Tuesday, June 23, 2009

കട്ടവനെ പിടിച്ചാല്‍ , പാര്‍ട്ടി നേതാക്കന്മാരുടെ താന്തോണിത്തരങളെ വിമര്‍ശിച്ചാല്‍ പാര്‍ട്ടിയെ തകര്‍ക്കാനുള്ള നീക്കാമാണെന്ന പ്രചരണം വിലപ്പോവില്ല.

കട്ടവനെ പിടിച്ചാല്‍ , പാര്‍ട്ടി നേതാക്കന്മാരുടെ താന്തോണിത്തരങളെ വിമര്‍ശിച്ചാല്‍ പാര്‍ട്ടിയെ തകര്‍ക്കാനുള്ള നീക്കാമാണെന്ന പ്രചരണം വിലപ്പോവില്ല.

വി എസ്സിനെ മാറ്റിയാല്‍ തീരുന്നതാണോ പാര്‍ട്ടിയിലെ ഇന്നത്തെ ഗുരുതരാവസ്ഥ.

സംസ്ഥാന കമ്മറ്റികളിലും സിക്രട്ടറിയേറ്റിലും വെറും ഏറാന്മൂളികളെ വെച്ചാല്‍ പാര്‍ട്ടിയുടെ ദുസ്ഥിതിക്ക് പരിഹാരമാകുമോ ?

ജയവിജയന്മാരുടെ ഗുണ്ടായിസം കൊണ്ട് പാര്‍ട്ടിയില്‍ വിശ്വാസം നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നവരെ അകത്താനല്ലാതെ അടുപ്പിക്കാന്‍ കഴിയുമെന്ന് കരുതുന്നത് വിവരക്കേടല്ലേ ?

