ഇടതുപക്ഷം
അപ്പുക്കുട്ടന്‍ വള്ളിക്കുന്ന്
ആണവസഹകരണ കരാറും പാര്‍ലമെന്റ് ലോക്കൗട്ടും അമേരിക്കന്‍ ജനതയ്‌ക്ക് അവരുടെ കോണ്‍ഗ്രസ് എന്ന പോലെ 110 കോടിയിലേറെ വരുന്ന ഇന്ത്യന്‍ ജനതയ്‌ക്ക് അവരുടെ അറിയാനും അറിയിക്കാനും തീരുമാനിക്കാനുമുള്ള പരമാധികാര ജനാധിപത്യ വേദിയാണ് ഇന്ത്യന്‍ പാര്‍ലമെന്റ്. അത് ഫലത്തില്‍ ലോക്കൗട്ട് ചെയ്‌തിരിക്കയാണ്
മാ ധ്യമങ്ങള്‍ പറയുന്നത് എല്ലാ കണ്ണുകളും ഇനി വാഷിങ്‌ടണിലെ ക്യാപ്പിറ്റോള്‍ കുന്നിലേക്ക് എന്നാണ്. അവിടെയാണ് അമേരിക്കന്‍ കോണ്‍ഗ്രസ്സിന്റെ 110-ാം സമ്മേളനം ആരംഭിച്ചിട്ടുള്ളത്. ഇന്ത്യയുമായുള്ള ആണവസഹകരണ കരാറിന് അമേരിക്കന്‍ ജനപ്രതിനിധിസഭ അംഗീകാരം നല്‍കുന്ന മുഹൂര്‍ത്തത്തിന് നമ്മുടെ ഭരണാധികാരികളും മാധ്യമങ്ങളും വീര്‍പ്പടക്കി കാത്തിരിക്കുകയാണ്.
വിയന്നയില്‍ നടന്ന ആണവ വിതരണ രാജ്യങ്ങളുടെ സംഘത്തിന്റെ (എന്‍.എസ്.ജി.) യോഗം ഇന്ത്യയ്‌ക്കുമേലുണ്ടായിരുന്ന വ്യാപാര വിലക്ക് നീക്കി. അതിന്റെ ആഹ്ല്‌ളാദത്തിമിര്‍പ്പ് അടങ്ങിയിട്ടില്ല. ഇന്ത്യയുമായുളള 1 2 3 കരാര്‍ അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സി (ഐ.എ.ഇ.എ.)യും എന്‍.എസ്. ജി.യും അനുവദിച്ച ഇളവുകളുടെ മൂന്ന് രേഖകളും കോണ്‍ഗ്രസ്സിന്റെ അംഗീകാരത്തിന് പ്രസിഡന്റ് ബുഷ് സമര്‍പ്പിക്കും. ഈ മാസം 26-ന് , നവംബര്‍ തിരഞ്ഞെടുപ്പിന്റെ ചൂടിലേക്കും തിരക്കിലേക്കും സഭ പിരിയുന്നതിനുമുമ്പായി ഇന്ത്യയുമായുള്ള കരാര്‍ അംഗീകരിച്ച് കിട്ടേണ്ടതുണ്ട്. ആ നിമിഷം സ്വന്തം വിജയമായി ആഘോഷിക്കാനാണ് ഇവിടത്തെ കാത്തിരിപ്പ്.
