Tuesday, June 17, 2008

ഏലംകുളത്തുനിന്നുള്ള സന്ദേശം

ഏലംകുളത്തുനിന്നുള്ള സന്ദേശം

അപ്പുക്കുട്ടന്‍ വള്ളിക്കുന്ന്‌

ഒരുകാര്യത്തിലെങ്കിലും യോജിച്ചാല്‍ ഇ.എം.എസ്സിനോടുള്ള ചെറിയൊരു കടമെങ്കിലും കേരളസമൂഹത്തിന്‌ ഇന്ന്‌ വീട്ടാന്‍ കഴിയും. തരിശായിക്കിടക്കുന്ന മണ്ണ്‌ ഉഴുതുമറിച്ച്‌, വിത്തും വളവും വെള്ളവും ചേര്‍ത്ത്‌, അധ്വാനിക്കുന്ന ജനതയുടെ ഒരു പുതിയ സംഘഗാഥ രചിച്ച്‌, ബംഗാളിലെയും ആന്ധ്രയിലെയും മില്ലുടമകളുടെ വീട്ടുമുറ്റത്തേക്ക്‌ യാചനയാത്ര നടത്തുന്ന ഇന്നത്തെ അവസ്ഥ മാറ്റിത്തീര്‍ത്തുകൊണ്ട്‌ രാഷ്ട്രീയ കക്ഷി വ്യത്യാസമില്ലാതെ, കൊടികളുടെ നിറഭേദമില്ലാതെ, അങ്ങനെ ഒരുകൂട്ടായ്‌മ. അത്‌ കേരളീയ സമൂഹത്തിന്റെ നിലനില്‌പിന്റെ അടിയന്തരാവശ്യമാണ്‌ വി വാദത്തിന്‌ അറുതിയും വ്യക്തതയുമായിരുന്നു ഇ.എം.എസ്‌. കമ്യൂണിസ്റ്റ്‌ പാര്‍ട്ടിക്കു മാത്രമല്ല, പൊതുസമൂഹത്തിനാകെ. ജന്മിത്വം അവസാനിപ്പിക്കുന്നതുതൊട്ട്‌ അധികാരം ജനങ്ങളിലേക്ക്‌ എന്നതുവരെ ആ വ്യക്തതയും കൃത്യതയും ആശയങ്ങളില്‍ മാത്രമല്ല, അനുഭവങ്ങളിലൂടെയും ജനങ്ങള്‍ സ്വയം അറിഞ്ഞു. മറക്കുടയ്‌ക്കുള്ളില്‍നിന്ന്‌ മോചിപ്പിച്ച മഹാനരകങ്ങള്‍- നമ്പൂതിരിയെ മനുഷ്യനാക്കിയത്‌, കുടിയൊഴിപ്പിക്കല്‍ തടഞ്ഞത്‌, കാര്‍ഷികബില്ലും ഭൂപരിഷ്‌കരണവും, അടിമുടി മാറ്റിയ പോലീസ്‌ നയം, രാഷ്ട്രീയരംഗത്തെ ഐക്യമുന്നണി, ഭരണവും സമരവും, ജനപക്ഷത്തിനുവേണ്ടിയുള്ള ആസൂത്രണം, വിദ്യാഭ്യാസമേഖലയില്‍നിന്ന്‌ നിര്‍മാര്‍ജനം ചെയ്‌ത അടിമത്തം, വര്‍ഗപരമായി വരേണ്യപക്ഷത്തുള്ള നീതിപീഠങ്ങളെ ജനപക്ഷത്തേക്ക്‌ കൊണ്ടുവരാന്‍ നടത്തിയ പോരാട്ടം, അവര്‍ അവരുടേതെന്നും നമ്മള്‍ നമ്മുടേതെന്നും പറയുന്ന രാജ്യാതിര്‍ത്തി സംബന്ധിച്ച നിലപാട്‌- വിവാദങ്ങളിലൂടെ ഉരുത്തിരിഞ്ഞ എന്തെല്ലാം വിഷയങ്ങള്‍! ആല്‍ബര്‍ട്ട്‌ ഐന്‍സ്റ്റീന്‍ മുമ്പ്‌ ഗാന്ധിജിയെപ്പറ്റി പറഞ്ഞ വാക്കുകള്‍ അല്‌പം ഭേദഗതിയോടെ ഇവിടെ ഇ.എം.