കേരളത്തിലെ സി.പി.എമ്മിലെ സംഘടനാ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്‌തു പരിഹരിക്കാന്‍ അടുത്തമാസം ആദ്യവാരം പൊളിറ്റ്‌ബ്യൂറോ ചേരുന്നുവെന്നാണ്‌ ജനറല്‍ സെക്രട്ടറി പ്രകാശ്‌ കാരാട്ട്‌ അറിയിച്ചത്‌. ഇ.എം.എസ്സിന്റെ ജന്മനാട്ടില്‍ വന്ന്‌ ഏതാനും ദിവസം മുമ്പ്‌ അദ്ദേഹം മറ്റൊരു പ്രഖ്യാപനം നടത്തിയിരുന്നു. തിരഞ്ഞെടുപ്പു തോല്‍വിയുടെ പശ്ചാത്തലത്തില്‍ പാര്‍ട്ടിയിലും ഭരണതലത്തിലും തിരുത്തലുകള്‍ വരുത്തുമെന്ന്‌.
സംഘടനാ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതും പാര്‍ട്ടിയിലും ഭരണതലത്തിലും വന്ന തെറ്റുകള്‍ തിരുത്തുന്നതും ഒന്നുതന്നെയാണോ? അഥവാ സി.പി.എമ്മിലെ സംഘടനാ പ്രശ്‌നങ്ങള്‍ തന്നെയാണോ പാര്‍ട്ടിയുടെയും സര്‍ക്കാറിന്റെയും തെറ്റുകളായി കണ്ട്‌, ജനങ്ങള്‍ അകന്നു പോകാനും ഇടതുമുന്നണിയെ തോല്‍പ്പിക്കാനും ഇടയാക്കിയത്‌. അങ്ങനെയൊരു വിലയിരുത്തല്‍ കേരളത്തിലെ സി.പി.എം. നേതൃത്വം നടത്തിയിട്ടില്ലാത്ത സാഹചര്യത്തില്‍ ഈ ചോദ്യം പ്രസക്തമാകുന്നു.
സി.പി.എം. കേന്ദ്രകമ്മിറ്റി പുറത്തിറക്കിയ പത്രക്കുറിപ്പില്‍ ഇങ്ങനെയും പറയുന്നുണ്ട്‌: ''വ്യത്യസ്‌തമായ കാരണങ്ങളാല്‍ പാര്‍ട്ടിയില്‍ നിന്ന്‌ അകന്നുപോയ വിവിധവിഭാഗം ജനങ്ങളുമായി പശ്ചിമബംഗാള്‍, കേരളം പോലുള്ള സംസ്ഥാനങ്ങളില്‍ അടിയന്തരമായി ബന്ധം പുനഃസ്ഥാപിക്കണം. ജനങ്ങള്‍ പ്രതീക്ഷിക്കുന്ന തരത്തിലുള്ള കാര്യങ്ങള്‍ നടപ്പാക്കാന്‍ സംസ്ഥാന ഗവണ്‍മെന്റുകള്‍ അടിയന്തരനടപടികള്‍ എടുക്കണം.'' സംഘടനാ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിലൂടെ, സ്വാഭാവികമായും യാന്ത്രികമായി പരിഹരിക്കപ്പെടുന്നതാണോ ഈ രണ്ടു പ്രശ്‌നങ്ങളും?
ചുരുങ്ങിയത്‌ കേരളത്തിന്റെ കാര്യത്തിലെങ്കിലും എന്താണ്‌ അവസ്ഥ എന്ന്‌ പരിശോധിക്കേണ്ടതുണ്ട്‌. തിരഞ്ഞെടുപ്പ്‌ തിരിച്ചടിയില്‍ നിന്ന്‌ പാര്‍ട്ടിയാകെ പാഠം ഉള്‍ക്കൊള്ളണമെന്ന്‌ നിര്‍ദേശിക്കുമ്പോഴും ജനവിധി പുറത്തുവന്നതിനുശേഷവും കൂടുതല്‍ അറപ്പും വെറുപ്പും ജനങ്ങളിലുണ്ടാക്കുന്ന സംഭവ പരമ്പരകളാണ്‌ കേരളത്തില്‍ തുടരുന്നത്‌. ലാവലിന്‍ പ്രശ്‌നത്തില്‍ ബന്ദും അക്രമവും ജനങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിച്ച നടപടികള്‍, ഗവര്‍ണര്‍ക്കെതിരായ, ജനപിന്തുണ ലഭിക്കാതെ പോയ സമരരൂപങ്ങള്‍, മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്വം തകര്‍ന്നെന്ന്‌ വ്യക്തമാക്കുന്ന മന്ത്രിമാരുടെ നടപടികള്‍, നിയമസഭയുടെ സ്‌തംഭനം, പാര്‍ട്ടിക്കകത്തെ ശത്രുവും വഞ്ചകനും ഒറ്റുകാരനുമാണ്‌ മുഖ്യമന്ത്രിയെന്ന പോസ്റ്ററുകളും ലഘുലേഖകളും മുഖ്യമന്ത്രിയെ നീക്കണമെന്ന കേന്ദ്രകമ്മിറ്റിവരെയുള്ള ആവശ്യം.
ബൂര്‍ഷ്വാ പാര്‍ലമെന്ററിസത്തിനു പകരം തൊഴിലാളി വര്‍ഗത്തിന്റെതായ വിപ്ലവ പാര്‍ലമെന്ററിസം അവകാശപ്പെടുന്ന പാര്‍ട്ടിയാണ്‌ സി.പി.എം. പാര്‍ട്ടി പിളര്‍ന്നപ്പോള്‍, നക്‌സല്‍ തീവ്രവാദമുയര്‍ന്നപ്പോള്‍, ബദല്‍ രേഖാ പ്രശ്‌നത്തില്‍ എം.വി.ആറിനെപ്പോലുള്ളവരെ പുറത്തു കളഞ്ഞപ്പോള്‍ എല്ലാം അങ്ങനെയാണ്‌ പാര്‍ട്ടി ജനങ്ങളോട്‌ പറഞ്ഞത്‌. ജനകോടികള്‍ നടത്തുന്ന വിവിധ സമരരൂപങ്ങളിലൊന്നായി പാര്‍ലമെന്ററി പ്രവര്‍ത്തനത്തെ കണ്ടപാര്‍ട്ടി, പാര്‍ട്ടിയുടെ രാഷ്ട്രീയത്തിന്റെ കേന്ദ്രം ഇപ്പോള്‍ ബൂര്‍ഷ്വാ പാര്‍ലമെന്ററിസമായി. അവിടെ മുഖ്യമന്ത്രിയും പാര്‍ട്ടി നേതൃത്വവും പരസ്‌പരം മുഖ്യശത്രുക്കളും. എന്തൊരു കാഴ്‌ച.
1963 ഫിബ്രവരിയില്‍ അവിഭക്ത കമ്യൂണിസ്റ്റ്‌ പാര്‍ട്ടിയിലെ അവസ്ഥയെക്കുറിച്ച്‌ നാഷണല്‍ കൗണ്‍സില്‍ യോഗത്തില്‍ ഇ.എം.എസ്‌. സമര്‍പ്പിച്ച ചരിത്രപ്രസിദ്ധമായ ഒരു രേഖയുണ്ട്‌. ഒരുവര്‍ഷം കഴിഞ്ഞ്‌ രൂപംകൊണ്ട സി.പി.എമ്മിന്റെ അടിസ്ഥാന സംഘടനാ രേഖകളില്‍ ഒന്നായി തീര്‍ന്ന അതില്‍ പറയുന്നത്‌ പ്രവചന സ്വഭാവത്തോടെ ഇങ്ങനെ വായിക്കാം:
''പാര്‍ട്ടി നേതൃത്വത്തിന്‌ പറ്റിയ രാഷ്ട്രീയമായ അബദ്ധംപോലെ തന്നെ ഗൗരവം നിറഞ്ഞതാണ്‌ നാഷണല്‍ കൗണ്‍സില്‍ പ്രമേയത്തിന്‌ പിന്തുണ നല്‍കിയവര്‍ കൈക്കൊണ്ടതായ ഭിന്നിപ്പു വിളിച്ചുവരുത്തുന്ന സംഘടനാപരമായ തീരുമാനം. തങ്ങളുമായി വിയോജിക്കുന്നവര്‍ രാജ്യദ്രോഹികളാണെന്ന്‌ അധിക്ഷേപിച്ചതും അവര്‍ക്കെതിരായി കര്‍ശന നടപടി എടുക്കണമെന്ന്‌ ആവശ്യപ്പെട്ടതും. രാഷ്ട്രീയമായ തെറ്റ്‌ കുറച്ച്‌ കാലത്തിനുശേഷം തിരുത്തുവാന്‍ സാധിച്ചേക്കാം. തത്‌കാലം ന്യൂനപക്ഷമായവര്‍ക്കെതിരായി ഇത്തരത്തിലുള്ള ഒരു സമീപനം സ്വീകരിക്കുന്നതിന്റെ ഫലമായി പാര്‍ട്ടിയുടെ ഐക്യത്തിനുണ്ടാകുന്ന ഹാനിയും പാര്‍ട്ടിയോടുള്ള കൂറിനും വിശ്വാസത്തിനും വരുത്തുന്ന ഇളക്കവും പരിഹരിക്കുക അസാധ്യമായിരിക്കും. (ഇന്ത്യന്‍ കമ്യൂണിസ്റ്റ്‌ പാര്‍ട്ടിയിലെ തിരുത്തല്‍വാദവും വരട്ടുതത്ത്വവാദവും - പേജ്‌ 105)
സി.പി.ഐ.യിലെ പ്രതിസന്ധിയില്‍ ഔദ്യോഗിക നയത്തെ അംഗീകരിക്കാത്തവര്‍ ചൈനീസ്‌ പക്ഷപാതികളും രാജ്യദ്രോഹികളുമാണ്‌ എന്ന നിലപാടാണ്‌ പാര്‍ട്ടിയിലെ ഭൂരിപക്ഷം അന്ന്‌ എടുത്തത്‌. ഇപ്പോഴാകട്ടെ ലാവലിന്‍ പ്രശ്‌നത്തില്‍ ഭൂരിപക്ഷ തീരുമാനത്തെ അംഗീകരിക്കാത്തവര്‍ പാര്‍ട്ടിയെ തകര്‍ക്കുന്നവരും വഞ്ചകരുമാണെന്ന നിലപാടാണ്‌ കേരളത്തില്‍ സി.പി.എം. നേതൃത്വം സ്വീകരിച്ചിരിക്കുന്നത്‌. സത്യസന്ധമായി സമീപിച്ചാല്‍ പാര്‍ട്ടിയുടെ സംഘടനാനേതൃത്വം പിടിച്ചെടുക്കുന്നതുമായി ബന്ധപ്പെട്ട്‌ ഒരു വശത്ത്‌ മുതിര്‍ന്ന പി.ബി. അംഗമായ വി.എസ്‌. അച്യുതാനന്ദനും മറുവശത്ത്‌ സംസ്ഥാന സെക്രട്ടറിയായ പിണറായി വിജയനും തമ്മില്‍ ആരംഭിച്ച ഉള്‍പ്പാര്‍ട്ടി പോരിന്റെ ബാക്കിപത്രമാണിതെന്ന്‌ കാണാം. അതാകട്ടെ രണ്ടു പേരും ഉള്‍പ്പെട്ട പാര്‍ട്ടിയിലെ ഒരു വിഭാഗം ഒന്നര പതിറ്റാണ്ടു മുമ്പ്‌ കൊല്ലം സംസ്ഥാന സമ്മേളനത്തില്‍ തുടക്കമിട്ടതും മൂന്നുവര്‍ഷം കഴിഞ്ഞ്‌ പാലക്കാട്‌ സമ്മേളനത്തില്‍ ലക്ഷ്യം കണ്ടതിന്റെ പര്യവസാനവും. ഇതിന്റെ തുടര്‍ച്ചയായാണ്‌ നിയമസഭാ പ്രവര്‍ത്തനത്തിന്റെ നേതൃത്വത്തിലുണ്ടായിരുന്ന വി.എസ്‌. അച്യുതാനന്ദന്‍ തിരഞ്ഞെടുപ്പ്‌ വേളയില്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക്‌ അനഭിമതനായത്‌. മുഖ്യമന്ത്രിയായപ്പോഴാകട്ടെ സംസ്ഥാന പാര്‍ട്ടി നേതൃത്വത്തിന്റെ ശത്രുതയും നിസ്സഹകരണവും നേരിടേണ്ടിവന്നത്‌. ഇപ്പോള്‍ ഭരണം പോലും പ്രതിസന്ധിയിലായത്‌.