ഈ ആവേശലഹരിയില്‍ വിസ്‌മരിക്കപ്പെടുന്ന ഒരു വസ്‌തുതയുണ്ട്. അമേരിക്കന്‍ ജനതയ്‌ക്ക് അവരുടെ കോണ്‍ഗ്രസ് എന്ന പോലെ 110 കോടിയിലേറെ വരുന്ന ഇന്ത്യന്‍ ജനതയ്‌ക്ക് അവരുടെ അറിയാനും അറിയിക്കാനും തീരുമാനിക്കാനുമുള്ള പരമാധികാര ജനാധിപത്യ വേദിയാണ് ഇന്ത്യന്‍ പാര്‍ലമെന്റ്. അത് ഫലത്തില്‍ ലോക്കൗട്ട് ചെയ്‌തിരിക്കയാണ്. ആഗസ്‌ത് 11-ന് പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം ചേരേണ്ടതായിരുന്നു. സപ്‌തംബറിലും വിളിച്ചു ചേര്‍ക്കുന്നില്ല. ഒക്‌ടോബറില്‍ 'സ്വകാല സമ്മേളനമായി ചേര്‍ന്ന് അടുത്ത തിരഞ്ഞെടുപ്പിലേക്ക് വാതിലടച്ചു പിരിയാനാണ് രാഷ്ട്രീയ തീരുമാനം. അമേരിക്കന്‍ കോണ്‍ഗ്രസ് അംഗങ്ങളും അമേരിക്കന്‍ വെബ്‌സൈറ്റും പുറത്തു വിടുന്ന, മാധ്യമങ്ങള്‍ ഏറ്റുപാടുന്ന വിവരങ്ങള്‍ വെച്ച് ഇന്ത്യയുമായി ഉണ്ടാക്കിയ കരാര്‍ എന്തെന്ന് ഊഹിച്ചെടുക്കാനുളള അവസരമേ നമ്മുടെ ജനപ്രതിനിധികള്‍ക്ക് പ്രധാനമന്ത്രി നല്‍കിയിട്ടുള്ളൂ. മാധ്യമങ്ങളില്‍നിന്നുള്ള ഉച്ഛിഷ്‌ടം ഭുജിച്ച് ഇന്ത്യയിലെ പൗരന്മാരും തൃപ്‌തിയടഞ്ഞു കൊള്ളണം.
ആണവ പരീക്ഷണം എപ്പോള്‍ നടത്തണമെന്നത്, ആണവ നിര്‍വ്യാപന കരാറില്‍ ഒപ്പിടേണ്ടതില്ല എന്നത്, സൈനിക സഖ്യങ്ങളില്‍ കക്ഷിചേരേണ്ടതില്ല എന്നത്- രാജ്യ താത്‌പര്യത്തിന് അനുസൃതമായി നമ്മുടെ സ്വതന്ത്രനയം ഉയര്‍ത്തിപ്പിടിച്ച് പാര്‍ലമെന്റില്‍ അംഗീകരിച്ച നിലപാടുകളാണ്. അവ ലംഘിച്ചുകൂടെന്ന് ആവര്‍ത്തിച്ചാവര്‍ത്തിച്ച് പാര്‍ലമെന്റ് ഈ ഗവണ്‍മെന്റിന് മുന്നറിയിപ്പ് നല്‍കിയിട്ടുള്ളതും. സഭയെ വിശ്വാസത്തിലെടുത്തും ബോധ്യപ്പെടുത്തിയും മാത്രമേ അമേരിക്കയുമായുളള കരാറിന് രൂപം നല്‍കൂ എന്ന് പ്രധാനമന്ത്രി മന്‍മോഹന്‍സിങ് പാര്‍ലമെന്റില്‍ ഉറപ്പ് നല്‍കിയിരുന്നതാണ്.
ഇപ്പോള്‍ ചിത്രം പൂര്‍ണമായി തെളിഞ്ഞിരിക്കുന്നു. ആണവ പരീക്ഷണം നടത്തിയാല്‍ കരാര്‍ റദ്ദാകും. ഇന്ത്യയ്‌ക്ക് നല്‍കിയ സാധന സാമഗ്രികള്‍ അമേരിക്ക തിരിച്ചെടുക്കും. ഇന്ത്യന്‍ ആണവ പരിപാടികള്‍ അമേരിക്കന്‍ പ്രസിഡന്റിന്റെയും ഐ.എ.ഇ.എ.യുടെയും എന്‍.എസ്.ജി.യുടെയും നിരീക്ഷണത്തിന് വിധേയമായിരിക്കും. ഇത് പാര്‍ലമെന്റിന് പ്രധാനമന്ത്രി നല്‍കിയ ഉറപ്പിനു വിരുദ്ധമാണ്. എന്നാല്‍ അമേരിക്കന്‍ ഭരണകൂടം അതിന്റെ കോണ്‍ഗ്രസ്സിനും ജനങ്ങള്‍ക്കും ഇതിനകം നല്‍കിയ ഉറപ്പിന്റെ ഭാഗവും.
