Tuesday, October 30, 2007

സമ്മേളനങ്ങളില്‍ കടുത്ത വിഭാഗീയത; വി.എസും ബാലാനന്ദനും പി.ബിക്ക് പരാതി നല്‍കി

സമ്മേളനങ്ങളില്‍ കടുത്ത വിഭാഗീയത; വി.എസും ബാലാനന്ദനും പി.ബിക്ക് പരാതി നല്‍കി

തൊടുപുഴ: കേരളത്തിലെ സി.പി.എം ബ്രാഞ്ച്^ലോക്കല്‍ സമ്മേളനങ്ങളുടെ വിശദാംശങ്ങള്‍ പോളിറ്റ്ബ്യൂറോ ആവശ്യപ്പെട്ടു. കേന്ദ്ര കമ്മിറ്റി കേരളത്തിന് നല്‍കിയ സമ്മേളന മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിക്കപ്പെട്ടതായി പരാതി ഉയര്‍ന്ന സാഹചര്യത്തിലാണിത്.
ഏരിയാ സമ്മേളനങ്ങള്‍ ആരംഭിച്ചിരിക്കെ പി.ബി അടിയന്തരമായി ഇടപെട്ടില്ല്ലെങ്കില്‍ പ്രശ്നം രൂക്ഷമാകുമെന്ന് വി.എസ്. അച്യുതാനന്ദനും ഇ. ബാലാനന്ദനും പ്രകാശ് കാരാട്ടിന് പരാതി നല്‍കിയിരുന്നു. ഇതിന്റെ കൂടി അടിസ്ഥാനത്തിലാണ് പി.ബി ഇടപെടുന്നതും പ്രകാശ് കാരാട്ട് എട്ടിന് തിരുവനന്തപുരത്ത് എത്തുന്നതും.
തര്‍ക്കത്തെ തുടര്‍ന്നു നിര്‍ത്തിവെച്ച നിരവധി ലോക്കല്‍ സമ്മേളനങ്ങളും ബ്രാഞ്ച് സമ്മേളനങ്ങളും കേരളത്തില്‍ റദ്ദാക്കി. ഇനി ഈ സമ്മേളനങ്ങള്‍ കോയമ്പത്തൂരില്‍ നടക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസിന് ശേഷമാണ് നടത്താന്‍ കഴിയുക. ഇതോടെ നിരവധി പാര്‍ട്ടി നേതാക്കള്‍ക്കും മെമ്പര്‍മാര്‍ക്കും ഏരിയാ സമ്മേളനത്തിലും ജില്ലാ സമ്മേളനത്തിലും പങ്കെടുക്കാന്‍ കഴിയാത്ത സാഹചര്യമാണുള്ളത്. ഇതാണ് അല്‍പനാളത്തെ ശാന്തതക്ക് ശേഷം പാര്‍ട്ടിക്കുള്ളില്‍ അഭിപ്രായഭിന്നത രൂക്ഷമാക്കിയതും പി.ബിയുടെ ഇടപെടലിന് വഴിയൊരുക്കിയതും.
പാലക്കാട്, എറണാകുളം, കോട്ടയം, തിരുവനന്തപുരം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലാണ് ഏറ്റവും കൂടുതല്‍ ബ്രാഞ്ച്^ലോക്കല്‍ സമ്മേളനങ്ങള്‍ റദ്ദാക്കിയത്. മലബാറില്‍ സമ്മേളനം റദ്ദാക്കുന്നതിന് പകരം വോട്ടെണ്ണുന്നതില്‍ ക്രമക്കേട് നടന്നതായാണ് പരാതി.
കോട്ടയം ജില്ലയിലെ ആര്‍പ്പൂക്കര ലോക്കല്‍ സമ്മേളനവും എറണാകുളം ജില്ലയിലെ എടത്തല ലോക്കല്‍ സമ്മേളനവും പിരിച്ചുവിട്ട നടപടി, കേന്ദ്ര കമ്മിറ്റിയുടെ സമ്മേളന മാര്‍ഗനിര്‍ദേശങ്ങള്‍ വിഭാഗീയതക്കായി ദുരുപയോഗം ചെയ്യുന്നതിന്റെ നല്ല ഉദാഹരണങ്ങളായി പോളിറ്റ് ബ്യൂറോക്ക് മുന്നില്‍ ഇരുപക്ഷവും എത്തിച്ചിട്ടുണ്ട്. ഏറ്റുമാനൂര്‍ ഏരിയാ സമ്മേളനത്തിന് മുമ്പാണ് ആര്‍പ്പൂക്കര ലോക്കല്‍ സമ്മേളനം റദ്ദാക്കിയത്. പ്രതിനിധികളായി തെരഞ്ഞെടുക്കപ്പെട്ട 18 പേരെ ഏരിയാ സമ്മേളനത്തില്‍ പങ്കെടുപ്പിക്കാതിരിക്കുകയായിരുന്നു ലക്ഷ്യം. ഇവരെ ഒഴിവാക്കുന്നതിലൂടെ ഏരിയാ കമ്മിറ്റിയുടെ നിയന്ത്രണം പിടിക്കലും.
ഇതിനെതിരെ വി.എസ്. പക്ഷം പരാതി നല്‍കി. ഇതുതന്നെയാണ് ആലുവ ഏരിയാ കമ്മിറ്റിക്ക് കീഴിലുള്ള എടത്തല ലോക്കല്‍ കമ്മിറ്റിയിലും സംഭവിച്ചത്. സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റിന്റെ നിര്‍ദേശപ്രകാരം രണ്ടാമത് ചേര്‍ന്ന ലോക്കല്‍ സമ്മേളനവും എടത്തലയില്‍ പിരിച്ചുവിടുകയായിരുന്നു. പിണറായിപക്ഷം ലോക്കല്‍ സമ്മേളനത്തില്‍ ആധിപത്യം നേടിയതിനാല്‍ വി.എസ് പക്ഷത്തിന്റെ നിയന്ത്രണത്തിലുള്ള ഏരിയാ^ജില്ലാ കമ്മിറ്റികളാണ് എടത്തലയില്‍ ലോക്കല്‍ സമ്മേളനം പിരിച്ചുവിട്ടത്. ഇതിനെതിരെ പിണറായി പക്ഷമാണ് ഇവിടെ പരാതി നല്‍കിയത്. പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം ഏരിയാ കമ്മിറ്റിക്ക് കീഴിലുള്ള സമ്മേളനങ്ങളെല്ലാം മാര്‍ഗനിര്‍ദേശങ്ങള്‍ ഉപയോഗിച്ച് അട്ടിമറിച്ചുവെന്നാണ് വി.എസ് പക്ഷത്തിന്റെ മറ്റൊരു പരാതി. ആലപ്പുഴ, എറണാകുളം, കോട്ടയം, തിരുവനന്തപുരം ജില്ലകളില്‍ നിന്നാണ് സമ്മേളനങ്ങള്‍ സംബന്ധിച്ച പരാതികള്‍ ഏറെയും.
പി.കെ. പ്രകാശ്

