Saturday, July 14, 2007

ബീഡി വലിച്ചും താടിനീട്ടിയും പാര്‍ട്ടി വളര്‍ത്തിയാല്‍ അതില്‍ ആളുണ്ടാവില്ല_ ഇ.പി.ജയരാജന്‍

ബീഡി വലിച്ചും താടിനീട്ടിയും പാര്‍ട്ടി വളര്‍ത്തിയാല്‍ അതില്‍ ആളുണ്ടാവില്ല_ ഇ.പി.ജയരാജന്‍



കണ്ണൂര്‍ : ചിലര്‍ പറയുന്നത് അമ്പതുവര്‍ഷംമുമ്പ് കമ്മ്യൂണിസ്റ്റുകാര്‍ ജീവിച്ചതുപോലെ ജീവിക്കണമെന്നാണ്. ബീഡി വലിച്ച്, താടി നീട്ടി, പരിപ്പുവടയും തിന്ന്, കുളിയ്ക്കാതെ പാര്‍ട്ടി വളര്‍ത്തണമെന്നാണ് അവരുടെ ഉപദേശം. എന്നാല്‍ ഇന്ന് അത്തരത്തില്‍ പ്രവര്‍ത്തിച്ചാല്‍ പാര്‍ട്ടിയില്‍ ആളുണ്ടാവില്ലെന്ന് സി.പി.എം. കേന്ദ്രക്കമ്മിറ്റിയംഗം ഇ.പി.ജയരാജന്‍ അഭിപ്രായപ്പെട്ടു. ഡി.വൈ.എഫ്.ഐ. കണ്ണൂര്‍ ജില്ലാ പഠന ക്യാമ്പ് മൊറാഴ ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നമ്മുടെ വളര്‍ച്ച കണ്ടുകൂടാത്തവരാണ് ഇങ്ങനെയൊക്കെ പറയുന്നത്. ഒരുപത്രം എന്റെ പടം ഒന്നാംപേജില്‍ കൊടുത്തു അവര്‍ ചോദിച്ചാല്‍ ഞാന്‍ ഫുള്‍സൈസ് പടം കൊടുക്കുമായിരുന്നു. ഇത്തരത്തിലൊക്കെ പാര്‍ട്ടിയെ തകര്‍ക്കാന്‍ നടത്തുന്ന കാര്യങ്ങള്‍ ജനങ്ങള്‍ക്കറിയാം. യുവജനങ്ങള്‍ ഇക്കാര്യം നല്ലതുപോലെ തിരിച്ചറിയണം.
പാര്‍ട്ടിക്കെതിരെ നാലഞ്ചുപത്രങ്ങളില്‍ ഒരേപോലെ വാര്‍ത്തവരുത്താന്‍ ഒരു സംഘടിത ടീം ഉണ്ട്. ഇതിന് നേതൃത്വം വഹിക്കുന്ന ഒരാളാണ് മാതൃഭൂമിയിലെ ഗോപാലകൃഷ്ണന്‍. മറ്റൊരാളാണ് 'മാധ്യമ'ത്തിലെ പ്രകാശ്. നാലഞ്ച് പത്രങ്ങളില്‍ പാര്‍ട്ടിക്കെതിരെ ഒരേപോലെ വാര്‍ത്ത വരുത്തുന്നത് സ്വീകാര്യത വര്‍ധിപ്പിക്കാനാണ്. ഇവര്‍ വാര്‍ത്തകള്‍ ഉണ്ടാക്കുന്നു. പാര്‍ട്ടിക്കെതിരെയുള്ള വാര്‍ത്തകള്‍ ജനങ്ങള്‍ വിശ്വസിക്കുമെന്നാണ് ഇവര്‍ ധരിക്കുന്നത്. ഞങ്ങള്‍ ജനങ്ങള്‍ക്കിടയില്‍നിന്ന് വന്നവരാണ്. ഈ സംഘടിത ടീമിന്റെ പ്രവര്‍ത്തനങ്ങള്‍ ജനങ്ങള്‍ തിരിച്ചറിയും.