ഇന്ത്യയുമായുള്ള 1 2 3 സഹകരണ കരാറില്‍ പറയാത്തത് ഹൈഡ് ആക്‌ടില്‍ പറയുക ഹൈഡ് ആക്‌ടിലെ വ്യവസ്ഥകള്‍ക്ക് വിധേയമായി ഐ.എ.ഇ.എ.യെക്കൊണ്ടും എന്‍.എസ്.ജി.യെക്കൊണ്ടും നിബന്ധനകള്‍ വെപ്പിക്കുക. ചുരുക്കത്തില്‍ തെളിവ് നശിപ്പിക്കാന്‍ അവയവങ്ങള്‍ വെട്ടിമുറിച്ച് ഒളിപ്പിക്കും പോലെ വ്യത്യസ്‌ത രേഖകളില്‍ കര്‍ശന ഉപാധികള്‍ വെവ്വേറെ വെച്ചുകൊണ്ട് ഇന്ത്യയെ കീഴ്‌പ്പെടുത്തിയിരിക്കുകയാണ് അമേരിക്ക. ആണവപരീക്ഷണത്തിന് മൊറട്ടോറിയം ഏര്‍പ്പെടുത്തുന്നതായ വിദേശകാര്യമന്ത്രി പ്രണബ്‌മുഖര്‍ജിയുടെ പ്രഖ്യാപനം പോലും എന്‍.എസ്.ജി.യുടെ അംഗീകാരത്തിന് പാകത്തില്‍ ചെയ്യിച്ചതായിരുന്നു. ഇതെല്ലാം പരസ്‌പരം ബന്ധപ്പെടുത്തി കൂട്ടിച്ചേര്‍ത്താലേ ഇന്ത്യന്‍ പാര്‍ലമെന്റില്‍ നിന്നും ജനങ്ങളില്‍ നിന്നും മറച്ചുപിടിച്ച സഹകരണ കരാറിന്റെ യഥാര്‍ഥ വ്യവസ്ഥകള്‍ ഇനിയും മനസ്സിലാക്കാനാകൂ. അതിന് ഇനിയും നമുക്ക് കാലം പിടിക്കും. ജനങ്ങളെ വിശ്വാസത്തിലെടുക്കുന്ന, രാജ്യത്തിന്റെ പരമാധികാരം ഉയര്‍ത്തിപ്പിടിക്കുന്ന ഒരു ഭരണമാറ്റം ഇന്ത്യയില്‍ വരേണ്ടിവരും.
എന്‍.എസ്.ജി. ഉപരോധം നീക്കിയത് ഇന്ത്യയുടെ ചരിത്രവിജയമായി പ്രധാനമന്ത്രിയും കൂട്ടരും പ്രസിഡന്റ് ബുഷും ചേര്‍ന്ന് ആഘോഷിക്കുമ്പോള്‍ ആണവമേഖലയിലെ രണ്ട് ആധികാരിക വക്താക്കളുടെ പ്രതികരണം അര്‍ഥഗര്‍ഭമാണ്. ഇത് അമേരിക്കയുടെ വിജയമാണെന്നാണ് മുന്‍ ആണവോര്‍ജ കമീഷന്‍ ചെയര്‍മാര്‍ പി.കെ. അയ്യങ്കാര്‍ പറഞ്ഞത്. ഭാഭ ആണവ ഗവേഷണ കേന്ദ്രത്തിന്റെ മുന്‍ ഡയറക്‌ടര്‍ എ.എന്‍. പ്രസാദ് ആകട്ടെ, ആണവ പരീക്ഷണം നടത്താനുളള നമ്മുടെ അവകാശം ഇനി കടലാസില്‍ മാത്രം എന്ന് വ്യക്തമാക്കുന്നു. പ്രായോഗികമായി അതെല്ലാം നാം ഉപേക്ഷിച്ചുകഴിഞ്ഞെന്നും. വിയന്നയില്‍ നടന്ന ചര്‍ച്ചയില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച ആണവോര്‍ജ കമ്മീഷന്‍ ചെയര്‍മാന്‍ അനില്‍ കകോത്‌കര്‍ തന്നെ പറയുന്നത് പരീക്ഷണം നടത്താനുള്ള നമ്മുടെ നിയമപരമായ അവകാശം മാത്രമേ നിലനില്‍ക്കുന്നുള്ളൂ എന്നാണ്. പരീക്ഷണം നടത്തുകയാണെങ്കില്‍ പ്രത്യഘാതങ്ങളുണ്ടാകുമെന്ന് അദ്ദേഹം സമ്മതിക്കുന്നു.
