Sunday, July 22, 2007

ആറു മാസത്തിനകം കയ്യേറ്റം ഒഴിപ്പിക്കും:വി.എസ്

ആറു മാസത്തിനകം കയ്യേറ്റം ഒഴിപ്പിക്കും:വി.എസ്



ആറു മാസത്തിനകം സംസ്ഥാനത്തെ മുഴുവന്‍ ഭൂമി കയ്യേറ്റവും ഒഴിപ്പിക്കുമെന്ന് മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍ വ്യക്തമാക്കി. മൂന്നാറിലെ അനധികൃത കയ്യേറ്റം ഒഴിപ്പിക്കുന്ന നടപടി മൂന്നാഴ്ചയ്ക്കകം പുനരാരംഭിക്കും. ഒഴിപ്പിച്ചെടുക്കുന്ന ഭൂമിയില്‍ ഭൂരഹിതര്‍ക്കു വിതരണം ചെയ്ത ശേഷം ബാക്കിയുള്ളത് സര്‍ക്കാരിലേക്കു മുതല്‍ക്കൂട്ടും.
ഭൂരഹിതര്‍ക്കു നല്‍കുന്ന ഭൂമി വന്‍കിടക്കാര്‍ കയ്യടക്കുന്നത് ഒഴിവാക്കാന്‍ ഭൂമിയുടെ കൈമാറ്റാവകാശം റദ്ദു ചെയ്യുന്ന തരത്തിലുള്ള നിയമ നിര്‍മാണം നടത്തുമെന്നും അദ്ദേഹം പറഞ്ഞു. മഴക്കെടുതികള്‍ മൂലം ഭൂമി തിരിച്ചു പിടിക്കല്‍ നടപടികള്‍ സംസ്ഥാനത്താകെ മുടങ്ങിയിരിക്കുകയാണ്. മഴ മാറിയാല്‍ ഒഴിപ്പിക്കല്‍ തുടരും.
മൂന്നാറില്‍ കാല്‍ കുത്താന്‍ ടാറ്റയുടെ അനുവാദം വേണമെന്ന അവസ്ഥ മാറ്റി ആധുനിക മൂന്നാര്‍ പടുത്തുയര്‍ത്തും. ഇതിനു പ്രതിപക്ഷത്തിന്റെ അഭിപ്രായവും തേടും. മൂന്നാറില്‍ ഒഴിപ്പിച്ചത് വനഭൂമിയാണെന്ന് ആരോപിക്കുന്നവര്‍ എന്തുകൊണ്ട് വനഭൂമിയില്‍ ടാറ്റയുടെ ബോര്‍ഡ് സ്ഥാപിക്കാന്‍ അനുവദിച്ചു എന്ന തന്റെ ചോദ്യത്തിന് ഇതുവരെ മറുപടി നല്‍കിയിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.
''വനത്തിന്റെ പ്രമാണിമാരായവര്‍ എന്തുകൊണ്ട് അതു സമ്മതിച്ചു. ബോര്‍ഡു മാറ്റാന്‍ എന്തുകൊണ്ടു നോട്ടീസ് നല്‍കിയില്ല-തന്റെ ചോദ്യത്തിനു ടാറ്റയും ഉമ്മന്‍ചാണ്ടിയും വനം പ്രമാണിമാരും മറുപടി പറഞ്ഞിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. തൊണ്ടിയോടെ പിടിക്കുമെന്നു ബോധ്യമുള്ളതിനാലാണ് 35 ബോര്‍ഡുകള്‍ ടാറ്റ സ്വന്തം നിലയില്‍ മാറ്റിയത്. മൂന്നാറില്‍ 50000 ഏക്കര്‍ ഭൂമി ടാറ്റ അനധികൃതമായി കൈവശം വച്ചിട്ടുണ്ടെന്ന ആരോപണം മുഖ്യമന്ത്രി ആവര്‍ത്തിച്ചു.
ടാറ്റയുടേതുള്‍പ്പെടെ എല്ലാ കയ്യേറ്റങ്ങളും അനധികൃത നിര്‍മാണങ്ങളും തടയുന്നതില്‍ ഒരു വിട്ടുവീഴ്ചയും ഉണ്ടാവില്ലെന്ന് റവന്യൂ മന്ത്രി കെ.പി. രാജേന്ദ്രന്‍ പറഞ്ഞു. പാട്ട വ്യവസ്ഥകള്‍ ലംഘിക്കുകയും കുടിശിക വരുത്തുകയും ചെയ്ത എല്ലാ കേസുകളിലും അടുത്തമാസം 31നു മുന്‍പ് നടപടിയുണ്ടാവും. റിയല്‍ എസ്റ്റേറ്റ് മാഫിയയേയും നൂറുകണക്കിന് ഏക്കര്‍ ഭൂമി വാങ്ങിക്കൂട്ടുന്ന സംഘങ്ങളെയും നിയന്ത്രിക്കാന്‍ വിജിലന്‍സ് ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ പ്രയോജനപ്പെടുത്തും. സംസ്ഥാനത്തു ലാന്‍ഡ് ഇന്‍ഫര്‍മേഷന്‍ സിസ്റ്റം നടപ്പാക്കുമെന്നും ലാന്‍ഡ് ബാങ്ക് സ്ഥാപിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Thursday, July 19, 2007

മൂന്ന് എന്‍ജി. കോളജുകളുടെ അഫിലിയേഷന്‍ റദ്ദാക്കുന്നു

മൂന്ന് എന്‍ജി. കോളജുകളുടെ അഫിലിയേഷന്‍ റദ്ദാക്കുന്നു


സര്‍ക്കാരുമായി കരാര്‍ ഒപ്പിടാതെ സ്വന്തം നിലയില്‍ പ്രവേശനം നടത്തിയ കത്തോലിക്കാ മാനേജ്മെന്റിനു കീഴിലുള്ള മൂന്നു സ്വാശ്രയ എന്‍ജിനീയറിങ് കോളജുകളുടെ അഫിലിയേഷന്‍ റദ്ദാക്കാന്‍ കേരള സര്‍വകലാശാല സിന്‍ഡിക്കറ്റ് യോഗം തീരുമാനിച്ചു.
എന്നാല്‍ നിയമോപദേശം തേടിയശേഷമേ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകൂ. മരിയന്‍ കോളജ് ഓഫ് എന്‍ജിനീയറിങ് കഴക്കൂട്ടം, മാര്‍ ബസേലിയസ് എന്‍ജിനീയറിങ് കോളജ് നാലാഞ്ചിറ, ലൂര്‍ദ് മാതാ എന്‍ജിനീയറിങ് കോളജ് കുറ്റിച്ചല്‍ എന്നിവയുടെ അഫിലിയേഷനാണു റദ്ദാക്കുന്നത്. കാത്തലിക്ക് എന്‍ജിനീയറിങ് കോളജ് മാനേജ്മെന്റ്സ് അസോസിയേഷനില്‍ അംഗങ്ങളാണ് ഇൌ മൂന്നു കോളജുകളും.
50% സീറ്റില്‍ സര്‍ക്കാര്‍ റാങ്ക് പട്ടികയില്‍ നിന്നു പ്രവേശനം നടത്താമെന്നു കരാര്‍ ഒപ്പിട്ടു നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് ഇവര്‍ക്ക് അഫിലിയേഷന്‍ നല്‍കിയതെന്നു സര്‍വകലാശാല അധികൃതര്‍ പറഞ്ഞു. ഇതു പാലിക്കണമെന്ന് ആവശ്യപ്പെട്ടു സര്‍വകലാശാല ഇവര്‍ക്കു കത്തും നല്‍കി. എന്നാല്‍ ഇപ്പോള്‍ കരാര്‍ നിലവിലില്ലെന്ന മറുപടിയാണു ലഭിച്ചത്. ഈ സാഹചര്യത്തില്‍ മൂന്നു കോളജുകളുടെയും അഫിലിയേഷന്‍ റദ്ദാക്കാന്‍ തീരുമാനിക്കുകയായിരുന്നു.

കേരളമാണെന്ന് പിണറായി ഓര്‍ക്കണം: ഉമ്മന്‍ ചാണ്ടി

കേരളമാണെന്ന് പിണറായി ഓര്‍ക്കണം: ഉമ്മന്‍ ചാണ്ടി



സിപിഎമ്മിന്റെ ചെയ്തികള്‍ മൂടിവയ്ക്കാനും മറ്റുള്ളവരുടെ മേല്‍ കുതിര കേറാനും ശ്രമിച്ചാല്‍ ഇതു കേരളമാണെന്ന് പിണറായി വിജയന്‍ ഓര്‍ക്കണമെന്ന് പ്രതിപക്ഷ നേതാവ് ഉമ്മന്‍ ചാണ്ടി. ഹീനമായ മാര്‍ഗത്തിലൂടെ രാഷ്ട്രീയക്കാരുടെ വായ് മൂടിക്കെട്ടാന്‍ ശ്രമിച്ചാല്‍ പത്തിരട്ടി ശക്തിയോടെ തിരിച്ചടിക്കുമെന്ന് യുഡിഎഫ് യോഗത്തിനു ശേഷം ഉമ്മന്‍ ചാണ്ടി പറഞ്ഞു.
സഹിഷ്ണുത നഷ്ടപ്പെട്ട പാര്‍ട്ടിയും ഗവണ്‍മെന്റും സ്വന്തം മുഖം വികൃതമായതിനു കണ്ണാടി തല്ലിപ്പൊട്ടിച്ചിട്ടു കാര്യമില്ലെന്ന്, ഇടയ ലേഖനം പിന്‍വലിക്കണമെന്ന പിണറായിയുടെ ആവശ്യത്തെ പരാമര്‍ശിച്ച് അദ്ദേഹം പറഞ്ഞു. ഇടയ ലേഖനത്തോട് യോജിക്കുകയോ വിയോജിക്കുകയോ ആവാം. പക്ഷേ പിന്‍വലിക്കണമെന്നു പറയാന്‍ പിണറായിക്ക് എന്തവകാശം?
സിപിഎം, മാധ്യമങ്ങള്‍ക്കും മാധ്യമ പ്രവര്‍ത്തകര്‍ക്കും നേരേ തിരിഞ്ഞിരിക്കുകയാണ്. കോടതികള്‍ക്കെതിരെ കേട്ടുകേള്‍വിയില്ലാത്ത നടപടികള്‍ ഉണ്ടായി. പിണറായിക്ക് പിന്തുണയുമായി എത്തിയ സാംസ്കാരിക നായകര്‍ ദേശാഭിമാനിയില്‍ മാധ്യമങ്ങള്‍ക്കെതിരെ ആക്രമണം നടക്കുമ്പോള്‍ പ്രതികരിക്കുന്നില്ല. ചട്ടവും കീഴ്വഴക്കവും ലംഘിച്ച് നിയമസഭയില്‍ സബ്മിഷനിലൂടെ ആരോപണം ഉന്നയിക്കുന്ന അവസ്ഥ ഉണ്ടായി. നിയമപരമായ ഏത് അന്വേഷണത്തെയും യുഡിഎഫിനും കോണ്‍ഗ്രസിനും ഭയമില്ല.
പ്രഫഷനല്‍ വിദ്യാഭ്യാസ രംഗം കുളമാക്കിയ ശേഷം പൊതുവിദ്യാഭ്യാസ രംഗത്തേക്കു കടന്നിരിക്കുകയാണ്. അപ്രായോഗികമായ വിദ്യാഭ്യാസ നയങ്ങള്‍ മൂലം അയല്‍ സംസ്ഥാനത്തെ വിദ്യാഭ്യാസ ലോബിയാണ് നേട്ടമുണ്ടാക്കുന്നത്.
പനി മൂലം കേരളത്തില്‍ 562 പേരാണ് മരിച്ചിട്ടുള്ളത്. 178 പേര്‍ മരിച്ചുവെന്നാണ് മന്ത്രി പറയുന്നത്. മരിച്ചവരുടെ ബന്ധുക്കള്‍ക്ക് ധനസഹായം നല്‍കിയിട്ടില്ല.കാലവര്‍ഷക്കെടുതിയില്‍ യുഡിഎഫിന്റെ മുഴുവന്‍ പ്രവര്‍ത്തകരും സേവനം നടത്തണമെന്ന് ഉമ്മന്‍ ചാണ്ടി ആവശ്യപ്പെട്ടു. എംഎല്‍എമാരും നേതാക്കളും നേതൃത്വം കൊടുക്കും.

Wednesday, July 18, 2007

ടാറ്റ പാട്ടത്തിനെടുത്ത പാര്‍ട്ടി

ടാറ്റ പാട്ടത്തിനെടുത്ത പാര്‍ട്ടി

ടി.എം. സന്തോഷ്കുമാര്‍, പാലക്കാട്


ലജ്ജാകരം! ടാറ്റ നിയമപരമായും അല്ലാതെയും ഭൂമി കൈയടക്കിവെച്ച് കണ്ണന്‍ദേവന്‍ സംസ്ഥാനമാക്കി മാറ്റിയ രാജ്യം പിടിച്ചടക്കാന്‍ ബുള്‍ഡോസറും കുറച്ച് ദൌത്യസൈനികരുമായി മുന്നേറുന്ന മുഖ്യമന്ത്രിക്ക് പിന്തുണ നല്‍കാന്‍ നിയമസഭയില്‍ ആരുമില്ല എന്നത് രാജ്യത്തെ ജനങ്ങള്‍ക്ക് നേരെയുള്ള യുദ്ധപ്രഖ്യാപനമായി മാത്രമേ കാണാനാകൂ. മാത്രവുമല്ല സാങ്കേതികത്വം പറഞ്ഞ് വി.എസിന്റെ ശ്രമങ്ങളെ പാരവെക്കാനും അതിലൂടെ ടാറ്റയെ സംരക്ഷിക്കാനും ശ്രമിക്കുന്ന ഇത്തരക്കാര്‍ ആട്ടിന്‍തോലണിഞ്ഞ ചാരന്മാരാണ്.
ടാറ്റയെ തൊട്ടാല്‍ എല്ലാര്‍ക്കും പൊള്ളും. ദേശാഭിമാനിയെ തൊട്ടപ്പോഴെന്തായിരുന്നു പുകില്? 'മഞ്ഞപ്പത്രത്തിന്റെ അധിപനെ' തട്ടിക്കളയുമെന്നുവരെ പറഞ്ഞു. കുട്ടിസഖാക്കള്‍ തെരുവിലിറങ്ങി ഓഫീസ് കത്തിച്ചുകളഞ്ഞു. എന്തേ ഈ പ്രതിഷേധമൊന്നും ഇപ്പോഴില്ലാത്തത്? എല്ലാം ടാറ്റയുടെ നാട്ടിലെ 'ഗാന്ധി'യുടെ പവറുതന്നെ. എഴുപതിനായിരം ഏക്കറാണ് ജനങ്ങളുടെ ഭൂമി ടാറ്റയുടെ കൈയിലുള്ളത്. പാട്ടക്കരാര്‍ പുതുക്കാന്‍പോലും സര്‍ക്കാറിന് കഴിയുന്നില്ല. ടാറ്റയുടെ സമ്മതമില്ലാതെ ഒരു ഈച്ചപോലും കെ.ഡി.എച്ച് വില്ലേജില്‍ പറക്കില്ല. ഇതെന്താ വെള്ളരിക്കാ പട്ടണമോ! ടാറ്റയെന്താ ഈസ്റ്റിന്ത്യാ കമ്പനിയോ? പ്രതീകാത്മകമായി ബോര്‍ഡ് പിഴുത് കേരള സര്‍ക്കാര്‍ ബോര്‍ഡ് സ്ഥാപിച്ചപ്പോള്‍ ''മുഖ്യമന്ത്രി കള്ളനാണ്, ഗീബല്‍സാണ്'' എന്ന് ചാനലുകളില്‍ കയറിയിരുന്ന് ഒരു മലയാളിയെക്കൊണ്ടുതന്നെ പറയിപ്പിക്കാന്‍പോലും ടാറ്റക്ക് കഴിയുന്നു. ഈ നാട്ടിലെന്താ ആണുങ്ങളൊക്കെ കാശിക്ക് പോയോ? ആഗോളീകരണത്തെയും മുതലാളിത്തത്തെയും കുത്തകകളെയും കുറിച്ച് പേജുകണക്കിന് ഗീര്‍വാണം ഛര്‍ദിക്കുന്ന ഇടതു^വലത് രാഷ്ട്രീയ പ്രഭുക്കള്‍ മുതലാളിത്ത^മൂലധന മാഫിയെ നേരില്‍ കാണുമ്പോള്‍ ട്രൌസറില്‍ മൂത്രമൊഴിക്കുന്നു. വണ്‍മാന്‍ഷോ നടത്തിയാലും ജനങ്ങളോടുള്ള പ്രതിബദ്ധത നടപ്പാക്കാന്‍ ശ്രമിക്കുന്നവരെ പുലഭ്യം പറഞ്ഞ് അന്തരീക്ഷം മ്ലേച്ഛമാക്കുന്നു. കണ്ണന്‍ദേവന്‍ മലകള്‍ കൂടാതെ എല്ലാ രാഷ്ട്രീയപാര്‍ട്ടികളെയും ടാറ്റ പാട്ടത്തിനെടുത്തിരിക്കുകയാണോ? കേരളത്തിലിപ്പോള്‍ കുറെ 'അമിതാഭ് ബച്ചന്‍'മാര്‍ വില്ലന്മാരായി തനിനിറത്തില്‍ അവതരിച്ചിരിക്കുന്നു. അവര്‍ക്കിപ്പോള്‍ അമ്രീഷ്പുരിയുടെ മുഖമാണ്. സി.പി.ഐ എന്ന പാര്‍ട്ടിതന്നെ മുതലാളിത്തത്തിന്റെയും വനം^റവന്യൂ കൈയേറ്റ മാഫിയയുടെയും താവളമായിരിക്കുന്നു. കഴിഞ്ഞ ഭരണകാലത്ത് എല്ലാ സമരമുഖങ്ങളിലും സി.പി.എമ്മിനെ തെറിപറഞ്ഞ് നിറഞ്ഞുനിന്ന ഇവര്‍ പ്ലാച്ചിമടയില്‍നിന്നുവരെ പിന്‍വലിഞ്ഞു തുടങ്ങിയിരിക്കുന്നു.
ലക്ഷക്കണക്കിന് കൂലിത്തൊഴിലാളികളായ 'വെള്ളം കോരികളുടെയും വിറകുവെട്ടികളുടെയും' പാര്‍ട്ടിയായ സി.പി.എമ്മിനെ തിരുത്താനും ജനപക്ഷത്ത് ഉറപ്പിച്ചുനിറുത്താനും 'മാധ്യമ സിന്‍ഡിക്കേറ്റും' ജനപക്ഷ രാഷ്ട്രീയ^സാംസ്കാരിക നായകന്മാരുമടക്കം ഒരു വന്‍നിര ബോധപൂര്‍വം ശ്രമിക്കുമ്പോള്‍, മറുവശത്ത് ആര്‍ക്കുംവേണ്ടാത്ത, അണികളില്ലാത്ത സി.പി.ഐ ആസനത്തില്‍ മുളച്ച ആല്‍മരമായി കേരളത്തില്‍ ഒരു ഇടതുപക്ഷ കോണ്‍ഗ്രസ്^ഐ ആയി മാലിന്യംതിന്നുവളരുന്നത് നാം കാണാതിരുന്നുകൂടാ. അതിനെ വെട്ടിമാറ്റിയാല്‍ പോരാ, വേരോടെ പിഴുതെറിയണം. ചാനലുകള്‍തോറും വിപ്ലവം അതിസാരിക്കുന്ന മുടിനീട്ടിയവരും വരമീശക്കാരും കട്ടിമീശക്കാരുമായ ഇവര്‍ വിപ്ലവത്തിന്റെ ഒറ്റുകാരാണ്. ഇലക്ഷന്‍ അടുക്കുമ്പോള്‍ അവരുടെ കൂര്‍ത്ത ദംഷ്ട്രകള്‍ ഒളിപ്പിച്ചുവെച്ച് ചിരിച്ചുകൊണ്ട് കടന്നുവരും. പിന്‍കാലുകൊണ്ട് തട്ടിയെറിയണമവരെ. ഇടതിനും വലതിനും നടുവില്‍ ഒരു നടുപക്ഷ (മധ്യപക്ഷ) രാഷ്ട്രീയ ബദലുണ്ടാകണം. പോരാട്ടത്തിന്റെ രാഷ്ട്രീയം! ഇടപെടലിന്റെ രാഷ്ട്രീയം! അതിനായി പരിശ്രമിക്കുകയെന്നത് നമ്മുടെ നിലനില്‍പിന്റെ ആവശ്യമാണ്. അടുത്ത ഇലക്ഷനില്‍ അധിനിവേശവിരുദ്ധ^രാഷ്ട്രീയ^പാരിസ്ഥിതിക^പോരാട്ട സംഘങ്ങളുടെ ഒരു ഐക്യനിര സജീവമായിതന്നെ ഈ ദേശവിരുദ്ധര്‍ക്കെതിരെ രംഗത്തുണ്ടാകണം. റോം കത്തിയെരിയുന്നു.... വീണവായിക്കാന്‍ നമുക്കെന്തവകാശം?ടാറ്റയെന്ന കാട്ടുകള്ളന്റെ ഉല്‍പന്നങ്ങള്‍ ബഹിഷ്കരിച്ചുകൊണ്ടും അതിനായി കാമ്പയിന്‍ സംഘടിപ്പിച്ചുകൊണ്ടും വിപണിയില്‍നിന്നും അതിനെ തൂത്തെറിയാന്‍ നമുക്ക് കഴിയും. നമുക്കതിന് കഴിയണം. ഈ പോരാട്ടഭൂമിയില്‍ നമുക്കുചുറ്റും ശത്രുക്കളാണെന്നും അവര്‍ പ്രബലരാണെന്നുമുള്ള തിരിച്ചറിവ് ഉണ്ടാകണം. ജനാധിപത്യം നല്‍കിയ വിശാല പ്ലാറ്റ്ഫോമില്‍നിന്നുകൊണ്ടുതന്നെ ഈ ദേശവിരുദ്ധ ശക്തികള്‍ക്കെതിരെ അണിനിരക്കണം.