Wednesday, October 17, 2007

വിഭാഗീയതയ്ക്ക് 'അന്ത്യകൂദാശ'യില്ല; ബ്രാഞ്ചുകള്‍ വെട്ടിമാറ്റിയും ലോക്കല്‍ പിടിച്ചെടുത്തും ഇരുപക്ഷവും മുന്നോട്ട്

വിഭാഗീയതയ്ക്ക് 'അന്ത്യകൂദാശ'യില്ല; ബ്രാഞ്ചുകള്‍ വെട്ടിമാറ്റിയും ലോക്കല്‍ പിടിച്ചെടുത്തും ഇരുപക്ഷവും മുന്നോട്ട്

സി.പി.എം. ബ്രാഞ്ച് സമ്മേളനങ്ങള്‍ പൂര്‍ത്തിയാക്കി ലോക്കല്‍ സമ്മേളനങ്ങള്‍ പുരോഗമിക്കുമ്പോള്‍, വി.എസ്. വിഭാഗത്തിനു മുന്‍തൂക്കം കിട്ടുന്നയിടങ്ങളില്‍ 'മാര്‍ഗരേഖാലംഘന'മെന്ന പുതിയ ആയുധവുമായി ഔദ്യോഗികപക്ഷം ആഞ്ഞടിക്കുന്നു. വി.എസ്. പക്ഷത്തേക്കു ചായുന്ന 'ബ്രാഞ്ചുകള്‍' മാര്‍ഗരേഖാ കോടാലി ഉപയോഗിച്ച് വെട്ടിമാറ്റുക എന്നതാണ് ഔദ്യോഗികപക്ഷത്തിന്റെ തന്ത്രം.
സംഘടനാതെരഞ്ഞെടുപ്പു വേളയില്‍ അച്ചടക്കനടപടി പാടില്ലെന്ന കേന്ദ്രകമ്മിറ്റി നിര്‍ദേശം 'മാനിച്ചാണ്' ഔദ്യോഗികപക്ഷം മാര്‍ഗരേഖാ ലംഘനം തുറുപ്പുചീട്ടാക്കുന്നത്. വി.എസ്. പക്ഷത്തിനു മേല്‍കൈ കിട്ടുന്ന ലോക്കല്‍ സമ്മേളനങ്ങള്‍ മാര്‍ഗരേഖാ ലംഘനമെന്ന പേരില്‍ റദ്ദാക്കുകയും ഔദ്യോഗിക പക്ഷം പിടിച്ചടക്കുന്ന കമ്മിറ്റികള്‍ സാധുവാക്കുകയും ചെയ്യുന്നതായാണ് ആരോപണം. മലപ്പുറം സമ്മേളനത്തില്‍നിന്നു വിരുദ്ധമായി 'കോട്ടയം സമ്മേളന'മാകുമ്പോഴേക്ക് വി.എസ്. പക്ഷം ശക്തിയാര്‍ജിക്കുന്ന പ്രവണതയും ഔദ്യോഗികപക്ഷത്തെ വിറളി പിടിപ്പിക്കുന്നു. വി.എസിന്റെ തട്ടകമായ ആലപ്പുഴ ജില്ലയില്‍ 'നിരീക്ഷകരാ'യെത്തുന്ന ഔദ്യോഗികപക്ഷക്കാര്‍ തികഞ്ഞ പക്ഷാഭേദം കാട്ടുന്നതായാണ് ആരോപണം. റദ്ദുചെയ്ത ബ്രാഞ്ച് സമ്മേളനങ്ങളിലേറെയും വി.എസ്. പക്ഷത്തോട് ആഭിമുഖ്യം പുലര്‍ത്തിയവയാണെന്നത് ഈ ആരോപണത്തെ ശരിവയ്ക്കുന്നു.
ആലപ്പുഴ തുമ്പോളി ലോക്കല്‍ കമ്മിറ്റിക്കു കീഴിലുള്ള കനാല്‍ പടിഞ്ഞാറ് ബ്രാഞ്ച്, അമ്പലപ്പുഴയിലെ തോട്ടപ്പള്ളി, പോത്തശേരി, ചേന്നങ്കരി പടിഞ്ഞാറ്, ആറുപങ്ക്, കുട്ടനാട് ഏരിയായിലെ നീലംപേരൂര്‍, തലവടി ലോക്കല്‍ കമ്മിറ്റികള്‍ക്കു കീഴിലുള്ള ഓരോ ബ്രാഞ്ചുകള്‍ എന്നിവ ഇത്തരത്തില്‍ റദ്ദുചെയ്തവയാണ്. അതില്‍ ചിലയിടത്തു മാത്രമാണ് വീണ്ടും സമ്മേളനം നടത്തിയത്.
ലോക്കല്‍ സമ്മേളനങ്ങളിലും വി.എസ്. പക്ഷം ഭീഷണി നേരിടുന്നുണ്ട്. വി.എസ്. പക്ഷത്തിന് മുന്‍തൂക്കമുള്ള കുട്ടനാടും ഹരിപ്പാടുമൊഴികെ ജില്ലയിലെ മറ്റ് ഏരിയാകമ്മിറ്റികളിലും സ്ഥിതി വ്യത്യസ്തമല്ല.