രാഷ്ട്രീയത്തിനും സിദ്ധാന്തത്തിനുമപ്പുറം വ്യക്തിവിരോധത്തിലും ഉന്മൂലനത്തിലും അധിഷ്‌ഠിതമായ ഉള്‍പ്പാര്‍ട്ടി സമരത്തിലൂടെയാണ്‌ കേരളത്തിലെ സി.പി.എം. യഥാര്‍ഥത്തില്‍ കഴിഞ്ഞ ഒന്നരപ്പതിറ്റാണ്ടായി കടന്നുപോയത്‌. ലാവലിന്‍ പ്രശ്‌നത്തില്‍ നിയമത്തിന്റെ വഴിയേ പോകണമെന്ന വി.എസ്സിന്റെ നിലപാട്‌ പാര്‍ട്ടിയിലെ ഭിന്നതയുടെ പശ്ചാത്തലത്തില്‍ ശത്രുതാപരമായാണ്‌ എതിര്‍വിഭാഗം സ്വീകരിച്ചത്‌. യു.ഡി.എഫിനെയും സി.ബി.ഐ.യെയും രംഗത്തിറക്കിയതും ആയുധം നല്‍കിയതുമൊക്കെ മുഖ്യമന്ത്രിയുടെ ഒടുങ്ങാത്ത പകയുടെ ഭാഗമാണെന്നാണവര്‍ പ്രചരിപ്പിക്കുന്നത്‌. മുഖ്യമന്ത്രി പ്രോസിക്യൂഷന്‍ അനുമതി കാര്യത്തിലും ഗവര്‍ണറുടെ തീരുമാനത്തിലും എടുത്ത നിലപാടുകള്‍ അതിന്റെ തുടര്‍ച്ചയാണെന്നും. വ്യക്തി വൈരാഗ്യത്തിന്റെ പേരില്‍ ഇതുപോലെ അവസരങ്ങളും ആയുധങ്ങളും ഉപയോഗപ്പെടുത്തിയവര്‍ പരസ്‌പരം അങ്ങനെ കരുതുന്നത്‌ സ്വാഭാവികം. സി.പി.എം. നേതൃത്വത്തിന്റെ വൈര്യനിര്യാതന ബുദ്ധിക്ക്‌ ഇരയായ നിരവധി നേതാക്കളും ആയിരക്കണക്കില്‍ പ്രവര്‍ത്തകരും അതിന്റെ ദുരന്തം പേറിയ പതിനായിരക്കണക്കായ കുടുംബങ്ങളും ഇരുപക്ഷത്തെയും നേതാക്കളുടെ 'തത്ത്വാധിഷ്‌ഠിത' നിലപാടുകളെ അവിശ്വസിച്ചുപോയാല്‍ അത്ഭുതമില്ല.
ഒരു യഥാര്‍ഥ തൊഴിലാളിവര്‍ഗപാര്‍ട്ടിക്ക്‌ സംഘടന മാത്രം പോരാ. ആശയവും രാഷ്ട്രീയവും ഉള്‍ക്കൊള്ളുന്ന യോജിച്ച രാഷ്ട്രീയ നയവും കൂടിവേണം. ലാവലിന്‍ പ്രശ്‌നമായാലും മൂന്നാര്‍, മിച്ചഭൂമി തുടങ്ങിയ ഭരണപ്രശ്‌നങ്ങളായാലും അത്‌ അനിവാര്യമാണ്‌. മാര്‍ക്‌സിസ്റ്റ്‌ സിദ്ധാന്തങ്ങളെ പ്രയോഗവത്‌കരിച്ച്‌ ഇ.എം.എസ്‌. കാട്ടിത്തന്ന പാതയിലൂടെ മുന്നോട്ടുപോകുമെന്ന്‌ പറയുന്ന പ്രകാശ്‌ കാരാട്ടിന്റെ പാര്‍ട്ടി ഇക്കാര്യത്തില്‍ ഇ.എം.എസ്‌. പറഞ്ഞതെന്ത്‌ എന്ന്‌ ഒരുനിമിഷം ചിന്തിക്കണം: ''അന്യവര്‍ഗ ചിന്താഗതികളെ ഒരു ആശയഗതി എന്ന നിലയ്‌ക്ക്‌ നാം എതിര്‍ത്ത്‌ പരാജയപ്പെടുത്തുന്നില്ല. അവയുടെ വര്‍ഗാടിസ്ഥാനവും അവ ആശയപരമായും രാഷ്ട്രീയമായും പ്രകടിതമാകുന്ന രൂപവും പുറത്തുകൊണ്ടുവരാന്‍ ശ്രമിക്കാറില്ല. ഈ സഖാവിന്റെയോ ആ സഖാവിന്റെയോ മേല്‍ അന്യവര്‍ഗ ചിന്താഗതിയുടെ മുദ്രകുത്തുന്നു. ഇതിന്റെ ഫലമായി ഒരുവശത്ത്‌ ഉള്‍പ്പാര്‍ട്ടി തര്‍ക്കങ്ങളുടെ സാരാംശം മൂടിവെക്കപ്പെടുന്നു. മറുവശത്ത്‌ ഉള്‍പ്പാര്‍ട്ടി തര്‍ക്കങ്ങള്‍ ക്രമേണ വ്യക്തമായ ഗ്രൂപ്പുകളായി പാര്‍ട്ടിക്കകത്ത്‌ ധ്രുവീകരിക്കപ്പെടുന്നു.''
ഗ്രൂപ്പിസം വിഭാഗീയതയായി ഘനീഭവിച്ച ഒരു സംഘടനാരൂപമായാണ്‌ സി.പി.എം. ഇപ്പോള്‍ കേരളത്തില്‍ നിലക്കൊള്ളുന്നത്‌. ആഗോളീകരണവും നവ ഉദാരനയങ്ങളും ആശയങ്ങളെയും നയങ്ങളെയും വിഴുങ്ങുന്നു. അതുകൊണ്ടുതന്നെ അതു തുരന്ന്‌ വര്‍ഗപരമായ വിശകലനത്തോടെ ആശയ-രാഷ്ട്രീയ വ്യക്തതയോടെ തെറ്റുകളുടെ കരിമ്പാറകള്‍ക്കപ്പുറം പ്രശ്‌നങ്ങളെ സമീപിക്കാന്‍ കേന്ദ്രനേതൃത്വം തുനിഞ്ഞാലേ യഥാര്‍ഥ തെറ്റുതിരുത്തലിലേക്ക്‌ കടക്കാനാകൂ. ലാവലിന്‍ കരാര്‍ പ്രശ്‌നത്തില്‍ പോലും ഇതാണ്‌ യഥാര്‍ഥ പ്രശ്‌നം. ഇക്കാര്യത്തില്‍ കഴിഞ്ഞകാലങ്ങളില്‍ കേന്ദ്രനേതൃത്വത്തിന്‌ പറ്റിയ വീഴ്‌ചകള്‍ സ്വയം വിമര്‍ശനപരമായി കാണാന്‍ അവര്‍കൂടി തയ്യാറായാലേ ആ പ്രക്രിയ യാഥാര്‍ഥ്യമാകൂ. അല്ലെങ്കില്‍ തെറ്റുതിരുത്തലിന്റെ പേരില്‍ നടക്കുന്നത്‌ യാഥാര്‍ഥ്യങ്ങളെല്ലാം മൂടിവെച്ചുകൊണ്ടുള്ള ഒത്തുതീര്‍പ്പ്‌ മാത്രമാകും.
മറ്റൊന്നു കൂടി. ജനാധിപത്യ കേന്ദ്രീകരണത്തിന്റെ പേരില്‍ ലെനിനിന്റെ നേതൃത്വത്തില്‍ രൂപപ്പെടുത്തിയ കമ്യൂണിസ്റ്റ്‌ പാര്‍ട്ടിയും സോഷ്യലിസ്റ്റ്‌ വ്യവസ്ഥയും തകര്‍ന്നുപോയതിന്റെ ചരിത്രപാഠങ്ങള്‍ സി.പി.എം. വിസ്‌മരിക്കുന്നു. ഈ തെറ്റുകള്‍ പ്രാഥമികമായി പരിശോധിച്ച 14-ാം പാര്‍ട്ടി കോണ്‍ഗ്രസ്‌ തീരുമാനിച്ച തിരുത്തല്‍ പ്രക്രിയ-നേതൃത്വത്തില്‍ നിന്ന്‌ സ്വതന്ത്രമായ കണ്‍ട്രോള്‍ കമ്മീഷന്‍ എന്നതടക്കം- സി.പി.എം. നേതൃത്വം പിന്നീട്‌ ലംഘിച്ചു. അഴിമതി, സ്വജനപക്ഷപാതം, ഉദ്യോഗസ്ഥ മേധാവിത്വം തുടങ്ങിയ അന്യവര്‍ഗ പ്രവണതകളോട്‌ ആശയപരമായി എതിരിടാന്‍ പാര്‍ട്ടിയുടെ സൃഷ്‌ടിപരമായ വളര്‍ച്ചയ്‌ക്കുള്ള ജീവനം ഉള്‍പ്പാര്‍ട്ടി ജനാധിപത്യം മാത്രമാണെന്ന്‌ സി.പി.എം. കോണ്‍ഗ്രസ്‌ വ്യക്തമാക്കിയിരുന്നു. കേന്ദ്രീകരണത്തിന്റെ പേരില്‍ ഉള്‍പ്പാര്‍ട്ടി ജനാധിപത്യം ചവിട്ടിമെതിച്ചാല്‍ പാര്‍ട്ടി ബഹുജനങ്ങളില്‍ നിന്നും അണികള്‍ നേതൃത്വത്തില്‍ നിന്നും അകലുമെന്ന്‌ മുന്നറിയിപ്പ്‌ നല്‍കിയിരുന്നു. അതാണിപ്പോള്‍ സി.പി.എം. നേരിടുന്നത്‌.
പാര്‍ട്ടിയുടെ നേതൃത്വത്തിലുള്ള സംസ്ഥാന ഗവണ്‍മെന്റുകള്‍ നവഉദാരീകരണ നയങ്ങള്‍ക്ക്‌ ബദല്‍ നയങ്ങള്‍ ആവിഷ്‌കരിക്കണമെന്ന്‌ 18-ാം പാര്‍ട്ടി കോണ്‍ഗ്രസ്‌ നിര്‍ദേശിച്ചിരുന്നു. ഈ തിരഞ്ഞെടുപ്പ്‌ അവലോകനത്തില്‍ നന്ദിഗ്രാം തൊട്ട്‌ പി.ഡി.പി.യും ക്രിസ്‌ത്യന്‍ പള്ളിവരെയുമുള്ള കാരണങ്ങള്‍ എടുത്തുപറയുന്നുണ്ടെങ്കിലും അക്കാര്യത്തില്‍ എന്തു സംഭവിച്ചു എന്ന്‌ പറയുന്നില്ല. സി.പി.എം. കേന്ദ്രനേതൃത്വത്തിന്റെ വിലയിരുത്തലുകള്‍ക്ക്‌ മുമ്പ്‌ തന്നെ 'മന്ത്‌ലി റിവ്യു'വിലും 'ഇ.പി.ഡബ്ല്യൂ'വിലും വന്ന തിരഞ്ഞെടുപ്പ്‌ വിശകലനത്തില്‍ ദീപാങ്കര്‍ബസു ഇക്കാര്യം ആധികാരികമായി ചൂണ്ടിക്കാട്ടുന്നുണ്ട്‌:
കേരളത്തിലെയും പശ്ചിമബംഗാളിലെയും സോഷ്യല്‍ ഡമോക്രാറ്റ്‌ ഗവണ്‍മെന്റുകള്‍ ഏതാനും വര്‍ഷങ്ങളായി ഏറെ കൈനീട്ടി വാങ്ങിയതും ദത്തെടുത്തതും ശക്തിയായി നടപ്പാക്കിയതും നവ-ഉദാരസാമ്പത്തിക നയങ്ങളാണ്‌. വികസനത്തിന്റെയും വ്യവസായവത്‌കരണത്തിന്റെയും പേരില്‍. അതുകൊണ്ട്‌ നാം കണ്ടത്‌ ഒരു വിരോധാഭാസത്തിന്റെ സ്ഥിതിവിശേഷമാണ്‌. കേന്ദ്ര ഗവണ്‍മെന്റ്‌ കൊണ്ടുവരുന്ന നവ-ഉദാരനയങ്ങളെ ദുര്‍ബലമാണെങ്കില്‍ പോലും സി.പി.എമ്മിന്റെ നേതൃത്വത്തില്‍ എതിര്‍ക്കുക. അതേസമയം തങ്ങള്‍ അധികാരത്തിലിരിക്കുന്ന സംസ്ഥാനങ്ങളില്‍ അതേ തരം നയങ്ങളെ അക്രമാസക്തമായി നടപ്പാക്കുക. ഇടതുപക്ഷ സോഷ്യല്‍ ഡെമോക്രാറ്റുകളുടെ ഈ ഇരട്ടത്താപ്പിനും കപടനാട്യത്തിനുമുള്ള തിരിച്ചടിയാണ്‌ കേരളത്തിലും പശ്ചിമബംഗാളിലും ലഭിച്ചതെന്ന്‌ മനസ്സിലാക്കണം. പരാജയത്തിന്‌ വേറെയും കാരണങ്ങളുണ്ടെങ്കിലും നവ-ഉദാരീകരണനയങ്ങളെ വലിയ തോതില്‍ ജനങ്ങള്‍ തിരസ്‌ക്കരിച്ചു.
ചുരുക്കത്തില്‍, സി.പി.എം. തെറ്റുതിരുത്തുകയാണോ, ഒത്തുതീര്‍പ്പില്‍ തത്‌കാലം കാര്യങ്ങള്‍ ഒതുക്കുകയാണോ? ആദ്യത്തേതാണെങ്കില്‍ ആഴത്തിലുള്ള ഒരു ദീര്‍ഘകാല പ്രക്രിയയ്‌ക്ക്‌ സത്യസന്ധമായും ആശയപരമായും രാഷ്ട്രീയമായും തുടക്കമിടണം. അല്ലെങ്കില്‍ വ്യക്തികളില്‍ കേന്ദ്രീകരിച്ച്‌ ചിലത്‌ കാട്ടിക്കൂട്ടാം. അതിന്‌ ജനവിശ്വാസം പോകട്ടെ അണികളുടെ വിശ്വാസം പോലും ആര്‍ജിക്കാനാവില്ല. രാഷ്ട്രീയ സംഘടനാ പ്രതിസന്ധികള്‍ തുടര്‍ന്നും മൂര്‍ച്ഛിക്കും
.