പിന്തിരിപ്പന്‍ ശക്തികളും സാമ്രാജ്യത്വശക്തികളും ഇതേ ആശയങ്ങള്‍ ഉള്‍ക്കൊള്ളുന്ന രാഷ്ട്രീയപ്പാര്‍ട്ടികളും സി.പി.എമ്മിനെ തകര്‍ക്കാന്‍ ശ്രമിക്കുകയാണ്. ഇതിലൊന്നാണ് മാധ്യമ സിന്‍ഡിക്കേറ്റും. വിദേശപണം പറ്റി കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന പത്രങ്ങളും പത്രപ്രവര്‍ത്തകരുമുണ്ട്. 57 ല്‍ ഇവര്‍ക്ക് ലഭിച്ച സഹായവിവരം പുറത്തുവന്നതുമാണ്. സി.പി.എമ്മിനെ സംഘടനാപരമായി ഉയര്‍ത്തിയ പിണറായിയെ തകര്‍ക്കാന്‍ ലക്ഷ്യംവെച്ചാണ് ജഡ്ജിയെക്കൊണ്ട് പത്ര സമ്മേളനം നടത്തിപ്പിച്ചത്. ഇതിനുപിന്നില്‍ പ്രവര്‍ത്തിച്ചതും ഇടതുപക്ഷ വിരുദ്ധ ശക്തികളാണ്. വ്യക്തിഹത്യ നടത്താനുള്ള ശ്രമമാണിത്. റിട്ട. ജസ്റ്റിസ് സുകുമാരന്‍ ജഡ്ജിയാണെന്ന് പറയുന്നതില്‍ കേരളം ലജ്ജിക്കുകയാണ്. മുമ്പ് നടന്ന കാര്യങ്ങളെപ്പറ്റി അപ്പോള്‍പറയാതെ ഇപ്പോഴാണോ പ്രതികരിക്കേണ്ടത്?. ഇവയൊക്കെ പാര്‍ട്ടിയെ തകര്‍ക്കാനുള്ള ശ്രമങ്ങളാണ്.
വിജിലന്‍സ് കോടതി അന്വേഷണത്തിന് ഉത്തരവിട്ടപ്പോള്‍ എനിക്കെതിരെ അന്വേഷണം വരാന്‍പോകുന്നു എന്ന രീതിയിലാണ് ചിലര്‍ എഴുതിയത്. ഞാന്‍ തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ പാര്‍ട്ടി എന്നെ ശിക്ഷിക്കും. ഞാന്‍ തെറ്റ് ചെയ്താല്‍ പാര്‍ട്ടി എന്നോട് തെറ്റല്ലെന്ന് പറയുമോ? ഇ.എം.എസ്സിനെയും എ.കെ.ജിയേയും ശിക്ഷിച്ച പാര്‍ട്ടിയാണിത്. എന്റെ പാര്‍ട്ടിക്ക് മാത്രമേ എന്നെ ശിക്ഷിക്കാന്‍ അവകാശമുള്ളൂ. നിങ്ങള്‍ എഴുതിയാല്‍ ഞാന്‍ കുറ്റക്കാരനാകുമോ?. നിങ്ങള്‍ പറഞ്ഞാല്‍ പാര്‍ട്ടി ശിക്ഷിക്കുമോ?.
പത്രക്കാരിലും മാന്യമായി പത്രപ്രവര്‍ത്തനം നടത്തുന്നവരുണ്ട്. എന്നാല്‍ ചിലര്‍ക്ക് പ്രത്യേക അജണ്ടകളുണ്ട്. നിങ്ങളെ ഉപദേശിക്കുന്ന പിന്‍തിരിപ്പല്‍ ശക്തികളെ തിരിച്ച് ഉപദേശിക്കുന്നത് നല്ലതാണ് എന്ന് ജയരാജന്‍ യോഗം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവര്‍ത്തകരെ ഉപദേശിക്കുകയും ചെയ്തു.