ജന്മം കൊണ്ടല്ലെങ്കിലും 'മലമ്പുഴ ബന്ധ'ത്തിന്റെ പേരില്‍ വി.എസ്. അച്യുതാനന്ദന്റെ തട്ടകമായ പാലക്കാട് ജില്ലയിലും പിണറായി പക്ഷം കടുത്ത പോരാട്ടമാണ് കാഴ്ചവയ്ക്കുന്നത്. ലോക്കല്‍ സമ്മേളനങ്ങള്‍ പൂര്‍ത്തിയാകുന്ന ഘട്ടത്തില്‍ വി.എസ്. പക്ഷം ശക്തമായ സാന്നിധ്യം തെളിയിച്ചു കഴിഞ്ഞതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. മുണ്ടൂര്‍, പുതുശേരി, പാലക്കാട്, ചിറ്റൂര്‍, കൊല്ലങ്കോട് ഏരിയാ കമ്മിറ്റികളിലെല്ലാം വി.എസ്. പക്ഷം മേല്‍കൈ നേടുമെന്നുറപ്പായി. മണ്ണാര്‍ക്കാട്, ഒറ്റപ്പാലം, അട്ടപ്പാടി ഏരിയാ കമ്മിറ്റികള്‍ക്കു കീഴിലുള്ള മിക്ക ലോക്കല്‍ കമ്മിറ്റികളും പിണറായി പക്ഷം വരുതിയിലാക്കി. പാലക്കാട് നഗരത്തിലെ യാക്കര ലോക്കല്‍ കമ്മിറ്റി വി.എസ്. പക്ഷം പിടിച്ചെടുത്തതാണ് ഏറ്റവും ശ്രദ്ധേയം. കടുത്ത പിണറായി പക്ഷക്കാരായ മുന്‍ എം.എല്‍.എ: ടി.കെ.നൌഷാദ്, കൈരളി ടിവി ഡയറക്ടറും സ്വരലയ സെക്രട്ടറിയുമായ ടി.ആര്‍.അജയന്‍, മുന്‍ നഗരസഭാ ചെയര്‍മാന്‍ എം.എസ്.ഗോപാലകൃഷ്ണന്‍ എന്നിവരെ തോല്‍പിച്ചാണു യാക്കര ലോക്കല്‍ കമ്മിറ്റി പിടിച്ചെടുത്തതെന്നത് വി.എസ് പക്ഷത്തിന്റെ ആവേശം ഇരട്ടിപ്പിക്കുന്നു.
സമ്മേളനം കോട്ടയത്താണെങ്കിലും സി.പി.എം. കോട്ടയായ കണ്ണൂര്‍ ജില്ലയില്‍ പിണറായി പക്ഷം അജയ്യരായി മുന്നേറുകയാണ്. ഇരിട്ടി ഏരിയാക്കമ്മിറ്റിക്കു കീഴിലുള്ള ഉളിക്കല്‍ ലോക്കല്‍ കമ്മിറ്റിയിലേക്കു മാത്രമാണു മത്സരം നടന്നത്. അവിടെ ഔദ്യോഗികപക്ഷത്തിന്റെ സ്ഥാനാര്‍ഥിക്കെതിരേ മത്സരമുണ്ടായെങ്കിലും വന്‍ ഭൂരിപക്ഷത്തോടെ ഔദ്യോഗികപക്ഷം അപ്രമാദിത്വം തെളിയിച്ചു. ഇതേ ലോക്കല്‍ കമ്മിറ്റിക്കു കീഴിലുള്ള രണ്ടു ബ്രാഞ്ച് കമ്മിറ്റികളില്‍ 'വിമതശല്യം' മൂലം സമ്മേളനമേ നടത്തിയിരുന്നില്ല. ഔദ്യോഗിക പക്ഷത്തിനു വെല്ലുവിളി ഉയരാതിരിക്കാന്‍ ലോക്കല്‍ സമ്മേളനങ്ങളില്‍ ശക്തമായ ജാഗ്രത പുലര്‍ത്തുന്നുണ്ട്. അതിനായി ജില്ലാ-ഏരിയാതലങ്ങളിലെ എട്ടും പത്തും ഔദ്യോഗിക പക്ഷനേതാക്കളാണു ലോക്കല്‍ സമ്മേളനങ്ങളില്‍ പങ്കെടുക്കുന്നത്. സംസ്ഥാനസമ്മേളനത്തിന് ആതിഥേയത്വം വഹിക്കേണ്ട കോട്ടയം ഏരിയാകമ്മിറ്റിയുടെ മുന്‍ സെക്രട്ടറി സി.എന്‍. സത്യനേശന്‍ മത്സരിച്ചു വിജയിച്ച തിരുവാതുക്കല്‍ ലോക്കല്‍ സമ്മേളനം റദ്ദാക്കിയാണ് ഔദ്യോഗികപക്ഷം ജില്ലയില്‍ 'തിരനോട്ടം' നടത്തിയതുതന്നെ. തിരുവാതുക്കലിനു പുറമേ ചങ്ങനാശേരി നോര്‍ത്ത്, ചങ്ങനാശേരി സൌത്ത് എന്നിവിടങ്ങളിലും വി.എസ്. പക്ഷം ആധിപത്യം ഉറപ്പിച്ചതിനാല്‍ ലോക്കല്‍ സമ്മേളനം റദ്ദാക്കി. ജില്ലയില്‍ വി.എസ്്. പക്ഷത്തിന് കരുത്തേകിയിരുന്ന മുന്‍ കോട്ടയം ഏരിയാ സെക്രട്ടറി സി.എന്‍. സത്യനേശനൊപ്പം വി.