Tuesday, July 17, 2007

ഫാരീസ് ദീപിക ചെയര്‍മാന്‍; രണ്‍ജി പണിക്കര്‍ വൈസ് ചെയര്‍മാന്‍

ഫാരീസ് ദീപിക ചെയര്‍മാന്‍; രണ്‍ജി പണിക്കര്‍ വൈസ് ചെയര്‍മാന്‍

കത്തോലിക്കാ സഭയുടെ മുഖപത്രമായ ദീപികയുടെ ചെയര്‍മാനായി പ്രമുഖ ബിസിനസ്സുകാരന്‍ എം.എ.ഫാരീസ് ചുമതലയേറ്റു. തിരക്കഥാകൃത്തും സംവിധായകനുമായ രണ്‍ജി പണിക്കരാണ് വൈസ് ചെയര്‍മാന്‍. നിലവില്‍ വൈസ് ചെയര്‍മാനായിരുന്നു ഫാരീസ്.
'ദീപിക' പ്രസിദ്ധീകരിക്കുന്ന രാഷ്ട്രദീപിക ലിമിറ്റഡിന്റെയും 'രാഷ്ട്രദീപിക' സായാഹ്നപത്രം പ്രസിദ്ധീകരിക്കുന്ന രാഷ്ട്രദീപിക ന്യൂസ് കോര്‍പ്പറേഷന്‍ പ്രൈവറ്റ് ലിമിറ്റഡിന്റെയും ചെയര്‍മാന്‍ ഇതുവരെ കാഞ്ഞിരപ്പള്ളി ബിഷപ്പ് മാര്‍ മാത്യു അറയ്ക്കല്‍ ആയിരുന്നു. തിങ്കളാഴ്ച ഇറക്കിയ രാഷ്ട്രദീപികയുടെയും ചൊവ്വാഴ്ച ഇറങ്ങിയ ദീപികയുടെയും ഇംപ്രിന്റിലാണ് പുതിയ ചെയര്‍മാന്‍ ആയി ഫാരീസും വൈസ് ചെയര്‍മാനായി രണ്‍ജിപണിക്കരും സ്ഥാനമേറ്റ വിവരമുള്ളത്.

മാധ്യമങ്ങള്‍ കെട്ടിപ്പടുക്കുന്ന ചീട്ടുകൊട്ടാരം തകരും

മാധ്യമങ്ങള്‍ കെട്ടിപ്പടുക്കുന്ന ചീട്ടുകൊട്ടാരം തകരും.
സി പി നാരായണന്‍ .


സിപിഐ എമ്മിന്റെ അംഗങ്ങളുടെയും അനുഭാവികളുടെയും ഇടയില്‍ വലിയ ആശയക്കുഴപ്പവും ധാര്‍മിക രോഷവും ഉയര്‍ത്തിയ രണ്ട് വാര്‍ത്തകളാണ് ജൂണ്‍ അവസാനവാരം മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടത്. ദേശാഭിമാനിയുടെ ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ വേണുഗോപാല്‍ ഒരു കോടി രൂപ കൈക്കൂലിയായി വാങ്ങിയത്, ദേശാഭിമാനി താല്‍ക്കാലിക വായ്പയായി കളങ്കിതവ്യക്തിത്വമുള്ള രണ്ട്പേരില്‍നിന്ന് രണ്ടുകോടി രൂപ സ്വീകരിച്ചത് എന്നിവയാണ് അവ.
ആദ്യത്തെ സംഗതി പാര്‍ടി നേതൃത്വത്തിന്റെ ശ്രദ്ധയില്‍വരികയും അതിന്റെ അടിസ്ഥാനത്തില്‍ ബന്ധപ്പെട്ടവരില്‍നിന്ന് വിവരം ശേഖരിച്ചു വേണുഗോപാല്‍ ഗുരുതരമായ കുറ്റംചെയ്തു എന്ന് തെളിയുകയുംചെയ്തതിനെതുടര്‍ന്ന് അയാളെ പാര്‍ടിയില്‍നിന്ന് പുറത്താക്കി. ദേശാഭിമാനിയില്‍ കുറെക്കാലം പ്രവര്‍ത്തിച്ച് അതിന്റെ മാനേജ്മെന്റിന്റെ ഉന്നത നിലവാരത്തില്‍ എത്തിയ ഒരാള്‍ ഇങ്ങനെചെയ്തത് പാര്‍ടിയിലും ജനങ്ങള്‍ക്കിടയലും വലിയ നിരാശയും അമര്‍ഷവും ഉളവാക്കിയത് സ്വാഭാവികമാണ്.
രണ്ട് സംശയങ്ങളാണ് ഇതുമായി ബന്ധപ്പെട്ട് സാധാരണഗതിയില്‍ ഉയര്‍ന്നുവന്നത്. ഇത്രയുംവലിയ തുക ദേശാഭിമാനിയില്‍ ഇത്രയും ഉന്നതസ്ഥാനീയനായ ഒരു പാര്‍ടി അംഗം സ്വീകരിച്ചത് ഒറ്റയ്ക്കാണോ? പാര്‍ടി ഭരണത്തിലായതുകൊണ്ട് ചില കേസുകളില്‍ പ്രതിക്കൂട്ടില്‍ നില്‍ക്കുന്ന ലിസ് എന്ന സ്ഥാപനം ഈ കൈക്കൂലി നല്‍കിയത് എന്തെങ്കിലും പ്രതീക്ഷിച്ചായിരിക്കുമല്ലോ. അങ്ങനെ വല്ലതും അന്യായമായി പാര്‍ടിതലത്തിലോ സര്‍ക്കാര്‍തലത്തിലോ നടന്നിട്ടുണ്ടോ? പ്രാഥമികാന്വേഷണത്തില്‍ പാര്‍ടിയിലും സര്‍ക്കാരിലും മറ്റാരും ഈ ഇടപാടില്‍ പങ്കാളികളായതായോ സര്‍ക്കാര്‍തലത്തില്‍ വല്ല ആനുകൂല്യവും ലിസിന് ചെയ്തതായോ വെളിവായിട്ടില്ല.
അതുകൊണ്ട് കൈക്കൂലി വാങ്ങിയ സംഭവത്തില്‍ പാര്‍ടി മറ്റാരുടെമേലും നടപടി കൈക്കൊണ്ടിട്ടില്ല. ഇതുസംബന്ധിച്ച് പൊലീസ് കേസെടുക്കുമ്പോള്‍ ജനങ്ങളുടെ സംശയങ്ങള്‍ ദൂരീകരിക്കപ്പെടുമെന്ന് പ്രതീക്ഷിക്കാം.
പ്രതിപക്ഷവും മാധ്യമങ്ങളും ഈ സംഭവങ്ങള്‍ക്ക് വലിയ പ്രാധാന്യം നല്‍കി. സിപിഐ എമ്മിന്റെ ധാര്‍മികനിലവാരത്തെ അവരില്‍ പലരും കടുത്ത ആക്രമണത്തിന് വിധേയമാക്കി. ഒരു തെളിവും ഇല്ലാതെ പാര്‍ടിയുടെയും നേതാക്കളുടെയുംമേല്‍ സംശയത്തിന്റെ കരിനിഴല്‍ വീഴ്ത്താന്‍ അവരില്‍ പലരും ശ്രമിച്ചുവരികയാണ്.
രണ്ടാമത്തെ സംഗതി ദേശാഭിമാനിയുടെ വികസനത്തിനായി പലരില്‍നിന്നും വാങ്ങിയ താല്‍ക്കാലിക നിക്ഷേപങ്ങളുടെ കൂട്ടത്തില്‍ വിവാദ ലോട്ടറിക്കാരനായ സാന്തിയാഗൊ മാര്‍ട്ടിന്റെ മക്കളില്‍നിന്ന് രണ്ടുകോടി രൂപവാങ്ങിയതാണ്. പാര്‍ടി കേരള സംസ്ഥാന കമ്മിറ്റി ഇത്തരം കാര്യങ്ങള്‍ക്കായി അംഗീകരിച്ച മാനദണ്ഡങ്ങളില്‍നിന്ന് വ്യതിചലിച്ചാണ് ഈ നിക്ഷേപം സ്വീകരിച്ചത് എന്നാണ് വിമര്‍ശനം. അതില്‍ കഴമ്പുണ്ട് എന്ന് കണ്ടതിനാലാണ് ആ തുക ഉടനെ തിരിച്ചുകൊടുക്കാന്‍ പാര്‍ടി സംസ്ഥാന സെക്രട്ടറിയറ്റ് നിര്‍ദേശിച്ചതും സംസ്ഥാനകമ്മിറ്റി അംഗീകരിച്ചതും.
അങ്ങനെ തുക തിരിച്ചുകൊടുത്താല്‍ അതിലെ മാനദണ്ഡലംഘനവും അതില്‍നിന്നു ഉയര്‍ന്നുവരുന്ന ധാര്‍മിക പ്രശ്നങ്ങളും തീരുമെന്ന് പാര്‍ടി കരുതുന്നില്ല. ഒരു കാര്യത്തില്‍ തെറ്റ്ചെയ്തുവെന്ന് തിരിച്ചറിഞ്ഞാല്‍ അത് തിരുത്തുന്നത് ഒരു സംഭവമല്ല, ഒരു പ്രക്രിയയാണ്. അതില്‍ ആദ്യത്തെ നടപടിയാണ് ആ തുക തിരിച്ചുകൊടുക്കുക. അത് വാങ്ങിയതുമായി ബന്ധപ്പെട്ട സകല കാര്യങ്ങളും അന്വേഷിച്ച് രണ്ടാഴ്ച്ചക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് സംസ്ഥാന സെക്രട്ടറിയറ്റിനെ നിയോഗിച്ചിട്ടുണ്ട്. അത് ലഭിച്ചാല്‍ പാര്‍ടി കേന്ദ്ര നേതൃത്വത്തിന്റെ സഹായത്തോടെ തുടര്‍ന്ന് ചെയ്യേണ്ട കാര്യങ്ങള്‍ ചെയ്യും.
എന്നാല്‍, വേണുഗോപാല്‍ ഒരു കോടി രൂപ സ്വീകരിച്ചതും രണ്ട് കോടി രൂപ 'ബോണ്ട്' ആയി ദേശാഭിമാനി വരവ് വെച്ചതും ഒരുപോലെയാണെന്ന് പ്രതിപക്ഷവും ചില മാധ്യമങ്ങളും വ്യാഖ്യാനിക്കുന്നു. അതിനോട് യോജിപ്പില്ല. വേണുഗോപാലിന്റെ ആ നടപടിയുടെ ഒരംശത്തിനും പാര്‍ടിയുടെ അംഗീകാരമില്ല. എന്നാല്‍, ദേശാഭിമാനിയുടെ വികസനത്തിനായി താല്‍ക്കാലിക കടമായി പണം സ്വീകരിക്കാന്‍ പാര്‍ടി സംസ്ഥാകമ്മിറ്റി ദേശാഭിമാനി മാനേജ്മെന്റിനു ഏതാനും മാസംമുമ്പ് അംഗീകാരം നല്‍കിയിരുന്നു. നിശ്ചിതകാലയളവിനുള്ളില്‍ മുതലും പലിശയുംകൂടി തിരിച്ചുനല്‍കുമെന്നാണ് കരാര്‍.
തുക വാങ്ങിയതിലല്ല, അതിനെ വികസനനിക്ഷേപം എന്നതിനുപകരം വികസനബോണ്ട് എന്ന് വിശേഷിപ്പിച്ചതാണ് തെറ്റ്. ബോണ്ടിന് നിയമപരമായി മറ്റ് അര്‍ഥങ്ങളും മാനങ്ങളുമുണ്ട്. രണ്ടാമത്, കളങ്കിത വ്യക്തിത്വമുള്ളവരില്‍നിന്ന് അത് സ്വീകരിച്ചതാണ്. മുമ്പും ഭരണത്തിലിരിക്കുമ്പോഴും പ്രതിപക്ഷത്തിരിക്കുമ്പോഴും ഇങ്ങനെ വികസനനിക്ഷേപം സ്വീകരിക്കുകയും യഥാവസരം തിരിച്ചുനല്‍കുകയുംചെയ്തു. ദേശാഭിമാനി ഒരു മാധ്യമസ്ഥാപനമാണ്. ആ നിലയില്‍ മറ്റ് മാധ്യമസ്ഥാപനങ്ങള്‍ ചെയ്യുന്നതുപോലെ കടംവാങ്ങുകയും തിരിച്ചുകൊടുക്കുകയുംചെയ്യാം. പക്ഷേ, പാര്‍ടി സ്ഥാപനമായതിനാല്‍ പാര്‍ടി മാനദണ്ഡങ്ങള്‍ക്ക് നിരക്കാത്ത നിക്ഷേപം സ്വീകരിച്ചുകൂട. അതില്‍ ചില പാളിച്ചകള്‍ വന്നതുകൊണ്ടാണ് ആ പണം തിരികെ കൊടുക്കാനും ആ വിഷയത്തെ സമഗ്രമായി പരിശോധിച്ച് കൂടുതല്‍ ചര്‍ച്ച നടത്തി തീരുമാനമെടുക്കാനും പാര്‍ടി നേതൃത്വം തീരുമാനിച്ചത്. ഇതുസംബന്ധമായ ജനങ്ങളുടെ ആശങ്കകളും മനഃപ്രയാസവും താമസിയാതെ പരിഹരിക്കാമെന്ന് പാര്‍ടി കരുതുന്നു.
ഇങ്ങനെ രണ്ട് സംഭവങ്ങള്‍ ഉണ്ടായതിനെ കരുവാക്കി പ്രതിപക്ഷവും ചില മാധ്യമങ്ങളും സിപിഐ എമ്മിനെതിരെ അടിസ്ഥാനമില്ലാത്ത ആരോപണങ്ങള്‍ ഉന്നയിക്കുകയും പാര്‍ടിയെയാകെ കരിതേച്ചുകാണിക്കുകയുമാണ്. ഒന്നാമത് ലിസിന്റെ കാര്യമെടുക്കാം. ലിസ് ജനങ്ങളെ കബളിപ്പിക്കുന്ന തരത്തില്‍ പണമിരട്ടിപ്പടക്കമുള്ള തട്ടിപ്പുകള്‍ നടത്തുന്നതിനെ ദേശാഭിമാനി മുമ്പ് തുറന്നുകാട്ടിയിരുന്നതാണ്. അക്കാലത്ത് പൊലീസ് കേസ് രജിസ്റ്റര്‍ചെയ്ത് നടപടിയെടുക്കുന്നതിന് രണ്ടരവര്‍ഷക്കാലം അനുമതി നല്‍കാതിരുന്നവരാണ് യുഡിഎഫ് സര്‍ക്കാര്‍.
അവര്‍ അധികാരത്തില്‍നിന്ന് പോകുന്ന പോക്കിലാണ്, അവര്‍ അറിയാതെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. എല്‍ഡിഎഫ് ഗവണ്‍മെന്റാണ് ചീഫ് മജിസ്ട്രേറ്റ് കോടതിയില്‍ കേസ് നടത്തിയത്. കോടതിവിധി ലിസിന് അനുകൂലമായിട്ടായിരുന്നു. അതിനെതിരെയുള്ളഅപ്പീല്‍ ഹൈക്കോടതിയുടെ പരിഗണനയിലാണ്. ലിസിന്റെയോ ജ്യോതിസിന്റെയോ കാര്യത്തില്‍ സിപിഐ എമ്മിന് ഒരു താല്‍പര്യവുമില്ല. അവയുടെ മേല്‍ കര്‍ശന നടപടി വേണമെന്നുതന്നെയാണ് അഭിപ്രായം. അതനുസരിച്ചാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നതും.
ഇത്തരം കാര്യങ്ങളില്‍ അഴിമതിക്കാരായ സ്ഥാപനങ്ങള്‍ക്കുവേണ്ടി അന്യായമായി പലതും ചെയ്ത പാരമ്പര്യമുള്ളവരാണ് കോണ്‍ഗ്രസും യുഡിഎഫ് മൊത്തത്തിലും. അവരില്‍ പലരുടെയുംമേല്‍ വിജിലന്‍സിന്റെയും മറ്റും കേസുകളുണ്ട്. വ്യക്തമായ പല ആരോപണങ്ങളും ഉത്തരവാദപ്പെട്ടവര്‍ അവരുടെമേല്‍ ഉന്നയിച്ചിട്ടുണ്ട്. എന്നാല്‍, അതൊന്നും അന്വേഷിക്കാനോ തെറ്റ്ചെയ്തെന്ന് തെളിഞ്ഞവരുടെമേല്‍ ശിക്ഷാനടപടികള്‍ കൈക്കൊള്ളാനോ യുഡിഎഫിലെ ഒരു കക്ഷിയും ഒരിക്കലും തയ്യാറാകാറില്ല. അവരാണ് മന്തുകാലന്‍ തൊഴിക്കുന്നതുപോലെ സിപിഐ എമ്മിന്റെ മേല്‍ സംശയത്തിന്റെ പുക പരത്താന്‍ ശ്രമിക്കുന്നത്.
വ്യവസായികളില്‍നിന്നും കരാറുകാരില്‍നിന്നും ഹവാല ഇടപാടുകാരില്‍നിന്നും മറ്റും വന്‍ തുകകള്‍ കോഴയായി വ്യക്തിപരമായും പാര്‍ടിയെന്ന നിലയിലും ബൂര്‍ഷ്വാ പാര്‍ടികളും നേതാക്കളും വാങ്ങിയ എത്രയോ സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. രമേശ്ചെന്നിത്തല ഹിമാലയ എന്ന ധനകാര്യ കമ്പനിയില്‍നിന്ന് കോടിക്കണക്കിന് രൂപ കൈക്കലാക്കി എന്ന ആരോപണം അന്വേഷിക്കാന്‍പോലും കോണ്‍ഗ്രസ് നേതൃത്വം തയ്യാറായില്ല. അവയില്‍ ചിലവ സുപ്രീം കോടതിയുടെവരെ പരിഗണനക്കായി സമര്‍പ്പിക്കപ്പെട്ടിരുന്നു. എന്നാല്‍, ദുരൂഹമായ കാരണങ്ങളാല്‍ ഇവരില്‍ മിക്കവരും ഈ നടപടികള്‍ പിന്‍വലിക്കുകയോ അവയില്‍നിന്ന് മറ്റുവിധത്തില്‍ രക്ഷപ്പെടുകയോ ആണ് പതിവ്. ഇതൊക്കെ സംബന്ധിച്ച് ജനങ്ങള്‍ക്ക് വലിയ വിമര്‍ശനവും ഉല്‍ക്കണ്ഠയും ഉള്ളതായി പലതവണ തെളിഞ്ഞിട്ടുണ്ട്.
ദേശാഭിമാനിയും സിപിഐ എമ്മും ഇവരുടെ വഴിക്കുപോയോ എന്നതാണ് പാര്‍ടിക്കാരും ബന്ധുക്കളും അടക്കമുള്ള ജനങ്ങളുടെ ആശങ്ക. ആ ആശങ്ക ഉണ്ടാകുന്നത് സ്വാഭാവികം. അവ ബൂര്‍ഷ്വാ പാര്‍ടികളുടെയും സ്ഥാപനങ്ങളുടെയും വഴിക്ക് പോകരുതെന്ന് ജനങ്ങള്‍ ആഗ്രഹിക്കുന്നു, ആവശ്യപ്പെടുന്നു. അവരുടെ ഈ വികാരത്തെ പ്രതിപക്ഷവും അവരോടൊപ്പം നീങ്ങുന്ന ചില മാധ്യമങ്ങളും മുതലെടുക്കാന്‍ ശ്രമിക്കുകയാണ്. സിപിഐ എമ്മിനെയും അതിന്റെ നേതാക്കളെയും കരിതേച്ച് കാണിക്കുകയാണ് അവര്‍.
തെറ്റ്ചെയ്ത ഒരാളെയും പാര്‍ടിയില്‍ എത്ര ഉന്നതനാണെങ്കില്‍പോലും പാര്‍ടി വെറുതെ വിടാറില്ല. അര്‍ഹിക്കുന്ന ശിക്ഷ നല്‍കും. തെറ്റ് തിരുത്തി പാര്‍ടിക്കൊപ്പം കൊണ്ടുപോകാനാണത്. അതിന്റെ ഭാഗമായാണ് ദേശാഭിമാനി ബോണ്ടിനെയും വേണുഗോപാല്‍ കൈക്കൂലി വാങ്ങിയതിനെയുംകുറിച്ച് പാര്‍ടിതലത്തില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട്ചെയ്യാന്‍ സംസ്ഥാനസെക്രട്ടറിയറ്റിനെ നിയോഗിച്ചത്.
ലോട്ടറി- പേപ്പറായാലും ഓണ്‍ലൈനായാലും-സ്വകാര്യ വ്യക്തികളും സ്ഥാപനങ്ങളും നടത്തുന്നത് ജനങ്ങളെ വന്‍തോതില്‍ കൊള്ളചെയ്തുകൊണ്ടാണ്. അത്തരം കൊള്ളകള്‍ അവസാനിപ്പിക്കുകയാണ് എല്‍ഡിഎഫിന്റെ ലക്ഷ്യം. അതേസമയം ആയിരക്കണക്കിന് പാവങ്ങളുടെ ഉപജീവനമാര്‍ഗമായ കേരള ഗവണ്‍മെന്റ് ലോട്ടറി സുതാര്യമായാണ് നടത്തപ്പെടുന്നത്. ഇത് നടത്തുകയും മറ്റ് കള്ള ലോട്ടറികള്‍ അടച്ചുപൂട്ടുകയും ചെയ്യുന്നതിനാണ് സിപിഐ എമ്മും എല്‍ഡിഎഫ് സര്‍ക്കാരും ശ്രമിക്കുന്നത്.
ഇതായിരുന്നില്ല യുഡിഎഫ് സര്‍ക്കാരിന്റെ നയം. അതുകൊണ്ടാണ് അക്കാലത്ത് സിക്കിം, ഭൂട്ടാന്‍ ലോട്ടറികളുടെ പുതിയ സീരിസ് നടത്താന്‍ യുഡിഎഫ് സര്‍ക്കാര്‍ അനുമതി കൊടുത്തത്. പിന്നീട് കേരള ലോട്ടറി ഉള്‍പ്പെടെ പല ലോട്ടറികളും നിരോധിച്ചപ്പോഴും ഓണ്‍ലൈന്‍-ഒറ്റനമ്പര്‍ ലോട്ടറികള്‍ നടത്തി കേരളത്തിലെ സാധാരണക്കാരെ കൊള്ളയടിക്കാന്‍ യുഡിഎഫ് സര്‍ക്കാര്‍ അനുമതി നല്‍കിയതിനുപിന്നില്‍ കോടിക്കണക്കിന് രൂപയുടെ അഴിമതിയുണ്ട്. അവ സംബന്ധിച്ച് ഒന്വേഷണവും പാര്‍ടി തലത്തിലോ സര്‍ക്കാര്‍ തലത്തിലോ നടത്താന്‍ കോണ്‍ഗ്രസുകാരും മറ്റും അന്ന് തയ്യാറായിരുന്നില്ല. ഇന്നും തയ്യാറല്ല.
ലോട്ടറി രംഗത്തെ കള്ളന്മാരെ രണ്ടുകോടി രൂപ ദേശാഭിമാനിക്ക് ഡെപ്പോസിറ്റ് വാങ്ങി സഹായിക്കുകയാണ് സിപിഐ എം എന്നാണ് യുഡിഎഫുകാരും ചില മാധ്യമങ്ങളും ഉന്നയിക്കുന്ന ആരോപണം. തങ്ങളുടെ ഭാഗത്ത് എന്തെങ്കിലും വീഴ്ച്ചവന്നിട്ടുണ്ടോ എന്ന് പരിശോധിക്കും എന്നാണ് അതേക്കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ സംസ്ഥാന സെക്രട്ടറിയറ്റിനെ ചുമതലപ്പെടുത്തിയതിലൂടെ സിപിഐ എം വ്യക്തമാക്കുന്നത്.
കോണ്‍ഗ്രസ്സോ? വടക്കുകിഴക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളുടെയും ഭൂട്ടാന്റെയും ലോട്ടറി നടത്തുന്നതിന്റെ മുഖ്യന്‍ അസമിലെ കോണ്‍ഗ്രസ് എംപിയായ മണികുമാര്‍ സുബ്ബയാണ്. അയാളാണ് ലോട്ടറി മാഫിയ തലവന്‍. സാന്തിയാഗൊ മാര്‍ട്ടിന്‍ അയാളുടെ ഏജന്റായിട്ടാണ് അറിയപ്പെടുന്നത്. സുബ്ബയുടെ താല്‍പര്യപ്രകാരമായിരുന്നോ ഹൈക്കോടതിയില്‍ ലോട്ടറി കേസ് എത്തിയപ്പോള്‍ ആരും ആവശ്യപ്പെടാതെ കേന്ദ്ര ഗവണ്‍മെന്റിന്റെ ഉന്നതനായ അഭിഭാഷകന്‍ ഹൈക്കോടതിയില്‍ ഹാജരായതും ആ കേസ് കേള്‍ക്കാന്‍ ഹൈക്കോടതിക്ക് അധികാരമില്ലെന്നുവരെ വാദിച്ചതും. അതിന്റെ ബലത്തിലായിരുന്നു ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് വിധി സംസ്ഥാനസര്‍ക്കാരിന് എതിരായത്.
കേന്ദ്ര ഗവണ്‍മെന്റ് നല്‍കുന്ന സംരക്ഷണംമൂലമാണ് ഈ കള്ളലോട്ടറികള്‍ നടത്താന്‍ മാഫിയകള്‍ക്ക് കഴിയുന്നത്. ഇതില്‍ ഇടപെടുന്നതിന് മുഖ്യമന്ത്രിയും ധനമന്ത്രിയും ആവശ്യപ്പെട്ടിട്ടും കേന്ദ്ര ആഭ്യന്തരമന്ത്രി അനുകൂലമായി പ്രതികരിച്ചിട്ടുമില്ല. കേരളത്തില്‍ ലോട്ടറി മാഫിയ വിളയാട്ടം തുടരാന്‍ ഇങ്ങനെ ചില കാരണങ്ങളുണ്ട്. അത് മറച്ചുവെച്ച് സിപിഐ എമ്മിനെ പ്രതിക്കൂട്ടില്‍ കയറ്റാനാണ് കോണ്‍ഗ്രസും യുഡിഎഫും ചില മാധ്യമങ്ങളും ശ്രമിക്കുന്നത്.
വേണുഗോപാല്‍ സംഭവവും ദേശാഭിമാനി വികസന നിക്ഷേപത്തിലേക്ക് രണ്ട്കോടി രൂപ സ്വീകരിച്ചതും അവര്‍ക്ക് അനുകൂല സാഹചര്യം ഒരുക്കി. പക്ഷേ, ആ സംഭവങ്ങള്‍ സംബന്ധിച്ച സകല കാര്യങ്ങളും പാര്‍ടി ബഹുജനസമക്ഷം സമര്‍പ്പിക്കുന്നതോടെ തല്‍പരകക്ഷികള്‍ കെട്ടിപ്പടുക്കുന്ന ചീട്ടുകൊട്ടാരം തകരും. സിപിഐ എമ്മിനെക്കുറിച്ച് ജനങ്ങള്‍ക്കുള്ള ആശങ്കകള്‍ അകലും.