കരാറിന് അമേരിക്കന്‍ കോണ്‍ഗ്രസ് അന്തിമമായി അനുവാദം കൊടുക്കാതിരിക്കുന്ന പ്രശ്‌നം ഉദിക്കുന്നില്ല. ഡോ. പി.കെ.അയ്യങ്കാര്‍ ചൂണ്ടിക്കാണിച്ചതുപോലെ അമേരിക്കയ്‌ക്ക് ഇന്ത്യയുടെ വലിയ ആണവ വിപണിയില്‍ ശതകോടി ഡോളറിന്റെ വ്യാപാര താത്‌പര്യമാണുള്ളത്. അമേരിക്കന്‍ താത്‌പര്യം സംരക്ഷിക്കാനുള്ള എല്ലാ ഉപാധികളും ഇന്ത്യയെക്കൊണ്ടവര്‍ സമ്മതിപ്പിച്ചിട്ടുമുണ്ട്. കേവലം ആണവ സഹകരണം മാത്രമല്ല അമേരിക്കയുടെ അജന്‍ഡ. രാജ്യരക്ഷ, വിദേശനയം എന്നിവയുമായി ബന്ധപ്പെട്ട് ഇന്ത്യയെ തങ്ങളുടെ രാഷ്ട്രീയ പാളയത്തിലേക്ക് ആനയിക്കലാണ്. ഇന്ത്യന്‍ രാജ്യരക്ഷാമന്ത്രി എ.കെ.ആന്റണി അമേരിക്കയില്‍ എത്തിക്കഴിഞ്ഞു. പ്രധാനമന്ത്രി മന്‍മോഹന്‍സിങ് തന്നെ ഈ മാസം അവസാനം ബുഷുമായുള്ള ഉച്ചകോടിക്ക് അവിടേക്ക് തിരിക്കുകയാണ്. ബുഷ് ഭരണകൂടം നിശ്ചയിച്ച അജന്‍ഡ അങ്ങനെ അമേരിക്കന്‍ തിരഞ്ഞെടുപ്പിനുമുമ്പ് തന്നെ പൂര്‍ത്തിയാകുമെന്നര്‍ഥം. ഇതെല്ലാം ഇന്ത്യന്‍ പാര്‍ലമെന്റിനെ നോക്കുകുത്തിയാക്കി വെച്ച് ഇന്ത്യന്‍ ജനതയില്‍ നിന്ന് മറച്ചു പിടിച്ച് ചെയ്യാന്‍ പ്രധാനന്ത്രിക്ക് കഴിഞ്ഞു. ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ശ്രീകോവില്‍ എന്നാണല്ലോ പാര്‍ലമെന്റിനെ വിശേഷിപ്പിക്കാറ്. ആഗസ്‌ത് 22-ന് ഒരുകോടി രൂപയുടെ നോട്ടുകെട്ടുകളാണ് ആ ശ്രീകോവിലില്‍ അര്‍പ്പിക്കപ്പെട്ടത്. വിശ്വാസവോട്ടിന് നല്‍കിയ വിലയുടെ ഒരു ചെറിയ ഭാഗം അന്ന് നടയടച്ച് ഇറങ്ങിയതാണ്. അധ്യക്ഷപീഠത്തില്‍ നിറഞ്ഞുകവിഞ്ഞിരുന്ന് ആ പരമോന്നതസഭയുടെ മഹത്ത്വത്തെപ്പറ്റി ഉറക്കെ പറയാറുളള സ്‌പീക്കര്‍ സോമനാഥ് ചാറ്റര്‍ജിയുടെ മുഖവും ശബ്‌ദവും പിന്നെ കണ്ടിട്ടും കേട്ടിട്ടുമില്ല. ജമ്മു-കശ്‌മീര്‍ കത്തിയെരിഞ്ഞു. ഒറീസ്സയില്‍ വര്‍ഗീയ കലാപം ആരാധനാലയങ്ങളും മതസ്ഥാപനങ്ങളും മത്രമല്ല മത വിശ്വാസികളെപ്പോലും ചാമ്പലാക്കി. ബിഹാര്‍ പ്രളയജലത്തില്‍. നാണ്യപ്പെരുപ്പവും വിലക്കയറ്റവും ചരിത്ര വിതാനങ്ങളില്‍ നിന്നു കുതിച്ചുയര്‍ന്നു. അസഹനീയമായ കെടുതികളില്‍ വലയുകയാണ് ജനകോടികള്‍. അവരുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യേണ്ട പാര്‍ലമെന്റിനുപോലും പതിവനുസരിച്ച് സമ്മേളിക്കാന്‍ പോലും കഴിഞ്ഞില്ല. ആണവക്കരാറിന്റെ പേരില്‍ സഭയില്‍ ഭൂരിപക്ഷം ഏച്ചുകൂട്ടിക്കെട്ടിയ ഒരു ഗവണ്‍മെന്റിന്റെ സത്യത്തില്‍ നിന്നുള്ള ഒളിച്ചോട്ടം.
ഈ യാഥാര്‍ഥ്യങ്ങളെല്ലാം ഈ പംക്തികാരന്റെ ഭാവനാവിലാസമായി വ്യാഖ്യാനിക്കാന്‍ ഇപ്പോഴും ചിലര്‍ നിര്‍ബന്ധ ബുദ്ധി കാണിക്കുന്നുണ്ട് എന്ന് 'ആക്ഷേപങ്ങളും അഭിപ്രായങ്ങളി'ലെയും തുടര്‍ പ്രതികരണങ്ങള്‍ വ്യക്തമാക്കുന്നു. പ്രധാനമന്ത്രിക്കൊപ്പം വിരുന്നുണ്ട് വിശ്വാസപ്രമേയത്തെ പിന്തുണച്ച ഷിബു സോറന്‍ പിന്നീട് കാട്ടിക്കൂട്ടിയത് അവര്‍ കണ്ടില്ലെന്ന് നടിക്കുന്നു. ജാര്‍ഖണ്‌ഡിലെ മന്ത്രിസഭയെ രാജിവെപ്പിച്ച് മന്ത്രിസഭ രൂപവത്‌കരിച്ച് മുഖ്യമന്ത്രിയായത് തെളിഞ്ഞ വസ്‌തുതയാണല്ലോ. ഇനി എന്തെല്ലാം കാണാനും കേള്‍ക്കാനുമിരിക്കുന്നു. മുന്‍ എം.പി.യും കോണ്‍ഗ്രസ്സുകാരനും അതിലേറെ പ്രമുഖ പത്രപ്രവര്‍ത്തകനുമായ എം.ജെ.അക്‌ബര്‍ കഴിഞ്ഞ ദിവസം എഴുതിയത് ഈ വാദക്കാര്‍ വായിക്കുന്നത് നന്ന്. 'ബൈലൈന്‍' എന്ന തന്റെ പംക്തിയില്‍ അദ്ദേഹം എഴുതി : ''ഒടുവില്‍ മന്‍മോഹന്‍സിങ്ങിന്റെ വസ്‌ത്രത്തിലും ചെളിപുരണ്ടു. അമേരിക്കയുമായുളള സൗഹൃദത്തെ രക്ഷിക്കാന്‍ എം.പി.മാരെ വിലയ്‌ക്കെടുത്ത സംഭവം വലിയ അപഖ്യാതിയായി മാറി.'' ഈ വിഷയവുമായി ബന്ധപ്പെട്ടതല്ലെങ്കിലും ഈ പംക്തിയുമായി ബന്ധപ്പെട്ട മറ്റൊരു വിവാദത്തിനുള്ള ഉത്തരവും ഈയിടെ ഉണ്ടായി. സി.പി.എം. കോട്ടയം സംസ്ഥാന സമ്മേളനം കഴിഞ്ഞപ്പോള്‍ ഈ പംക്തിയില്‍ ഇങ്ങനെ എഴുതിയിരുന്നു: ''സമ്മേളന പ്രക്രിയയിലെ ഏറ്റവും പ്രധാനമായ സന്ദര്‍ഭം ചര്‍ച്ചയുടെ അവസാനഘട്ടത്തില്‍ പി.ബി.ക്കുവേണ്ടി മറുപടി പറഞ്ഞ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടിന്റെ പ്രസംഗമായിരുന്നു.