എസ്. പക്ഷത്തെ അഞ്ചു പ്രമുഖരാണ് തിരുവാതുക്കല്‍ ലോക്കല്‍ സമ്മേളനത്തില്‍ വിജയിച്ചത്. തുടര്‍ന്ന് സമ്മേളനം റദ്ദാക്കി. സംസ്ഥാന സമ്മേളനത്തിന് ആതിഥേയത്വം വഹിക്കുന്നത് കോട്ടയം ഏരിയാ കമ്മിറ്റിയായതിനാല്‍ അതിനു 'മുന്നോടിയായി' ഏരിയാ സെക്രട്ടറി സി.എന്‍. സത്യനേശനെ ബ്രാഞ്ച് കമ്മിറ്റിയിലേക്ക് തരംതാഴ്ത്തിയിരുന്നു. എന്നാല്‍ ബ്രാഞ്ചിലും ലോക്കലിലും മത്സരത്തിലൂടെ സത്യനേശന്‍ വിജയിച്ചതോടെ റദ്ദാക്കലല്ലാതെ മറ്റു മാര്‍ഗമില്ലാതാകുകയായിരുന്നു എന്നാണ് വി.എസ്. പക്ഷത്തിന്റെ ആരോപണം. കോട്ടയം ജില്ലയിലെതന്നെ ചെങ്ങളം ലോക്കല്‍ കമ്മിറ്റിയിലേക്കു നടന്ന തെരഞ്ഞെടുപ്പില്‍ വി.എസ്. പക്ഷത്തെ തറപറ്റിച്ച് പിണറായി പക്ഷം 'ചെങ്കൊടി നാട്ടി'. ഈ തെരഞ്ഞെടുപ്പ് സാധുവായി ജില്ലാ കമ്മിറ്റി അംഗീകരിക്കുകയും ചെയ്തു. വി.എസ്. പക്ഷം മേല്‍കൈ നേടിയ ആര്‍പ്പൂക്കര ലോക്കല്‍ സമ്മേളനവും റദ്ദാക്കാന്‍ നീക്കം ആരംഭിച്ചിട്ടുണ്ട്്.
തൃശൂര്‍ ജില്ലയിലും റദ്ദാക്കല്‍ ഭീഷണിയുയര്‍ത്തി ഔദ്യോഗികപക്ഷം വി.എസ്. പക്ഷത്തെ പൊരിക്കുകയാണ്. വി.എസ്. പക്ഷത്തിന് മുന്‍തൂക്കമുള്ള അടാട്ട് ലോക്കല്‍ സമ്മേളനം നിര്‍ത്തിവയ്ക്കുമെന്ന ഭീഷണിയുയര്‍ത്തി പിണറായിപക്ഷം സെക്രട്ടറി സ്ഥാനം പിടിച്ചു. അവണൂര്‍ ലോക്കല്‍ കമ്മിറ്റി സമ്മേളനത്തില്‍ പ്രതിനിധികളുടെ പേര് വായിച്ചയുടനെ ഒരുവിഭാഗം കൈയടിച്ചു. വിയോജിപ്പുമായി എഴുന്നേറ്റ വി.എസ്. പക്ഷത്തെനോക്കി സമയം കഴിഞ്ഞതിനാല്‍ ഇനി മത്സരിക്കാനാവില്ലെന്ന് പറഞ്ഞ് ഔദ്യോഗികപക്ഷം തടയിട്ടു. ഇതേ സംഭവം മറ്റു സമ്മേളനവേദികളിലും ആവര്‍ത്തിക്കപ്പെട്ടു. ചേര്‍പ്പില്‍ ഊരകം സെന്റര്‍ ബ്രാഞ്ച് സമ്മേളനത്തിനെത്തിയ രണ്ടു വി.എസ്. പക്ഷക്കാരെ ഹാളിനകത്തു പ്രവേശിപ്പിച്ചില്ല. സഹകരണസംഘം തെരഞ്ഞെടുപ്പിലെ വിഭാഗീയ പ്രവര്‍ത്തനമെന്നായിരുന്നു കുറ്റപത്രം.
ഔദ്യോഗികപക്ഷത്തിന്റെ വെല്ലുവിളികള്‍ അതിജീവിച്ച് എറണാകുളം ജില്ലയിലെ ലോക്കല്‍ കമ്മിറ്റികളില്‍ ഭൂരിഭാഗവും വി.എസ്. പക്ഷം കൈയടക്കി. പിണറായി പക്ഷത്തുള്ള മുളന്തുരുത്തി ബ്ളോക്ക് പഞ്ചായത്തംഗം, ഉദയംപേരൂര്‍ പഞ്ചായത്തംഗം എന്നിവര്‍ക്കുപോലും ഉദയംപേരൂര്‍ ലോക്കല്‍ കമ്മിറ്റിയില്‍നിന്നു ജയിച്ചു കയറാനായില്ല. വി.എസ് വിഭാഗത്തില്‍നിന്നു കൂറുമാറി പിണറായി പക്ഷത്തെത്തിയ ദിനേശ് മണി എം.എല്‍.എയുടെ പ്രവര്‍ത്തനത്തിനുപോലും പളളുരുത്തിയിലെ ലോക്കല്‍ കമ്മിറ്റികള്‍ പിടിച്ചെടുക്കാനായില്ല. പിണറായി വിഭാഗം കരുത്താര്‍ജിച്ച ചെല്ലാനം ലോക്കല്‍ കമ്മിറ്റി സമ്മേളനം വി.എസിനു മേല്‍കൈയുളള ജില്ലാ കമ്മിറ്റി ഇടപെട്ടു മാറ്റിവച്ചു.
( This report from mangalam )