എസ്സിനെക്കുറിച്ചും ഉറപ്പിച്ചു പറയാന്‍ കഴിയും: ഇങ്ങനെ ഒരു കമ്യൂണിസ്റ്റുകാരന്‍ കേരളത്തില്‍ ജീവിച്ചിരുന്നു എന്ന്‌ വരുംതലമുറകള്‍ വിശ്വസിക്കാന്‍ ശങ്കിച്ചുപോയെന്നിരിക്കും. ഉണ്ടായിരുന്ന സ്വത്തെല്ലാം പാര്‍ട്ടിക്ക്‌ നല്‌കി കുടുംബ ച്ചെലവിന്‌ ആവശ്യമായത്‌ പാര്‍ട്ടിയില്‍നിന്ന്‌ വാങ്ങി, തന്റെ എഴുത്തില്‍നിന്നുള്ള വരുമാനംപോലും പാര്‍ട്ടി അക്കൗണ്ടിലേക്ക്‌ നല്‌കി ജീവിച്ച ഒരു കമ്യൂണിസ്റ്റുകാരന്‍. അദ്ദേഹത്തിന്റെ തന്നെ വാക്കുകളില്‍: ''പാരമ്പര്യംവഴി കിട്ടിയതോ സ്വന്തമായി ഉണ്ടാക്കിയതോ ആയ ഒരു സ്വത്തുമില്ലാതെ തൊഴിലാളിവര്‍ഗത്തിനുവേണ്ടി ഉഴിഞ്ഞുവെച്ച ഒരു മുഴുവന്‍സമയ രാഷ്ട്രീയ പ്രവര്‍ത്തകന്‍.'' കമ്യൂണിസ്റ്റ്‌ പാര്‍ട്ടി കേരളത്തിന്‌ നല്‌കിയ ആദ്യത്തെയും അവസാനത്തെയും ജീവിതമാതൃക എന്നുകൂടി രേഖപ്പെടുത്തേണ്ടിവരും. അങ്ങനെയുള്ള ഇ.എം.എസ്സിന്റെ ജന്മശതാബ്ദി കേരളത്തില്‍ വിവാദമാകേണ്ട ആവശ്യമില്ല; വിശേഷിച്ച്‌, കേരളത്തിലെ കോണ്‍ഗ്രസ്‌ പാര്‍ട്ടിയും അതിന്റെ തുടര്‍ച്ചയായി സി.പി.എം.വരെ രൂപപ്പെട്ട എല്ലാ രാഷ്ട്രീയ പ്രസ്ഥാനങ്ങളും ഇ.എം.എസ്സിന്റെ നേതൃപാടവവും പ്രവര്‍ത്തനസാരഥ്യവും വേണ്ടുവോളം അനുഭവിച്ചുപോന്നവരായതുകൊണ്ട്‌. യഥാര്‍ഥത്തില്‍ കോണ്‍ഗ്രസ്സും സി.പി.ഐ.യും സി.പി.എമ്മും യു.ഡി.എഫ്‌., എല്‍.ഡി.എഫ്‌. മുന്നണികളിലെ മറ്റു ഘടകകക്ഷികളുമൊക്കെ ചേര്‍ന്ന്‌ കൂട്ടായി ആഘോഷിക്കേണ്ട ഒന്നാണ്‌ ഇ.എം.എസ്സിന്റെ ജന്മശതാബ്ദി. ഇ.എം.എസ്‌. വിഭാവനം ചെയ്‌ത 'മലയാളിയുടെ മാതൃഭൂമി' ലോകത്തിനൊരു മാതൃകയാക്കിമാറ്റാന്‍വേണ്ട കൂട്ടായ്‌മയാണ്‌ ഉണ്ടാകേണ്ടത്‌. ഇ.എം.എസ്‌. ഉയര്‍ത്തിപ്പിടിച്ച സാമൂഹിക, രാഷ്ട്രീയ, സാമ്പത്തിക, സാംസ്‌കാരികദര്‍ശനങ്ങളെ സംബന്ധിച്ച സംവാദവും സ്വയം വിമര്‍ശനവും ഇതിന്റെ ഭാഗമായി നടക്കേണ്ടതാണ്‌. ഇ.എം.എസ്‌. സ്ഥാപിച്ച സി.പി.എമ്മിന്റെ താത്ത്വിക വാരിക, ഈ ജൂണ്‍ 13 തൊട്ടുള്ള ഒരു വര്‍ഷക്കാലം ''ഇ.എം.