9 comments:

പിപ്പിള്‍സ്‌ ഫോറം. said...

കട്ടവനെ പിടിച്ചാല്‍ , പാര്‍ട്ടി നേതാക്കന്മാരുടെ താന്തോണിത്തരങളെ വിമര്‍ശിച്ചാല്‍ പാര്‍ട്ടിയെ തകര്‍ക്കാനുള്ള നീക്കാമാണെന്ന പ്രചരണം വിലപ്പോവില്ല.

വി എസ്സിനെ മാറ്റിയാല്‍ തീരുന്നതാണോ പാര്‍ട്ടിയിലെ ഇന്നത്തെ ഗുരുതരാവസ്ഥ.

സംസ്ഥാന കമ്മറ്റികളിലും സിക്രട്ടറിയേറ്റിലും വെറും ഏറാന്മൂളികളെ വെച്ചാല്‍ പാര്‍ട്ടിയുടെ ദുസ്ഥിതിക്ക് പരിഹാരമാകുമോ ?
ജയവിജയന്മാരുടെ ഗുണ്ടായിസം കൊണ്ട് പാര്‍ട്ടിയില്‍ വിശ്വാസം നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നവരെ അകത്താനല്ലാതെ അടുപ്പിക്കാന്‍ കഴിയുമെന്ന് കരുതുന്നത് വിവരക്കേടല്ലേ ?

Janam said...

അഴിമതി : പിബി അംഗത്തെ ശിക്ഷിച്ച്‌ ചൈനീസ്‌ വീരഗാഥ

എത്ര ഉന്നതനായാലും അഴിമതിയുടെ കറപുരണ്ടാല്‍ പാര്‍ട്ടിക്കു പുറത്താണെന്ന കമ്യൂണിസ്‌റ്റ് പാര്‍ട്ടിയുടെ തീരുമാനം ശരിവച്ചുകൊണ്ടു ചൈനയില്‍ മുതിര്‍ന്ന പൊളിറ്റ്‌ ബ്യൂറോ അംഗത്തെ കോടതി കഠിനതടവിനു ശിക്ഷിച്ചതു ശ്രദ്ധേയമാകുന്നു. അഴിമതി ആരോപണ വിധേയനായ ചെന്‍ ലിയാന്‍യുവിനാണ്‌ ടിയാന്‍ജിന്‍ കോടതി 18 വര്‍ഷത്തെ തടവുശിക്ഷ വിധിച്ചത്‌.

ഒരുപതിറ്റാണ്ടിലേറെയായി പി.ബി അംഗമായ ചെന്‍ ലിയാന്‍യുവിനെ നിയമത്തിന്റെ വഴിക്കു വിടാനാണ്‌ ചൈനീസ്‌ കമ്യൂണിസ്‌റ്റു നേതൃത്വം ശ്രമിച്ചത്‌. ലാവ്‌ലിന്‍ കേസിന്റെ പശ്‌ചാത്തലത്തില്‍ രാഷ്‌ട്രീയ നിരീക്ഷകര്‍ കൗതുകത്തോടെയാണ്‌ ഇതിനെ കാണുന്നത്‌.