ദേശാഭിമാനിയെ കമ്പോളം വിഴുങ്ങുമ്പോള്‍

ദേശാഭിമാനിയെ കമ്പോളം വിഴുങ്ങുമ്പോള്‍. അപ്പുക്കുട്ടന്‍ വള്ളിക്കുന്ന്


ഇ.എം.എസില്‍നിന്ന് ഇ.പി.ജയരാജനിലേക്കുള്ള ദൂരമാണ് ഇന്ന് ദേശാഭിമാനിയും സി.പി.എമ്മും നേരിടുന്ന രാഷ്ട്രീയ പ്രതിസന്ധി. അതാകട്ടെ ഒരുവശത്ത് കമ്പോളവിപണിയെ നിയന്ത്രിക്കുന്ന ആഗോളീകരണവും മറുവശത്ത് സി.പി.എമ്മിന്റെ നടുവില്‍ പിടിച്ച് ഇരുതലക്കും തീ കൊടുക്കുന്ന വിഭാഗീയതയും ഏല്‍പിക്കുന്ന ഒരു കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ചരിത്രം കെടുത്തിയ രാഷ്ട്രീയ ദുരന്തവും.
ഒരുകോടി രൂപയുടെ കോഴ വാങ്ങിയതിന് ദേശാഭിമാനി ഡെപ്യൂട്ടി ജനറല്‍ മാനേജരെ പുറത്താക്കുകയും കേസെടുക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്യുന്നു. ആ ഞെട്ടലിനുശേഷം മിഴിയടച്ചു തുറക്കുംമുമ്പാണ് സാന്റിയാഗോ മാര്‍ട്ടിന്‍ എന്ന ലോട്ടറി കുംഭകോണക്കാരനില്‍നിന്ന് രണ്ടു കോടി രൂപ പാര്‍ട്ടി മുഖപത്രത്തിന്റെ ജനറല്‍ മാനേജര്‍ വാങ്ങിവെച്ചതിന്റെ രേഖകള്‍ ഭീകരമായി തുറിച്ചുനോക്കുന്നത്. പതിനാല് ലോകവും ഉണ്ണിയുടെ വായില്‍ക്കണ്ട് അന്ധാളിച്ച യശോദയുടെ ഞെട്ടല്‍പോലെയല്ലല്ലോ, ഭീകരമായ ഈ കാഴ്ച. സി.പി.എമ്മിന്റെ പരിശുദ്ധിയും രാഷ്ട്രീയവും വിറ്റുപണമാക്കി. ക്രിമിനല്‍ മൂലധനത്തിന്റെ കോടികളുടെ കിഴികള്‍ നിരത്തിവെച്ചതിന്റെ വാതില്‍പ്പഴുത് കാഴ്ച മാത്രമേ ഇതാകുന്നുള്ളൂ എന്ന് ഇനി പറയാതിരിക്കാന്‍ വയ്യ.
പട്ടിണിക്കാരുടെ പിടിയരി സൂക്ഷിപ്പും കെട്ടുതാലിയും പാലോറ മാതയുടെ പശുവും ഒക്കെ വളര്‍ത്തിക്കൊണ്ടുവന്ന ദേശാഭിമാനി ഇന്ന് ഏറെ മാറിക്കഴിഞ്ഞു. കോടികളുടെ നിക്ഷേപം. കോടികള്‍ നല്‍കിയുള്ള വരിസംഖ്യ. കോടികള്‍ പൂക്കുന്ന വിപണിയുള്ളപ്പോള്‍ എന്തിന് ഹുണ്ടിക കുലുക്കി ചളിയും വെള്ളവും ചവിട്ടി വീടുകള്‍ കയറിയിറങ്ങണം. തെരുവുകള്‍ തെണ്ടണം. ആ മാറ്റമാണല്ലോ സാന്റിയാഗോ മാര്‍ട്ടിന്‍ തുടങ്ങിയ അപരിചിതമായ പേരുകളും ക്രിമിനല്‍ മുഖങ്ങളും പരിചിതമാക്കുന്നത്. ഒറ്റ ഉദാഹരണം മതി. നിയമവിരുദ്ധം എന്നു മദിരാശി ഹൈക്കോടതി പ്രഖ്യാപിച്ച മണിചെയിന്‍ പദ്ധതിയില്‍പെട്ട ചെന്നൈയിലെ ആര്‍.എം.പി ഇന്‍ഫോടെക് എന്ന സ്ഥാപനവുമായി ജനറല്‍ മാനേജര്‍ ഇ.പി.ജയരാജന്‍ ഉറപ്പിച്ച കരാര്‍ കാര്യം. 1,45,000 കോപ്പി പാര്‍ട്ടിപത്രം ആര്‍.എം.പി ഇന്‍ഫോടെക് അതിന്റെ പദ്ധതിയുടെ ഭാഗമായി വിതരണം ചെയ്യുന്നു. പതിനാലര കോടിരൂപ ദേശാഭിമാനിക്ക് നല്‍കുന്നു. പകരം ദേശാഭിമാനിയുടെ എഡിറ്റോറിയല്‍ പിന്തുണ ആര്‍.എം.പി ഇന്‍ഫോടെക്കിന്റെ പ്രവര്‍ത്തനങ്ങള്‍ വിജയിപ്പിക്കാന്‍ നല്‍കാമെന്ന് വ്യവസ്ഥ. വി.എസ്. അച്യുതാനന്ദന്‍ യഥാസമയം സെക്രട്ടേറിയറ്റില്‍ ഇടപെട്ടതാണ് പ്രശ്നമായതത്രെ. എന്നിട്ടും ഇ.പി.ജയരാജനും ഇപ്പോള്‍ ധനമന്ത്രിയായ തോമസ് ഐസക്കും അന്ന് ചീഫ് എഡിറ്റര്‍ സ്ഥാനത്തിന്റെ പുതുക്കം കഴിഞ്ഞിട്ടില്ലായിരുന്ന വി.വി.ദക്ഷിണാമൂര്‍ത്തിയും ഈ വഴിക്കുള്ള ദേശാഭിമാനി വികസനത്തിന് ഉറഞ്ഞുവാദിച്ചു.പി.ബിയില്‍ പരാതി എത്തുകയും ഇന്‍ഫോടെക് പരിപാടികള്‍ക്കെതിരെ പലഭാഗങ്ങളിലും ഉയര്‍ന്നു വന്ന പരാതികള്‍ ശ്രദ്ധിക്കപ്പെടുകയും ചെയ്തപ്പോള്‍ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് ഇടപെട്ടാണ് കോടികളുടെ ഈ കരാര്‍ തടഞ്ഞത്.ചില്ലിക്കാശില്‍നിന്ന് കോടികളിലേക്കുള്ള ഈ ഉത്തരകേരള ചുവടുമാറ്റം മെല്ലെ മെല്ലെ തുടങ്ങിയിട്ട് ഒരു പതിറ്റാണ്ടാകുന്നു. ഇ.പി.ജയരാജന്റെ മുന്‍ഗാമിയായി ജനറല്‍ മാനേജരായി വന്ന പി.കരുണാകരന്റെ കാലം തൊട്ടുതന്നെ. ഇന്‍ഫോടെക്കിന്റെ പരിപാടി പ്രോല്‍സാഹിപ്പിച്ച് കരാറിന്റെ വഴിതെളിയിച്ചത് കരുണാകരന്റെ ബന്ധുവായ, ഇപ്പോള്‍ പുറത്താക്കപ്പെട്ട ഡെപ്യൂട്ടി ജനറല്‍ മാനേജരുടെ മുന്‍കൈയില്‍. കരുണാകരന്റെ കാലത്താണ് ഈ മണിചെയിന്‍ കുത്തകയുടെ സംയുക്ത സംരംഭത്തിലും ചെലവിലും ദേശാഭിമാനിയുടെ തൃശൂര്‍ യൂനിറ്റിന്റെ വാര്‍ഷികാഘോഷങ്ങള്‍ അഞ്ചു ലക്ഷം രൂപ ചെലവില്‍ പൊടിപൊടിച്ചത്. ദേശാഭിമാനിയുടെ ജനസമ്മതിയുള്ള പ്രോല്‍സാഹന റിപ്പോര്‍ട്ടുകള്‍ ഇന്‍ഫോടെക്കിന്റെ വെബ്സൈറ്റുകളില്‍ അന്നും ഇന്നും ആഗോളതലത്തില്‍ പ്രചരിക്കുന്നുമുണ്ട്. മറ്റു പത്രങ്ങള്‍ പരസ്യം വാങ്ങുന്നതു പോലെയാണ് ദേശാഭിമാനി പരസ്യവും നിക്ഷേപവും വാങ്ങുന്നതെന്ന ഇപ്പോഴത്തെ ന്യായീകരണം തൊണ്ടിയോടെ പിടിക്കപ്പെട്ടപ്പോഴുള്ള പതംപറച്ചില്‍ മാത്രമാണെന്ന് 2004ലെങ്കിലും തൊട്ടുള്ള ഈ ബന്ധം വെളിപ്പെടുത്തുന്നു.
ഇന്‍ഫോടെക് കൈവിട്ടു പോയപ്പോള്‍ കോടീശ്വരന്മാരെ തേടുകയോ കോടീശ്വരന്മാരോ കോടികളോ തേടിവരുകയോ ചെയ്തു. അവരില്‍ ചിലരാണ് സാന്റിയാഗോ മാര്‍ട്ടിനും ലിസുമൊക്കെ. ഇവിടെ പ്രത്യേകം തിരിച്ചറിയേണ്ടത് ഇവരെല്ലാം എളുപ്പമാര്‍ഗത്തിലൂടെ കോടികള്‍ കൊയ്യുന്ന സമൂഹവിരുദ്ധരായ വന്‍കുറ്റവാളികളാണ് എന്നതാണ്. 'നിങ്ങളുടെ അധ്വാനത്തിന് ഇരട്ടിമൂല്യം' എന്നും 'താന്‍ പാതി ലിസ് പാതി' എന്നുമാണ് ലിസ് കേരളത്തിലെ ജനങ്ങളെ വ്യാമോഹിപ്പിച്ചത്. സി.പി.എമ്മിന്റെ ജനസമ്മതിയും ദേശാഭിമാനിയും കൈരളിയും വഴിയുള്ള വന്‍പ്രചാരണവുമാണ് ഇന്‍ഫോടെക്് വിലയ്ക്കെടുക്കാനും മുതലെടുക്കാനും ശ്രമിച്ചത്. ലിസ് ആകട്ടെ അത് വേണ്ടത്ര മുതലെടുക്കുകയും യു.ഡി.എഫ് സര്‍ക്കാര്‍ പിടികൂടിയപ്പോള്‍ രക്ഷപ്പെടാന്‍ ഒരു കോടി രൂപയുടെ ദക്ഷിണയുമായി ദേശാഭിമാനി വഴി സി.പി.എമ്മിലും സര്‍ക്കാറിലും ഇടപെട്ട് ശ്രമം നടത്തുകയും ചെയ്തു. ഇന്‍ഫോടെക്കിന്റെ കാര്യത്തിലെന്നപോലെ 2006 ജൂണ്‍ തൊട്ട് 2007 ജൂണ്‍ വരെ ഈ നീക്കത്തിനൊപ്പം ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ക്കൊപ്പം ജനറല്‍ മാനേജരും ഉണ്ടായിരുന്നു. പിന്നെ എന്തുകൊണ്ട് ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ മാത്രം പ്രതിയാക്കപ്പെട്ടു എന്നത് തല്‍ക്കാലം മൂടിവെക്കപ്പെട്ട വലിയൊരു രാഷ്ട്രീയ സമസ്യയാണ്.
ഇന്‍ഫോടെക്കിനും ലിസിനും പിറകെ കോടികളുമായി എത്തുന്നത് സാന്റിയാഗോ മാര്‍ട്ടിന്‍. സിക്കിം ലോട്ടറികളടക്കം അന്യസംസ്ഥാന ലോട്ടറികള്‍ക്കെതിരെ എല്‍.ഡി.എഫ്സര്‍ക്കാര്‍ വിജിലന്‍സ് മുഖേന അന്വേഷണം നടത്തിയതും വിജിലന്‍സ് അഡീഷനല്‍ ഡി.ജി.പി സിബിമാത്യു സര്‍ക്കാറിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചതും 2006 ഒക്ടോബറിലാണ്. ഈ മാസത്തിലാണ് സാന്റിയാഗോ മാര്‍ട്ടിന്റെ രണ്ടുമക്കളുടെ പേരിലും ഓരോ കോടി രൂപയുടെ രണ്ടു ഡ്രാഫ്റ്റുകള്‍ ജനറല്‍ മാനേജര്‍ വാങ്ങി ദേശാഭിമാനിയുടെ അക്കൌണ്ടില്‍ നിക്ഷേപിക്കുന്നത്. ഇതിന് 11 ദിവസങ്ങള്‍ക്കു മുമ്പ് വിജിലന്‍സ് പുറംസംസ്ഥാന ലോട്ടറികള്‍ക്കെതിരെ റിപ്പോര്‍ട്ടു സമര്‍പ്പിച്ചിരുന്നു. ഭൂട്ടാന്‍^സിക്കിം ലോട്ടറികളുടെ കേരളത്തിലെ വില്‍പന നിരോധിക്കണമെന്നായിരുന്നു ഒന്നാമത്തെ ശിപാര്‍ശ. ദേശാഭിമാനി എങ്ങനെ കോടീശ്വരന്മാരുടെ നിക്ഷേപപാത്രമായി എന്നതിന്റെ രാഷ്ട്രീയ ചിത്രമാണ് തുടര്‍ന്ന് പരിശോധിക്കേണ്ടത്.
2005 ഫെബ്രുവരിയില്‍ മലപ്പുറം സംസ്ഥാന സമ്മേളനം നടക്കുന്നതിന് മുമ്പ് 2004 മധ്യത്തോടെ സി.പി.എമ്മിലെ വിഭാഗീയത വളര്‍ന്ന് പാര്‍ട്ടിക്കകത്ത് കടുത്ത ഏറ്റുമുട്ടല്‍ ആരംഭിച്ചിരുന്നു. വിദേശഫണ്ട് വാങ്ങിയതുമായി ബന്ധപ്പെട്ടും ജനകീയാസൂത്രണവുമായി ബന്ധപ്പെട്ടുമുള്ള വിവാദങ്ങള്‍ പാര്‍ട്ടിക്കകത്തും പുറത്തും കത്തിപ്പടര്‍ന്നു. നാല്‍വര്‍ സംഘത്തെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കാനുള്ള ഭീഷ്മപ്രതിജ്ഞയുമായി പ്രതിപക്ഷനേതാവ് ഊരുചുറ്റി. സംസ്ഥാന നേതൃത്വത്തിനുവേണ്ടിയുള്ള പോരാട്ടമാണ് അതിശക്തമായി ഒളിഞ്ഞും തെളിഞ്ഞും നടന്നത്. ഇരുപക്ഷവും മലപ്പുറത്ത് നടത്തിയ പോരാട്ടത്തില്‍ യഥാര്‍ഥത്തില്‍ അപ്രതീക്ഷിതമായ വിജയമാണ് അവസാനഘട്ടത്തില്‍ പിണറായി പക്ഷത്തിനുണ്ടായത്. പി.ബിയുടെ രാഷ്ട്രീയ ഇടപെടല്‍ ഉണ്ടായി എന്നത് ശരിയാണ്. എന്നാല്‍ വിജയത്തിനു പിറകില്‍ ബാഹ്യശക്തികളുടെയും ധനമാഫിയകളുടെയും ഇടപെടല്‍ കൂടി ഉണ്ടായിരുന്നു. മലപ്പുറം വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ച ആളാണ് ഇ.പി.ജയരാജന്‍. പലതരം വാഗ്ദാനങ്ങളും സാമ്പത്തികസഹായങ്ങളും അദ്ദേഹം ഉപയോഗപ്പെടുത്തി. കേരളത്തിലെ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ചരിത്രത്തിലെ അപകടകാരിയായ സമ്മേളനമെന്ന് ഭാവിയില്‍ ചരിത്രവിദ്യാര്‍ഥികള്‍ക്ക് ഇതിനെ വിലയിരുത്തേണ്ടിവരും.
മലപ്പുറം സമ്മേളനത്തിനു തൊട്ട് പിറകെ ദേശാഭിമാനിയെ പിടിച്ചുലച്ച ഒരു സംഭവം നടന്നു. ചീഫ് എഡിറ്റര്‍ സ്ഥാനത്തു നിന്ന് വി.എസിനെ മാറ്റി വി.വി.ദക്ഷിണാമൂര്‍ത്തിയെ ആക്കി. ദേശാഭിമാനി പ്രവര്‍ത്തനം മതിയാക്കി മാനേജര്‍ പദവി ഒഴിഞ്ഞ് ഫീല്‍ഡില്‍ പ്രവര്‍ത്തിക്കാന്‍ അനുമതി വാങ്ങിപ്പോയ ദക്ഷിണാമൂര്‍ത്തി ചീഫ് എഡിറ്റര്‍ സ്ഥാനത്തു വന്നു. ഇ.പി.ജയരാജന്‍ ജനറല്‍ മാനേജരുമായി. തുടക്കത്തില്‍ പറഞ്ഞ ദേശാഭിമാനിയുടെ വലതുപക്ഷത്തേക്കുള്ള കുതിപ്പ് ഇവിടെ നിന്നാണ് ചങ്ങല പൊട്ടിച്ചു തുടങ്ങുന്നത്. നിക്ഷേപം, നിക്ഷേപം. വികസനം, വികസനം. കോടികള്‍, കോടികള്‍. ഇങ്ങനെയുള്ള ഒരു കണ്‍കെട്ട് ജാലവിദ്യക്കാരന്റെ മാനേജ്മെന്റ് പാടവമാണ് ദേശാഭിമാനിക്ക് പിന്നീട് ഉണ്ടായത്.
കുത്തകപത്രങ്ങള്‍ ചെയ്യുന്നതാണ് തങ്ങള്‍ ചെയ്യുന്നതെന്ന് പറഞ്ഞ് മല്‍സരിക്കുന്നു പാര്‍ട്ടി പത്രം. ഇപ്പോഴും അവര്‍ക്ക് മനസ്സിലാകാത്തത് സ്വന്തം കെട്ടിടങ്ങള്‍ നാടാകെ പണിതീര്‍ക്കുന്നത് ഡെഡ്മണിയാണെന്ന കുത്തക പത്രക്കാരുടെ തിരിച്ചറിവാണ്. ജയരാജന്റെ ദേശാഭിമാനി വികസനത്തിന്റെ മുഖ്യപങ്ക് കെട്ടിട നിര്‍മാണങ്ങളിലേക്കാണ്. കടലില്‍ കല്ലിടുംപോലെ. അങ്ങനെ ദേശാഭിമാനി ഇതിനകം ഉണ്ടാക്കിയ കെട്ടിടങ്ങള്‍ അതിനകത്തെ ചുരുക്കം ചിലരെ കൊഴുപ്പിച്ചിട്ടുണ്ടാകാം. അതിന്റെ രാഷ്ട്രീയത്തെ പരിപോഷിപ്പിച്ചിട്ടില്ല. വേണ്ട നിലക്കുള്ള പശ്ചാത്തലസൌകര്യങ്ങള്‍ സൃഷ്ടിച്ചിട്ടില്ല. പ്രവര്‍ത്തകരുടെ മനോവീര്യവും പ്രവര്‍ത്തനശേഷിയും കാര്യക്ഷമമാക്കുന്നതില്‍ അത് ഊന്നുന്നുമില്ല. അതിലൊന്നാണ് തലസ്ഥാനനഗരിയില്‍ തറക്കല്ലിട്ടിരിക്കുന്ന കൈരളി ടവര്‍. ഇതടക്കമുള്ള കോടികളുടെ വികസന പദ്ധതികള്‍ ജയരാജന്‍ ഒരു തുണ്ടു കടലാസില്‍ പോലും എഴുതിയല്ല സംസ്ഥാന കമ്മിറ്റിക്ക് സമര്‍പ്പിച്ചത്, വാക്കാലായിരുന്നു. അതും അംഗങ്ങള്‍ പിരിയാന്‍ നേരത്ത്. രേഖാമൂലം വേണമെന്നും വിശദമായി ചര്‍ച്ച നടക്കണമെന്നും അംഗങ്ങള്‍ പ്രതിഷേധിച്ചപ്പോള്‍ അത് മാറ്റിവെക്കുകയായിരുന്നു.
ഇക്കഴിഞ്ഞ ജൂണ്‍ മധ്യത്തില്‍ ചേര്‍ന്ന സംസ്ഥാന കമ്മിറ്റിയിലാണ് ജയരാജന്‍ ദേശാഭിമാനി വികസനത്തിനുള്ള ബോണ്ട് പദ്ധതി അവതരിപ്പിച്ചത്. പത്രം ബോണ്ടിറക്കുമ്പോള്‍ ചില നിയമവ്യവസ്ഥകളൊക്കെയുണ്ടെന്ന് ആലോചിക്കേണ്ട കാര്യമൊന്നും ജയരാജനില്ല. കാരണം സംസ്ഥാന കമ്മിറ്റിയില്‍ നിര്‍ദേശം വെക്കുന്നതിനും പത്തു മാസം മുമ്പ് സാന്റിയാഗോ മാര്‍ട്ടിനില്‍നിന്ന് രണ്ടുകോടി ദേശാഭിമാനി ബോണ്ടിലേക്ക് വാങ്ങി ബാങ്കിലിടാന്‍ കഴിഞ്ഞ ജാലവിദ്യക്കാരനാണല്ലോ ജയരാജന്‍. ശൂന്യതയില്‍നിന്ന് ഭസ്മം എടുക്കും പോലെ. കടവും പ്രതിസന്ധിയുമുള്ള ദേശാഭിമാനിക്ക് കോടികളുടെ നിക്ഷേപം സൃഷ്ടിക്കാനുള്ള ചാതുര്യം അദ്ദേഹത്തിനുണ്ട്. മൂന്നു പതിറ്റാണ്ടിലേറെ ആ സ്ഥാപനവുമായി ബന്ധപ്പെട്ട ഈ ലേഖകനെപോലുള്ളവര്‍ വിദൂര നമസ്കാരം പറയുന്ന മിടുക്ക്. അതുകൊണ്ടാണ് ഇ.എം.എസിന്റെ തലമുറതൊട്ട് ഞങ്ങളുടെ തലമുറവരെ ദേശാഭിമാനിയുടെ രാഷ്ട്രീയമായ നിലനില്‍പിനെ പറ്റി ചിന്തിച്ചപ്പോള്‍ അതിന്റെ ബിസിനസ്പരമായ നിലനില്‍പിനെ പറ്റി മാത്രം ജയരാജന്‍ ചിന്തിക്കുന്നത്; അതിനുവേണ്ടി കോടികള്‍ വാങ്ങുന്നതിനെപ്പറ്റി ഉത്കണ്ഠപ്പെടുന്നതും, അതില്‍ രാഷ്ട്രീയമില്ലെന്ന് വാദിക്കുന്നതും.