3 comments:

പിപ്പിള്‍സ്‌ ഫോറം. said...

കണ്ണൂര്‍ : ചിലര്‍ പറയുന്നത് അമ്പതുവര്‍ഷംമുമ്പ് കമ്മ്യൂണിസ്റ്റുകാര്‍ ജീവിച്ചതുപോലെ ജീവിക്കണമെന്നാണ്. ബീഡി വലിച്ച്, താടി നീട്ടി, പരിപ്പുവടയും തിന്ന്, കുളിയ്ക്കാതെ പാര്‍ട്ടി വളര്‍ത്തണമെന്നാണ് അവരുടെ ഉപദേശം. എന്നാല്‍ ഇന്ന് അത്തരത്തില്‍ പ്രവര്‍ത്തിച്ചാല്‍ പാര്‍ട്ടിയില്‍ ആളുണ്ടാവില്ലെന്ന് സി.പി.എം. കേന്ദ്രക്കമ്മിറ്റിയംഗം ഇ.പി.ജയരാജന്‍ അഭിപ്രായപ്പെട്ടു. ഡി.വൈ.എഫ്.ഐ. കണ്ണൂര്‍ ജില്ലാ പഠന ക്യാമ്പ് മൊറാഴ ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു

Anonymous said...

ജയരാജാ..കട്ടന്‍ കാപ്പിയും പരിപ്പ്വടയും കഴിച്ച്‌ കേരളത്തില്‍ കമ്മ്യുണിസ്റ്റ്‌ പ്രസ്ഥാനം കെട്ടിപ്പടുക്കാന്‍ ജന്മിമാരുടെയും ഭൂപ്രഭുക്കളുടെയും നാടുവാഴികളുടെയും പോലീസിന്റെയും ക്രൂരമര്‍ദ്ദനം ഏല്‍ക്കുമ്പോഴും കമ്മ്യുണിസ്റ്റ്‌ പ്രസ്ഥാനത്തെ കണ്ണിലെ കൃഷ്ണമണിപോലെ കാത്തുരക്ഷിച്ച ധീര സഖാക്കളെ അപമാനിച്ച താങ്കള്‍ക്ക്‌ ചരിത്രം മാപ്പ്‌ നല്‍കില്ല. നമ്മുടെ പൂര്‍വ്വികര്‍ പട്ടിണി കിടന്ന് പാര്‍ട്ടി പ്രവര്‍ത്തനം നടത്തുന്ന കാലത്തും പാര്‍ട്ടിയെ വിലക്കെടുക്കാന്‍ പലരും ശ്രമിച്ചിട്ടുണ്ട്‌. അതിനൊന്നും ആരും തന്നെ അന്ന് വശംവദരായിട്ടില്ല. അത്തരത്തിലുള്ള അത്മാര്‍തയും അന്തസ്സുമുള്ള ധീരന്മാര്‍ വളര്‍ത്തിയെടുത്ത പ്രസ്ഥാനത്തിന്റെ തലപ്പത്തിരുന്നിട്ടാണ്‌ കള്ളന്മാരില്‍ നിന്നും കൊള്ളക്കാരില്‍ കോടികകള്‍ വാങ്ങിച്ച്‌ താങ്കളെപ്പോലുള്ളവര്‍ പാര്‍ട്ടിക്ക്‌ തീരാകളങ്കം വരുത്തിവെയ്ക്കുന്നത്‌. ഇന്നില്ലെങ്കില്‍ നാളെ താങ്കളെപ്പോലുള്ളവരെ ജനം കല്ലെറിയുന്ന കാഴ്ചക്ക്‌ കേരളം സാക്ഷ്യം വഹിക്കേണ്ടിവരുമെന്ന് തീര്‍ച്ചയാണ്‌.

Anonymous said...

കാലം മാറി അജിത് കുമാറെ. ഇവിടെ ഒരുത്തനും ജയരാജനെ കല്ലെടുത്തെറിയാന്‍ വരില്ല. കക്കാനറിയാവുന്നവനു നില്‍ക്കാനുമറിയാം.