Janam said...

പിണറായിയെ ഗുണ്ടയായും അക്രമ രാഷ്‌ട്രീയക്കാരനായും സ്‌കാരമില്ലാത്തവനായും ചിത്രീകരിച്ചിരുന്ന മാധവന്‍കുട്ടിക്ക്‌ ഇപ്പോള്‍ അദ്ദേഹത്തിന്റെ അപദാനങ്ങള്‍ പാടി
പുകഴ്‌ത്താനേറെയുണ്ട്‌. ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ്‌
പ്രസ്ഥാനത്തിന്റെ ജീവിച്ചിരിക്കുന്ന ഏറ്റവും മുതിര്‍ന്ന ആചാര്യന്മാരിലൊരാളായ വി എസ്‌ അച്യുതാനന്ദനെ ചാനല്‍ ചര്‍ച്ചകളില്‍ തുടര്‍ച്ചയായി അധിക്ഷേപിക്കുകയെന്ന
ദൗത്യം അദ്ദേഹം ഏറ്റെടുത്തിരിക്കുന്നു.

Janam said...

പാര്‍ട്ടി മതിലു ചാടിയാല്‍ നേതാവ്‌ വേലി ചാടും!

വരുമാനത്തില്‍ കവിഞ്ഞ തോതിലുള്ള സ്വത്തുസമ്പാദനം, മറ്റ്‌ അന്യവര്‍ഗ ചിന്താഗതികള്‍ എന്നിവ കേരളത്തിലെ സഖാക്കള്‍ക്കിടയില്‍ പ്രകടമാണ്‌. ഈ പ്രവണതകളെല്ലാം പാര്‍ട്ടിയില്‍ നിന്നു പൂര്‍ണമായി ഒഴിവാക്കപ്പെടേണ്ടതാണ്‌.'

എ.കെ.ജി. സെന്ററിലെ ഹാളിലിരുന്നു സി.പി.എം. ജനറല്‍ സെക്രട്ടറി പ്രകാശ്‌ കാരാട്ട്‌ ഉപദേശിക്കുമ്പോള്‍ സഖാക്കളില്‍ ചിലര്‍ക്കെങ്കിലും രോമാഞ്ചമുണ്ടായതു പാര്‍ട്ടിയുടെ പ്രതിബദ്ധത ഓര്‍മിച്ചല്ല, എ.സിയുടെ തണുപ്പ്‌ കൂടിപ്പോയതുകൊണ്ടാണ്‌..'മറ്റു പാര്‍ട്ടികളിലുണ്ടാകുന്നതു പോലുള്ള അലവലാതിത്തരങ്ങള്‍ ഞങ്ങളുടെ പാര്‍ട്ടിയിലുണ്ടാകില്ല, കാരണം ഇതു കമ്യൂണിസ്‌റ്റ് പാര്‍ട്ടിയാണ്‌' എന്നു ധനമന്ത്രി തോമസ്‌ ഐസക്‌ പ്രസംഗിച്ചതിന്റെ ചൂടാറും മുമ്പേയാണ്‌ അതിനു മറുപടി പോലെ കാരാട്ടിന്റെ ആഹ്വാനം.
സി.പി.എം. എന്ന മൂന്നക്ഷരം വലിയൊരു ധനാകര്‍ഷണയന്ത്രമായി. പാര്‍ട്ടി ബ്രാഞ്ച്‌ കമ്മിറ്റികള്‍ക്കുവരെ സ്വന്തമായ കെട്ടിടം, ലോക്കല്‍ കമ്മിറ്റി ഓഫീസിനുപോലും വാഹനം എന്നു തുടങ്ങി കേരളത്തിലെ ഏറ്റവും വലിയ തൊഴില്‍ ദാതാവായി പോലും പാര്‍ട്ടി മാറി. മാറ്റങ്ങളുടെ ഈ കാറ്റ്‌ നേതാക്കളിലേക്കും പിന്നീട്‌ അണികളിലേക്കും പടര്‍ന്നു. ട്രേഡ്‌ യൂണിയന്‍ പ്രസ്‌ഥാനം എന്നതില്‍ നിന്നു മാറി പാര്‍ട്ടി മധ്യവര്‍ഗത്തിലേക്ക്‌ ശ്രദ്ധകേന്ദ്രീകരിച്ചു. സി.പി.എം അംഗമാവുകയെന്നത്‌ ഒരു ഫാഷനായി!

മാരാരിക്കുളംകാരനായ നേതാവ്‌ രാഷ്‌ട്രീയത്തില്‍വരുമ്പോള്‍ കര്‍ഷകനായ അച്‌ഛന്‍ സമ്പാദിച്ച അല്‍പസ്വല്‍പം ഭൂമിയേ സ്വന്തമായുണ്ടായിരുന്നുള്ളൂ. എന്നാലിപ്പോള്‍ ദേശീയപാതയോരത്ത്‌ സ്‌ഥലം വാങ്ങി നാല്‍പ്പതു ലക്ഷത്തിനു മുകളില്‍ ചെലവഴിച്ചാണു വീടു വച്ചിരിക്കുന്നത്‌. മറ്റുചില പാര്‍ട്ടിനേതാക്കളുമായി ചേര്‍ന്നു ഹോട്ടല്‍ ബിസിനസും പൊടിപൊടിക്കുന്നു.
ആലപ്പുഴയില്‍ മാത്രമല്ല മണല്‍ കൊണ്ടു നേതാക്കള്‍ പൊന്നു വാരുന്നത്‌. പത്തനംതിട്ടയിലെ റാന്നിയിലും കോന്നിയിലും മണലിന്റെ പണം കൊണ്ടു കൊഴുത്തതു രണ്ടു പ്രമുഖ നേതാക്കളാണ്‌. റാന്നിയിലെ നേതാവിനു മൂന്നു നാഷണല്‍ പെര്‍മിറ്റ്‌ലോറി, പച്ചക്കറിമൊത്തക്കട, അളവില്‍ക്കവിഞ്ഞ സ്വത്ത്‌ എന്നിവയെല്ലാം സ്വന്തം. അടുത്ത നേതാവിനു സ്വന്തമായുളളതു 40 വളളങ്ങളാണ്‌. മണല്‍വാരലിലൂടെ ഈ വളളം കൊണ്ടുവരുന്നത്‌ കോടികളുടെ വരുമാനം. അയിരൂരിലാവട്ടെ, സി.പി.എം. പ്രാദേശിക നേതാക്കള്‍ സ്വാശ്രയത്വം നേടിക്കഴിഞ്ഞു. സ്വന്തം മണല്‍ ലോറി തന്നെയുണ്ട്‌!ഇതൊക്കെ മഞ്ഞുമലയുടെ മുകളറ്റം മാത്രം.

Janam said...

പാര്‍ട്ടി മതിലു ചാടിയാല്‍ നേതാവ്‌ വേലി ചാടും!

വരുമാനത്തില്‍ കവിഞ്ഞ തോതിലുള്ള സ്വത്തുസമ്പാദനം, മറ്റ്‌ അന്യവര്‍ഗ ചിന്താഗതികള്‍ എന്നിവ കേരളത്തിലെ സഖാക്കള്‍ക്കിടയില്‍ പ്രകടമാണ്‌. ഈ പ്രവണതകളെല്ലാം പാര്‍ട്ടിയില്‍ നിന്നു പൂര്‍ണമായി ഒഴിവാക്കപ്പെടേണ്ടതാണ്‌.'