എസ്‌. നല്‌കിയ അമൂല്യ സംഭാവനകള്‍ വിശദമായി പഠിച്ച്‌ ആഴത്തിലുള്ള പഠനത്തിനു പ്രയോജനപ്പെടുത്താനും'' ചെയ്‌ത ആഹ്വാനം എല്ലാം വിഭാഗം ആളുകളും സ്വാഗതം ചെയ്യേണ്ടതാണ്‌. 2008 ജൂണ്‍ 13 ഇ.എം.എസ്സിന്റെ നൂറാം ജന്മദിനമായിരുന്നെന്ന കാര്യത്തില്‍ ആര്‍ക്കും വിയോജിക്കാന്‍ കഴിയില്ല; ജന്മശതാബ്ദി ഈ ദിനം തൊട്ട്‌ ഒരാണ്ട്‌ കാലമാണെന്നതും. എന്നിട്ടും ഒരുവര്‍ഷം കൂടി കഴിഞ്ഞ്‌ 2009 ജൂണ്‍ 13 വന്നേ ജന്മശതാബ്ദി ആഘോഷിക്കുകയുള്ളൂ എന്ന്‌ സി.പി.എം. സംസ്ഥാന സെക്രട്ടറി പറയുന്നു. അതെന്തുകൊണ്ടാണെന്ന്‌ ഈ ലേഖകനെപ്പോലുള്ള ഒരാള്‍ക്ക്‌ മനസ്സിലാകുന്നില്ല. പാര്‍ട്ടി സെക്രട്ടറിക്കും താത്ത്വിക വാരികയ്‌ക്കും ജന്മശതാബ്ദി രണ്ടുവര്‍ഷങ്ങളിലാകേണ്ടതില്ല. ഇ.എം.എസ്സിന്റെ പാര്‍ട്ടിതന്നെ അങ്ങനെ ആലോചിച്ചാലും കേരളം അതു നീട്ടിവെക്കുകയില്ല. അതിന്റെ തെളിവാണല്ലോ, എ.കെ.ജി. സെന്റര്‍ നിലകൊള്ളുന്ന തിരുവനന്തപുരത്തുതന്നെ ജൂണ്‍ 13ന്‌ നടന്നത്‌. സംസ്ഥാന ഗവണ്മെന്റിന്റെ പാര്‍ലമെന്ററി കാര്യവകുപ്പുമായി ബന്ധമുള്ള ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ പാര്‍ലമെന്ററി അഫയേഴ്‌സ്‌ അവിടെ ഇ.എം.എസ്‌. ജന്മശതാബ്ദിയാഘോഷം സംഘടിപ്പിച്ചു. ഉദ്‌ഘാടനം മുഖ്യമന്ത്രി വി.എസ്‌. അച്യുതാനന്ദന്‍ നിര്‍വഹിച്ചു. ലോക്‌സഭാ സ്‌പീക്കര്‍ സോമനാഥ്‌ ചാറ്റര്‍ജി ഇ.എം.എസ്‌. അനുസ്‌മരണ പ്രഭാഷണത്തിനെത്തി. അതുപോലുള്ള താരസാന്നിധ്യം ഉണ്ടായില്ലെങ്കിലും ഇ.എം.എസ്സിന്റെ പഴയകാല സഹപ്രവര്‍ത്തകരടക്കം സംബന്ധിച്ച പ്രൗഢഗംഭീര സദസ്സില്‍ ആഘോഷാനുസ്‌മരണം നടന്നു. ഐതിഹ്യങ്ങളുടെ ലോകത്ത്‌ പിറന്നുവളര്‍ന്ന്‌ ഒടുവില്‍ തൊഴിലാളിവര്‍ഗത്തിന്റെ ദത്തുപുത്രനായി മാറിയ ഏലംകുളത്തുകാരുടെ കുഞ്ചുവിന്‌ ജന്മനാട്ടില്‍ അര്‍ഹമായ ഒരു സ്‌മാരകം ഈ ചരിത്രസന്ദര്‍ഭത്തില്‍ എല്‍.ഡി.എഫ്‌. ഗവണ്മെന്റ്‌ നിര്‍മിക്കണമെന്ന പ്രമേയം ഏറെ ശ്രദ്ധേയവുമായി. ഇ.എം.