Monday, October 15, 2007

സഭാധ്യക്ഷന്മാര്‍ പിണറായിക്ക് രോഗലേപന കൂദാശക്ക് ഒരുങുന്നു

സഭാധ്യക്ഷന്മാര്‍ പിണറായിക്ക് രോഗലേപന കൂദാശക്ക് ഒരുങുന്നു.

കൊച്ചി: കേരള സംസ്കാരത്തിന് കളങ്കം ചാര്‍ത്തുന്നതാണ് പിണറായിയുടെ പ്രസ്താവനയെന്നും ഈ സംസ്കാരിക അധപതനം ജനം തിരിച്ചറിയണമെന്നും മൂന്നു കത്തോലിക്കാസഭാ വിഭാഗങ്ങളുടെയും തലവന്മാര്‍ അഭിപ്രായപ്പെട്ടു. സഭാ പിതാക്കന്മാര്‍ കൃത്യനിര്‍വഹണത്തിന് ഭരണഘടനയുടെ അതിര്‍വരമ്പുകള്‍ ലംഘിക്കാറില്ല.
മരണത്തെ അഭിമുഖീകരിച്ച വേളയില്‍ സഭയോടെ കാണിക്കുന്ന വൈകാരിക അടുപ്പം മത്തായി ചാക്കോയുടെ അവകാശമാണ്. മാനുഷികവും ഭരണഘടനപരവുമായ ഈ അവകാശമാണ് വിജയന്‍ നിഷേധിച്ചിരിക്കുന്നതെന്ന് സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ വര്‍ക്കി വിതയത്തില്‍, കേരള ലത്തീന്‍ കത്തോലിക്ക സഭാധ്യക്ഷന്‍ വരാപ്പുഴ ആര്‍ച്ച് ബിഷപ്പ് ഡോ. ഡാനിയേല്‍ അച്ചാരുപറമ്പില്‍, മലങ്കര കത്തോലിക്ക സഭയുടെ അധ്യക്ഷന്‍ മേജര്‍ ആര്‍ച്ച് ബിഷപ്പ് ബസേലിയോസ് മാര്‍ ക്ളീമീസ് എന്നിവര്‍ സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു.