എ.കെ.ജി. സെന്ററിലെ ഹാളിലിരുന്നു സി.പി.എം. ജനറല്‍ സെക്രട്ടറി പ്രകാശ്‌ കാരാട്ട്‌ ഉപദേശിക്കുമ്പോള്‍ സഖാക്കളില്‍ ചിലര്‍ക്കെങ്കിലും രോമാഞ്ചമുണ്ടായതു പാര്‍ട്ടിയുടെ പ്രതിബദ്ധത ഓര്‍മിച്ചല്ല, എ.സിയുടെ തണുപ്പ്‌ കൂടിപ്പോയതുകൊണ്ടാണ്‌..'മറ്റു പാര്‍ട്ടികളിലുണ്ടാകുന്നതു പോലുള്ള അലവലാതിത്തരങ്ങള്‍ ഞങ്ങളുടെ പാര്‍ട്ടിയിലുണ്ടാകില്ല, കാരണം ഇതു കമ്യൂണിസ്‌റ്റ് പാര്‍ട്ടിയാണ്‌' എന്നു ധനമന്ത്രി തോമസ്‌ ഐസക്‌ പ്രസംഗിച്ചതിന്റെ ചൂടാറും മുമ്പേയാണ്‌ അതിനു മറുപടി പോലെ കാരാട്ടിന്റെ ആഹ്വാനം.
സി.പി.എം. എന്ന മൂന്നക്ഷരം വലിയൊരു ധനാകര്‍ഷണയന്ത്രമായി. പാര്‍ട്ടി ബ്രാഞ്ച്‌ കമ്മിറ്റികള്‍ക്കുവരെ സ്വന്തമായ കെട്ടിടം, ലോക്കല്‍ കമ്മിറ്റി ഓഫീസിനുപോലും വാഹനം എന്നു തുടങ്ങി കേരളത്തിലെ ഏറ്റവും വലിയ തൊഴില്‍ ദാതാവായി പോലും പാര്‍ട്ടി മാറി. മാറ്റങ്ങളുടെ ഈ കാറ്റ്‌ നേതാക്കളിലേക്കും പിന്നീട്‌ അണികളിലേക്കും പടര്‍ന്നു. ട്രേഡ്‌ യൂണിയന്‍ പ്രസ്‌ഥാനം എന്നതില്‍ നിന്നു മാറി പാര്‍ട്ടി മധ്യവര്‍ഗത്തിലേക്ക്‌ ശ്രദ്ധകേന്ദ്രീകരിച്ചു. സി.പി.എം അംഗമാവുകയെന്നത്‌ ഒരു ഫാഷനായി!

മാരാരിക്കുളംകാരനായ നേതാവ്‌ രാഷ്‌ട്രീയത്തില്‍വരുമ്പോള്‍ കര്‍ഷകനായ അച്‌ഛന്‍ സമ്പാദിച്ച അല്‍പസ്വല്‍പം ഭൂമിയേ സ്വന്തമായുണ്ടായിരുന്നുള്ളൂ. എന്നാലിപ്പോള്‍ ദേശീയപാതയോരത്ത്‌ സ്‌ഥലം വാങ്ങി നാല്‍പ്പതു ലക്ഷത്തിനു മുകളില്‍ ചെലവഴിച്ചാണു വീടു വച്ചിരിക്കുന്നത്‌. മറ്റുചില പാര്‍ട്ടിനേതാക്കളുമായി ചേര്‍ന്നു ഹോട്ടല്‍ ബിസിനസും പൊടിപൊടിക്കുന്നു.
ആലപ്പുഴയില്‍ മാത്രമല്ല മണല്‍ കൊണ്ടു നേതാക്കള്‍ പൊന്നു വാരുന്നത്‌. പത്തനംതിട്ടയിലെ റാന്നിയിലും കോന്നിയിലും മണലിന്റെ പണം കൊണ്ടു കൊഴുത്തതു രണ്ടു പ്രമുഖ നേതാക്കളാണ്‌. റാന്നിയിലെ നേതാവിനു മൂന്നു നാഷണല്‍ പെര്‍മിറ്റ്‌ലോറി, പച്ചക്കറിമൊത്തക്കട, അളവില്‍ക്കവിഞ്ഞ സ്വത്ത്‌ എന്നിവയെല്ലാം സ്വന്തം. അടുത്ത നേതാവിനു സ്വന്തമായുളളതു 40 വളളങ്ങളാണ്‌. മണല്‍വാരലിലൂടെ ഈ വളളം കൊണ്ടുവരുന്നത്‌ കോടികളുടെ വരുമാനം. അയിരൂരിലാവട്ടെ, സി.പി.എം. പ്രാദേശിക നേതാക്കള്‍ സ്വാശ്രയത്വം നേടിക്കഴിഞ്ഞു. സ്വന്തം മണല്‍ ലോറി തന്നെയുണ്ട്‌!ഇതൊക്കെ മഞ്ഞുമലയുടെ മുകളറ്റം മാത്രം.

Janam said...

സാംസ്‌കാരിക നായകന്മാരെ ജനങ്ങള്‍ തെരുവില്‍ നേരിടും‍‍‍


സാംസ്‌കാരിക നായകന്മാര്‍ എന്ന വാക്ക്‌ കേരളത്തില്‍ നിലവില്‍ വന്നിട്ട്‌ അധിക നാളായില്ല. എല്ലാ കലാകാരന്മാരും സാംസ്‌കാരിക നായകന്മാരുടെ പട്ടികയില്‍ ഉള്‍പ്പെടുന്നില്ല. ചിത്രകാരന്മാരോ, ശില്‍പികളോ ഇത്തരത്തില്‍ നായകന്മാരാകാറേയില്ല.കാനായി കുഞ്ഞിരാമന്‍, പാരിസ്‌ വിശ്വനാഥന്‍ തുടങ്ങിയവര്‍ സാംസ്‌കാരിക നായകന്മാര്‍ പുറപ്പെടുവിപ്പിക്കുന്ന പ്രസ്‌താവനകളില്‍ ഒപ്പിടാറുമില്ല. സാംസ്‌കാരിക നായകന്മാരില്‍ ഭൂരിഭാഗവും സാഹിത്യകാരന്മാരാണെങ്കിലും പല കവികളും നോവലിസ്‌റ്റുകളും ഈ പദവിയുടെ പരിധിക്ക്‌ പുറത്താണ്‌. നിരൂപകരാണ്‌ കൂടുതലും അറിയപ്പെടുന്ന സാംസ്‌കാരിക നായകര്‍. ഒ.എന്‍.വി. കുറുപ്പ്‌ പട്ടികയിലെ ഉന്നതസ്‌ഥാനത്ത്‌ വിരാജിക്കുന്നയാളാണെങ്കിലും പവിത്രന്‍ തീക്കുനിയുടെ സ്‌ഥാനം പടിക്കുപുറത്താണ്‌. കെ.ജി. ശങ്കരപിളള, സാറാ ജോസഫ്‌ തുടങ്ങിയവരും ബി.ആര്‍.പി. ഭാസ്‌കറിനെപോലെ മുതിര്‍ന്ന പത്രപ്രവര്‍ത്തകര്‍ക്കും ഈ പട്ടം നല്‍കി ആദരിച്ചിട്ടുണ്ട്‌.

Contd to next page........
അഡ്വ. ജയശങ്കര്‍

Janam said...

സാംസ്‌കാരിക നായകന്മാരെ ജനങ്ങള്‍ തെരുവില്‍ നേരിടും‍‍‍
Page 2.
സാംസ്‌കാരിക നായകന്മാരായി വിരാജിക്കുന്നവരില്‍ ബഹുഭൂരിപക്ഷവും സി.പി.എമ്മിനെ പിന്‍പറ്റി നില്‍ക്കുന്നവരാണ്‌. അതാതു കാലങ്ങളിലെ പാര്‍ട്ടി നിലപാടുകളായിരിക്കും ഇവരുടെ അഭിപ്രായമായി പുറത്തുവരുന്നത്‌. പാര്‍ട്ടിക്ക്‌ അഹിതമെന്ന്‌ തോന്നിയേക്കാവുന്ന കാര്യങ്ങളില്‍ ഇവര്‍ പ്രത്യേകിച്ച്‌ അഭിപ്രായ പ്രകടനമൊന്നും നടത്താറില്ല. മുത്തങ്ങയില്‍ വെടിവയ്‌പ്പ് നടന്നപ്പോള്‍ മനുഷ്യാവകാശത്തെക്കുറിച്ച്‌ ഘോരഘോരം പ്രസംഗിച്ചവര്‍ സിംഗൂരിനേയും നന്ദിഗ്രാമിനേയും 'അറിഞ്ഞില്ല'.