എസ്‌. വിദ്യാര്‍ഥിജീവിതം അവസാനിപ്പിച്ച്‌ ദേശീയ സമരത്തിലേക്ക്‌ യാത്രപറഞ്ഞു പോയത്‌ തൃശ്ശൂരിലെ സെന്റ്‌ തോമസ്‌ കോളേജിന്റെ കവാടം പിന്നിട്ടാണ്‌. ആ കോളേജും ഈ ചരിത്രദിനം അനുസ്‌മരിക്കുന്നതില്‍ പിന്നിലായില്ല. തെറ്റുപറ്റിയാല്‍ സമ്മതിക്കുന്നതും തിരുത്തുന്നതുമായിരുന്നു ഇ.എം.എസ്സിന്റെ ഏറ്റവും വലിയ ഗുണം. ഈ ജന്മശതാബ്ദി വര്‍ഷത്തില്‍ ആ മാതൃക ഉള്‍ക്കൊള്ളാന്‍ ഇ.എം.എസ്സിന്റെ പാര്‍ട്ടിക്ക്‌ കഴിയട്ടെ എന്നു മാത്രമേ തത്‌കാലം ആശംസിക്കാനാവൂ. മരണപ്പെടുന്നതിന്‌ കൃത്യം നാലുവര്‍ഷം മുമ്പ്‌ പാര്‍ട്ടിക്കുവേണ്ടി അദ്ദേഹം എഴുതിവെച്ച ഒസ്യത്ത്‌, പാര്‍ട്ടി പത്രത്തിന്റെ നേരവകാശത്തിനും ഗ്രന്ഥങ്ങളുടെയും റോയല്‍റ്റിയുടെയും പകര്‍പ്പവകാശത്തിനും വേണ്ടി മാത്രമായിരുന്നില്ല. ''ചൂഷണരഹിതമായ ഒരു സാമൂഹികവ്യവസ്ഥയെക്കുറിച്ച്‌ സ്വപ്‌നം കണ്ട്‌ ആ സ്വപ്‌നസാക്ഷാത്‌കാരത്തിനുവേണ്ടി പടപൊരുതിയ മാര്‍ക്‌സ്‌, ഏംഗല്‍സ്‌, ലെനിന്‍ എന്നിവരുടെ സാമ്പത്തിക, രാഷ്ട്രീയ സിദ്ധാന്തങ്ങള്‍ പ്രചരിപ്പിക്കുന്നതിനും ആ സിദ്ധാന്തങ്ങളുടെ അടിസ്ഥാനത്തില്‍ ഒരു പുതിയ ഇന്ത്യ കെട്ടിപ്പടുക്കുന്നതിനുമുള്ള പ്രവര്‍ത്തനങ്ങള്‍ക്കും'' ഉള്ള പകര്‍പ്പവകാശമാണ്‌ യഥാര്‍ഥത്തില്‍ സി.പി.എം. ഒസ്യത്തിലൂടെ ഏറ്റുവാങ്ങിയിട്ടുള്ളത്‌. ഇന്നും കട്ടന്‍ ചായയും പരിപ്പുവടയും ഒരുനേരം പോലും സ്വപ്‌നം കാണാന്‍ കഴിയാത്ത കോടിക്കണക്കിന്‌ ആളുകള്‍ ജീവിക്കുന്ന ഒരു ഇന്ത്യയെപ്പറ്റിയാണ്‌, അതിന്റെ ഭാഗമായ കേരളത്തെപ്പറ്റിയാണ്‌ ഇ.എം.എസ്‌ ഓര്‍മിപ്പിച്ചിട്ടുള്ളത്‌. ഓര്‍മയുണ്ടായിരിക്കണം സഖാക്കളേ... ഇന്ന്‌ കേരളം ഒരു തിരിച്ചുപോക്കിലാണ്‌; രാഷ്ട്രീയവുംസാമൂഹികവുമായ ഇരുട്ടിലേക്ക്‌. മുതലാളിത്തത്തിന്റെ അതിരൂക്ഷമായ പ്രതിസന്ധി ഒരുപിടി ധനവാന്മാരെ ഒരു ധ്രുവത്തില്‍ അത്യുന്നതങ്ങളിലേക്കു വളര്‍ത്തുകയും സമൂഹത്തിന്റെ ഭൂരിഭാഗത്തെയും മറ്റൊരു ധ്രുവത്തില്‍ ദാരിദ്ര്യത്തിന്റെയും ഭക്ഷ്യക്ഷാമത്തിന്റെയും വിലക്കയറ്റത്തിന്റെയും കെടുതികളിലേക്ക്‌ എടുത്തെറിയുകയും ചെയ്യുന്നു. ഈ രണ്ട്‌ ധ്രുവങ്ങളെയും കൂട്ടിച്ചേര്‍ത്ത്‌ വികസനവ്യാമോഹമെന്ന ഒരു കൃത്രിമ മഴവില്‍ സൃഷ്‌ടിച്ച്‌ ബൂര്‍ഷ്വാ രാഷ്ട്രീയ, സാമ്പത്തിക പണ്ഡിതന്മാര്‍ സ്വയം ആശ്വാസം കൊള്ളുന്നു. ഇതിന്റെ പ്രത്യാഘാതങ്ങള്‍ വമ്പിച്ച വിലക്കയറ്റത്തിലൂടെയും വരുമാനത്തകര്‍ച്ചയിലൂടെയും കേരളവും അനുഭവിച്ചറിയുന്നു. ഭൂപരിഷ്‌കരണവും സംരക്ഷയും വ്യവസ്ഥ ചെയ്‌ത കേരളത്തില്‍ ഭൂജന്മിത്വം മാത്രമല്ല, രാഷ്ട്രീയജന്മിത്വവും മേധാവിത്വം നേടുന്നു. ഭൂമാഫിയകള്‍ വീണ്ടും കുടിയൊഴിപ്പിക്കപ്പെടുന്നവരെയും കുടിയാന്മാരെയും സൃഷ്‌ടിക്കുന്നു. കപട സന്ന്യാസിമാര്‍ മാത്രമല്ല, എല്ലാ അവിഹിത ശക്തികളുടെയും ദല്ലാളന്മാരായി രാഷ്ട്രീയനേതൃത്വങ്ങള്‍ രൂപാന്തരം നേടുന്നു. തൊട്ടുകൂടായ്‌മയും തീണ്ടിക്കൂടായ്‌മയും പണാശ്രയവും വിദ്യാഭ്യാസമേഖലയെ അകലങ്ങളിലാക്കുന്നു. മാതൃഭാഷയുടെ കാര്യത്തില്‍ നിരക്ഷരതയുടെ ശതമാനം ഏറുന്നു. ആരോഗ്യമാതൃക തകര്‍ന്നടിയുന്നു. മണ്ണ്‌ തരിശായി കിടക്കുന്നു. മലയാളിക്ക്‌ മണ്ണിനോട്‌ വെറുപ്പും. ബംഗാളില്‍ നിന്നും മറ്റുമുള്ള തൊഴിലാളികള്‍ക്കുവേണ്ടി കേരളം കാത്തുകിടക്കുന്നു. ഈ അവസ്ഥയെങ്കിലും തിരുത്താന്‍ സമയം വൈകിയെന്ന്‌ ഇഎം.എസ്‌. ജന്മശതാബ്ദി ഓര്‍മിപ്പിക്കുന്നു. ജനകോടികളെ ഏകോപിപ്പിക്കുന്നതായിരുന്നു ചിരപരിചിതമായ ഇ.എം.എസ്സിന്റെ സഹോദരി- സഹോദരന്മാരെ എന്ന ശബ്ദം. ഇന്ന്‌ ഭിന്നിപ്പിക്കലിന്റെ ശബ്ദമാണ്‌ എങ്ങും. മൂന്നാര്‍ദൗത്യംതൊട്ട്‌ ഗോള്‍ഫ്‌ ക്ലബ്‌ ഒഴിപ്പിക്കല്‍വരെ. ഒരുപക്ഷത്ത്‌ ഇ.എം.എസ്സിന്റെ പാര്‍ട്ടി എന്തിനും പ്രതിക്കൂട്ടില്‍. എന്തുകൊണ്ടിങ്ങനെ? ആദ്യ കമ്യൂണിസ്റ്റ്‌ മന്ത്രിസഭയുടെയും ഐക്യമുന്നണി മന്ത്രിസഭയുടെയും മുഖ്യമന്ത്രിയായിരുന്നു ഇ.എം.എസ്‌. പാര്‍ട്ടിയുടെയും മുന്നണിയുടെയും ഏക വക്താവ്‌. ഇന്നത്തെ അവസ്ഥയോ? കാറ്റെടുത്ത ചീട്ടുകൊട്ടാരം പോലെ ഒരു ഗവണ്‍മെന്റും ഭരണമുന്നണിയും; പ്രതീക്ഷയറ്റ്‌ ജനങ്ങള്‍. സമ്പന്നമാണ്‌ നമ്മുടെ യുവജനപ്രസ്ഥാനങ്ങള്‍. വിപുലമാണ്‌ വര്‍ഗ-ബഹുജനസംഘടനകള്‍. ഇതെല്ലാം രാഷ്ട്രീയ ജന്മിമാര്‍ക്ക്‌ കെട്ടുകാഴ്‌ച വെക്കാനുള്ളതല്ല; നവലോകസൃഷ്‌ടിക്ക്‌ ലക്ഷ്യമിടേണ്ട ജനങ്ങളുടെ പ്രസ്ഥാനങ്ങളാണ്‌. ഒരുകാര്യത്തിലെങ്കിലും യോജിച്ചാല്‍ ഇ.