അഴീക്കോട് അധികാരത്തിന് പിന്നാലെ: പ്രൊഫ. സുധീഷ്

അഴീക്കോട് അധികാരത്തിന് പിന്നാലെ: പ്രൊഫ. സുധീഷ്


കൊല്ലം: എവിടെ അധികാരമുണ്ടോ അവിടെ സുകുമാര്‍അഴീക്കോടുമുണ്ടെന്ന് പ്രൊഫ.എസ്.സുധീഷ്., എം.എന്‍. വിജയന്‍ മാഷിന്റെ മൃതദേഹത്തില്‍ അഴീക്കോട് കടിക്കുകയും മാന്തുകയുമായിരുന്നു. എം.എന്‍.വിജയന്‍ പാഠത്തിന്റെയും ദേശാഭിമാനി വാരികയുടെയും പത്രാധിപരായി ഒരേസമയം പ്രവര്‍ത്തിച്ചതിന് പാര്‍ട്ടിക്കില്ലാത്ത വേദന അഴീക്കോടിനെന്തിനാണെന്നും അദ്ദേഹം ചോദിച്ചു.
പാഠം പ്രതികരണവേദി കൊല്ലം പബ്ളിക് ലൈബ്രറി ഹാളില്‍ സംഘടിപ്പിച്ച എം.എന്‍.വിജയന്‍ അനുസ്മരണ സമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു പ്രൊഫ.എസ്.സുധീഷ്. മാഷിനെതിരെയുള്ള മന്ത്രി തോമസ് ഐസക്കിന്റെ കേസിനെതിരെ പു.ക.സയുടെ ഒന്നാം നിരക്കാരെയടക്കം പങ്കെടുപ്പിച്ച് യോഗം ചേര്‍ന്നത് പാര്‍ട്ടി സെക്രട്ടറിയുടെ അനുവാദത്തോടുകൂടിയായിരുന്നു. നഗര വേശ്യയെപ്പോലെ കിടക്കുന്ന സി.പി.എമ്മിന്റെ അടുത്തേക്കാണ് ഉപഗുപ്തനെപ്പോലെ വിജയന്‍ മാഷെത്തിയത്. മാഷ് പുറത്തിറങ്ങിയപ്പോള്‍ പാര്‍ട്ടിക്കകം പാര്‍ട്ടിയല്ലാതായി. പാര്‍ട്ടി എന്നാല്‍ ജനങ്ങളാണ്. അത് ആരുടെയും തന്തയുടെ വകയല്ല. അതിനാല്‍ ജനങ്ങളെ എപ്പോഴും വഞ്ചിക്കാമെന്ന് കരുതരുത്.
ദേശാഭിമാനി കൊലയാളി എന്നു വിളിച്ചാല്‍ അസ്തമിച്ചുപോകുന്ന ശബ്ദമല്ല ഞങ്ങളുടേത്. പാര്‍ട്ടി ചാനല്‍ എത്ര ആവര്‍ത്തിച്ചാലും എത്ര അച്ചുനിരത്തിയാലും ഈ സമരം മരിക്കില്ല. പാഠം പാര്‍ട്ടി വിരുദ്ധമായിരുന്നില്ല. മാഷിനെക്കുറിച്ചെഴുതിയ മോശമായ സാഹിത്യം ഞങ്ങള്‍ പ്രസിദ്ധീകരിക്കും- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മാഷ് മരിച്ചെങ്കിലും അദ്ദേഹം മുന്നോട്ടുവച്ച ആശയം മരിക്കുന്നില്ലെന്ന് ചടങ്ങില്‍ സംബന്ധിച്ച കവി കുരീപ്പുഴ ശ്രീകുമാര്‍ പറഞ്ഞു. ചിലര്‍ക്ക് മാഷിന്റെ മരണത്തില്‍ അസൂയയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്‍.സുഗതന്‍, വി.പി.വാസുദേവന്‍, എസ്.നൌഷാദ്, കെ.പി.പ്രകാശന്‍ എന്നിവരും അനുസ്മരണ പ്രഭാഷണം നടത്തി.

Saturday, October 13, 2007

ലാവ്ലിന്‍: പിണറായിയുടെ സ്വത്തും ഡോ. രാജഗോപാലിന്റെ മരണവും അന്വേഷിക്കണമെന്ന് ആവശ്യം

ലാവ്ലിന്‍: പിണറായിയുടെ സ്വത്തും ഡോ. രാജഗോപാലിന്റെ മരണവും അന്വേഷിക്കണമെന്ന് ആവശ്യം


തിരുവനന്തപുരം: ലാവ്ലിന്‍ അഴിമതിയുമായി ബന്ധപ്പെട്ടു സി.പി.എം. സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റെ വരുമാന സ്രോതസും വൈദ്യുതി ബോര്‍ഡ് ചെയര്‍മാനായിരുന്ന ഡോ. വി. രാജഗോപാലന്റെ ദുരൂഹമരണവും അന്വേഷണവിധേയമാക്കണമെന്ന് ആവശ്യപ്പെട്ടു 'ക്രൈം' പത്രാധിപര്‍ ടി.പി. നന്ദകുമാര്‍ സി.ബി.ഐ. ഡയറക്ടര്‍ വിജയശങ്കറിനു പരാതി നല്‍കി. നന്ദകുമാറിന്റെ ഹര്‍ജിയിലാണു ലാവ്ലിന്‍ അന്വേഷണം സി.ബി.ഐക്കു വിടാന്‍ ഹൈക്കോടതി 2006 ജൂലൈ 26 ന് ഉത്തരവിട്ടത്.
പന്നിയാര്‍, ചെങ്കുളം, പള്ളിവാസല്‍ ജലവൈദ്യുത പദ്ധതികളുടെ നവീകരണക്കരാര്‍ ഒപ്പുവയ്ക്കുന്നതില്‍ മുഖ്യപങ്കാളി അന്നത്തെ വകുപ്പുമന്ത്രി പിണറായി വിജയനാണ്. ലാവ്ലിന്‍ കമ്പനിയുമായി വഴിവിട്ടു കരാറുണ്ടാക്കിയതിലൂടെ അദ്ദേഹം അവിഹിതനേട്ടമുണ്ടാക്കിയതായി കരുതാന്‍ കാരണങ്ങളുണ്ട്. പിണറായി ആദായനികുതി ദാതാവല്ല. എന്നിട്ടും ആഡംബര വീടുകള്‍ നിര്‍മിക്കുകയും മകനെ ബ്രിട്ടനിലെ ബര്‍മിംഹാം യൂണിവേഴ്സിറ്റിയില്‍ പഠിപ്പിക്കുകയും ചെയ്യുന്നു. ഇതിനെല്ലാമുള്ള പണം ലാവ്ലിന്‍ ഇടപാടുവഴിയുണ്ടായതാണോയെന്നു സംശയിക്കുന്നതായി പരാതിയില്‍ പറയുന്നു.
ഡോ. വി. രാജഗോപാല്‍ എസ്.എന്‍.സി. ലാവ്ലിനുമായി കരാറുണ്ടാക്കുന്നതിനെ എതിര്‍ത്തിരുന്നു. ഒടുവില്‍ മന്ത്രിയുടെ നിര്‍ബന്ധങ്ങള്‍ക്ക് അദ്ദേഹവും വഴങ്ങുകയായിരുന്നു.
ഇതുമായി ബന്ധപ്പെട്ട പ്രധാനപ്പെട്ട രേഖകളും അദ്ദേഹം സൂക്ഷിച്ചിരുന്നു. ഇടപാടു വിവാദമാവുകയും അന്വേഷണങ്ങളിലേക്കു നീങ്ങുകയും ചെയ്ത സാഹചര്യത്തിലാണ് അദ്ദേഹത്തെ ഓഫീസില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്.
കേസന്വേഷണം തുടങ്ങി ഒരുവര്‍ഷമായിട്ടും പിണറായി വിജയനെ ചോദ്യംചെയ്യാത്തതിലും ആശങ്കയുണ്ട്. ഡയറക്ടറില്‍നിന്നും അനുകൂല നിലപാടുണ്ടായില്ലെങ്കില്‍ വീണ്ടും ഹൈക്കോടതിയെ സമീപിക്കുമെന്നു നന്ദകുമാര്‍ അറിയിച്ചു.