കോണ്‍ഗ്രസിന്റെ അക്കൗണ്ടില്‍ ഇത്തരം സാംസ്‌കാരിക ജീവികള്‍ക്ക്‌ വളരെ ക്ഷാമം അനുഭവപ്പെടുന്നുണ്ട്‌. ഇക്കൂട്ടരെ മേയ്‌്ക്കാനുളള സംഘടനാ സംവിധാനമൊന്നും കോണ്‍ഗ്രസിനില്ല. ബാലചന്ദ്രന്‍ വടക്കേടത്ത്‌, തുമ്പമണ്‍ തോമസ്‌ തുടങ്ങിയ ചുരുക്കം ചിലരില്‍ കോണ്‍ഗ്രസ്‌ സാംസ്‌കാരിക നായകത്വം ഒതുങ്ങുന്നു. പി.വി. കൃഷ്‌ണന്‍ നായര്‍, എം. അച്യുതന്‍ തുടങ്ങിയവര്‍ക്ക്‌ കോണ്‍ഗ്രസിനോട്‌ അനുഭാവമുണ്ടെങ്കിലും പാര്‍ട്ടിയെ അനുകൂലിച്ചോ, സി.പി.എമ്മിനെ എതിര്‍ത്തോ പരസ്യമായി അഭിപ്രായ പ്രകടനം നടത്താന്‍ മുതിരാറില്ല. ഇവരേക്കാള്‍ എന്തുകൊണ്ടും മെച്ചമാണ്‌ സംഘപരിവാറിന്റെ സാംസ്‌കാരിക നായകന്മാര്‍. 'അക്കിത്തം, വിഷ്‌ണനാരായണന്‍ നമ്പൂതിരി, പി. നാരായണക്കുറുപ്പ്‌ എന്നിവരെങ്കിലും ആര്‍.എസ്‌.എസ്‌-ബി.ജെ.പി പക്ഷത്തോടൊപ്പമുണ്ട്‌.

അഡ്വ. ജയശങ്കര്‍

Janam said...

സാംസ്‌കാരിക നായകന്മാരെ ജനങ്ങള്‍ തെരുവില്‍ നേരിടും‍‍‍
Page3

സി.പി.എമ്മിലെ എം.എ ബേബിക്കുവേണ്ടി കുണ്ടറയിലെത്തി പ്രചരണം നടത്തിയവരാണ്‌ പ്രമുഖ സാംസ്‌കാരിക നായകര്‍. ഇടതുപക്ഷം അധികാരത്തില്‍ വരുമെന്നും സാംസ്‌കാരിക വകുപ്പ്‌ ബേബിയ്‌ക്കായിരിക്കുമെന്നും ഇവര്‍ നേരത്തെ മനസിലാക്കിയിരുന്നു. അഞ്ചാലുംമൂട്ടില്‍ പോയി ബേബിക്ക്‌ വേണ്ടി ഒ.എന്‍.വി പ്രസംഗിച്ചു. ബേബിയോടു മാത്രമല്ല ഇടതുപക്ഷ ആശയത്തിനോടാണ്‌ ആഭിമുഖ്യമെങ്കില്‍ കുണ്ടറയ്‌ക്കടത്ത നിയമസഭാ മണ്ഡലങ്ങളായ പി.കെ. ഗുരുദാസന്‍ മത്സരിച്ച കൊല്ലത്തും എന്‍.കെ. പ്രേമചന്ദ്രന്‍ മത്സരിച്ച ചവറയിലും എന്തുകൊണ്ട്‌ പ്രസംഗിച്ചില്ല?


മധ്യകേരളത്തിലെ സാംസ്‌കാരിക പ്രവര്‍ത്തകരായ അശോകന്‍ ചരുവില്‍, രാവുണ്ണി, വി.കെ. ശ്രീരാമന്‍ എന്നിവരുടെ പ്രവര്‍ത്തനം കേന്ദ്രീകരിച്ചത്‌ കുന്നംകുളത്തെ സി.പി.എം സ്‌ഥാനാര്‍ത്ഥിയായ ബാബു എം. പാലിശേരിയുടെവിജയത്തിലായിരുന്നു.

എന്നാല്‍ ഇവര്‍ ഗുരുവായൂര്‍ പോലുളള സമീപ മണ്ഡലങ്ങളില്‍ പ്രചരണത്തിനിറങ്ങിയതുമില്ല. ഈ പ്രദേശത്തെ സാംസ്‌കാരിക നായകന്മാരുടെ ഭക്‌തവത്സലന്‍ മുന്‍ എ.ബി.വി.പികാരനും സെയ്‌താലി കൊലക്കേസില്‍ പ്രതിയുമായിരുന്ന പാലിശേരിയാണ്‌. ഈ തരത്തില്‍ തെരഞ്ഞെടുത്ത മണ്ഡലങ്ങളില്‍ മാത്രമാണ്‌ സാംസ്‌കാരിക നായകന്മാര്‍ തെരഞ്ഞെടുപ്പ്‌ പ്രചരണപ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാക്കിയത്‌. ഫലം പുറത്തുവന്ന്‌ മന്ത്രിസഭ രൂപീകരിച്ചപ്പോഴാണ്‌ ഇവരുടെ ദീര്‍ഘദര്‍ശനത്തെക്കുറിച്ച്‌ സാധാരണക്കാരന്‌ ബോധ്യം വന്നത്‌.
സി.പി.എമ്മിലെ അഴിമതിക്കെതിരേ തുറന്നെഴുതുന്ന മാധ്യമങ്ങളെ നിയന്ത്രിക്കാന്‍ വാളോങ്ങുന്നതും ഇവര്‍ തന്നെയാണ്‌. മന്ത്രി ജി. സുധാകരന്റെ ഭാഷയെടുക്കുകയാണെങ്കില്‍ ഇക്കൂട്ടരെ സാംസ്‌കാരിക നക്കികളെന്ന്‌ വിളിക്കേണ്ടിവരും.

പാര്‍ട്ടിയോട്‌ പ്രതിബദ്ധത തെളിയിക്കാന്‍ കവിത എഴുതിയവര്‍ മുന്‍കാലങ്ങളിലും നമുക്ക്‌ കാണാനാകും. വിമോചനസമരക്കാലത്ത്‌ ചെറിയതുറയില്‍ വെടിയേറ്റുമരിച്ച ഫ്‌ളോറിയെന്ന ഗര്‍ഭിണിയെക്കുറിച്ച്‌ മഹാകവി ജി. ശങ്കരക്കുറുപ്പ്‌ 'അന്ത്യമാല്യം' എന്ന കവിത എഴുതി. പനമ്പിളളി മുഖ്യമന്ത്രിയായപ്പോള്‍ നടന്ന പശുമല എസ്‌റ്റേറ്റിലെ വെടിവയ്‌പ്പിനെ തുടര്‍ന്നു മരിച്ചവരെക്കുറിച്ച്‌ എന്തുകൊണ്ട്‌ കവിതയെഴുതിയില്ലെന്ന്‌ വൈലോപ്പിളളിചോദിച്ചിരുന്നു.


അഡ്വ. ജയശങ്കര്‍

Janam said...