ഇവിടെ ഒരു കാര്യം അദ്ദേഹത്തെയും ഈ രാഷ്ട്രീയത്തെ ന്യായീകരിക്കുന്ന സി.പി.എം നേതാക്കളെയും വിനയപൂര്‍വം ഓര്‍മപ്പെടുത്താന്‍ ആഗ്രഹിക്കുന്നു: ലെനിന്റെ പടം കൊടുത്തതുകൊണ്ടോ മാര്‍ക്സിന്റെ ഉദ്ധരണികള്‍ എഴുതിച്ചേര്‍ത്തതുകൊണ്ടോ ഒരു പത്രം കമ്യൂണിസ്റ്റ് പത്രമാകില്ലെന്ന് ഇ.എം.എസ് പറഞ്ഞിട്ടുണ്ട്. ജനങ്ങളോടൊപ്പം നില്‍ക്കുകയും ജനങ്ങളുടെ സമരങ്ങള്‍ക്ക് നേതൃത്വം നല്‍കുകയും ചെയ്യുമ്പോള്‍ മാത്രമേ അത് കമ്യൂണിസ്റ്റ് പത്രവും പത്രപ്രവര്‍ത്തനവും ആകുകയുള്ളൂവെന്നും ഇ.എം.എസ് ഞങ്ങളുടെ തലമുറയെ പഠിപ്പിച്ചിരുന്നു. അതിന് വിഘ്നം വരുത്താതെ മുന്നോട്ടുപോകാന്‍ അടുത്ത കാലംവരെ ദേശാഭിമാനിക്ക് കുറെയൊക്കെ കഴിയുകയും ചെയ്തിരുന്നു.
എന്നാല്‍ സാന്റിയാഗോമാരും പട്ടുപുതക്കുന്ന സ്വാമിമാരും പാവപ്പെട്ടവരെ പ്രാന്തവത്കരിച്ച് ഭൂമി വികസിപ്പിക്കുന്ന ബില്‍ഡര്‍മാരും ദേശാഭിമാനിയുടെ നിക്ഷേപത്തിലും വികസനത്തിലും സി.പി.എമ്മിന്റെ ഫുട്ബാള്‍ അടക്കമുള്ള പല കളികളിലും കോടികള്‍ സംഭാവന നല്‍കുന്ന എളുപ്പപ്പണത്തിന്റെ ഒരു നയാഗ്ര കുതിച്ചുചാട്ടം തന്നെ കേരളത്തില്‍ സൃഷ്ടിച്ചിരിക്കുന്നു. ഇ.എം.എസിന്റെ പടംവെച്ചതുകൊണ്ടോ എ.കെ.ജിയുടെയും കൃഷ്ണപിള്ളയുടെയും നായനാരുടെയും സ്മാരകമാക്കിയതുകൊണ്ടോ ജനകോടികളെ മറന്ന് കോടികള്‍ പുണരുന്ന ഈ പാളിച്ച കമ്യൂണിസ്റ്റ് പത്രപ്രവര്‍ത്തനമാകില്ല, ഈ ചെയ്തികള്‍ ന്യായീകരിച്ച് എത്ര ലേഖനം എഴുതിയാലും. ഇതിനു പിന്തുണ നല്‍കി പത്രത്തിന്റെയും സി.പി.എമ്മിന്റെയും ഈ മാറ്റത്തെ അവസരം കിട്ടിയപ്പോള്‍ വിമര്‍ശിക്കുന്ന മറ്റു പത്രങ്ങളെയും പത്രാധിപന്മാരെയും പാര്‍ട്ടിയുടെ പ്രസംഗവേദികളില്‍നിന്ന് അസഭ്യം വര്‍ഷിച്ചതുകൊണ്ടും കമ്യൂണിസ്റ്റ് പ്രവര്‍ത്തനമാകില്ല.
ഭീകരസത്യങ്ങളാകെ മൂടിവെക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. അതിന് ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ നിഷ്കാസിതനാകുകയും ജനറല്‍ മാനേജര്‍ പരിശുദ്ധനാകുകയും വേണം. സത്യത്തെ ഹോമിച്ച് അസത്യത്തെ സത്യമാക്കുന്ന യാഗത്തിന് ഒരു ബലിയാടുവേണമല്ലോ. ഒരു കള്ളം സത്യമാക്കാന്‍ ആയിരം കള്ളങ്ങള്‍ പറയേണ്ടിവരുന്നു. വൈരുധ്യത്തിന്റെയും അവിശ്വാസത്തിന്റെയും അവജ്ഞയുടെയും ആയിരക്കണക്കിന് കുലകളാണ് അതില്‍നിന്നും പൂത്തുകായ്ച്ചുതുങ്ങുന്നത്. അതില്‍നിന്ന് പരക്കുന്ന ദുര്‍ഗന്ധത്തിന്റെയും അതിനുചുറ്റും മൂളിപ്പറക്കുന്ന കീടങ്ങളുടെയും ദൃശ്യം അത്യസാധാരണം. അത് വീഴ്ത്തിയ ജീര്‍ണതയുടെ ചളിയില്‍ ഇഴഞ്ഞുപുളയുന്ന പുഴുക്കളുടെയും ക്ഷുദ്രജീവികളുടെയും കാഴ്ച അസഹനീയം. അത്തരമൊരു സഹതാപദൃശ്യമാണ് ഇ.എം.എസ് അഭിമാനത്തോടെ കേരളത്തിന് സമര്‍പ്പിച്ച അദ്ദേഹത്തിന്റെ പാര്‍ട്ടിയും പത്രവും ഇപ്പോള്‍ നേരിടുന്നത്. സി.പി.എമ്മില്‍ രാഷ്ട്രീയമായും സംഘടനാപരമായും വന്ന ഇപ്പോഴത്തെ അവസ്ഥയുടെ പ്രതിഫലനമാണത്.
ഇ.എം.എസിന് അത് ജനങ്ങളുടെ പത്രമായിരുന്നു. ജനങ്ങള്‍ക്കു വേണ്ടിയുള്ള പത്രം. ജനങ്ങള്‍ ഉടമയായ പത്രം. അതുകൊണ്ട് ജനങ്ങളുടെ രാഷ്ട്രീയമായിരുന്നു പത്രത്തിന്റെ ആത്മാവ്. ആ രാഷ്ട്രീയവും ജനങ്ങളുമായിരുന്നു പത്രത്തിന്റെ മൂലധനം. ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനും നാടുവാഴിത്തത്തിനും എതിരെയുള്ള ദേശാഭിമാന പോരാട്ടത്തിന്റെ പ്രതീകമാക്കിയാണ് കമ്യൂണിസ്റ്റ് പാര്‍ട്ടി ആ പടവാള്‍ പണിതത്. കോണ്‍ഗ്രസ് ഭരണത്തില്‍ ജന്മി^ബൂര്‍ഷ്വാ^ഭൂപ്രഭു വര്‍ഗത്തിന്റെ ആക്രമണത്തിന് ഇരയായ തൊഴിലാളികളുടെയും കൃഷിക്കാരുടെയും പാവപ്പെട്ടവരുടെയും പോര്‍ചട്ടയായി അതു മാറി. അന്ന് പി.കൃഷ്ണപിള്ളയും, എ.കെ.ജിയും ഇ.എം.എസും എം.എസ്.ദേവദാസും ഐ.സി.പിയും സി.ഉണ്ണിരാജയുമൊക്കെ അതിന്റെ പ്രവര്‍ത്തകരായിരുന്നു. ഒപ്പം ജനങ്ങളുടെ സമരഭൂമികളിലെ പോരാളികളും. ആ സമരങ്ങളുടെ രാഷ്ട്രീയവും ദേശാഭിമാനിയുടെ രാഷ്ട്രീയവും തമ്മില്‍ വേര്‍തിരിവിന്റെ, വൈരുധ്യത്തിന്റെ, സംഘര്‍ഷത്തിന്റെ പ്രശ്നം അന്നുണ്ടായിരുന്നില്ല. കുത്തകകളെയും സാമ്രാജ്യത്വശക്തികളെയും എതിര്‍ത്തു തോല്‍പിച്ച് ഈ സമൂഹത്തെ മാറ്റിമറിച്ച് സോഷ്യലിസം സ്ഥാപിക്കുക എന്നതായിരുന്നു ദേശാഭിമാനിയുടെയും അതിന്റെ പ്രവര്‍ത്തകരുടെയും ലക്ഷ്യം. ഇന്ന് ആ ലക്ഷ്യത്തെക്കുറിച്ചും അതിലൂന്നിയുള്ള രാഷ്ട്രീയത്തെക്കുറിച്ചും മൌനം.
അന്ന് ഈ പത്രം ബ്രിട്ടീഷ് ഭരണകൂടവും കോണ്‍ഗ്രസ് സര്‍ക്കാറും പലവട്ടം കണ്ടുകെട്ടി. ദേശാഭിമാനി കണ്ടുകെട്ടുന്ന നടപടി മേലില്‍ അവസാനിപ്പിക്കണമെന്നായിരുന്നു ഗതികെട്ട് മലബാര്‍ കലക്ടര്‍ ബ്രിട്ടീഷ് ഭരണകൂടത്തെ അറിയിച്ചത്. സത്യം വിളിച്ചുപറഞ്ഞതിന് പത്രം കണ്ടുകെട്ടിയാല്‍ ആവശ്യപ്പെട്ടതിന്റെ നാലും അഞ്ചും ഇരട്ടി ജാമ്യസംഖ്യ ദിവസങ്ങള്‍ക്കകം ജനങ്ങള്‍ സ്വരൂപിച്ച് എത്തിക്കുന്നു. പത്രം തുറന്ന് പ്രവര്‍ത്തിപ്പിക്കുന്നു. ശേഷിക്കുന്ന തുക പാര്‍ട്ടി പ്രവര്‍ത്തനത്തിന് മുതല്‍ മുടക്കുന്നു. ദേശാഭിമാനിയെ ശിക്ഷിക്കുന്നത് കമ്യൂണിസ്റ്റ് പാര്‍ട്ടിയെ പരിപോഷിപ്പിക്കലാണെന്ന് ബ്രിട്ടീഷ് ഭരണകൂടം മനസ്സിലാക്കി.
കോണ്‍ഗ്രസ് ഭരണത്തിലും സാമുവല്‍ ആറോണ്‍മാരുടെ അത്താഴമേശക്കു മുന്നിലിരുന്ന് ഏമ്പക്കമിട്ട ചരിത്രമല്ല ദേശാഭിമാനിയുടെ മുന്‍ഗാമികള്‍ക്ക് ഉണ്ടായിരുന്നത്. ആറോണ്‍ മില്ലിലെ തൊഴിലാളികളുടെ സമരത്തെയും പാട്ടം^വാരകൃഷിക്കാരുടെയും തൊഴിലാളികളുടെയും പക്ഷം ചേര്‍ന്നുള്ള പോരാട്ടമായിരുന്നു ആ പത്രത്തിന്റേത്. 1921ലെ മലബാര്‍ കലാപത്തെക്കുറിച്ചുളള ആഹ്വാനവും താക്കീതും ദേശാഭിമാനി പുനഃപ്രസിദ്ധീകരിച്ചപ്പോള്‍ കോഴിക്കോട്ടെ വാടകവീട്ടില്‍ വസൂരി പിടിച്ച് കിടന്നിടത്തു നിന്നാണ് ഇ.എം.എസിനെ അറസ്റ്റ് ചെയ്ത് ജയിലിലാക്കിയത്. ഏറനാട്ടിലെ മാപ്പിളകൃഷിക്കാര്‍ നടത്തിയ സാമ്രാജ്യത്വ വിരുദ്ധസമരത്തെ ചരിത്രത്തില്‍ ഉയര്‍ത്തിപ്പിടിച്ചത് ദേശാഭിമാനി സ്വയം ശിക്ഷ ഏറ്റുവാങ്ങിയായിരുന്നു. പില്‍ക്കാലത്ത് തൊഴില്‍സമരങ്ങളെ അടിച്ചമര്‍ത്താന്‍ കുത്തകകളും മുതലാളിമാരും ലക്ഷങ്ങളുടെ പരസ്യം വാരിക്കോരി കൊടുത്തപ്പോള്‍ അവക്കുനേരെ വാതില്‍ കൊട്ടിയടക്കുകയായിരുന്നു ദേശാഭിമാനി. ഇന്ദിരാഗാന്ധി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചപ്പോള്‍ ഒരു പെണ്‍ഹിറ്റ്ലര്‍ വന്നിരിക്കയാണെന്ന് തോക്കുകളെയും കല്‍ത്തുറുങ്കുകളെയും മുന്നില്‍ കണ്ടിട്ടും കൂസാതെ കേരളത്തില്‍ വിളിച്ചുപറഞ്ഞ മലയാളത്തിലെ ഏകപത്രം ദേശാഭിമാനി ആയിരുന്നു. സാമ്രാജ്യത്വത്തിനും മുതലാളിത്തത്തിനും ജനമര്‍ദകര്‍ക്കും ചൂഷകര്‍ക്കും എതിരെ എന്നും നീന്തിയ പത്രം. ആഗോളീകരണത്തിനെതിരെ ജനശക്തിയെ ഏകോപിപ്പിക്കേണ്ട പത്രം.
ഇന്നത് ഒഴുക്കിനൊപ്പം ഒഴുകുന്നു. അതിന്റെ രാഷ്ട്രീയ ആത്മാവ് ക്രിമിനല്‍ മൂലധനവും, എളുപ്പം ലഭ്യമാകുന്ന ധനവും (Easy money) വിഴുങ്ങുന്നു. എല്ലാ പരസ്യങ്ങളും സി.പി.എം മുഖപത്രത്തിന് സ്വീകാര്യമാണത്രെ, രാഷ്ട്രീയ പരസ്യങ്ങളടക്കം. കമ്പോളാവസ്ഥക്ക് ഒപ്പം ഒഴുകുകയാണ് പുതിയ നയമെന്ന് വിശദീകരിക്കപ്പെടുന്നു. വന്‍കിട പത്രകുത്തകകളോട് മല്‍സരിക്കുകയാണത്രെ, ഏറ്റവും നൂതനമായ സാങ്കേതികവിദ്യ വിലകൊടുത്തുവാങ്ങി. കുത്തകപത്രങ്ങളെപ്പോലെ എല്ലാ പരസ്യങ്ങളും വിപണിയിലെ എല്ലാ പണവും സ്വീകരിച്ചു. സാന്റിയാഗോ മാര്‍ട്ടിന്റെയും ദാവൂദ് ഇബ്രാഹിമിന്റെയും ഒരുപക്ഷേ മൂന്നാമന്‍ വഴി ബിന്‍ലാദനും സി.ഐ.എയും കൊടുത്തയക്കുന്ന പണംപോലും അത് സ്വീകരിക്കും. കളങ്കിതമായ പണം പാര്‍ട്ടി മുഖപത്രത്തിലെത്തിയാല്‍ പുണ്യാഹം തളിച്ച് പരിശുദ്ധിയായി എന്ന് പത്രത്തിന്റെ തന്ത്രിമാര്‍..... വിശ്വാസം രാഷ്ട്രീയത്തിലാകുന്നതിനു പകരം വ്യക്തികളിലാകുമ്പോള്‍ കമ്യൂണിസം പോകുന്ന വഴി ഇങ്ങനെ.
ആദ്യം ദേശാഭിമാനി പെറ്റുവീണപ്പോള്‍ കുറെ കോപ്പികളുമായി പൊതുയോഗസ്ഥലത്തേക്ക് പോയത് എ.കെ.ജി വിശദീകരിക്കുന്നുണ്ട്. കൃഷിക്കാരും പാവപ്പെട്ടവരും തിങ്ങിനിറഞ്ഞ പൊതുയോഗം. ഒരണ കൊടുത്ത് അവരാ പത്രം വാങ്ങി നോക്കുന്നത് എ.കെ.ജി ശ്രദ്ധിച്ചു. തങ്ങളുടെ സ്വന്തം കുഞ്ഞിനെ കണ്ട ആഹ്ലാദവും ആവേശവുമായിരുന്നു അവരുടെ മുഖത്തും കണ്ണുകളിലും. എന്നാല്‍ ഇന്ന് കടക്കെണിയും ജപ്തി നടപടികളും നേരിടുന്ന കൃഷിക്കാര്‍ തങ്ങളില്‍ നിന്ന് ഈ പത്രവും ഈ പാര്‍ട്ടിയും അകന്നകന്ന് പോകുകയാണോ എന്ന് ആശങ്കപ്പെടുന്നു. സാന്റിയാഗോ മാര്‍ട്ടിന്മാരും വന്‍കിട ഭൂ^വികസന കുത്തകളും ബില്‍ഡര്‍മാരും നോട്ടിരട്ടിപ്പുകാരും തൊഴിലാളി വര്‍ഗത്തിന്റെ ഒരു കാലത്തെ ഈ പര്‍ണശാലയില്‍ സിംഹാസനസ്ഥരായി ഇപ്പോള്‍ ഇരിക്കുന്നത് കണ്ട് ജനം ഞെട്ടുന്നു. വിഷം കഴിച്ച് മരിക്കുമെന്ന് പറഞ്ഞവരാണെന്ന് നിരവധി വട്ടം ആക്ഷേപിക്കപ്പെട്ടവരുടെ പത്രാധിപസമിതി ഉപദേഷ്ടാവ് ദേശാഭിമാനി പത്രാധിപന്മാരെ ക്ലാസെടുത്ത് നന്നാക്കുന്നു. ''കാലം മാറി സഖാവേ, കമ്പോള വ്യവസ്ഥക്കൊപ്പം ഒഴുകി നമുക്ക് പത്രത്തെയും കേരളത്തെയും വികസിപ്പിക്കാ''മെന്നു പറഞ്ഞ് മറ്റൊരു കുത്തകയുടെ ഇംഗ്ലീഷ് പത്രത്തില്‍ ഇരുന്നു നരച്ച ഒരാള്‍ അധ്യാപക വേഷത്തിലെത്തുന്നു.
പ്രകാശ് കാരാട്ട് പറഞ്ഞത് ഇങ്ങനെ: ''ഞാന്‍ മാത്രമല്ല ഇന്ത്യയിലെ പാര്‍ട്ടിയാകെ ഞെട്ടിപ്പോയി.'' കമ്യൂണിസ്റ്റാണെങ്കില്‍ എങ്ങനെ ഞെട്ടാതിരിക്കാന്‍.ഈ യഥാര്‍ഥ അവസ്ഥയുടെ വാതില്‍ തുറക്കാന്‍ സി.പി.എം കേന്ദ്രനേതൃത്വം നിര്‍ദേശിച്ച അന്വേഷണം കൊണ്ടാകുമോ എന്നാണ് ഇനി അറിയാനുള്ളത്. അതെന്തായാലും കാലം ഗുഹാകവാടം വലിച്ചു തുറക്കുകയും അസ്ഥിപഞ്ജരങ്ങള്‍ പുറത്ത് വലിച്ചിടുകയും ചെയ്യും. നേരിന്റെ വെളിച്ചമായി കരുതിയ ഒരു പത്രവും പാര്‍ട്ടിയും ഇരുട്ടിന്റെ ശക്തികളുടെ കാവലാളുകളായി മാറിയതെങ്ങനെ എന്ന അദ്ഭുതത്തിനു മുന്നിലാണ് കേരളം ഇപ്പോഴും അന്ധാളിച്ചു നില്‍ക്കുന്നത്. കേള്‍ക്കുന്നതൊന്നും സത്യമാകാതിരിക്കട്ടെ എന്നാണ് കമ്യൂണിസ്റ്റ് പാര്‍ട്ടിയെ സ്നേഹിക്കുന്നവര്‍ നെഞ്ചില്‍ കൈ വെക്കുന്നത്.
ഇ.എം.എസിന്റെ മകന്‍ ഇ.എം. ശ്രീധരന്‍ അസോസിയേറ്റ് എഡിറ്ററായി ദേശാഭിമാനിയില്‍ ചാര്‍ജെടുത്തപ്പോള്‍ ഫോണില്‍ വിളിച്ചു. ദേശാഭിമാനി നന്നാക്കാനുള്ള ശ്രമത്തില്‍ എന്തു ചെയ്യാനാകുമെന്ന ഉത്കണ്ഠ പങ്കുവെച്ചു. ആ ആശയവിനിമയത്തിനിടക്ക് പറയേണ്ടിവന്ന ഒരു വാചകം ഓര്‍മയില്‍വന്നു: ''സാക്ഷാല്‍ ഇ.എം.എസ് വന്നാലും ദേശാഭിമാനിയെ മാത്രമായി ഇനി നന്നാക്കാനാകില്ല. കാരണം അത് എന്നും പാര്‍ട്ടിയുടെ ഒരു കണ്ണാടിയിലെ പ്രതിബിംബമാണ്. പാര്‍ട്ടി നന്നാവാതെ ദേശാഭിമാനിയെ മാത്രം ആര്‍ക്കും നന്നാക്കാനാവില്ല
.''