Friday, October 12, 2007

കുറുന്തോട്ടിക്കും വാതം.

കുറുന്തോട്ടിക്കും വാതം....



തിരുവനന്തപുരം: സി.പി.എം. കേരള ഘടകത്തിലെ വിഭാഗീയമായ അച്ചടക്ക നടപടികളെക്കുറിച്ച് പുനപ്പരിശോധന നടത്താന്‍ കേന്ദ്രനേതൃത്വം നിയോഗിച്ച പി.കെ.ഗുരുദാസന്റെ നേതൃത്വത്തിലുള്ള കമ്മീഷന്റെ റിപ്പോര്‍ട്ടിനെച്ചൊല്ലിയുള്ള തര്‍ക്കത്തില്‍ സി.പി.എം. കേന്ദ്രനേതൃത്വം ഇടപെടും. കേന്ദ്രനേതാക്കളുടെ സാന്നിധ്യത്തില്‍ ഒക്ടോബര്‍ 14ന് ചേരുന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലും 15, 16 തീയതികളില്‍ ചേരുന്ന സംസ്ഥാന സമിതിയോഗത്തിലും കേന്ദ്രകമ്മിറ്റിയംഗം കൂടിയായ മന്ത്രി പി.കെ.ഗുരുദാസന്റെ നേതൃത്വത്തിലുള്ള സമിതിയുടെ റിപ്പോര്‍ട്ട് ചര്‍ച്ചചെയ്യുമെന്നാണ് സൂചന. പി.കെ.ഗുരുദാസന് പുറമേ സംസ്ഥാന സെക്രട്ടേറിയറ്റംഗങ്ങളായ എല്‍.ഡി.എഫ്. കണ്‍വീനര്‍ വൈക്കം വിശ്വന്‍, എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍ എന്നിവരാണ് സമിതിയിലെ മറ്റംഗങ്ങള്‍.
ആലപ്പുഴ, തൃശ്ശൂര്‍ ജില്ലകളിലെ പ്രമുഖ നേതാക്കളും ജില്ലാ നിലവാരത്തില്‍ പ്രവര്‍ത്തിച്ചിരുന്നവരുമായ മുന്‍ എം.എല്‍.എ. അഡ്വ. സി.ബി.സി.വാര്യര്‍, എന്‍.സജീവന്‍, സത്യപാലന്‍, ഡി.വൈ.എഫ്.ഐ. മുന്‍ സംസ്ഥാന സെക്രട്ടറി ടി.ശശിധരന്‍ എന്നിവര്‍ക്കെതിരായ നടപടികള്‍ പിന്‍വലിക്കണമെന്ന് സമിതി കണ്‍വീനറായ പി.കെ.ഗുരുദാസന്‍ റിപ്പോര്‍ട്ടിലൂടെ നിര്‍ദ്ദേശിച്ചപ്പോള്‍ അംഗങ്ങളായ വൈക്കം വിശ്വനും എം.വി.ഗോവിന്ദന്‍മാസ്റ്ററും അച്ചടക്ക നടപടി പിന്‍വലിക്കരുതെന്ന നിലപാടാണ് സ്വീകരിച്ചത്.
ഈ റിപ്പോര്‍ട്ട് സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റ് കഴിഞ്ഞ രണ്ട് യോഗങ്ങളില്‍ ചര്‍ച്ചചെയ്തുവെങ്കിലും അച്ചടക്ക നടപടികള്‍ പിന്‍വലിക്കണമെന്ന നിര്‍ദ്ദേശം അംഗീകരിക്കാനാവില്ലെന്ന നിലപാടാണ് സെക്രട്ടേറിയറ്റില്‍ വന്‍ഭൂരിപക്ഷമുള്ള പിണറായി പക്ഷം സ്വീകരിച്ചത്. അച്ചടക്ക നടപടി പിന്‍വലിക്കണമെന്ന ശുപാര്‍ശയോടുള്ള വൈക്കം വിശ്വന്റെയും എം.വി.ഗോവിന്ദന്‍മാസ്റ്ററുടെയും വിയോജനക്കുറിപ്പ് ഉയര്‍ത്തിക്കാട്ടിയായിരുന്നു പിണറായി പക്ഷത്തിന്റെ പ്രതിരോധം. രണ്ടുതവണ സംസ്ഥാന സെക്രട്ടേറിയറ്റില്‍ ചര്‍ച്ച നടത്തിയിട്ടും തീര്‍പ്പുണ്ടാകാത്ത സാഹചര്യത്തിലാണ് വിഷയം കേന്ദ്ര നേതൃത്വത്തിന്റെ മുന്നിലെത്തിയത്. വിഷയം പരിശോധിച്ച കേന്ദ്ര നേതൃത്വമാണ് അടുത്ത സംസ്ഥാന സമിതിയില്‍ ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കാന്‍ നിര്‍ദ്ദേശിച്ചതെന്നാണ് സൂചന.
ഒക്ടോബര്‍ 14ന് ആരംഭിക്കുന്ന സംസ്ഥാന സമിതിയോഗങ്ങളില്‍ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പങ്കെടുക്കുമോയെന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. ഇന്തോ_അമേരിക്ക ആണവക്കരാറിനെച്ചൊല്ലി ദേശീയരാഷ്ട്രീയത്തില്‍ അനുദിനം മൂര്‍ച്ഛിക്കുന്ന പ്രതിസന്ധിയാണ് കാരണം. എന്നാല്‍, കേന്ദ്ര നേതൃത്വത്തെ പ്രതിനിധീകരിച്ച് പി.ബി. അംഗം എസ്.രാമചന്ദ്രന്‍പിള്ള പങ്കെടുക്കുമെന്ന് വ്യക്തമായിട്ടുണ്ട്. മറ്റൊരു പി.ബി. അംഗമായ സീതാറാം യെച്ചൂരിയും പങ്കെടുക്കുമെന്ന് സൂചനയുണ്ട്. യോഗത്തില്‍ പങ്കെടുക്കുന്ന കേന്ദ്ര നേതാക്കള്‍ ഗുരുദാസന്‍ കമ്മിറ്റി റിപ്പോര്‍ട്ട് സംബന്ധിച്ച പി.ബി.യുടെ തീരുമാനം യോഗത്തില്‍ പ്രഖ്യാപിക്കുമെന്നാണ് സൂചന. ദേശീയ രാഷ്ട്രീയത്തില്‍ നിര്‍ണായക ചലനങ്ങള്‍ ഉണ്ടാകുകയും കേന്ദ്രനേതാക്കള്‍ യോഗത്തിനെത്താതിരിക്കുകയും ചെയ്താല്‍ ഗുരുദാസന്‍ കമ്മിറ്റി റിപ്പോര്‍ട്ടിനെക്കുറിച്ചും അനന്തര നടപടികളെക്കുറിച്ചും യോഗത്തില്‍ തീരുമാനമുണ്ടാകാന്‍ സാധ്യത കുറവാണ്.
പി.കെ.ഗുരുദാസന്റെ നേതൃത്വത്തിലുള്ള അന്വേഷണ കമ്മീഷനെ നിയോഗിച്ച ഘട്ടത്തില്‍, പ്രകാശ് കാരാട്ട് ചില പ്രഖ്യാപനങ്ങള്‍ നടത്തിയിരുന്നു. നീതിരഹിതമെന്ന് കമ്മീഷന്‍ കണ്ടെത്തുന്ന അച്ചടക്കനടപടികള്‍ തിരുത്തുമെന്നും അവ അടുത്ത പാര്‍ട്ടി സമ്മേളനങ്ങള്‍ക്ക് മുമ്പുതന്നെ നടപ്പില്‍വരുത്തുമെന്നുമായിരുന്നു കാരാട്ടിന്റെ പ്രഖ്യാപനം. ബ്രാഞ്ച് സമ്മേളനങ്ങള്‍ക്കുശേഷം ലോക്കല്‍ സമ്മേളനങ്ങള്‍ ആരംഭിച്ച പശ്ചാത്തലത്തില്‍ ഗുരുദാസന്‍ കമ്മിറ്റി റിപ്പോര്‍ട്ടിന്മേല്‍ തീരുമാനം വൈകുന്നത് പാര്‍ട്ടിയില്‍ പുതിയ വിവാദങ്ങള്‍ക്കും കാരണമാകും.