അതിന്റെ കാതല്‍ മാധ്യമ റിപ്പോര്‍ട്ടുകളിലും സംസ്ഥാന സെക്രട്ടറിയുടെ ദേശാഭിമാനിയിലെ അവലോകന പരമ്പരയിലും ഒരുപോലെ പ്രകടമായില്ല.'' തുടര്‍ന്ന് അവ എന്തെന്ന് അക്കമിട്ട് വിശദീകരിക്കുകയും ചെയ്‌തു. സി.പി.എം. വിഭാഗീയതയുടെ യഥാര്‍ഥ മര്‍മവും ഗതിയും വ്യക്തമാക്കാനാണ് അത് ചെയ്‌തത്. ചില്ലറ ചീമുട്ടയേറൊന്നുമല്ല അതിന്റെ പേരില്‍ സി.പി.എം. മുഖപത്രം ഈ ലേഖകന്റെ മേല്‍ നടത്തിയത്. കൂട്ടത്തില്‍ ഇങ്ങനെ പറയുക പോലും ചെയ്‌തു: ''സി.പി.എം. നേതാക്കള്‍ മാത്രം പങ്കെടുത്ത സമ്മേളനത്തില്‍ ചര്‍ച്ചയ്‌ക്ക് മറുപടിയായി ജനറല്‍ സെക്രട്ടറി സംസാരിച്ച കാര്യങ്ങള്‍ ഒരിടത്തും പ്രസിദ്ധീകരിച്ചതല്ല. പ്രസിദ്ധീകരിക്കുന്നതുമല്ല. അപ്പുക്കുട്ടന്‍ പറഞ്ഞകാര്യങ്ങള്‍ ശരിയാണെന്ന് എന്താണ് ഉറപ്പ്?''
ആ ചോദ്യത്തിനുളള ഉത്തരം ഇപ്പോള്‍ ദേശാഭിമാനി തന്നെ പ്രസിദ്ധീകരിച്ചിട്ടുണ്ട്. മുഖ്യമന്ത്രി വി.എസ്സിന്റെ പ്രസ്‌താവനയായി: ''......എന്നെ സംബന്ധിച്ച് ഏകപക്ഷീയമായ അഭിപ്രായങ്ങള്‍ പ്രകടിപ്പിച്ചതിന്റെ വസ്‌തുതകള്‍ മനസ്സിലാക്കി പിന്നീട് പി.ബി. കൈക്കൊണ്ട തീരുമാനത്തെപ്പറ്റിയും കോട്ടയം സമ്മേളനത്തില്‍ വിമര്‍ശനം വന്നു. സി.പി.എം. കമ്മിറ്റി ആദ്യം ഒരു തീരുമാനമെടുത്തു, പിന്നീട് തീരുമാനം മാറ്റി, പിടിപ്പുകെട്ട നേതൃത്വം എന്ന വിമര്‍ശനം സമ്മേളനത്തില്‍ ഉയര്‍ന്നപ്പോള്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറി സംഭവിച്ച കാര്യങ്ങള്‍ സമ്മേളനത്തില്‍ വിശദീകരിച്ചു''-മുഖ്യമന്ത്രി പറഞ്ഞു.