പിണറായിയെ മോശമാക്കാന്‍ ശ്രമിച്ചില്ല:

പിണറായിയെ മോശമാക്കാന്‍ ശ്രമിച്ചില്ല: ഡോ.ഇക്ബാല്‍ കുറ്റിപ്പുറം.


പിണറായി വിജയനെ മോശമാക്കാനോ അച്യുതാനന്ദനെ പ്രകീര്‍ത്തിക്കാനോ സിനിമയിലൂടെ തങ്ങള്‍ ഉദ്ദേശിച്ചിട്ടില്ലെന്ന് 'അറബിക്കഥ യുടെ തിരക്കഥാകൃത്ത് ഡോ.ഇക്ബാല്‍ കുറ്റിപ്പുറം. അറബിക്കഥ പാര്‍ട്ടിയോടൊപ്പം നില്‍ക്കുന്ന സിനിമയാണ്. നാമൊക്കെ കാണുകയും സ്നേഹിക്കുകയും ചെയ്യുന്ന പ്രസ്ഥാനത്തിന്റെ ആത്മവിമര്‍ശനം ഉള്‍ക്കൊണ്ട് മൂന്നാമതൊരാള്‍ അതിനെ എങ്ങനെ നോക്കിക്കാണും എന്ന സമീപനമാണ് സിനിമയില്‍ സ്വീകരിച്ചിരിക്കുന്നത്. പുതിയ ലോകത്ത് കമ്മ്യൂണിസത്തെ എങ്ങനെ നിര്‍വചിക്കാം എന്ന കാലികമായ വിഷയം ചര്‍ച്ച ചെയ്യപ്പെടുമ്പോള്‍ അറബിക്കഥയ്ക്ക് ഇന്ന് പ്രസക്തിയുണ്ട്. കോഴിക്കോട്ട് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കരുണാകകരന്‍ വീണ്ടും സ്വപ്ന കാണുന്നു.

കരുണാകകരന്‍ വീണ്ടും സ്വപ്നം കാണുന്നു.
പുതിയ യുഡിഎഫ് വരും: കരുണാകരന്‍ .




സര്‍ക്കാരിനെതിരായ ആരോപണങ്ങള്‍ സിബിഐ അന്വേഷിച്ചാല്‍ പലരും അകത്താവുമെന്നു കെ.കരുണാകരന്‍. രമേശ് ചെന്നിത്തലയ്ക്കെതിരായ ആരോപണവും ഗൌരവമായിത്തന്നെ കാണുന്നു. ന്യൂനപക്ഷങ്ങള്‍ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ സംഘടിക്കുമ്പോള്‍ വിമോചനസമരമെന്നു വിളിക്കുന്നതു ബാലിശമാണ്. എഴുപതിലെ മുന്നണിയുടെ മാതൃകയില്‍ സംസ്ഥാനത്തു പുതിയ യുഡിഎഫ് വരും. എല്‍ഡിഎഫിലെയും യുഡിഎഫിലെയും പല കക്ഷികളും അതിലുണ്ടാവുമെന്നും കരുണാകരന്‍ പറഞ്ഞു.

Monday, July 16, 2007

പാര്‍ട്ടികള്‍ കോഴ വാങ്ങുന്നത് തെറ്റ്: ബര്‍ദന്‍

പാര്‍ട്ടികള്‍ കോഴ വാങ്ങുന്നത് തെറ്റ്: ബര്‍ദന്‍


പാര്‍ട്ടികള്‍ കോഴ വാങ്ങുന്നത് തെറ്റാണെന്ന് സി.പി.ഐ. ജനറല്‍സെക്രട്ടറി എ.ബി. ബര്‍ദന്‍ പറഞ്ഞു. ദേശാഭിമാനി കോഴയടക്കമുള്ള കേരളത്തിലെ രാഷ്ട്രീയഅഴിമതികള്‍ സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം. ദേശാഭിമാനി കോടികള്‍ വാങ്ങിയെന്നുള്ള ആരോപണത്തെപ്പറ്റി ചോദിച്ചപ്പോള്‍ മറ്റൊരു പാര്‍ട്ടിയുടെ കാര്യം അവര്‍ നോക്കിക്കൊള്ളുമെന്ന് പറഞ്ഞ് അദ്ദേഹം ഒഴിഞ്ഞുമാറി. ഇതുസംബന്ധിച്ച് വീണ്ടും ചോദ്യം വന്നപ്പോള്‍ പൊതുവായി മാത്രം മറുപടിപറയാന്‍ അദ്ദേഹം തയ്യാറായി. അങ്ങനെയാണ് പാര്‍ട്ടികള്‍ കോഴവാങ്ങുന്നത് തെറ്റാണ് എന്ന് അദ്ദേഹം പറഞ്ഞത്.
സി.പി.ഐ.ദേശീയ എക്സിക്യൂട്ടീവില്‍ മുഖ്യമന്ത്രി അച്യുതാനന്ദനെതിരായി വിമര്‍ശനമുണ്ടായോ എന്ന് ചോദിച്ചപ്പോള്‍ ഇല്ലെന്നായിരുന്നു മറുപടി.

Sunday, July 15, 2007

ഇടതുപക്ഷത്തിലാണ് ഭാവിയിലും പ്രതീക്ഷ: ശ്രീനിവാസന്‍.

ഇടതുപക്ഷത്തിലാണ് ഭാവിയിലും പ്രതീക്ഷ: ശ്രീനിവാസന്‍.

ഇടതുപക്ഷത്തിലാണ് താന്‍ ഭാവിയിലും പ്രതീക്ഷയര്‍പ്പിക്കുന്നതെന്ന് നടന്‍ ശ്രീനിവാസന്‍ പറഞ്ഞു. ലാല്‍ജോസ് സംവിധാനംചെയ്ത 'അറബിക്കഥ' എന്ന ചിത്രത്തിന്റെ പ്രത്യേക പ്രദര്‍ശനശേഷം പ്രസ്ക്ളബ്ബില്‍ നടത്തിയ മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആരെങ്കിലും ഒരാളെ കേന്ദ്രീകരിച്ചല്ല ഇത്. പൊതുവില്‍ ഇടതുപക്ഷത്തിലേ പ്രതീക്ഷയര്‍പ്പിക്കാന്‍ കഴിയുകയുള്ളൂ. പല കാര്യങ്ങളും ധീരപൂര്‍വം തുറന്നുപറയുന്ന സിനിമയാണ് അറബിക്കഥ. നടന്‍ എന്ന നിലയില്‍മാത്രം ഈ ചിത്രവുമായി സഹകരിച്ചിട്ടുള്ളതുകൊണ്ട് ചിത്രത്തിന്റെ പൊതുകാര്യങ്ങളില്‍ പ്രതികരിക്കുന്നതിനു തടസ്സമുണ്ട്.
സിപിഐ എം പ്രവര്‍ത്തകരില്‍നിന്ന് പൊതുവില്‍ ചിത്രത്തിന് നല്ല പ്രതികരണമാണ് ലഭിക്കുന്നത്. കമ്യൂണിസ്റ്റ് പാര്‍ടിയില്‍ നന്മയുണ്ടാവണമെന്ന് ആഗ്രഹിക്കുന്നവരാണ് ഏറെയും. അതിന്റെ പൊതുവികാരമായാണ് ഈ സിനിമ തയ്യാറാക്കിയിട്ടുള്ളതെന്നും ശ്രീനിവാസന്‍ പറഞ്ഞു. ഇടതുപക്ഷ സഹയാത്രികനായ തനിക്ക് ഈ കഥ ഇഷ്ടപെട്ടുവെന്നതുകൊണ്ടാണ് ഈ ചിത്രം നിര്‍മിച്ചതെന്ന് നിര്‍മാതാവ് ഹുസ്സെന്‍ പറഞ്ഞു. പ്രസ്ക്ളബ് സെക്രട്ടറി ബി എസ് പ്രസന്നന്‍ സ്വാഗതംപറഞ്ഞു.
ഇടയലേഖനം:സമരാഹ്വാനം വിജയിക്കില്ല_മുഖ്യമന്ത്രി .

സംസ്ഥാന സര്‍ക്കാരിന്റെ വിദ്യാഭ്യാസ നിലപാടിനോടുള്ള സമരാഹ്വാനം വിജയിക്കില്ലെന്ന് മുഖ്യമന്ത്രി വി. എസ്. അച്യുതാനന്ദന്‍ പറഞ്ഞു. സര്‍ക്കാര്‍ ന്യൂനപക്ഷങ്ങള്‍ക്ക് എതിരല്ലെന്ന് അദ്ദേഹം പറഞ്ഞു.ഇടയലേഖനമിറക്കിയ പശ്ചാത്തലത്തിലായിരുന്നു ഈ പ്രതികരണം.
ആന്റണിസര്‍ക്കാരിനോട് 50:50 എന്ന പ്രവേശന മാനണ്ഡം പ്രഖ്യാപിക്കുകയും പിന്നീടതില്‍ നിന്ന് മാറുകയുമാണുണ്ടായത്. ഇപ്പോള്‍ അമിത ഫീസ് കിട്ടണം, കോഴ കൊടുക്കണം എന്ന് നിര്‍ബന്ധം പിടിക്കുന്നത് ശരിയായ നിലപാടല്ല. വിദ്യാര്‍ഥികളുടെയും രക്ഷിതാക്കളുടെയും താല്പര്യം കണക്കിലെടുത്ത് സമരം നിര്‍ത്തണം. സുഹൃത്തുക്കള്‍, പിശകായ, സമൂഹത്തിന്റെ പൊതുവികാരത്തിനെതിരായ നിലപാടുകളില്‍ നിന്നും പിന്മാറണമെന്ന് മുഖ്യമന്ത്രി ആവര്‍ത്തിച്ച് ആവശ്യപ്പെട്ടു.
ശിവഗിരി തീര്‍ഥാടന പ്ലാറ്റിനം ജൂബിലി തുടങ്ങി .