കോടിയേരിക്കെതിരെ ജന്മനാട്ടില്‍ പോസ്റ്റര്‍.

കോടിയേരിക്കെതിരെ ജന്മനാട്ടില്‍ പോസ്റ്റര്‍..




തലശ്ശേരി: ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്ണനെതിരെ ജന്മനാട്ടില്‍ സി. പി. എം. പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധ പ്രകടനത്തിനു പിന്നാലെ പോസ്റ്ററുകളും പ്രത്യക്ഷപ്പെട്ടു. എന്‍. ഡി. എഫ്. പ്രവര്‍ത്തകന്‍ ഫസല്‍ വധിക്കപ്പെട്ടതുമായി ബന്ധപ്പെട്ട കേസ്സില്‍ പാര്‍ട്ടിയുടെയും മന്ത്രിയുടെയും മുഖം രക്ഷിക്കാന്‍ പ്രവര്‍ത്തകരെ കരുവാക്കിയെന്നാരോപിച്ചാണ് ബുധനാഴ്ച രാത്രി പ്രകടനം നടന്നത്. ഇതിനു തൊട്ടുപിന്നാലെയാണ് കോടിയേരിയിലും പരിസരങ്ങളിലും പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്.എന്‍.ഡി. എഫ് പ്രവര്‍ത്തകന്‍ ഫസല്‍ വധക്കേസ്സില്‍ മൂന്ന് സി. പി. എം. പ്രവര്‍ത്തകര്‍ അറസ്റ്റിലായതില്‍ പ്രതിഷേധിച്ചായിരുന്നു ഒരു വിഭാഗത്തിന്റെ പ്രതിഷേധ പ്രകടനം. പ്രകടനം നടത്തിയവര്‍ പിന്നീട് പരിസര പ്രദേശങ്ങളില്‍ വ്യാപകമായി പോസ്റ്റര്‍ പതിച്ചിരുന്നു. പാര്‍ട്ടിക്കും മന്ത്രിക്കുമെതിരായ പതിച്ച പോസ്റ്റര്‍ ഇന്നലെ രാവിലെ തന്നെ നീക്കം ചെയ്തു.