഭിച്ചപ്പോള്‍ മുഖ്യവിഷയമായ സയന്‍സിനും ഗണിതശാസ്‌ത്രത്തിനും കൂടി 300ല്‍ 105 മാര്‍ക്കു മാത്രം. രണ്ടാം വര്‍ഷമാകട്ടെ ഇംഗ്ലീഷിനും ഹിന്ദിക്കും കൂടി 200ല്‍ 117 ഉം മറ്റുവിഷയങ്ങള്‍ക്കെല്ലാംകൂടി 300ല്‍ 140 മാത്രവും.പിന്നീട്‌ 1999ത്തില്‍ കേരളാ സര്‍വകലാശാലയില്‍ ഒന്നാം വര്‍ഷ ബികോം പരീക്ഷക്ക്‌ മൂന്നാംക്ലാസ്‌ മാത്രം. കാപ്പിറ്റല്‍ മാര്‍ക്കറ്റ്‌ പേപ്പറില്‍ 17 മാര്‍ക്ക്‌ മാത്രമെ ലഭിച്ചുള്ളൂ. (61672 ആയിരുന്നു ഡിഗ്രി പരീക്ഷയിലെ രജിസ്റ്റര്‍ നമ്പര്‍) ജയിക്കാന്‍ വേണ്ടിയിരുന്നത്‌ 35ഉം. യഥാക്രമം 36ഉം 38ഉം മാര്‍ക്ക്‌ നേടിയാണ്‌ അക്കൗണ്ടന്‍സിയും ബിസിനസ്‌ മാനേജ്‌മെന്റും പേപ്പറുകളില്‍ തലനാരിഴക്ക്‌ കടന്നുകൂടിയത്‌. 2000 ഏപ്രിലില്‍ കാപ്പിറ്റല്‍ മാര്‍ക്കറ്റ്‌ പേപ്പറിന്റെ മാര്‍ക്ക്‌ 26ആയി മെച്ചപ്പെടുത്തി. അതേ സമയത്ത്‌ രണ്ടാം വര്‍ഷ ബി കോം പരീക്ഷയില്‍ അഡ്വാന്‍സ്‌ഡ്‌ അക്കൗണ്ടിംഗില്‍ 16 മാര്‍ക്കു മാത്രമായിരുന്നു ലഭിച്ചത്‌. എന്നാല്‍ 2001മാര്‍ച്ചിലെഴുതിയ അവസാന വര്‍ഷ പരീക്ഷയില്‍ ഒന്നും രണ്ടും വര്‍ഷങ്ങളിലെ തോറ്റവിഷയങ്ങള്‍ വിജയിക്കുകയും 1500ല്‍ 683 മാര്‍ക്കുമായി ബി കോം കടന്നുകൂടുകയും ചെയ്‌തു. ആകെ മാര്‍ക്കിന്റെ ഏകദേശം 45 ശതമാനം. ഇതാണോ പഠനത്തിലെ മികവ്‌ ?


posted by പിപ്പിള്‍സ്‌ ഫോറം. at 8:04 AM on Nov 22, 2007