ഭൌതികതയെയും ആത്മീയതയെയും സംയോജിപ്പിക്കുന്ന ചിന്താധാരയാണ് ശിവഗിരി തീര്‍ഥാടനമെന്ന് മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്‍ പറഞ്ഞു. സ്വന്തം മോക്ഷത്തിന് വേണ്ടി മാത്രം പ്രാര്‍ഥനാ ജീവിതത്തില്‍ കഴിയുന്ന സന്ന്യാസിമാരില്‍ വ്യത്യസ്തനാണ് ശ്രീനാരായണ ഗുരുദേവനെന്ന് അദ്ദേഹം അനുസ്മരിച്ചു.
ശിവഗിരി തീര്‍ഥാടനം പ്ലാറ്റിനം ജൂബിലി ആഘോഷം തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
കോഴയും വന്‍ഫീസും കാരണം പാവപ്പെട്ടവന് ഉന്നത വിദ്യാഭ്യാസം സാധ്യമാണോയെന്ന് മുഖ്യമന്ത്രി ചോദിച്ചു. ഇതിന് ആരാണ് തടസ്സം നില്‍ക്കുന്നത്? അതിനെ പ്രതിരോധിച്ച് മുന്നോട്ടു പോകണം. ശിവഗിരിയുടെ ആസ്ഥാനം, ഇതുപോലെ വര്‍ത്തമാനകാല പ്രശ്നങ്ങള്‍ പരിഹരിക്കുന്നതില്‍ എന്തൊക്കെ ചെയ്യാം എന്ന നിര്‍ദ്ദേശങ്ങള്‍ കൂടി പ്രാര്‍ഥനകള്‍ക്കൊപ്പം മുന്നോട്ടുവെയ്ക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
ചടങ്ങില്‍ ധര്‍മ്മസംഘം പ്രസിഡന്റ് സ്വാമി പ്രകാശാനന്ദ ആദ്ധ്യക്ഷ്യം വഹിച്ചു. സ്വാമി സച്ചിദാനന്ദ, എം.കെ.പ്രസാദ്, മുന്‍ മന്ത്രി ജി.കാര്‍ത്തികേയന്‍, സ്വാമി സുധാനന്ദ, മാങ്കോട് രാധാകൃഷ്ണന്‍ എം.എല്‍.എ., കുറിച്ചി സദന്‍, ഡോ.ഇന്ദ്രബാബു, എം.ജി.ശശിഭൂഷണ്‍, ബിജു രമേഷ്, സ്വാമി ഋതംബരാനന്ദ, കെ.എസ്.അനില്‍ തുടങ്ങിയവര്‍ പങ്കെടുത്തു. സ്വാമി അവ്യയാനന്ദ തയ്യാറാക്കിയ 'ഗുരുവായൂര്‍ പുണ്യാഹം_വാദം, പ്രതിവാദം' എന്ന പുസ്തകം മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്‍ ജി.കാര്‍ത്തികേയന് നല്‍കി പ്രകാശനം ചെയ്തു
.

സാമൂഹികമായി അംഗീകാരമുള്ളവരെ ആക്േഷപങ്ങള്‍ ബാധിക്കില്ല_പിണറായി

സാമൂഹികമായി അംഗീകാരമുള്ളവരെ ആക്േഷപങ്ങള്‍ ബാധിക്കില്ല_പിണറായി

തിരുവനന്തപുരം: സാമൂഹിക രംഗത്ത് അംഗീകാരം നേടിക്കഴിഞ്ഞവരെ ആക്ഷേപങ്ങള്‍ ബാധിക്കില്ലെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. അബുദാബി ശക്തി പുരസ്കാരദാന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

Saturday, July 14, 2007

പണം കാണുമ്പോള്‍ മുട്ടുമടക്കുന്നവരെ മടിയില്‍ വെക്കാതെ മുട്ടടിച്ചു താഴെയിടുകയാണ് വേണ്ടതെന്ന് ഡോ. സുകുമാര്‍ അഴിക്കോട്

പണം കാണുമ്പോള്‍ മുട്ടുമടക്കുന്നവരെ മടിയില്‍ വെക്കാതെ മുട്ടടിച്ചു താഴെയിടുകയാണ് വേണ്ടതെന്ന് . ഡോ. സുകുമാര്‍ അഴിക്കോട് .





പണം കാണുമ്പോള്‍ മുട്ടുമടക്കുന്നവരെ മടിയില്‍ വെക്കാതെ മുട്ടടിച്ചു താഴെയിടുകയാണ് വേണ്ടതെന്ന് ഡോ. സുകുമാര്‍ അഴിക്കോട് പറഞ്ഞു.രാമാശ്രമം (ഉണ്ണീരിക്കുട്ടി) അവാര്‍ഡ് മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന് നല്‍കി സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രലോഭനത്തിന്റെ കൊടുങ്കാറ്റില്‍ ഉലയുന്ന കപ്പലായി രാഷ്ട്രീയകക്ഷികള്‍ മാറുമ്പോള്‍ പ്രതിസന്ധികള്‍ക്കിടയിലും വ്യക്തിശുദ്ധിയോടെ 'ഞാനിതാ മുന്നോട്ട്' എന്ന ശൈലിയില്‍ സഞ്ചരിക്കുന്ന വ്യക്തിയാണ് അച്യുതാനന്ദനെന്നും അഴീക്കോട് പറഞ്ഞു.കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഇന്നത്തെ അവസ്ഥ കണ്ട് ഞാനിന്ന് പിണറായി വിജയന് ഒരു കത്തെഴുതി. വി.എസ്. അച്യുതാനന്ദനെ ബഹുമാനിക്കുന്നത് വ്യക്തിപരമായ വിജയം കണ്ടിട്ടല്ല. ഒരു കക്ഷിയുടെ പ്രഖ്യാപിതമായ ആദര്‍ശങ്ങള്‍ക്ക് ഉന്നതമായ ഒരു ലോകമുണ്ട്. ആ ലോകത്തെ നക്ഷത്രങ്ങളെ വഞ്ചിക്കരുത്. അതിനുവേണ്ടിയാണ് വി.എസ്. സംസാരിക്കുന്നത്. പിണറായി വിജയന്‍ എനിക്ക് അനിയനും വി.എസ്. ഏട്ടനുമാണ്_ അഴീക്കോട് പറഞ്ഞു.കോണ്‍ഗ്രസ്സിന്റെ അവസ്ഥ ഒരിക്കലും കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്ക് വന്നുകൂടാ. കോണ്‍ഗ്രസ് പ്രയാണം ചെയ്യുന്ന രഥത്തിന്റെ ആണികള്‍ ഇളകി ചക്രം ഊരി വീഴാറായി. കുതിരകള്‍ ചാകാറായി. സാരഥികളും ഉറക്കത്തിലായ മട്ടാണ്. കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ രഥങ്ങളും തകരാം. ചക്രങ്ങള്‍ ഊരിപ്പോകാം. സാരഥിക്ക് ഉറക്കംവരാം. അപകടങ്ങള്‍ വരാം. മേലേക്കിടയിലുള്ളവര്‍ ജാഗരൂകരായി ഇരിക്കേണ്ടിയിരിക്കുന്നു. സൈദ്ധാന്തിക നിലപാടുകള്‍ മാറ്റിവെച്ച് ഒപ്പം നില്‍ക്കുന്ന തങ്ങളെപ്പോലുള്ളവരെ പരിപൂര്‍ണമായി ഇച്ഛാഭംഗപ്പെടുത്തരുത്_അഴീക്കോട് അഭ്യര്‍ഥിച്ചു. കോണ്‍ഗ്രസ്സിലേക്ക് ഇനി ഒരിക്കലും തിരിച്ചുപോകില്ല. അതുകൊണ്ട് ഗതികിട്ടാത്ത പ്രേതമായി നരകത്തിലേക്ക് തള്ളി വിടല്ലേയെന്നും പിണറായിയോട് അപേക്ഷിക്കുകയാണ്_അദ്ദേഹം പറഞ്ഞു.അച്യുതാനന്ദന്റെ നേട്ടം വ്യക്തിപരമല്ല. അദ്ദേഹം പ്രതിനിധാനം ചെയ്യുന്ന കക്ഷിയുടേതാണ്. ആ കക്ഷിയുടെ ഉയരം സഹ്യപര്‍വതത്തോളം ഉയരുമ്പോള്‍ എല്ലാവരും ആശങ്കപ്പെടുകയല്ല, സന്തോഷിക്കുകയാണ് വേണ്ടത്. പാര്‍ട്ടികള്‍ ഭയപ്പെടേണ്ടത് ലളിതജീവിതത്തില്‍ നിന്നും ആദര്‍ശങ്ങളില്‍ നിന്നും വ്യതിചലിക്കുന്നവരെയാണ്. ഭരണത്തിലൂടെ പോകുമ്പോള്‍ ആദര്‍ശങ്ങള്‍ ചുരുങ്ങിയേക്കാം. പക്ഷേ, ആക്ഷേപം വരുമ്പോള്‍ മൂടിവെക്കാന്‍ ശ്രമിക്കരുത്. വ്യക്തികള്‍ക്ക് തെറ്റുകളും കുറ്റങ്ങളും കുറവുകളും വരുമ്പോള്‍ സത്യത്തെ മാത്രം ബലമായി പിടിച്ചുകൊണ്ട് പാര്‍ട്ടിയെ മുന്നോട്ടു കൊണ്ടുപോകുകയാണ് വേണ്ടത്_അഴീക്കോട് അഭിപ്രായപ്പെട്ടു.മേയര്‍ എം. ഭാസ്കരന്‍ അധ്യക്ഷത വഹിച്ചു. നോവലിസ്റ്റ് വത്സല പ്രശസ്തിപത്രം വായിച്ചു. അഡ്വ. എ. ശങ്കരന്‍, റിപ്പോര്‍ട്ട് വായിച്ചു. ട്രസ്റ്റി എം.എ. ശിഷന്‍ സ്വാഗതവും വി.ആര്‍. സുധീഷ് നന്ദിയും പറഞ്ഞു. അമ്പതിനായിരം രൂപയും പ്രശസ്തിപത്രവുമാണ് അവാര്‍ഡ്.
വി. എസ്‌ . അച്യുതാനന്ദനെയും അദ്ദേഹം ഭരണപരമായും രാഷ്ട്രീയപരമായും സ്വീകരിച്ച സമകാലീന നടപടികളെയും കേന്ദ്ര ബിന്ദുവാക്കി എഴുതിയിട്ടുള്ള കവിത കേരളട്ട്ഹില്‍ ആവേശമാകുന്നു


കരത്തില്‍ വരുത്താനുള്ള കരുത്തുവേണം

കവര്‍ന്നെടുക്കാനുള്ള മിടുക്കു വേണം.
തരംനോക്കി തര്‍ക്കിച്ചിട്ടു കാര്യമില്ലെങ്കില്‍
ശരംവിട്ട പോലെ നിങ്ങള്‍ക്കൊഴിഞ്ഞു പോകാം
ഇതെന്റെ ഭരണത്തിന്റെ വിജയമാകാം
ഇതനുകരിക്കാനാരും ശ്രമിച്ചിടേണ്ട
ഇതുവരെ നിങ്ങള്‍ കണ്ട കളിയല്ലിത്
ഇരുമ്പിനെ തോല്‍പ്പിച്ചിടും ഉരുക്കുശക്തി
ഇടിച്ചുനിരത്തിടും ഞാന്‍ ഇരുളിന്‍ കോട്ടകള്‍
ഇമവെട്ടിത്തുറക്കുമ്പോള്‍ വെളിച്ചം മുന്നില്‍
ഇതെന്റെ ഭരണത്തിന്റെ വിജയമാകാം
ഇതനുകരിക്കാനാരും ശ്രമിച്ചിടേണ്ട
ജനശക്തി ചുഴലിയായ് ഞരമ്പുകളില്‍
ത്രസിക്കുമ്പോള്‍ ഞാനെങ്ങനെ നില്‍ക്കും
പുതിയൊരു സോനുവായ് ഞാന്‍ പുനര്‍ജനിപ്പൂ
പുതിയ ചരിത്രത്താളില്‍ നിറഞ്ഞു നില്‍ക്കാന്‍.

ബീഡി വലിച്ചും താടിനീട്ടിയും പാര്‍ട്ടി വളര്‍ത്തിയാല്‍ അതില്‍ ആളുണ്ടാവില്ല_ ഇ.പി.ജയരാജന്‍

ബീഡി വലിച്ചും താടിനീട്ടിയും പാര്‍ട്ടി വളര്‍ത്തിയാല്‍ അതില്‍ ആളുണ്ടാവില്ല_ ഇ.പി.ജയരാജന്‍