സാംസ്‌കാരിക നായകന്മാരെ ജനങ്ങള്‍ തെരുവില്‍ നേരിടും‍‍‍
Page 4
കവിക്ക്‌ രാഷ്‌ട്രീയം പാടില്ലെന്ന്‌ വിശ്വസിച്ചിരുന്ന വൈലോപ്പിളളി പിന്നീട്‌ ദേശാഭിമാനി സ്‌റ്റഡി സര്‍ക്കിളിന്റെ പ്രസിഡന്റായി മാറിയെന്നത്‌ ചരിത്രം.
പാര്‍ട്ടി ഓഫീസിലെ ഉത്തരവുകള്‍ അതേപടി നടപ്പിലാക്കുന്ന പി.കെ. പോക്കര്‍, കെ.ഇ.എന്‍. കുഞ്ഞഹമ്മദ്‌ തുടങ്ങിയ നായകന്മാരാണ്‌ അസഹനീയമായവര്‍. ബംഗാള്‍ മുഖ്യമന്ത്രിയായിരുന്ന ജ്യോതിബസു പോലും നന്ദിഗ്രാം വെടിവയ്‌പ്പ് തെറ്റായി പോയിയെന്നു പറഞ്ഞപ്പോള്‍ ഈ കൂട്ടക്കൊലയെ ന്യായീകരിച്ച ഏക സി.പി.എം നേതാവ്‌ കേരള സംസ്‌ഥാന സെക്രട്ടറി പിണറായി വിജയനായിരുന്നു. ഇദ്ദേഹത്തെ പിന്താങ്ങി ജീവിക്കുകയും നിലപാടുകള്‍ക്ക്‌ കുഴലുതൂകയുമാണ്‌ മേല്‍പടിന്മാര്‍ ചെയ്യുന്നത്‌. താന്‍ ഇരയായ സ്‌ത്രീപീഡനക്കേസില്‍ വൈസ്‌ ചാന്‍സലര്‍ നടത്തുന്ന അന്വേഷണം ശരിയായ ദിശയിലല്ലെന്ന്‌ ചൂണ്ടിക്കാട്ടി കാലിക്കറ്റ്‌ യൂണിവേഴ്‌സിറ്റി പടിക്കല്‍ പി.ഇ. ഉഷ നിരാഹാരസത്യാഗ്രഹം നടത്തിയപ്പോള്‍ ഇതിനെതിരായി ഇടതുപക്ഷ യൂണിയനുകള്‍ നടത്തിയ ബദല്‍ സത്യാഗ്രഹത്തിന്റെ മുഖ്യസംഘാടകന്‍ കെ.പി. രാമനുണ്ണിയും പി.കെ. പോക്കറുമായിരുന്നു. താമസം വിനാ പ്രതിഫലം ലഭിച്ചു. ഭാഷാ ഇന്‍സ്‌റ്റിറ്റ്യൂട്ട്‌ ഡയറക്‌ടറായി പി.കെ. പോക്കര്‍ നിയമതിനായി.
അവാര്‍ഡുകള്‍ നേടുന്നത്‌ എന്നും പ്രഖ്യാപിത സാംസ്‌കാരിക നായകന്മാരായിരിക്കും. മോഹനകൃഷ്‌ണന്‍ കാലടി, വീരാന്‍കുട്ടി, എസ്‌. ജോസഫ്‌ തുടങ്ങിയവര്‍ പുതുതലമുറയിലെ മികച്ച കവികളാണ്‌. ഇവരെ പിന്തളളിയാണ്‌ ഏഴാംകൂലി കവിതയെഴുതിയ ഏഴാച്ചേരി രാമചന്ദ്രനെ സംസ്‌ഥാനത്തെ മികച്ച കവിയായി തെരഞ്ഞെടുത്തത്‌.

തങ്ങള്‍ക്ക്‌ യാതൊരു പിടിപാടുമില്ലാത്ത മേഖലകളിലും അഭിപ്രായം പറയുന്ന സാംസ്‌കാരിക നായകന്മാരുടെ ചങ്കൂറ്റം സമ്മതിച്ചേ തീരൂ. ഉദാഹരണത്തിന്‌ ലാവ്‌ലിന്‍ അഴിമതി കേസില്‍ പിണറായി കുറ്റം ചെയ്‌തെങ്കില്‍ ഒമ്പതാം പ്രതിയാക്കാതെ ഒന്നാംപ്രതിയാക്കി കൂടേ എന്നായിരുന്നു സക്കറിയയുടെ ചോദ്യം. ഏറ്റവും വലിയ കുറ്റംചെയ്‌ത ആളായിരിക്കും ഒന്നാംപ്രതിയെന്ന തെറ്റിദ്ധാരണ മൂലമാണ്‌ ഈ പ്രസ്‌താവന അദ്ദേഹം തട്ടിവിട്ടത്‌. ക്രിമിനല്‍ നടപടികളെക്കുറിച്ച്‌ അറിയാതെയാണ്‌ പ്രതികരണം.

പിണറായിയെ പ്രോസിക്യൂട്ട്‌ ചെയ്യാന്‍ ഗവര്‍ണര്‍ അനുമതി നല്‍കിയത്‌ ഭരണഘടനാ വിരുദ്ധമാണെന്ന്‌ പ്രസംഗിക്കുന്ന സുകുമാര്‍ അഴീക്കോട്‌ പഠിച്ചതും പഠിപ്പിച്ചതും വൃത്തമഞ്‌ജരി പോലുളള സാഹിത്യസംബന്ധിയായ പുസ്‌തകങ്ങളായിരുന്നു എന്ന്‌ ഓര്‍ക്കണം.
ചെങ്ങറ, മൂലമ്പിളളി തുടങ്ങിയ പ്രശ്‌നങ്ങള്‍ കണ്ടില്ലെന്ന്‌ നടിക്കുന്ന സാംസ്‌കാരിക നായകന്മാര്‍ മൂലമ്പിളളിയിലെത്തി കുടിയിറക്കപ്പെട്ടവരുടെ സങ്കടങ്ങള്‍ തൊട്ടറിഞ്ഞു പ്രതികരിച്ച ബംഗാള്‍ സാഹിത്യകാരി മഹാശ്വേതാ ദേവിയെ ചീത്തവിളിക്കുകയും ചെയ്‌തു. ഡോ. സുകുമാര്‍ അഴീക്കോടിനെ പോലുളളവര്‍ സാംസ്‌കാരിക നായകന്മാരായെങ്കില്‍ നമ്മുടെ സംസ്‌കാരത്തിന്‌ സാരമായ തകരാര്‍ സംഭവിച്ചെന്ന്‌ ഉറപ്പാണ്‌.

17 ലക്ഷത്തിന്റെ ഗ്രാന്റ്‌ വിറ്റാറ കാറില്‍ സഞ്ചരിച്ച്‌ കൊട്ടാര സദൃശമായ വീട്ടില്‍ താമസിച്ചാണ്‌ അദ്ദേഹം ലളിത ജീവിതമഹാത്മ്യം അദ്ദേഹം പ്രസംഗിക്കുന്നത്‌. ആദ്യകാലത്ത്‌ കമ്യൂണിസ്‌റ്റ് വിരുദ്ധനും പിന്നീട്‌ കമ്യൂണിസ്‌റ്റ് സഹയാത്രികനും ഇപ്പോള്‍ സി.പി.എമ്മിന്റെ സുപ്പീരിയര്‍ അഡ്വൈസറുമായി സ്വയം പ്രഖ്യാപിച്ചിരിക്കുന്ന ഇദ്ദേഹം വിളിച്ചു കൂവുന്നത്‌ മാധ്യമശ്രദ്ധ പിടിച്ചുപറ്റാന്‍ മാത്രമാണ്‌. എഴുതിയിട്ട്‌ വര്‍ഷങ്ങള്‍ കഴിഞ്ഞവരും എഴുതിയാല്‍ ആരും വായിക്കില്ലെന്നും ഉറപ്പ്‌ വന്നവരുമാണ്‌ സാംസ്‌കാരിക നായകരുടെ മേലങ്കിയുമണിഞ്ഞ്‌ ഇറങ്ങിയിരിക്കുന്നത്‌. ഇവര്‍ പതിവു പരിപാടി തുടരുകയാണെങ്കില്‍ ജനങ്ങള്‍ സാംസ്‌കാരിക നായകരെ തെരുവില്‍ നേരിടുന്ന കാലം വരും. ജനങ്ങളെ പേടിച്ചു നായകന്മാര്‍ പുറത്തിറങ്ങാന്‍ പറ്റാത്ത സുദിനം അടുത്തു കഴിഞ്ഞു.

അഡ്വ. ജയശങ്കര്‍