എം.എസ്സിനോടുള്ള ചെറിയൊരു കടമെങ്കിലും കേരളസമൂഹത്തിന്‌ ഇന്ന്‌ വീട്ടാന്‍ കഴിയും. തരിശായി ക്കിടക്കുന്ന മണ്ണ്‌ ഉഴുതുമറിച്ച്‌, വിത്തും വളവും വെള്ളവും ചേര്‍ത്ത്‌, അധ്വാനിക്കുന്ന ജനതയുടെ ഒരു പുതിയ സംഘഗാഥ രചിച്ച്‌, ബംഗാളിലെയും ആന്ധ്രയിലെയും മില്ലുടമകളുടെ വീട്ടുമുറ്റത്തേക്ക്‌ യാചനയാത്ര നടത്തുന്ന ഇന്നത്തെ അവസ്ഥ മാറ്റിത്തീര്‍ത്തുകൊണ്ട്‌ രാഷ്ട്രീയ കക്ഷി വ്യത്യാസമില്ലാതെ, കൊടികളുടെ നിറഭേദമില്ലാതെ, അങ്ങനെ ഒരുകൂട്ടായ്‌മ. അത്‌ കേരളീയ സമൂഹത്തിന്റെ നിലനില്‌പിന്റെ അടിയന്തരാവശ്യമാണ്‌. ആ വെല്ലുവിളി ഏറ്റെടുക്കാന്‍ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ ഇടതു-വലതു വ്യത്യാസമില്ലാതെ തയ്യാറുണ്ടോ? ഇ.എം.എസ്‌. ജന്മശതാബ്ദി ഏറ്റവും ചുരുങ്ങിയത്‌ അതെങ്കിലും ആവശ്യപ്പെടുന്നു. അധികാരവികേന്ദ്രീകരണത്തിനും ജനപങ്കാളിത്തത്തോടെയുള്ള വികസനത്തിനും രാഷ്ട്രീയാതീതമായ സഹകരണം ആവശ്യപ്പെട്ട ഇ.എം.എസ്സിന്റെ മനസ്സ്‌ ഈ ഘട്ടത്തില്‍ ഇതുതന്നെയാണ്‌ ആവശ്യപ്പെടുക. ആ വഴിക്ക്‌ ചിന്തിക്കാന്‍ ഇ.എം.എസ്സിന്റെ പാര്‍ട്ടിക്ക്‌ കഴിയുമോ? ഒരു ഇരുമ്പുപെട്ടിയില്‍ കെ.പി.സി.സി. ആപ്പീസും തൂക്കി കാലില്‍ ചെരിപ്പു പോലുമില്ലാതെ കേരളമാകെ യാത്രചെയ്‌ത്‌ ഇ.എം.എസ്‌. വളര്‍ത്തിയ കോണ്‍ഗ്രസ്സിന്റെ പുതിയ നേതൃത്വം അതിന്‌ തയ്യാറുണ്ടോ? മറ്റ്‌ പാര്‍ട്ടികള്‍ എന്തുപറയുന്നു? ഇവരാരും തയ്യാറല്ലെങ്കിലും ഇ.എം.എസ്സിന്റെ ജന്മഗ്രാമത്തില്‍ നിന്നാരംഭിച്ച ജന്മശതാബ്ദിയാഘോഷസന്ദേശം ഈ രാഷ്ട്രീയദൗത്യം കേരളത്തിന്റെ ഗ്രാമങ്ങളില്‍ നിന്ന്‌ ഗ്രാമങ്ങളിലേക്ക്‌ പടുത്തുയര്‍ത്തുമെന്ന്‌ ഉറപ്പാണ്‌. കേരളസമൂഹത്തെ മാറ്റത്തിന്റെ ഒരു സംഘശക്തിയാക്കി നയിക്കാന്‍ ഇ.എം.എസ്സിന്റെ ഓര്‍മ ഇന്നും ശക്തവുമാണ്‌.