കണ്ണൂര്‍ : ചിലര്‍ പറയുന്നത് അമ്പതുവര്‍ഷംമുമ്പ് കമ്മ്യൂണിസ്റ്റുകാര്‍ ജീവിച്ചതുപോലെ ജീവിക്കണമെന്നാണ്. ബീഡി വലിച്ച്, താടി നീട്ടി, പരിപ്പുവടയും തിന്ന്, കുളിയ്ക്കാതെ പാര്‍ട്ടി വളര്‍ത്തണമെന്നാണ് അവരുടെ ഉപദേശം. എന്നാല്‍ ഇന്ന് അത്തരത്തില്‍ പ്രവര്‍ത്തിച്ചാല്‍ പാര്‍ട്ടിയില്‍ ആളുണ്ടാവില്ലെന്ന് സി.പി.എം. കേന്ദ്രക്കമ്മിറ്റിയംഗം ഇ.പി.ജയരാജന്‍ അഭിപ്രായപ്പെട്ടു. ഡി.വൈ.എഫ്.ഐ. കണ്ണൂര്‍ ജില്ലാ പഠന ക്യാമ്പ് മൊറാഴ ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നമ്മുടെ വളര്‍ച്ച കണ്ടുകൂടാത്തവരാണ് ഇങ്ങനെയൊക്കെ പറയുന്നത്. ഒരുപത്രം എന്റെ പടം ഒന്നാംപേജില്‍ കൊടുത്തു അവര്‍ ചോദിച്ചാല്‍ ഞാന്‍ ഫുള്‍സൈസ് പടം കൊടുക്കുമായിരുന്നു. ഇത്തരത്തിലൊക്കെ പാര്‍ട്ടിയെ തകര്‍ക്കാന്‍ നടത്തുന്ന കാര്യങ്ങള്‍ ജനങ്ങള്‍ക്കറിയാം. യുവജനങ്ങള്‍ ഇക്കാര്യം നല്ലതുപോലെ തിരിച്ചറിയണം.
പാര്‍ട്ടിക്കെതിരെ നാലഞ്ചുപത്രങ്ങളില്‍ ഒരേപോലെ വാര്‍ത്തവരുത്താന്‍ ഒരു സംഘടിത ടീം ഉണ്ട്. ഇതിന് നേതൃത്വം വഹിക്കുന്ന ഒരാളാണ് മാതൃഭൂമിയിലെ ഗോപാലകൃഷ്ണന്‍. മറ്റൊരാളാണ് 'മാധ്യമ'ത്തിലെ പ്രകാശ്. നാലഞ്ച് പത്രങ്ങളില്‍ പാര്‍ട്ടിക്കെതിരെ ഒരേപോലെ വാര്‍ത്ത വരുത്തുന്നത് സ്വീകാര്യത വര്‍ധിപ്പിക്കാനാണ്. ഇവര്‍ വാര്‍ത്തകള്‍ ഉണ്ടാക്കുന്നു. പാര്‍ട്ടിക്കെതിരെയുള്ള വാര്‍ത്തകള്‍ ജനങ്ങള്‍ വിശ്വസിക്കുമെന്നാണ് ഇവര്‍ ധരിക്കുന്നത്. ഞങ്ങള്‍ ജനങ്ങള്‍ക്കിടയില്‍നിന്ന് വന്നവരാണ്. ഈ സംഘടിത ടീമിന്റെ പ്രവര്‍ത്തനങ്ങള്‍ ജനങ്ങള്‍ തിരിച്ചറിയും.
പിന്തിരിപ്പന്‍ ശക്തികളും സാമ്രാജ്യത്വശക്തികളും ഇതേ ആശയങ്ങള്‍ ഉള്‍ക്കൊള്ളുന്ന രാഷ്ട്രീയപ്പാര്‍ട്ടികളും സി.പി.എമ്മിനെ തകര്‍ക്കാന്‍ ശ്രമിക്കുകയാണ്. ഇതിലൊന്നാണ് മാധ്യമ സിന്‍ഡിക്കേറ്റും. വിദേശപണം പറ്റി കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന പത്രങ്ങളും പത്രപ്രവര്‍ത്തകരുമുണ്ട്. 57 ല്‍ ഇവര്‍ക്ക് ലഭിച്ച സഹായവിവരം പുറത്തുവന്നതുമാണ്. സി.പി.എമ്മിനെ സംഘടനാപരമായി ഉയര്‍ത്തിയ പിണറായിയെ തകര്‍ക്കാന്‍ ലക്ഷ്യംവെച്ചാണ് ജഡ്ജിയെക്കൊണ്ട് പത്ര സമ്മേളനം നടത്തിപ്പിച്ചത്. ഇതിനുപിന്നില്‍ പ്രവര്‍ത്തിച്ചതും ഇടതുപക്ഷ വിരുദ്ധ ശക്തികളാണ്. വ്യക്തിഹത്യ നടത്താനുള്ള ശ്രമമാണിത്. റിട്ട. ജസ്റ്റിസ് സുകുമാരന്‍ ജഡ്ജിയാണെന്ന് പറയുന്നതില്‍ കേരളം ലജ്ജിക്കുകയാണ്. മുമ്പ് നടന്ന കാര്യങ്ങളെപ്പറ്റി അപ്പോള്‍പറയാതെ ഇപ്പോഴാണോ പ്രതികരിക്കേണ്ടത്?. ഇവയൊക്കെ പാര്‍ട്ടിയെ തകര്‍ക്കാനുള്ള ശ്രമങ്ങളാണ്.
വിജിലന്‍സ് കോടതി അന്വേഷണത്തിന് ഉത്തരവിട്ടപ്പോള്‍ എനിക്കെതിരെ അന്വേഷണം വരാന്‍പോകുന്നു എന്ന രീതിയിലാണ് ചിലര്‍ എഴുതിയത്. ഞാന്‍ തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ പാര്‍ട്ടി എന്നെ ശിക്ഷിക്കും. ഞാന്‍ തെറ്റ് ചെയ്താല്‍ പാര്‍ട്ടി എന്നോട് തെറ്റല്ലെന്ന് പറയുമോ? ഇ.എം.എസ്സിനെയും എ.കെ.ജിയേയും ശിക്ഷിച്ച പാര്‍ട്ടിയാണിത്. എന്റെ പാര്‍ട്ടിക്ക് മാത്രമേ എന്നെ ശിക്ഷിക്കാന്‍ അവകാശമുള്ളൂ. നിങ്ങള്‍ എഴുതിയാല്‍ ഞാന്‍ കുറ്റക്കാരനാകുമോ?. നിങ്ങള്‍ പറഞ്ഞാല്‍ പാര്‍ട്ടി ശിക്ഷിക്കുമോ?.
പത്രക്കാരിലും മാന്യമായി പത്രപ്രവര്‍ത്തനം നടത്തുന്നവരുണ്ട്. എന്നാല്‍ ചിലര്‍ക്ക് പ്രത്യേക അജണ്ടകളുണ്ട്. നിങ്ങളെ ഉപദേശിക്കുന്ന പിന്‍തിരിപ്പല്‍ ശക്തികളെ തിരിച്ച് ഉപദേശിക്കുന്നത് നല്ലതാണ് എന്ന് ജയരാജന്‍ യോഗം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവര്‍ത്തകരെ ഉപദേശിക്കുകയും ചെയ്തു.
ദീപിക' പിണറായിപക്ഷത്തിന്റെ ശബ്ദമായി മാറി_ ഫാ.അടപ്പൂര്‍
കത്തോലിക്ക ദിനപത്രമായ 'ദീപിക' മാര്‍ക്സിസ്റ്റ് പാര്‍ട്ടിയിലെ പിണറായിപക്ഷത്തിന്റെ ശബ്ദമായി മാറിയെന്ന് ക്രൈസ്തവസഭാപണ്ഡിതന്‍ ഫാ. എ. അടപ്പൂര്‍. 'ചരിത്രവും സത്യവും ദീപികയില്‍ തിരുത്തപ്പെടുമ്പോള്‍' എന്ന പേരില്‍ ഫാ. അടപ്പൂര്‍ എഴുതിയ ലേഖനം എറണാകുളം അതിരൂപത മുഖപത്രമായ 'സത്യദീപ'ത്തിന്റെ പുതിയ ലക്കത്തിലുണ്ട്.
പിണറായിയോടുള്ള കൂറും വിധേയത്വവും കാരണം 'ദേശാഭിമാനി' രണ്ടുകോടി രൂപ കോഴവാങ്ങിയതടക്കമുള്ള വാര്‍ത്തകള്‍ 'ദീപിക' മറച്ചുവെച്ചതായി ലേഖനം പറയുന്നു. 'ദീപിക'പത്രം പിണറായിപക്ഷത്തിന്റെ നിയന്ത്രണത്തിലാണെന്ന സത്യം വിശ്വാസികളെ അറിയിക്കാന്‍ സഭാനേതൃത്വം തയ്യാറാകണമെന്നും അടപ്പൂര്‍ ആവശ്യപ്പെടുന്നു.
'ദേശാഭിമാനി' രണ്ടുകോടി കൈപ്പറ്റിയ വാര്‍ത്ത പുറത്തുവന്ന് ഒരാഴ്ച പിന്നിട്ടിട്ടും അതിന്റെ തുടര്‍ക്കഥകള്‍ പത്രത്താളുകളില്‍ നിറയുകയാണ്. കേരളം ഭരിക്കുന്ന രാഷ്ട്രീയപാര്‍ട്ടിയുടെ തനിനിറം വെളിപ്പെടുത്തുന്ന വിലപ്പെട്ട വിവരങ്ങള്‍ അവയിലുണ്ട്. അക്കാരണത്താല്‍തന്നെ ഈ സംഭവം ബഹുജനശ്രദ്ധയില്‍പ്പെടുത്താന്‍ മുഖ്യധാരാമാധ്യമങ്ങള്‍ അത്യുത്സാഹം കാട്ടുന്നു. തികച്ചും പ്രശംസനീയമായ ഈ പത്രധര്‍മനിര്‍വഹണത്തില്‍നിന്നും ബോധപൂര്‍വ്വം വേറിട്ടുനില്‍ക്കുന്ന ഒരു പത്രമേ കേരളത്തിലുണ്ടാകൂ _ദീപിക. ഒന്നര നൂറ്റാണ്ടോളം കത്തോലിക്ക സമുദായത്തിന്റെ സ്വന്തമായിരുന്ന ആ പ്രസിദ്ധീകരണത്തിന്റെ നിയന്ത്രണം ഇപ്പോള്‍ സഭാശത്രുക്കളുടെ കരങ്ങളിലാണെന്നതിന് ഇതിലേറെ തെളിവുവേണ്ട.'' എന്നിങ്ങനെ രൂക്ഷമായി ദീപികയെ അടപ്പൂര്‍ വിമര്‍ശിക്കുന്നു.
''വിശ്വാസികള്‍ക്കിടയില്‍ ക്രൈസ്തവേതരവും ജനാധിപത്യവിരുദ്ധവുമായ ആശയങ്ങള്‍ സിപിഎമ്മിനുവേണ്ടി പ്രചരിപ്പിക്കുന്ന ജോലിയാണ് 'ദീപിക' ഇപ്പോള്‍ ചെയ്യുന്നത്. ഇക്കാര്യമറിയാതെ വിശ്വാസികളില്‍ പലരും അത് കാശുകൊടുത്തുവാങ്ങി വായിക്കുന്നു; പോരേ പൂരം!''
ദേശാഭിമാനിയുടെ രണ്ടുകോടി ഇടപാട് തമസ്കരിച്ച പത്രം 'മാര്‍ട്ടിന്റെ ലോട്ടറി പൂട്ടിക്കട്ടേ' എന്ന പേരിലെഴുതിയ മുഖപ്രസംഗത്തെയും അടപ്പൂര്‍ വിമര്‍ശിക്കുന്നു. ''ദേശാഭിമാനി കൈപ്പറ്റിയ രണ്ടുകോടി രൂപയെപ്പറ്റിയോ മാര്‍ക്സിസ്റ്റ് നേതാക്കള്‍ അതേപ്പറ്റി തിരിച്ചും മറിച്ചും പറഞ്ഞ നൂറായിരംനുണകളെപ്പറ്റിയോ വിമര്‍ശനത്തിന്റേതായ ഒരു വാക്കുപോലും അതിലില്ല. ആരോപണത്തിന്റെ മര്‍മത്തില്‍നിന്നും അനുവാചകശ്രദ്ധ തിരിച്ചുവിട്ട് വാദിയെ പ്രതിയാക്കാനുള്ള ഒരു ഉദ്യമമാണ് ആ മുഖപ്രസംഗമെന്ന് ഏതു മരമണ്ടനും മനസ്സിലാകും''.
ദീപികയുടെ ആസ്തികള്‍ മുഴുവനും 'സുഹൃത്തായി' വന്നയാള്‍ ബിനാമി പേരുകളില്‍ കൈയടക്കിയെന്നും അയാളുടെ ഹിതാനുവര്‍ത്തികള്‍ പത്രത്തിന്റെ ഉള്ളടക്കവും നയവും തീരുമാനിക്കുകയാണെന്നും ലേഖനം പറയുന്നു. സീറോ മലബാര്‍ മെത്രാന്‍ സമിതിയില്‍പ്പെട്ട ഒരു രൂപതാധ്യക്ഷന്റെ സഹകരണത്തോടെ നടന്ന ഗൂഢനീക്കങ്ങളുടെ പരിണതഫലമാണിതെന്നും ലേഖനം സൂചിപ്പിക്കുന്നു.
ആഴക്കടലില്‍ താഴുന്ന പഴങ്കപ്പലിനെ എന്നോണം 'ദീപിക'പത്രത്തെ പൊക്കിയെടുത്ത് തുറമുഖത്തെത്തിക്കാന്‍ ചില സഭാമേലധ്യക്ഷന്മാര്‍ നടത്തിയ ശ്രമങ്ങള്‍ വിജയിച്ചിട്ടില്ലെന്നും അടപ്പൂര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. കത്തോലിക്കരെ കബളിപ്പിച്ച് കമ്യൂണിസ്റ്റ് അനുഭാവികളാക്കാനുള്ള തന്ത്രമാണ് 'ദീപിക' പയറ്റുന്നത്. പത്രത്തിന്റെ ചെയര്‍മാനായി ബിഷപ്പ് മാത്യു അറയ്ക്കലിന്റെയും പത്രാധിപരായി ഫാ. റോബിന്‍ വടക്കഞ്ചേരിയുടെയും പേരുവയ്ക്കുന്നത് വായനക്കാരുടെ കണ്ണില്‍ പൊടിയിടാനാണ്. ഇവരുടെ പേരുകള്‍ പത്രത്തില്‍ ചേര്‍ക്കുന്നത് ഒഴിവാക്കാന്‍ നടപടിയെടുക്കണം. ഒപ്പം ഒരു സംയുക്ത ഇടയലേഖനം വഴിയോ പത്രക്കുറിപ്പുവഴിയോ 'ദീപിക'യെ സംബന്ധിച്ച യാഥാര്‍ഥ്യങ്ങള്‍ വിശ്വാസികളെ അറിയിക്കണമെന്നും അടപ്പൂര്‍ ആവശ്യപ്പെടുന്നു.ഇടതുപക്ഷത്തിന്റെ സഭാവിരുദ്ധ നിലപാടുകള്‍ക്കെതിരെ വിമോചനസമരാഹ്വാനം വരെ നടത്തിയ സഭയുടെ ശബ്ദമായിരിക്കുവാന്‍, കൊള്ളാവുന്ന പത്രമാണോ 'ദീപിക' എന്ന ചോദ്യത്തിന് മെത്രാന്മാര്‍ ഉത്തരം നല്‍കണമെന്നും അടപ്പൂര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

വിദേശത്ത് പ്രവര്‍ത്തിക്കുന്ന സാംസ്കാരിക സംഘടനകളെ തകര്‍ക്കാനുളള ചിലരുടെ ശ്രമം വിലപ്പോയില്ലെന്ന്. പിണറായി

വിദേശത്ത് പ്രവര്‍ത്തിക്കുന്ന സാംസ്കാരിക സംഘടനകളെ തകര്‍ക്കാനുളള ചിലരുടെ ശ്രമം വിലപ്പോയില്ലെന്ന് .. പിണറായി




വിദേശത്ത് പ്രവര്‍ത്തിക്കുന്ന സാംസ്കാരിക സംഘടനകളെ തകര്‍ക്കാനുളള ചിലരുടെ ശ്രമം വിലപ്പോയില്ലെന്ന് സി.പി.എം.സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. അബുദാബി ശക്തി-തായാട്ട് അവാര്‍ഡ്ദാ ന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ശക്തി തിയറ്റേഴ്സിനെതിരെ അടുത്തിടെ ചില അലോസരമുണ്ടായി. ശക്തി തിയറ്റേഴ്സിനെക്കാള്‍ ശക്തി തങ്ങളാണെന്ന് ചിലര്‍ വിചാരിച്ചു മുന്നോട്ടുവന്നു.
എന്നാല്‍ ആ ഉദ്ദേശം ഫലവത്തായില്ല. അതേ തുടര്‍ന്ന് സംഘടനക്ക് നേതൃത്വം കൊടുത്തവര്‍ക്കെതിരേ വ്യക്തിപരമായ ആക്ഷേ പങ്ങള്‍ പ്രചരിപ്പിക്കാനുളള ശ്രമം ആരംഭിച്ചു.
ഇത്തരം ആരോപണങ്ങള്‍ക്ക് പ്രചാരണം കൊടുക്കാന്‍ തയ്യാറായി നില്‍ക്കുന്നവര്‍ അത് ഏറ്റെടുത്തെങ്കിലും വേണ്ടത്ര വിലപ്പോയില്ലെന്നും അദ്ദേഹം പറഞ്ഞു.
ഷാര്‍ജയില്‍ പ്രവര്‍ത്തിക്കുന്ന മാസ് എന്ന സംഘടനയില്‍ നിന്നും പുറത്താക്കിയ ചിലരും വിദേശത്തും കേരളത്തിലും സംഘടനക്കെതിരെ പ്രചരണം നടത്തിയെങ്കിലും കാറ്റുപിടിച്ചില്ല. ഇത്തരക്കാര്‍ക്ക് ചില കേന്ദ്രങ്ങളില്‍ നിന്നും സഹായവും ലഭിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു
.
പിണറായിയെ തകര്‍ക്കാന്‍ 'പീറ'യോ: ഇ.പി. ജയരാജന്‍


പിണറായി വിജയനെ തകര്‍ക്കാന്‍ ഒരു 'പീറ'യെ രംഗത്തിറക്കിയിരിക്കുകയാണെന്നു സി.പി.എം. കേന്ദ്ര കമ്മിറ്റിയംഗവും 'ദേശാഭിമാനി' ജനറല്‍ മാനേജരുമായ ഇ.പി. ജയരാജന്‍. ഡി.വൈ.എഫ്.ഐ. കണ്ണൂര്‍ ജില്ലാ പഠനക്യാമ്പ് മോറാഴയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. റിട്ട. ജസ്റ്റിസ് സുകുമാരനെ പേരെടുത്തു പറഞ്ഞാണ് ജയരാജന്‍ വിമര്‍ശിച്ചത്. "
പാര്‍ട്ടിയെ ആശയപരമായും സംഘടനാപരമായും കെട്ടിപ്പടുക്കുന്നതില്‍ മുഖ്യപങ്കു വഹിച്ച പിണറായിക്കെതിരേ 'പീറ'യെ രംഗത്തിറക്കിയിരിക്കുകയാണ്. ഇയാള്‍ കഴിഞ്ഞ ദിവസം ഒരു പ്രസംഗം നടത്തി. സുകുമാരന്‍ ഇങ്ങനെ പറയുന്നതു വെറുതെയല്ല. ചില ഉദ്ദേശ്യത്തോടുകൂടിയാണ്. ഇവന്റെ പിന്നിലും കമ്മ്യൂണിസ്റ്റ് വിരുദ്ധരാണ്. ഇവനെയൊക്കെ ജഡ്ജിയാക്കിയതില്‍ കേരളം ലജ്ജിക്കണം"- ജയരാജന്‍ പറഞ്ഞു. സി.പി.എമ്മിനെ തകര്‍ക്കാന്‍ പല ഭാഗത്തു നിന്നും ശ്രമം നടത്തുന്നുണ്ട്. മാധ്യമ സിന്‍ഡിക്കേറ്റ് അതില്‍ ഒന്നാണ്. പാര്‍ട്ടിക്കെതിരേയുള്ള തെറ്റായ വാര്‍ത്തകള്‍ ഒന്നിലധികം മാധ്യമങ്ങളില്‍ ഒരേ പോലെ വരുത്തുകയാണ് ഇവര്‍ ചെയ്യുന്നത്. ഒരു പത്രത്തില്‍ മാത്രം വാര്‍ത്ത വന്നാല്‍ അതിനു വിശ്വാസ്യത കുറയും.
മാതൃഭൂമി എഡിറ്റര്‍ കെ. ഗോപാലകൃഷ്ണനും മാധ്യമം ലേഖകന്‍ പി.കെ. പ്രകാശുമാണ് ഇതിനു പിന്നിലെന്നു ജയരാജന്‍ ആരോപിച്ചു. ഇവരൊക്കെ എഴുതുന്നതു ജനം വിശ്വസിക്കുമെന്നാണു കരുതുന്നത്. എന്നാല്‍ ജനങ്ങള്‍ സത്യം വിലയിരുത്തുന്നുണ്ട്. ഞങ്ങളെ ഞങ്ങളാക്കിയതു ജനങ്ങളാണ്-അദ്ദേഹം പറഞ്ഞു.
ദേശാഭിമാനി ബോണ്ട് പ്രശ്നത്തിന്റെ പൂര്‍ണ ഉത്തരവാദിത്വം തനിക്കു മാത്രമാണെന്നാണു പ്രചരിപ്പിക്കുന്നത്.
ഇതു ബോധപൂര്‍വ്വമാണ്. ദേശാഭിമാനി പത്രത്തിനു പലരും പരസ്യം നല്‍കിയിട്ടുണ്ട്. പലരില്‍ നിന്നും പണം സ്വീകരിച്ചിട്ടുണ്ട്. ഇതൊക്കെ കൈകാര്യം ചെയ്യുന്നതു ദേശാഭിമാനിയുടെ മാര്‍ക്കറ്റിംഗ് വിഭാഗമാണ്. ഇത്തരം പ്രചാരവേലകളിലൂടെ വ്യക്തിഹത്യയാണു ചില മാധ്യമങ്ങള്‍ ചെയ്യുന്നത്.
പിണറായി വിജയനെയും ഇ.പി. ജയരാജനെയും തകര്‍ത്താല്‍ കമ്മ്യൂണിസ്റ്റു പാര്‍ട്ടിയെ തകര്‍ക്കാന്‍ കഴിയുമെന്നു കരുതുന്നവര്‍ വിഡ്ഢികളുടെ സ്വര്‍ഗത്തിലാണെന്നും അദ്ദേഹം പറഞ്ഞു. ഡി.വൈ.എഫ്.ഐ. ജില്ലാ പ്രസിഡന്റ് സി. സത്യപാലന്‍ അധ്യക്ഷത വഹിച്ചു.

അഴിമതിക്കാരോട് വിട്ടുവീഴ്ചയില്ല _വി.എസ്.

അഴിമതിക്കാരോട് വിട്ടുവീഴ്ചയില്ല _വി.എസ്.

‍അഴിമതിക്കെതിരെ പോരാടുന്ന പത്രങ്ങള്‍ക്കൊപ്പം നില്‍ക്കും.

‍അഴിമതിക്കാര്‍ക്ക് പാര്‍ട്ടിയില്‍ സ്ഥാനമുണ്ടാവില്ല.





സമൂഹത്തില്‍ പെരുകുന്ന തിന്മകള്‍ക്കും അഴിമതിക്കുമെതിരെ ശക്തമായി വിരല്‍ ചൂണ്ടിയ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍ ഇതിനെതിരെ പോരാടുന്ന പത്രങ്ങള്‍ക്കും വ്യക്തികള്‍ക്കുമൊപ്പം താനുമുണ്ടാവുമെന്ന് വ്യക്തമാക്കി.
ബൂര്‍ഷ്വാ വ്യവസ്ഥിതിയുടെ ദുഷ്പ്രവണതകള്‍ നന്നേ ചുരുക്കം ചില കമ്യൂണിസ്റ്റുകാരിലും കടന്നുകൂടാന്‍ ഇടയുണ്ട്. അത്തരക്കാര്‍ക്ക് പാര്‍ട്ടിയില്‍ സ്ഥാനമുണ്ടാവില്ല. ഒരു കോടിയുടെയോ രണ്ടുകോടിയുടെയോ അഴിമതി ചെറുതായി കാണുന്നുമില്ല. 'ദേശാഭിമാനി'യുമായി ബന്ധപ്പെട്ട് ഉണ്ടായ കോഴവിവാദത്തെ പരോക്ഷമായി പരാമര്‍ശിച്ചുകൊണ്ട് മുഖ്യമന്ത്രി പറഞ്ഞു.
കോഴിക്കോട് ടൌണ്‍ഹാളില്‍ ശനിയാഴ്ച വൈകുന്നേരം നടന്ന രണ്ട് യോഗങ്ങളില്‍ സംസാരിക്കവേയാണ് മുഖ്യമന്ത്രി ഇക്കാര്യങ്ങള്‍ പറഞ്ഞത്.
സമൂഹത്തില്‍ ഇന്ന് തിന്മകളും അഴിമതിയും വര്‍ധിച്ചുവരികയാണെന്ന് രാമാശ്രമം (ഉണ്ണീരിക്കുട്ടി) അവാര്‍ഡ് സ്വീകരിച്ചു സംസാരിക്കവേ മുഖ്യമന്ത്രി പറഞ്ഞു.
പത്രങ്ങളും നല്ലവരായ വ്യക്തികളും ശക്തമായ നിലയില്‍ അതിനെതിരെ കണ്ണുതുറന്നിരിക്കുന്നുണ്ട്. സാമൂഹിക തിന്മകള്‍ എത്രതന്നെ ഉയര്‍ന്നാലും അതിനെ ആയിരമിരട്ടി ശക്തിയോടെ പ്രതിരോധിക്കുന്ന കണ്ണുകളാണ് ഈ വിധം തുറന്നിരിക്കുന്നത്. ഇങ്ങനെ പടപൊരുതുന്നവര്‍ക്ക് യാതൊരു തരത്തിലുള്ള പരാജയബോധവും ഉണ്ടാകേണ്ടതില്ല. തിന്മകള്‍ക്കെതിരെ പ്രതിരോധത്തിന്റെ പടവാള്‍ എടുക്കുന്നവരുടെ കൂട്ടത്തില്‍ ഈ എളിയവനായ ഞാനുമുണ്ടാകും.
സാമൂഹിക തിന്മയും അഴിമതിയും ആത്യന്തികമായി സമൂഹത്തില്‍ നിന്ന് തുടച്ചു മാറ്റുക തന്നെ ചെയ്യും. തിന്മ ചെയ്യുന്നവരെക്കൊണ്ട് തെറ്റ് തുറന്നു പറയിപ്പിക്കുന്ന സമൂഹമാണ് കേരളത്തിലുള്ളത്. സമൂഹത്തെ നന്മയിലേക്ക് നയിക്കാന്‍ കൂട്ടായി പരിശ്രമിക്കേണ്ടതുണ്ട്_ വി.എസ്. അച്യുതാനന്ദന്‍ പറഞ്ഞു.
കമ്യൂണിസ്റ്റുകാര്‍ ബൂര്‍ഷ്വാ വ്യവസ്ഥിതിയുടെ ദുഷ്ചെയ്തികള്‍ക്കെതിരെ പോരാടുമ്പോള്‍ അവരില്‍ ആ വ്യവസ്ഥിതിയുടെ ദുഷ്പ്രവണതകള്‍ കയറിക്കൂടാന്‍ ഇടയുണ്ടെന്ന് പശ്ചിമബംഗാളിലെ ഇടതു സര്‍ക്കാറിന്റെ 30_ാം വാര്‍ഷികം പ്രമാണിച്ച് എല്‍.ഡി.എഫ്. സിറ്റി കമ്മിറ്റി സംഘടിപ്പിച്ച പൊതുയോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് മുഖ്യമന്ത്രി പറഞ്ഞു. എന്നാല്‍ പതിനായിരത്തിലൊന്നോ ലക്ഷത്തിലൊന്നോ ആയിരിക്കും ഇവര്‍. ഇവരെ പാര്‍ട്ടി വെച്ചുപൊറുപ്പിക്കില്ല. ഒരുകോടിയോ രണ്ടുകോടിയോ ചെറുതായി കാണുന്നുമില്ല _അദ്ദേഹം പറഞ്ഞു.
ലോട്ടറിക്കാര്‍ നടത്തിയ 5000 കോടിയുടെ നികുതിവെട്ടിപ്പിന് കൂട്ടുനിന്നവരാണ് മുന്‍സര്‍ക്കാര്‍. ഏറ്റവും വലിയ ലോട്ടറി തട്ടിപ്പുകാരന്‍ കോണ്‍ഗ്രസ്സുകാരനായ എം.പി.യാണ് _മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

Tuesday, July 10, 2007

ഐ ജി ടോമിന്‍ തച്ചങ്കരിയെ സാര്‍വ്വിസില്‍ നിന്ന് സസ്‌പന്റ്‌ ചെയ്തു.




ഐ ജി ടോമിന്‍ തച്ചങ്കരിയെ സാര്‍വ്വിസില്‍ നിന്ന് സസ്‌പന്റ്‌ ചെയ്തു. വരവില്‍ കവിഞ്ഞ സ്വത്ത്‌ സമ്പാദിച്ചുവെന്നതിന്ന് അദ്ദേഹത്തിന്നതിന്നെതിരെ വിജിലന്‍സ്‌ കേസ്‌ റജിസ്റ്റര്‍ ചെയ്തിരുന്നു

Thursday, July 5, 2007

ലോട്ടറി രാജാവിന്റെ കയ്യില്‍ നിന്ന് പണം വാങ്ങിയത്‌ പാര്‍ട്ടി അറിയാതെ. പാലോളി.


ലോട്ടറി രാജാവ്‌ സാന്റിയാഗോ മാര്‍ട്ടിന്റെ കയ്യില്‍നിന്ന് 2 കോടി രൂപ ദേശാഭിമാനിക്കുവേണ്ടി വാങ്ങിച്ചത്‌ ബന്ധപ്പെട്ട നേതാക്കളൊ പാര്‍ട്ടി കമ്മറ്റിയൊ അറിയാതെയാണെന്നാണ്‌ തദ്ദേശ സ്വയം ഭറണവകുപ്പ്‌ മന്ത്രിയും പാര്‍ട്ടി കേന്ദ്രകമ്മറ്റി അംഗവും കൂടിയായ പാലോളി മുഹമ്മദുകുട്ടി ഡല്‍ഹിയില്‍ പ്രസ്താവിച്ചു.പിണറായിയുടെയും ജയരാജന്റെയും എല്ലാവിധ കൊള്ളരുതായ്മകള്‍ക്കും കൂട്ടുനിന്നിരുന്നവര്‍ കളം മാറ്റിച്ചവിട്ടുന്നത്‌ പാര്‍ട്ടി നന്നാവാന്‍ പോകുന്നുവെന്നതിന്റെ ലക്ഷണമാണ്‌.

Wednesday, July 4, 2007

മാതൃഭൂമി പത്രാധിപര്‍ക്ക്‌ പിണറായിയുടെ അവസാന താക്കീത്‌.

മാതൃഭൂമി പത്രാധിപര്‍ക്ക്‌ പിണറായിയുടെ അവസാന താക്കീത്‌.
കളിക്കരുത്‌, ഇനി കളിച്ചാല്‍ കളിപഠിപ്പിക്കും

കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടി അധികാരത്തില്‍ വന്നാല്‍ ആത്മഹത്യ ചെയ്യുമെന്ന് പറഞ്ഞ പത്രമേലധികാരികള്‍ കേരളത്തില്‍ ഉണ്ടായിരുന്നു.എന്നാല്‍ മാതൃഭൂമിയില്‍ ഇപ്പോഴൊരു ഗോപാലകൃഷ്ണനുണ്ട്‌. താനെന്ത കരുതിയത്‌ ? നാലു എഴുത്ത്‌ എഴുതിയാല്‍ സി പി എം ചടുപിടോന്ന് തകരുമെന്ന് കരുതിയോടോ ഗോപാലകൃഷ്ണാ ?. താന്‍ ഏതുനാട്ടിലാണ്‌ ജിവിച്ചത്‌ ?.കുറെക്കാലം കേരളത്തില്‍ ഉണ്ടായിരുന്നല്ലോ?.നീ എന്താണ്‌ പാര്‍ട്ടിയെക്കുറിച്ച്‌ ധരിച്ചത്‌ ?.അങ്ങിനെ പറയാന്‍ പാടുണ്ടോ പത്രാധിപരെക്കുറിച്ച്‌ ?. പത്രാധിപകര്‍ക്ക്‌ പാര്‍ട്ടിയെക്കുറിച്ച്‌ എന്തും പറയാം.പത്രാധിപരെക്കുറിച്ച്‌ ഒന്നും പറഞ്ഞുകൂട- പിണറായി പറഞ്ഞു.


പാലോളി,വി.എസ്‌, ഇ.പി.ജയരാജന്‍, കോടിയേരി, പിന്നെ ഞാനും (പിണറായി )കത്തിയും ബോംബുമായി നടക്കുന്നവരാണെന്ന് എഴുതി. എടോ ഗോപാലകൃഷ്ണാ, കത്തികണ്ടാല്‍ ഭയപ്പെടുന്നവരല്ല ഞങ്ങള്‍. ഒരുപാട്‌ കത്തികള്‍ പല വഴിക്ക്‌ വരുമ്പോള്‍ ആ വഴി നടന്നവരാണ്‌ ഞങ്ങള്‍.മനസ്സിലാക്കൂ ഗോപാലകൃഷ്ണാ. ഇതുപറയുമ്പോള്‍ അതില്‍ അഹങ്കാരത്തിന്റെയോ അവമതിയുടെയോ കടുകുമണിത്തൂക്കം പോലുമില്ല.പഴയ ചരിത്രം പരിശോധിച്ചുനോക്കൂ, അപ്പോള്‍ മനസ്സിലാകും.

താന്‍ എന്ത്‌ കണക്കാക്കിയാണ്‌ പാര്‍ട്ടിക്ക്‌ എതിരായി എഴുതിയത്‌?. തനിക്ക്‌ പാര്‍ട്ടിയെ ആകെ അവമതിക്കണം.അപ്പോള്‍ അങ്ങിനെ പറയണം സുഹൃത്തേ ?. ഇതാണൊ പത്രാധിപര്‍ ചെയ്യേണ്ടത്‌?. പത്രാധിപരായാല്‍ പത്രാധിപരുടെ സ്ഥാനത്തിരുന്ന് പറയണം.അത്‌ ഞങ്ങള്‍ അംഗീകരിക്കും.വീഴ്ച ചൂണ്ടിക്കാട്ടിയാല്‍ അംഗീകരിക്കും.സ്വയം പരിശോധനയില്‍ തെറ്റെന്ന് കണ്ടെത്തിയ സംഭവം നാട്ടുകാരോട്‌ പാര്‍ട്ടി പറഞ്ഞു.ഇതാണ്‌ രാഷ്ട്രിയസത്യസന്ധത. പാര്‍ലിമന്റ്‌.അസംബ്ലി തിരെഞ്ഞെടുപ്പുകളില്‍ ചരിത്രവിജയം നേടിയ പാര്‍ട്ടിയാണ്‌ സി പി എം. ഗോലാലകൃഷ്ണന്റെ ഭാഷയില്‍ പറഞ്ഞാല്‍ കത്തിയും കോണ്ട്‌ അധികാരത്തിലും നേതൃത്വത്തിലും എത്തിയവരുടെ പാര്‍ട്ടി.കോഴിക്കോട്‌ കൂത്തുകല്ലില്‍ സി സി എം നടേലം ബ്രാഞ്ച്‌ കമ്മറ്റി നിര്‍മ്മിച്ച എ. വി. അഹമ്മത്‌കോയ സ്മരക മന്ദിരം ഉല്‍ഘാടനം ചെയ്ത്‌നടത്തിയ ചരിത്രപ്രസംഗത്തിലാണ്‌ ഇതൊക്കെ പറഞ്ഞത്‌.

ലോട്ടറി രാജാവില്‍ നിന്ന് രണ്ടുകോടി വാങ്ങിയ സംഭവത്തില്‍ നടപടിയുണ്ടാകുമെന്ന് : മുഖ്യമന്ത്രി വി എസ്‌ അച്ചുതാന്ദന്‍

ലോട്ടറി രാജാവില്‍ നിന്ന് രണ്ടുകോടി വാങ്ങിയ സംഭവത്തില്‍ നടപടിയുണ്ടാകുമെന്ന് :
മുഖ്യമന്ത്രി വി എസ്‌ അച്ചുതാന്ദന്‍






ലോട്ടറി രാജാവില്‍ നിന്ന് രണ്ടുകോടി വാങ്ങിയ സംഭവത്തില്‍ ആവശ്യമെങ്കില്‍ നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി വി എസ്‌ അച്ചുതാന്ദന്‍ പറഞ്ഞു.

ലോട്ടറി രാജാവിന്റെ കയ്യില്‍ നിന്ന് രണ്ടുകോടീ രൂപ വാങ്ങിയത്‌ താന്‍ അറിഞ്ഞിരുന്നില്ലായെന്നും, വളരെ മോശപ്പെട്ട കാര്യമായിപ്പോയി അതെന്നും വി എസ്‌ അഭിപ്രായപ്പെട്ടു.
ഏ കെ ജിയും ഇ എം എസും തുടര്‍ന്ന അതെ വഴിയിലൂടെ മാത്രമേ ദേശാഭിമാനിക്ക്‌ വേണ്ടി ഫണ്ട്‌ സ്വികരിക്കുകയുള്ളുവെന്നും വി എസ്‌ വ്യക്തമാക്കി.

Tuesday, July 3, 2007

പണം മടക്കിക്കൊടുത്താല്‍ പോയ മാനം തിരിച്ച്‌ കിട്ടുമോ ?

പണം മടക്കിക്കൊടുത്താല്‍ പോയ മാനം തിരിച്ച്‌ കിട്ടുമോ ?


സഖാവ്‌ ഇ എം എസ്‌ തന്റെ സ്വത്ത്‌വിറ്റ മുഴുവന്‍ സംഖ്യയും പാര്‍ട്ടിക്ക്‌ സംഭാവന നല്‍കി തുടങ്ങിയ ദേശാഭിമാനിയെ വളര്‍ത്താന്‍ കേരളത്തിലെ അനേകായിരങ്ങള്‍ നിരവധി തവണ സംഭാവനകള്‍ നലിയിട്ടുണ്ട്‌.പാലോറ മാതയെപ്പോലുള്ള പാര്‍ട്ടിയെ സ്നേഹിക്കുന്നവര്‍ നല്‍കിയ പശുക്കുട്ടിയും കര്‍ഷകത്തൊഴിലാളികള്‍ നല്‍കിയ പിടിയരിയും നാളികേരവും സാധാരണക്കാരായ തൊഴിലാളികള്‍ നല്‍കിയ ചില്ലിക്കാശുമാണ്‌ ദേശാഭിമാനിയെ വളര്‍ത്തിവലുതാക്കിയതത്‌.ഇനിയും ചോദിക്കുന്നതെന്തും കൊടുക്കാന്‍ ജനങ്ങള്‍ തയ്യാറുമാണ്‌.എന്നാല്‍ അതൊന്നും വഅങ്ങിക്കാന്‍ തയ്യാറാകാതെയാണ്‌ കള്ളന്മാരുടെയും കൊള്ളക്കാരുടെയും മാഫിയ സംഘങ്ങളുടേയും കയ്യില്‍നിന്ന് കോടികള്‍ വാങ്ങിക്കാന്‍ പാര്‍ട്ടി നേതൃത്വം തയ്യാറായിരിക്കുന്നത്‌. .

മുതലാളിത്തത്തിന്റെ കടക്കല്‍ കത്തി വെക്കാനും തൊഴിലാളിവര്‍ഗ്ഗത്തിന്റെ അവകാശപോരാട്ടതിന്റെ ജിഹ്വയായിവളരാനും തുടക്കം കുറിച്ച ദേശാഭിമാനിയെ ഇന്ന് പാര്‍ട്ടിക്കുള്ളിലെ ആത്മാര്‍ത്ഥതയില്ലാത്ത നേതാക്കന്മാര്‍ കള്ളന്മാരുടെയും കൊള്ളക്കാരുടെയും മ്മണിമാളികയില്‍ അടിയറവെയ്ക്കാനാണ്‌ പരശ്രമിച്ചുകൊണ്ടിരിക്കുന്നത്‌. പാര്‍ട്ടിയിലെ ഉശിരും ആത്മാര്‍ത്ഥതയുമുള്ള നേതാക്കന്മാരുടെ കയ്യും കാലൂം വെട്ടിക്കളയാനും വായ്‌ മൂടിക്കെട്ടാനും അതുവഴി ദേശാഭിമാനിയേയും പാര്‍ട്ടിയേയും സ്വന്തം കൈപ്പിടിയില്‍ ഒതുക്കാനുമുള്ള ച്‌ഇലരുടെ ശ്രമം ഒരു പരിധിവരെ വിജയിക്കുകയും ചെയ്തിരിക്കുന്നു . അവിഹിത മാര്‍ഗ്ഗങ്ങളിലൂടെ സമ്പന്നരായ നേതൃത്വം കാട്ടിക്കൂട്ടുന്ന പേക്കൂത്തുകള്‍ കണ്ട്‌ ജനം ലജ്ജിച്ച്‌ തലതാഴ്‌ത്തുകയാണ്‌. പാര്‍ട്ടി തകര്‍ന്നാലും അവക്കിന്ന് ഒന്നുംത്തന്നെയില്ല, തലമുറകള്‍ക്ക്‌ കഴിയാനുള്ള സമ്പാദ്യം അവരൊക്കെയിന്നുണ്ട്‌.ഇ.പി ജയരാജന്റെയും പിണറായിയുടെയും മണിമാളികള്‍ കണ്ടവര്‍ക്കിത്‌ ബോധ്യമാകാതെയിരിക്കില്ല.

ലിസില്‍ നിന്ന് ഒരു കോടി കൈക്കൂലി വാങ്ങിയത്‌ വെറും വേണുഗോപാലന്‍ മാത്രമാണെന്ന് വിശ്വാസിക്കാന്‍ പാര്‍ട്ടിക്കുള്ളിലും പുറത്തും ഉള്ളവരൊക്കെ മണ്ടന്മാരാണെന്ന് ആരും ധരിക്കരുത്‌. പിണറായിയും ഇ പി ജയരാജനും എന്തു വിചാരിക്കുന്നു അതുമാത്രമേ പാര്‍ട്ടിക്കുള്ളില്‍ ഇന്ന് നടക്കുകയുള്ളു. ഇന്ന് പാര്‍ട്ടിക്കുള്ളില്‍ പിണറായിയുടെ സമ്മതം കൂടാതെ ഒന്നും നടക്കില്ല.അതുകൊണ്ടുതന്നെ കേന്ദ്രികൃത ജനാധിപത്യമെന്നത്‌ കേന്ദ്രികൃത പണാധിപത്യമായിതിര്‍ന്നിരിക്കുന്നു.പാര്‍ട്ടിസമ്മേളനങ്ങള്‍ തുടങ്ങുമ്പോഴേക്കും പാര്‍ട്ടിക്കുള്ളില്‍ അധികാരം നല്‍കേണ്ടവര്‍ക്ക്‌ അധികാരവും സ്ഥാനമാനങ്ങള്‍ നല്‍കേണ്ടവര്‍ക്ക്‌ അതും, പണം നല്‍കേണ്ടവര്‍ക്ക്‌ അതും ഭീഷണിപ്പെടുത്തേണ്ടവരെ അങ്ങിനേയും പാട്ടിലാക്കി പാര്‍ട്ടി പിടിച്ചെടുക്കാന്‍ ആരെന്നും എന്തെന്നും നോക്കാതെ പണം സ്വരൂപിക്കുകയാണ്‌.ഇന്ന് ഈ പൊട്ടിയിരിക്കുന്നത്‌ വെറും ഓലപ്പടക്കം മാത്രമാണ്‌. ഇതിലും വലിയ പൊട്ടിത്തെറികള്‍ക്ക്‌ ജനമിന്ന് കാതോര്‍ക്കുകയാണ്‌.

ലോട്ടറി രാജാവായ സാന്റിയാഗോ മാര്‍ട്ടിന്റെ കയ്യില്‍നിന്ന് രണ്ടുകോടിവാങ്ങിച്ചത്‌ ദേശാഭിമാനിയുടെ പേരില്‍ കള്ളബോണ്ട്‌ കൊടുത്തതത്‌ ദേശാഭിമാനിയും പാര്‍ട്ടിയും അറിഞ്ഞിട്ടാണൊ അതൊ ജയരാജന്‍ സ്വന്തം ഇഷ്‌ടത്തിന്ന് വാങ്ങിയതാണൊ? ജയരാജന്‍ പലരില്‍ നിന്നും വന്‍തുക പലപ്പോഴായി വാങ്ങിയതായി അറിയാന്‍ കഴിഞ്ഞിട്ടുണ്ട്‌. ഇതിനെപ്പറ്റി സമഗ്രമായ അന്വേഷണത്തിന്ന് സി.പി.എം അഖിലേന്ത്യ നേതൃത്വം തയ്യറാകണം. മാതൃഭൂമി പുറത്ത്‌ കൊണ്ടുവന്നിരിക്കുന്നത്‌ ഒരു വന്‍തട്ടിപ്പിന്റെ കഥയാണ്‌. ആരൊക്കെ ഇതില്‍ പങ്കാളികളാണന്ന് ജനം അറിയണം.

കൂടാതെ ഇ.പി ജയരാജന്‍ ഗള്‍ഫില്‍ നിന്ന് ഗള്‍ഫില്‍ ദേശാഭിമാനി എഡിഷന്‍ തുടങ്ങാന്‍ വന്‍ ബിസ്സിനസ്സുകാരെക്കണ്ട്‌ കോടികള്‍ പിരിച്ചിട്ടുണ്ട്‌. അതിനെപ്പറ്റിയും അന്വേഷണം ആവശ്യമാണ്‌. പാര്‍ട്ടുയുടെയും ദേശാഭിമാനിയുടെയും പേരില്‍ കള്ളന്മാരുടെയും കൊള്ളക്കാരുടെയും കയ്യില്‍നിന്ന് വന്‍ തുക പിരിച്ചെടുത്ത്‌ പാര്‍ട്ടിയെ കളങ്കപ്പെടുത്തുകയും പൊതുജനങ്ങളില്‍ പാര്‍ട്ടിക്ക്‌ അവമതിപ്പ്‌ ഉണ്ടാക്കുകയും ചെയ്ത ജയരാജനേയും ഇതൊക്കെ അറിഞ്ഞിട്ടും ഇതിനൊക്കെ കൂട്ടുനിന്ന പിണറായിയെയും പാര്‍ട്ടിയില്‍ നിന്ന് എത്രയും വേഗം പുറത്താക്കേണ്ടിയിരിക്കുന്നു. ഇതിലും കുഉടുതല്‍ കാര്യങ്ങള്‍ അറിയുന്നവര്‍ ഇവിടെ പലരും ഉണ്ടായിരിക്കും.പാര്‍ട്ടിയുടെ നേതൃത്വത്തില്‍ എത്തിയാല്‍ എന്തും ചെയ്താലും ആരും ചോദിക്കില്ലായെന്ന ധാരണ തിരുത്തേണ്ടതായിട്ടുണ്ട്‌.